Total Pageviews

Wednesday, December 23, 2015

                                ഈ ക്രിസ്തുമസിന് എല്ലാവർക്കും കേൾക്കുവാനായി ഒരു കഥ

Wednesday, December 9, 2015

ആഴിപ്പരപ്പിലെ ജലരേഖ


പലരും പലതും പറഞ്ഞെങ്കിലും
അവൻറെ വഴി നേരെ തന്നെ ആയിരുന്നു
പലരോടും പറഞ്ഞത് പലതായിരുന്നെങ്കിലും
അതൊക്കെ ഓരോരോ രീതിയിൽ ഒള്ളതായിരുന്നു

ചിന്തകളിലൂടെ പുസ്തകത്തിലും
വാക്കിലൂടെ മനസിലും
പ്രവൃത്തിയിലൂടെ മനസിലും
അവൻ നുഴഞ്ഞു കയറി

അന്യൻറെയുള്ളിലെ കാർമേഘം
കൊണ്ടവൻ കല്ലുമഴ പെയ്യിച്ചു
ചാട്ടവാറു കൊണ്ടു കണ്ണ് തുറപ്പിച്ചു
ആഹാരം കൊണ്ട് വായടപ്പിച്ചു
വാതിൽ തുറക്കാൻ മുട്ടണമെന്നും
ഉള്ളുതുറക്കാനതു പോരെന്നും
കാശുചിലവാകുമെന്നും പറഞ്ഞു

ഒടുവിൽ വഴിനടന്നു വഴിമറന്നു
വഴികുഴഞ്ഞു വഴിമുട്ടിയപ്പോൾ
അവനച്ഛന്റെ കുഞ്ഞുവിരൽ തേടി
പാനപാത്രം വലിച്ചെറിഞ്ഞ്
കുരിശിൽ കയറിക്കിടന്ന് വിശ്രമിച്ചു
മൂന്നാം നാൾ പുറപ്പെട്ടു പോയി

അതിനൊക്കെ ശേഷമാണ് അവൻ
മരിക്കാൻ തുടങ്ങുന്നത് തന്നെ
കൊലപാതകമാണെന്നും അതല്ല
കയ്യബദ്ധമാണെന്നും അതല്ല
അറിവുകെടും നെറികേടും
ആണെന്നും കേൾക്കുന്നു
ചാത്തനും ആർത്തിയും സ്വാർഥതയും
ഒക്കെ വേണേലും ആകാമല്ലോ

എന്തായാലെന്താ!
ആ ജോസപ്പിനും മറിയയ്ക്കും
ഒന്നൊണ്ടായിരുന്നതു പോയിക്കിട്ടി

നല്ല നാളെകൾക്കു അതോടുകൂടി
ചരിത്രത്തിൽ കാരണവുമില്ലാതെയായി

Sunday, November 1, 2015

കാത്തിരുന്നു ...നീ ...കണ്ണുകൾ (കണ്ണിമ) ചിമ്മാതെ

കണ്മുന്നിൽ നിന് വധു
കണ്ണേയിതു നിൻവരൻ

കനവൊക്കെ നിനവാകുമീ നാളിൽ
മനം പോലെ മംഗല്യമീ നാളിൽ

ഈ യാത്രയിൽ ഈ പാതയിൽ
ഇന്നും എന്നെന്നും
കൂടെയൊരാളായ്
കൂട്ടിനൊരാളായ്
കൂട്ടാമെന്നാളും

കാഞ്ചനമെന്തിനീ പൊന്നുടൽ മേലേ
നിലാവെട്ടമൊഴിഞ്ഞാലും മുഖക്കാന്തി പോരേ
ചിരിക്കുന്നു നീ മുല്ല പൊഴിക്കുന്നു പൂക്കൾ
കുങ്കുമച്ചോപ്പു നല്കാൻ കവിളിലെ പൂക്കൾ

മനസിന്നുളിൽ ആനന്ദത്തിൻ
പുതുമഴ കുളിരായ് പൊഴിയുമ്പോൾ
കുരവയിടുമ്പോൾ മാലയിടുമ്പോൾ
പൂവും തളിരും ചൊരിയേണം

കൊട്ടുവാദ്യ മേളം കേൾക്കാൻ
നേരമിങ്ങു വന്നു പോയ്‌
അഗ്നിസാക്ഷിയായി വേൾക്കാൻ
നേരമിങ്ങു വന്നുപോയ്‌

