Total Pageviews

Sunday, May 26, 2019

യാത്രയുടെ അവസാനം


ചെറുതായിട്ടൊന്നു അമ്പരന്നു പോയി.
ഹോട്ടലിൽ മുറിയെടുക്കേണ്ട ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി തങ്ങാമെന്നു അച്ഛൻ പറഞ്ഞപ്പോൾ ആ സുഹൃത്ത് രമ്യച്ചിറ്റയാണെന്ന് തീരെ കരുതിയില്ല.
രമ്യച്ചിറ്റയും വല്ലാതെയായി. ഞാൻ കൂടെ വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നില്ലെന്ന് തോന്നി. അച്ഛനിങ്ങനെയാണ്. ചിലപ്പോൾ കണ്ണ്കാണാത്ത പോലെ പെരുമാറും.
ഇതിനു മുൻപ് അച്ഛൻ ഈ വീട്ടിൽ വന്നിട്ടുണ്ടാവില്ല. എത്ര പ്രയാസപ്പെട്ടാണ് ഇവരുടെ വീട് കണ്ടുപിടിച്ചത്.
രമ്യച്ചിറ്റ അമ്പരന്നു നിന്നപ്പോൾ അച്ഛനാണ് കയറിവരൂ എന്ന് പറഞ്ഞ് അകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയത്
അമ്പരപ്പ് മറച്ചുവെച്ച് രമ്യച്ചിറ്റ ചോദിച്ചു, "എപ്പോഴാ ഇന്റർവ്യൂ?"
"നാളെ രാവിലെ പതിനൊന്നിന്", അച്ഛനാണ് ഉത്തരം പറഞ്ഞത്. അതോടു കൂടി ചോദ്യങ്ങളവസാനിക്കുകയും ചെയ്തു
അധികം മിണ്ടാതെ തന്നെ അവർ കിടക്ക മുറി കാണിച്ച് തന്നു. അടഞ്ഞു കിടന്ന മുറിയുടെ നേരിയ ദുർഗന്ധം. എന്റെ മുഖം ശ്രദ്ധിച്ചിട്ടാകണം അവർ ജനാല തുറന്നിട്ടു. തണുത്ത കാറ്റ് മുറിക്കുള്ളിൽ നിറഞ്ഞു. ഈ പ്രത്യേകതണുപ്പ് ബാംഗ്ളൂരിന് സ്വന്തം.
അച്ഛന് അവർ വേറെ ഒരു മുറിയാണ് കാണിച്ച് കൊടുത്തത്. ഭാഗ്യം അത് അവരുടെ കിടപ്പുമുറിയില്ലെന്നു തോന്നുന്നു. അതും അവർ ചെയ്യും. അങ്ങനെയാണ് 'അമ്മ അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
പലകാര്യങ്ങളിലും അവർ അച്ഛനെപ്പോലെ ആണ്. ഔചിത്യം തീരെയില്ല .
ഫ്രിഡ്ജ് തുറന്ന് എന്തൊക്കെയോ എടുത്തതുകൊണ്ട് അവർ അടുക്കളയിലേയ്ക് പോയി.
അമ്മ എപ്പോൾ വേണമെങ്കിലും വിളിക്കാം. ഹോട്ടലിലാണ് റൂം എടുത്തതെന്ന് കള്ളം പറയാം. അച്ഛനും അങ്ങിനെയായിരിക്കും പറയുക.
കുളി കഴിഞ്ഞപ്പോൾ അവർ വന്നു ആഹാരം കഴിക്കാൻ വിളിച്ചു. വിശപ്പുണ്ടായിരുന്നെങ്കിലും ആഹാരത്തിന് തീരെ രുചി തോന്നിയില്ല . വെറുതെ കഴിച്ചെന്നു വരുത്തി.
അച്ഛൻ നന്നായി കഴിച്ചു. കൈകഴുകി വന്നു മേശപ്പുറത്ത് നിന്ന് വെളളവും ഗ്ലാസുമെടുത്ത് മുറിയിലേയ്ക്ക് പോയി. വല്ലപ്പോഴുമേ അച്ഛൻ മദ്യപിക്കാറുള്ളൂ. ഇതെവിടെനിന്നു സംഘടിപ്പിച്ചെന്ന് അറിയില്ല.
