പകലൊടുങ്ങാത്ത പാഴ്വീ ഥിയൊക്കെയും
പകുതിയോളം നടന്നു തളർന്നു ഞാൻ
അകലെയാണു നീ നിൻനിഴൽ പോലുമെൻ
വികലനേത്രത്തിലൊട്ടും പതിഞ്ഞിടാ
ഇരവു തോറുമീദുസ്വപ്നവേള കൾ
ഇരകളാക്കുന്നു ഹൃത്തിന്നെയെപ്പൊഴും
ഇരുളിനുള്ളിലായെങ്ങൊ തെളിഞ്ഞൊരാ
ചെരുചിരാതിലെൻ ചിറകും കരിഞ്ഞുപോയ്
കവിതയുറാതെയുള്ളും വരണ്ടുപോയ്
ചുവടുതെറ്റിയെൻ പാദം പിണഞ്ഞുപോയ്
ശവസമാനനായ് കാത്തിരിക്കുന്നു ഞാൻ
എവിടെയാണെന്റെ വാല്മീകമെത്തണം
ഏതു ശക്തമാം കാറ്റിലെൻ ജീവിതം
പാതവക്കിലെ ദീപമായ് കെട്ടുപോയ്
ഏതു കാറ്റിലെൻ ലോലമാം തൂലിക
പാതിവാക്കിലെൻ കൈകളെ വിട്ടു പോയ്
ആരുമാരും അറിഞ്ഞില്ലഹല്യയായ്
ദൂരെ ദിക്കിൽ നീ കാത്തു കിടന്നതും
കാറ്റു വന്നൊരു സമ്മാനമായ്, മഷി
വറ്റിടാത്തോരീ തൂലിക തന്നതും
ഇന്നലത്തെയഹല്യയല്ലിന്നു നീ
മന്നിടം വിട്ടു വിണ്ണിൽ തിളങ്ങണം
എണ്ണമറ്റൊരു കാവ്യങ്ങളെത്രയൊ
ജന്മമേൽക്കാൻ കൊതിപ്പു നിന്നുള്ളിലായ്
കാകളി ചൊല്ലി പാറിപ്പറക്കണം
താഴെ യെന്റെയീ വാല്മീകമെത്തിയാൽ
പാടണം നല്ലോരീരടിയെങ്കിൽ ഞാൻ
മൃത്യു വിട്ടങ്ങുണർന്നെഴുന്നേറ്റിടാം
No comments:
Post a Comment