മംഗളസൂത്രം നീ ചാർത്തുന്ന നേരം
മംഗളമോതുന്നു മൂർത്തികൾ ചാരെ
മഞ്ഞളും കുങ്കുമം ചന്ദനമെല്ലാം
മംഗളകർമ്മത്തിൻ സാക്ഷികളായി

ലോലപദാംബുജമൃദുക്ഷതങ്ങൾ
പതിയണമീപ്പുതു പാതകളിൽ
കളിയായ്‌ പോലും മനസുകളിൽ
കളവുണ്ടാകരുതൊരുനാളും

എന്നുമൊന്നുമിന്നുപോലെയാസ്വദിച്ചിടാം
ബന്ധുമിത്രസ്വന്തമെല്ലാമൊത്തുവാണിടാം

 

Monday, October 19, 2015

വാഗ്വിധി
 
(ശ്രീകുമാർ എഴുത്താണി)
(ശ്രീജ  (ശ്രീ) ടീച്ചറുമായി ഉണ്ടാക്കിയ ഒരു തർക്കാണ് പ്രചോദനം)

വാക്കുകൾ ഞങ്ങളെങ്കിലും കീഴാള
വാക്കുകൾ  മാത്രമെന്നവരോതുന്നു
നാക്കിലെത്തുപ്പലെന്നും പുരണ്ടതിൻ
നാറ്റമെങ്ങിനെ പോരായ്മയായിടും

അർത്ഥമെങ്ങൾക്കുമുണ്ടെന്നിരിക്കിലും
അർത്ഥമില്ലത്തൊരാളുകൾ ചൊല്കയാൽ
വ്യർത്ഥമായിടുന്നസ്‌തിത്വ, മൊട്ടുമേ
സാർത്ഥമാകില്ല വേരറ്റ ജീവിതം

പണ്ടുകേട്ട പഴംപാട്ടിലൊക്കെയും
ഉണ്ടുഞങ്ങളെന്നെല്ലാരുമോർക്കണം
ഇണ്ടൽ സൌഖ്യവും ദൈന്യവും ദീനവും
മിണ്ടുവാൻ ഞങ്ങളിപ്പൊഴും പോരുമേ

ലാക്ക്, പേറ്, പോക്കഞ്ഞിയും ചാക്കാല
പ്രാക്ക്, ദെണ്ണവും തേവരും ചാത്തനും
മണ്ട, ചായ്പ്പുമീത്തിണ്ണയും മോന്തയും
കുണ്ടി, കൂരയും, ചുള്ളി, ചെവിത്തയും

കാതിലില്ലിവ നാവിലുമില്ലിവ
വിദ്യനേടിയോർക്കുള്ളിലുമില്ലിവ
ജാതിയിൽ തരം താണവരെങ്ങൾക്കു
പത്രമെല്ലാമയിത്തം പറഞ്ഞിടും

അന്യഭാഷയാം ആംഗലം സംസ്കൃതം
ഇന്ന് നിങ്ങൾക്ക് പഥ്യമായ് ത്തീർന്നതും
അന്നമൂട്ടുമ്പൊഴമ്മ പകർന്നതാം
നന്മയുള്ളൊരീ വാക്കു മറന്നതും

ഇന്ന് നിങ്ങൾക്ക് ന്യായമായ് തോന്നിടാം
മന്നിടത്തിൻ പുരോഗതിയായിടാം
നാളെ മാതാപിതാക്കളെ പോലുമേ
നാളുതോറുമേ മാറ്റിയെടുത്തിടാം


Saturday, October 17, 2015

അന്വേഷണത്തിന്റെ അവസാനം


 

കഴിയുന്നത്ര ഉച്ചത്തിൽ കരഞ്ഞിട്ടും
വാതിലുകളൊന്നും തുറക്കാത്ത
ഒരു ലോകത്ത്
എന്റേതല്ലാത്ത കുറ്റത്തിനു
അന്യരെ കൊല്ലുന്നവൻ ഞാൻ

എനിക്കറിയാവുന്നതും
നിനക്കറിയാവുന്നതും
ചേർത്ത് വെച്ചപ്പോൾ
നാമൊന്നുമറിയാത്തവരായി

ഉള്ളതുമില്ലാത്തതുമൊക്കെ പറഞ്ഞ്
കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ 
വരുത്തിതീർത്ത്
ഞാൻ കൈ കഴുകി
സ്നേഹിതർ തൂക്കിലേറി
ഞാനതേക്കുറിച്ച്
ഒരു കവിതയുമെഴുതി