രമ്യച്ചിറ്റ അതുകണ്ട് ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഞാൻ മുഖം തിരിച്ച് കളഞ്ഞു.
ഞങ്ങളുടെ വീട്ടിന്റെ രണ്ടാമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇവരുടെ ഭർത്താവ് അപകടത്തിൽ മരിക്കുന്നത്. പിന്നെ രണ്ടു വർഷം കൂടി അവർ അവിടെത്തന്നെ താമസിച്ചു.
അത് ഒരു ദുരന്ത കാലമായിരുന്നു. രമ്യച്ചിറ്റയുമായുള്ള അച്ഛന്റെ അടുപ്പം വീട്ടിൽ വലിയ വഴക്കുകൾക്ക് കാരണമായി. അവർ അച്ഛന്റെ ഏതോ അകന്ന ബന്ധുവാണെന്നാണ് അന്നൊക്കെ ഞാൻ കരുതിയത്. അങ്ങിനെയൊന്നുമായിരുന്നില്ല. ഒടുവിൽ അമ്മയുടെ വഴക്ക് സഹിക്കവയ്യാതെ അവർ സ്ഥലം മാറ്റം വാങ്ങി പോയി.
അവർ പോയ ദിവസവും അതിന്റെ അടുത്ത ദിവസവും അച്ഛൻ വീട്ടിൽ വന്നില്ല. മൂന്നാം ദിവസം അച്ഛൻ വന്നപ്പോൾ സഹിക്കാൻ കഴിയാത്തതുപോലെ മദ്യത്തിന്റെ ഗന്ധമായിരുന്നു അച്ഛന്റെ ഉടുപ്പിന് പോലും.
അവർ ദൂരേയ്ക്ക് താമസം മാറിപ്പോയെങ്കിലും അച്ഛൻ ഇടയ്ക്കിടെ അവിടെയും പോകുമായിരുന്നു എന്ന് 'അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ കാലമെല്ലാം ഇതിന്റെ വഴക്കു തന്നെയായിരുന്നു വീട്ടിൽ.
അച്ഛൻ ഡ്രോയിങ് റൂമിലിരിക്കുന്നതുകണ്ട്‌ അങ്ങോട്ട് ചെന്നു. അമ്മയോട് ഫോണിൽ സംസാരിക്കുകയാണ്. എന്നെ കണ്ടപ്പോൾ ഫോൺ എനിക്ക് തന്നു. പ്രതേകിച്ച് ഒന്നും പറയാതെ ഞാൻ കട്ട് ചെയ്തു. അച്ഛനോടും ഒന്നും പറയാൻ തോന്നിയില്ല.
നാളെ ഇന്റർവ്യൂവിനു എവിടെയാണ് പ്രീഫെർ ചെയ്യുന്നത് എന്ന് ചോദിച്ചാൽ എന്ത് പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു .
പാത്രമെല്ലാം എടുത്ത് വെച്ചിട്ട് രമ്യച്ചിറ്റയും വന്നു. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് മുൻപ് ഇവരെ കണ്ടിട്ടുള്ളത്. ഇപ്പോൾ ആകെ പ്രായം ചെന്ന പോലെ ഉണ്ട്.
അച്ഛന് പതുക്കെ ലഹരി കയറിത്തുടങ്ങി. എന്റെ പഠിത്തത്തെക്കുറിച്ചും നാട്ടിലെ ഉത്സവങ്ങളെക്കുറിച്ചും ഒഴുകി വരുന്നുണ്ട്. അവരും സംസാരത്തിൽ ഒട്ടും പിന്നിലല്ല. ഞാനിരിക്കുന്നതിന്റെ ഒരു ചമ്മൽ അവർക്കുണ്ടെന്നു തോന്നി.
