Total Pageviews

Monday, February 16, 2015

മദ്ധ്യാഹ്ന ഭക്ഷണം


ജീവിതത്തിന്റെ മദ്ധ്യാഹ്നമെത്തി ഞാൻ 
ഈ വിധം ലോകമെന്നു ചിന്തിച്ചിടും 
കാവി മൂടാതിരിക്കുമീയോർമ്മകൾ 
പൂവിനുള്ളിലെ തേനായ്ത്തിളങ്ങിടും 

ശൈശവം  പോയി വന്നു കൌമാരവും
ഇശ്ശരീരത്തിനവകാശമാന്യനായ് 
നാശമായെന്റെ ജീവിതം, താലിയോ 
പാശമെന്നപോലെന്നെ ബന്ധിക്കുന്നു 

സൂര്യകാന്തിയായ് പൂത്തുല്ലസിച്ചു ഞാൻ 
സൂര്യനില്ലെൻ വിഹായസ്സിലെങ്കിലും 
കാര്യമില്ലെന്റെ  ചന്ദവും ഗന്ധവും 
ഭാര്യയെന്നോരീ സ്ഥാനം നിരർഥകം 

ഉഷ്ണരാവിൽ ഞാനൊറ്റയ്ക്ക് ശയ്യയിൽ 
തൃഷ്ണ തീർത്തൊരീ  മായികാമേടയിൽ 
വിഷ്ണുലോകത്തിലെത്താൻ കൊതിക്കുന്നു 
കൃഷ്ണനെപ്പോലെ പൂജിച്ചൊരാണുമായ് 

അന്യനാട്ടിൽ പടയ്ക്കുപോയ് പാർക്കുന്ന 
സൈന്യമൊന്നിലാണെന്റെ കണവനും
വന്യമാണെന്റെ മോഹങ്ങളെങ്കിലും 
ദൈന്യമാണെന്റെയേകാന്ത ജീവിതം 

ചന്തമേറിയ സ്ത്രീകൾ നിറഞ്ഞോരു 
ഇന്ത്യതന്നയൽ രാജ്യത്തിലിപ്പൊഴും 
അന്തിനേരത്തു കൂട്ടിനായ് പെണ്ണിനെ 
സ്വന്തമാക്കുമാറുണ്ട് പോരാളികൾ 

കാമപൂർത്തിക്കു പെണ്ണിനെത്തേടുവാൻ 
പ്രേമമില്ലാതെ വേഴ്ചയിലേർപ്പെടാൻ
സീമയില്ലാത്തൊരാർത്തിയാണെപ്പൊഴും 
താമസം വിനാ കാര്യം കഴിക്കുവാൻ

നീയറിഞ്ഞോരു സൗഭാഗ്യമൊന്നുമേ 
പോയനാളിൽ ഞാനൊട്ടുമറിഞ്ഞില്ല 
തീയിൽ വീണുപിടയ്ക്കുമെൻ മോഹങ്ങൾ 
ചായമെല്ലാമൊഴിഞ്ഞൊരീ ചിത്രങ്ങൾ
ഭംഗിയായ്‌ നീ ശമിപ്പിച്ചു നിൻ പശി 
ഇംഗിതങ്ങളും മിക്കതും സാധിച്ചു 
ഇങ്ങുദൂരെ വസിക്കുന്നൊരെൻ മനം 
ഭംഗിവാക്കൊന്നു കേൾക്കുവാൻ മോഹിച്ചു
ഭക്ഷണം ജോലി വിശ്രമം നിദ്രയും 
ഇക്ഷണം വരെ നന്നായ് നടക്കുന്നു 
ശിക്ഷപോലെ നിൻ കത്തിലെ കാര്യങ്ങൾ 
അക്ഷിനീരാൽ നനയ്ക്കുന്നു ശയ്യയെ 

കെട്ടുപൊട്ടിച്ചു മേയുവാൻ പോകുമീ 
കാട്ടുജന്തുവാമഭിനിവേശത്തിനെ
ഒട്ടുമേ കഴിഞ്ഞില്ലെനിക്കെന്നിലെ
കൂട്ടിൽ വീണ്ടും കയറ്റാൻ മെരുക്കുവാൻ 