കുരിശിൽ കയറാൻ പോയ കർത്താവിന്
എന്റെ പാപം വഴിച്ചിലവിനായി
കൊടുത്തവാൻ ഞാൻ

കന്യകയ്ക്ക് കച്ചകൊടുക്കാൻ
മുത്തശ്ശിയെ കൂട്ടിക്കൊടുത്തവൻ
  

Thursday, October 15, 2015

 
 ദൈവത്തിന്റെ മണവാട്ടി
 പ്രാർഥനാ നിരതമായ് സ്വയമുരുകിയമരുമൊരു 
മെഴുതിരിത്തുണ്ടാണ് ഞാൻ 
പൊള്ളുന്ന പനിയേറ്റ് നെറ്റിമേലലിയുന്ന് 
ചെറുമഞ്ഞുതുണ്ടാണ് ഞാൻ 
വഴിതെറ്റിയൊഴുകിയീ ചുഴിയിൽമറഞ്ഞോരു 
തീർഥമാണിന്നുമീ കന്യ 

ഇതുതന്നെ സ്വർഗ്ഗവും ഇതുതന്നെ നരകവും 
ഇതുതന്നെയെന്റെയൾത്താര 
കൊന്തയിലെ മുത്തുകളെല്ലാം കൊറിച്ചു ഞാൻ 
എന്നിട്ടുമെന്തേ വിശക്കാൻ 
പിന്നിലീ രാത്രിയും മുന്നിലീ സാഗരത്തിര
കളെന്തെന്നേ ക്ഷണിക്കാൻ 

കരയിലായ് കാണുന്നുകാൽപ്പാടിതെണ്ണമി 
ല്ലിവയിലേതാണെന്റെ സ്വന്തം 
അതിരുവിട്ടണയുമീ സാഗരം തീരത്തി
നുടലിലെപ്പാടു മായ്ക്കുന്നു
ഘന താപമേറുമെൻ ശുഷ്കപാദത്തിന്റെ 

അടയാളമേയുള്ളു ബാക്കി 

ധവളം മനോഹരം വസ്ത്രമെൻ മിത്രമേ 
അതിനെ പുണർന്നു ഞാനെന്നും 
ശുഭ്രമാം ചായം പുരണ്ടോരീ കല്ലറയ്
ക്കുള്ളിൽ പുഴുക്കളും ഞാനും 
പുഴുവല്ലതൊന്നുമേന്നുള്ളിലെജീവനും 
സിരയും ഞരമ്പുമാണെല്ലാം 
 
 
 
 

Nun’s Tale

http://www.koottam.com/forum/topics/784240:Topic:42712447?xg_source=activity
A candle praying alone in the dark
Water mislead down a tiny whirlpool
A chunk of ice in saltless tears
Melts in my forehead, flows down my cheeks

This is my world, my heaven, my hell
Uninvited night lingers behind me
An unknown ocean swims before me
Hungry and cold, I munch on my rosary

Too many footsteps on the wet beach
Don’t know which one is mine
Sifted by the waves moping the floor,
The heavier ones do survive

Thirst tugs at my tongue
Wringing out its dry wetness
I am not floating about here
Only my feet have gone numb

Tied to the bottom of this discarded cross
I spend my life in this whitewashed sepulcher
While nerves, veins, tendons and tiny tissues
Wriggle inside me, effecting a caving in

Wednesday, July 29, 2015

ഓണം പൊന്നോണം
ഓണം പൊന്നോണം

മറന്നിടാതീ ചിങ്ങത്തിൽ
വിരുന്നു വന്നീ തിരുവോണം
പറന്നു വന്നൊരു താരിളം കാറ്റും
അണഞ്ഞിതോണത്തുമ്പികളും
നിറഞ്ഞിതെങ്ങും ധാന്യപ്പുരകൾ
നിറഞ്ഞു നാടിൻ മനമെല്ലാം

വയലുകൾ കൊയ്യാൻ പൈങ്കിളിയും
കറ്റയുണക്കാൻ തെളിവെയിലും
കോടിയുടുക്കാൻ നീലനിലാവും
പൂക്കളമെഴുതാൻ പൂത്തുമ്പി
ഒഴിഞ്ഞുപോയീ കാർമുകിലെല്ലാം
തെളിഞ്ഞു വാനിൽ മഴവില്ലും