ഞാൻ മെല്ലെ എഴുന്നേറ്റ് യാതൊരു സങ്കോചവും കൂടാതെ ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞു.
മുറിയിൽ പോയി കിടന്നിട്ടും ഉറക്കം വന്നതേയില്ല. ജനലിലൂടെ സിറ്റിയിലെ നൈറ്റ്ലൈഫ് ശബ്ദമായും വെളിച്ചമായും കടന്നുവന്നുകൊണ്ടിരുന്നു.
അടുത്ത മുറിയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പാട്ടും ചിരിയുമൊക്കെ കേൾക്കാം.ഇരുവരും അടുക്കളയിൽ പോയി ചായയും ഇട്ടെന്ന് തോന്നുന്നു. ഉറങ്ങാനുള്ള ഭാവമൊന്നും ഇല്ല.
ഞാനറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി. ഇടയ്ക്ക് ഉണർന്നാണ് കതകുചാരിയതും ലൈറ്റ് അണച്ചതും.
രാവിലെ അച്ഛനാണ് ബെഡ്കോഫിയുമായി വന്ന് ഉണർത്തിയത്. നേരം നന്നായി വെളുത്തുകഴിഞ്ഞിരുന്നു. രമ്യച്ചിറ്റ അടുക്കളയിലാണ്. ഇടയ്ക്ക് ഇടനാഴിയിലൂടെ മുറ്റത്തേയ്ക്ക് പോകുന്ന കണ്ടു. പാലുമായി മടങ്ങി വന്നു. അവർ എനിക്ക് മുഖം തരുന്നില്ലെന്ന് തോന്നി.
നല്ല കടുപ്പമുള്ള കാപ്പി കുടിച്ചുകൊണ്ടിരുന്ന് ഞുൻ ചിന്തിച്ചു. ഇന്നലെ രണ്ടുപേരും ഉറങ്ങിയില്ലേ. ഉറങ്ങിയെങ്കിൽ എവിടെയായിരിക്കും അച്ഛൻ കിടന്നത്. എനിക്ക് വല്ലാതെ കലി വന്നു. അച്ഛൻ കാണെത്തന്നെ കാപ്പി കുളിമുറിയിലേക്ക് നീട്ടി എറിഞ്ഞു കളഞ്ഞു.
ബ്രെക്ഫാസ്റ്റുപോലും കഴിക്കാതെ ഇറങ്ങണം എന്ന് കരുതിയതാണ്. നടന്നില്ല. കഴിയുമെങ്കിൽ ഇന്റർവ്യൂ കഴിഞ്ഞ് ഒന്ന് വന്നിട്ട് പോകണമെന്ന് അവർ നിർബന്ധിച്ച് പറഞ്ഞു. ഞാനാണ് ആദ്യം ഇറങ്ങിയത്.
വലുതായി യാത്ര പറച്ചിലൊന്നും ഇല്ലാതെ അച്ഛനും ഇറങ്ങി.
റോഡിലെത്തിയപ്പോൾ അച്ഛന്റെ പ്രസരിപ്പൊക്കെ മാഞ്ഞു . ഒന്നും മിണ്ടുന്നില്ല. കുറ്റബോധമാണോ വിഷമമാണോ എന്ന് അറിയില്ല. അച്ഛനെ സന്തോഷിപ്പിക്കാൻ രമ്യച്ചിറ്റയെപ്പോലെ ഞാനും വാതോരാതെ സംസാരിച്ചു. ഓട്ടോയിൽ അച്ഛനോട് പറ്റിച്ചേർന്നിരുന്നു. അച്ഛന്റെ ശരീരത്തിന് നല്ല ചൂട് തോന്നി. അമ്മയുടേത് പോലെ നേരിയ ഒരു മണവും.
അച്ഛന്റെ കണ്ണാടി രമ്യച്ചിറ്റയുടെ വീട്ടിൽ വെച്ച് മറന്നുപോയിരുന്നു.
ഇനി അത് എടുക്കാനൊന്നും പോകണ്ട, എന്തായാലും പുതിയത് വാങ്ങാറായി എന്ന് അച്ഛൻ തന്നെയാണ് പറഞ്ഞതും
കെ ശ്രീകുമാർ

No comments:

Post a Comment