മാറിയെന്നിലെ സ്ത്രീയൊരു വ്യാഘ്രമായ് 
ആറിടാത്തോരീ പശിയെന്റെ ശക്തിയായ് 
 നീറി നില്ക്കുന്നു കണ്ണിലെ കനവുകൾ 
ഏറിയെന്നിലെ കാമവും ക്രോധവും 

വേട്ടയാടപ്പെടുന്നോരു  പെണ്ണല്ല 
വേട്ടയാടുന്ന സിംഹിണിയാണിവൾ
കൂട്ടിനാരോ വരുന്നതും കാത്തു ഞാൻ 
പട്ടുമെത്തമേൽ കാത്തിരുന്നെത്ര നാൾ 

ഒടുവിൽ ഞാനിന്നു കണ്ടെത്തിയൊരുവനിൽ 
ചടുലചിന്തകൾ കർമ്മം വചസ്സുകൾ 
വടിവിയന്നൊരാ കാമസ്വരൂപനെ 
അടിമയാക്കി ഞാനൊന്നു കണ്ടപ്പൊഴേ

അരയിൽ മൊട്ടിട്ടു നില്ക്കുമീ പുഷ്പവും 
അരിയ താമരപ്പൂമൊട്ടുമാശിച്ചു 
ഇരവിൽ വന്നവനേറ്റം രഹസ്യമായ് 
വിരഹദു:ഖത്തിനന്തകനാകുവാൻ 

ചുണ്ടു ചുണ്ടിനോടൊട്ടുന്ന വേളയിൽ 
മിണ്ടുവാനെന്തു ലജ്ജയിൽ മൂടി ഞാൻ 
കണ്ടുഞാനെന്റെയുള്ളിലെസ്സാഗരം 
നീണ്ടു നില്കുമീ സുരതോൽസവങ്ങളിൽ 

നഗ്നയായ്തീർന്നൊരെന്നിളം മേനിയിൽ 
അഗ്നിതൻ നൂറു നാവായ് പടർന്നവൻ 
വിഘ്നമില്ലിനി സ്വർഗ്ഗം തുറക്കുവാൻ 
ഭഗ്നമല്ലെന്റെ ജീവിതം സുന്ദരം 

സിരകൾ തോറുമങ്ങത്യുഗ്ര സ്ഫോടനം 
താരകങ്ങളെൻ കണ്ണിൽ തിളങ്ങുന്നു
തിരകൾ മാത്രമായ്ത്തീർന്നൊരീ സാഗരം 
തീരമെങ്ങെന്നു ചിന്തിക്കുകില്ല ഞാൻ

ഭോഗലാലസ്യപൂർവയാമങ്ങളിൽ 
ഭാഗ്യനക്ഷത്രദീപ്തമെൻ ശയ്യയിൽ 
രാഗലോലയെൻ നെഞ്ചിടിപ്പൊക്കെയും 
രാഗമായെന്റെ കാതിൽ പകർന്നവൻ

എങ്ങകന്നു പോയെൻവിശപ്പൊക്കെയും 
മങ്ങി മാഞ്ഞെന്റെ ദു:ഖങ്ങളത്രയും 
അങ്ങുനൽകാത്ത മദ്ധ്യാഹ്ന ഭക്ഷണം 
എങ്ങുനിന്നെന്നെത്തേടി വന്നിന്നലെ 

ജീവിതത്തിന്റെ മദ്ധ്യാഹ്നമെത്തി ഞാൻ 
ഈവിധം തന്നെ സായാഹ്നമെത്തിടും 
ഭാവിയെന്തെന്നു ചിന്തിച്ചിരിക്കവേ 
ഭൂവിൽ നിന്നുഞാനെങ്ങോ മറഞ്ഞിടും 

എങ്കിലുമെന്റെയുള്ളിന്റെയുള്ളിൽ ഞാൻ 
ശങ്കയില്ലാതെയെന്നുമോർമ്മിച്ചിടും 
തിങ്കൾപോലവനെന്നിലുദിച്ചതും 
തങ്കസ്വപ്നങ്ങളെന്നിൽ വിരിഞ്ഞതും