പോയിമറഞ്ഞൊരു കാലത്തിൽ
കണ്ടുമറന്നൊരു സ്വപ്‌നങ്ങൾ
സത്യം ധർമ്മം നീതിയുമെല്ലാം
സമൃദ്ധമായ് വിളയുന്നൊരു നാൾ
ഇലകൾ വിരിക്കാം സദ്യയൊരുക്കാം
ഓണത്തപ്പനെ വരവേൽക്കാം



Thursday, July 16, 2015

കറുത്ത വാർത്തകൾ


(ഡൽഹിയിലെ തെരുവിൽ മാത്രമല്ല, ലോകത്തെങ്ങും ഓരോ നിമിഷവും കൊഴിഞ്ഞു വീഴുന്ന പെണ്‍ജീവിതങ്ങൾക്ക്)

നനവാർന്ന താളിലെ പടരുന്നോരീ മഷിപ്പാടായ് മറഞ്ഞിടും മുന്നേ
കാതിൽ പതിക്കുന്ന കനലായി മാറി നീ കണ്ണിൽ നിറഞ്ഞൊരിരുട്ടായ്

ഹൃദയം  നിശ്ശബ്ദമായ്‌ പ്രാണനോടവസാന മൊഴിയും പറഞ്ഞങ്ങുറങ്ങി
ഇരുളായ് മറഞ്ഞൊരു കാഴ്ചയ്ക്കുമപ്പുറം തെളിയുന്നു നിശ്ചലം കാലം

വഴിവക്കിൽ നിന്നെ പിരിഞ്ഞു പോകാതെയീ ചുടുചോരയൊഴുകാൻ മറന്നു
ഇനിയില്ല മധുരമീ മൊഴിയും കിനാക്കളും ഒരു തേങ്ങൽ ബാക്കി നില്ക്കുന്നു

ഒരു  പാഴ്ക്കിനാവുപോലുരുകുന്ന മഞ്ഞുപോൽ ഒരു കാലമെങ്ങോ മറഞ്ഞാൽ
അതുപോലെയുള്ളിൽ ഞെരിഞ്ഞമർന്നേക്കുമീ കദനം മണല്ക്കട്ട പോലെ

ഒരു കല്ലുപോലുമെൻ മണ്‍കൂന കാട്ടുവാൻ അരുതെന്നിതെന്തേ വിലക്കി
കഥയായ് കൊഴിഞ്ഞോരു കാവ്യമാണിന്നു നീ അടയാളമെന്തിന്നു വേറെ

തെരുവിലെപ്പീരങ്കി ജലപാതമിന്നെന്റെ മിഴിനീരിനുപ്പുമായ്ക്കുന്നു
കടലിന്റെയുപ്പല്ലിതുള്ളിലെസ്സാഗരത്തിരയാണു കണ്ണീർക്കണങ്ങൾ

















Tuesday, April 28, 2015

 നേപ്പാളിൽ
കെ ശ്രീകുമാർ

Sunday, April 26, 2015

നേപ്പാളിൽ




നാട്ടിലെത്രയോ വീടുകളുണ്ടതിൽ എന്റെ വീടാണു മുന്തിയതെന്നു ഞാൻ
കൂട്ടുകാരുടെ മുന്നിൽ നിരന്തരം ലജ്ജയില്ലാതെ വിസ്തരിക്കുന്ന നാൾ
 കൂട്ടിനായ് വന്നു തൊട്ടയൽപ്പക്കത്ത്  ദൂരെ ദിക്കിൽനിന്നേതൊ ഭിഷഗ്വരൻ
കെട്ടി വീടൊന്നു കൊട്ടാരതുല്യമായ് പൊങ്ങിയെന്നിൽ അസൂയയും കുത്തനെ

മതിലു കെട്ടി ഞാൻ ചുറ്റിലുമുള്ളിലും കണ്ണിൽ നിന്നു മറച്ചു ഞാനൊക്കെയും 
അതിനു മേലെ ഞാനാണികൾ പാകുന്നു അയലുകാരനെ കുത്തി നോവിക്കുവാൻ
പതിവ് തെറ്റാതെ പ്രാർത്ഥിച്ചിടുന്നു ഞാൻ മതിലിനപ്പുറം നില്ക്കുന്ന ഹർമ്മ്യവും
അതിലിരിക്കുന്ന കുട്ടിയുമച്ഛനും മണ്ണിനുള്ളിൽ മറഞ്ഞുപോയീടുവാൻ

ഒരു ദിനം പാഠശാലയിൽ കണ്ടു ഞാൻ  മണ്ണൂകൊണ്ടൊരു സദ്യക്ക് കൂട്ടുന്നു
അരുമയാമെന്റെ പുത്രനുമൊപ്പമാപ്പുതിയ വീട്ടിലെക്കൊച്ചു പെണ്‍കുട്ടിയും 
വർണ്ണവും ഭാഷ ജാതിയും ദേശവും ഒന്നുമില്ലവർക്കൊന്നെന്നു ചൊല്ലുവാൻ
വർണ്ണമെല്ലാമുറച്ചില്ലയെങ്കിലും സ്നേഹമെന്തെന്നറിഞ്ഞവർ സ്പഷ്ടമായ് 

കഷ്ടമീമത്തിൽക്കെട്ടുകൾക്കുള്ളിൽ ഞാനൊറ്റയായതാണെന്റെ വിഡ്ഢിത്തരം
വിഷമയം  ദുഷ്ടചിന്ത തിന്മയും കൊടിയസർപ്പമായുള്ളിൽ വസിക്കുന്നു
വിഷമകാരണം വേറെന്തിരിക്കുന്നു ലജ്ജ തോന്നിയിട്ടെന്നെത്തിരുത്തി ഞാൻ
ഇഷ്ടികച്ചുമർ തല്ലിത്തകർത്തുഞാനിഷ്ടതോഴനായ്ത്തീർന്നാഭിഷഗ്വരൻ  

അതിഥിയായിന്നു വന്നിടും സ്നേഹിതൻ, കാത്തിരിക്കുന്നു ഞാനുമെൻ കുട്ടിയും 
എതുരീതിയിൽ സൽക്കരിക്കേണമെൻ ആത്മമിത്രത്തെയാപ്പെണ്‍ കുരുന്നിനെ 
പുതിയ ലോകത്തിലണെന്റെ ജീവിതം അതിരുവേണ്ടിനിയുള്ളിലും ചുറ്റിലും 
അതിരുതീണ്ടാത്ത ബന്ധങ്ങൾ തന്നൊരീ ചെറുകുരുന്നുകൾക്കെന്തു ഞാൻ നല്കണം

ഇടിമുഴക്കമോ യുദ്ധമോ ഭീകരം ചെകിടടപ്പിക്കുമൊച്ചയും കേൾക്കുന്നു
കിടുകിടുങ്ങുമീ ഭൂമിയ്ക്ക് കമ്പളം പൊടിനിറഞ്ഞൊരീ കാറ്റിൽ പരക്കുന്നു
കടലുപോൽ തിരമാലകൾ പൊങ്ങുന്നു  ചുറ്റുമെത്രയോ ഗർത്തങ്ങളിളകുന്നു
അടിതകർന്നോരു വീടുകളെത്രയോ അവയിൽ വീഴുന്നു മണ്ണിൽ മറയുന്നു

എന്റെ വീടൊരു മണ്‍കൂനയായതും രമ്യഹർമ്മ്യം തുരങ്കമായ്ത്തീർന്നതും
എന്റെ ഉണ്ണിതന്നാത്മ മിത്രം തന്റെ അച്ഛനൊത്തതിലെങ്ങോ മറഞ്ഞതും
കണ്ടറിഞ്ഞ ഞാനാകെ ത്തളർന്നുപോയ് എന്തുചെയ്യണമെങ്ങോട്ടു പോകണം
എന്റെ കുഞ്ഞിനെയാസശ്വസിപ്പിക്കുവാനൊന്നുമില്ലെന്റെ വാക്കുകൾ നിഷ്ഫലം

ഇല്ല നില്ക്കില്ല പോകണം വേഗമങ്ങന്യരാജ്യത്തോരഭയാർഥിയാകണം
പുല്ലുപോലും കിളുർക്കാൻ ഭയക്കുന്നനാട്ടിലെൻ മകൻ കാൽ നിലത്തൂന്നില്ല 
"മെല്ലെ വെയ്ക്കണം പാദങ്ങളീവിധം, ഒട്ടുമേ മണ്ണിലാഴ്ത്താതെ നോക്കണം
മണ്ണിനുള്ളിലുണ്ടിപ്പോഴുമെന്നുടെ കുഞ്ഞുചേച്ചി" യെന്നോതുന്നിതെൻ മകൻ

Monday, March 30, 2015

നിദ്ര

 ഉറങ്ങാൻ പോകുകയാണ് ഞാൻ
എന്റെ രഹസ്യങ്ങൾക്ക് ഇനി കാവൽ വേണ്ട
ഇന്നലെ വരെ എന്റെ ഉള്ളിൽ
നിധിപോലെ സൂക്ഷിച്ച രഹസ്യങ്ങൾ
എന്റെ ഉറക്കം കെടുത്തി
ഞാൻ ഒരിക്കലും നേരെ ഉറങ്ങീട്ടില്ല

ഉണർന്നിരിക്കണമെന്നാണ് എല്ലാരുമെന്നെ പഠിപ്പിച്ചത്
ഉത്തിഷ്ഠത ജാഗ്രത എന്നൊക്കെ
ചൂരലു കൊണ്ട് തുടയിലും
നാരായം കൊണ്ട് നാവിലുമെഴുതിത്തന്നു
അങ്ങിനെയെന്റെ രാത്രികൾ
നിദ്രാവിഹീനങ്ങളായി
എന്നിലെ എന്നെ ആരും കാണാതെ
കാത്തു സൂക്ഷിക്കുവാനായി ഞാൻ ഉണർന്നിരുന്നു

പള്ളിക്കുള്ളിലെ വേശ്യാഗൃഹം പോലെ
അമ്പലത്തിനുള്ളിലെ അറവുശാല പോലെ
മധുരനാരങ്ങയിലെ  തക്ഷകനെപ്പോലെ
അഴുകി നാറുന്ന അകം
അന്യനറിയാതെ ഞാൻ കാത്തു
വേശ്യാഗൃഹവും അറവുശാലയും

തക്ഷകനെയും ഒക്കെ എനിക്കിഷ്ടമായിരുന്നു
വേശ്യാഗൃഹത്തിൽ ഞാനെത്ര അന്തിയുറങ്ങി
അറവുശാലയിൽ എത്ര അയല്കാരെ ഇല്ലാതാക്കി
അസൂയയും കലിയുമൊക്കെ
തക്ഷകൻ എനിക്കായി എത്ര ചുരത്തി

അതെല്ലാം ഇരുളുകൊണ്ട് നിങ്ങളുടെ കണ്ണു മൂടിയിട്ടായിരുന്നു
പക്ഷെ ഇന്ന് ഞാനീ കാവല്ക്കാരന്റെ കുപ്പായം ഊരിവെയ്ക്കുന്നു
ഇതെന്റെ വീട്, ഞാനീ വീട്ടിനു സ്വന്തം
തക്ഷകന്മാരെ മറികടന്ന് ഞാനുള്ളില്ക്കടക്കുന്നു

അയൽവക്കത്തെ വീടുകൾ പോലെ തന്നെ
(അതിനുള്ളിലുള്ളവരെയൊക്കെ ഞാൻ കൊന്നൊടുക്കിയിരുന്നു)
ഒന്നിനുമൊരു വ്യത്യാസമില്ല
ഈ വീടുപോലെ തന്നെ ആ വീടും
അവരെപ്പോലെ തന്നെ ഞാനും
ഞാൻ തന്നെയാണ് എന്റെ വീടും
വീട് തന്നെയാണു ഞാനും

ഇനിയെനിക്കുറങ്ങാം
ഉണർന്നു കാവലിരിക്കേണ്ട കാര്യമില്ല
ഈ ശാന്തമായ നിദ്രയാണ്
എന്റെ ഉണർച്ചയും ഉയർച്ചയും
യുദ്ധത്തിനു ശേഷമുള്ള സമാധാനവും

ഇന്ദ്രിയങ്ങളെ അടക്കി
മനസ്സിനെ വഴക്കി
ശരീരത്തെ അശ്വമേധങ്ങൾക്കയയ്ക്കുന്ന നിമിഷം
നിത്യമുക്തി, നിത്യനിദ്ര,
നിത്യത 

വിഹിതഗർഭം

ഒടുവിൽ ഞങ്ങൾ വഴിപിരിയുകയാണ്
ഞാനുമെന്റെ ഉള്ളും
കാലമേറെയായി താലോലിച്ച എന്റെ ഗർഭം
ഇന്നെന്നെ ഒഴിഞ്ഞു പോകുന്നു
അഴുക്കു പിടിച്ച വസ്ത്രം പോലെ ഞാനഴിഞ്ഞു വീഴുന്നു
ഒരു മുട്ടത്തോട് പോലെയോ കുരുവിക്കൂട് പോലെയോ
ഞാൻ ഉപയോഗശൂന്യമാവുന്നു
പറന്നു പോകുന്ന കിളിക്കുഞ്ഞിനെ നോക്കി
ഞാൻ നെടുവീർപ്പിടില്ല
എനിക്ക് പറക്കാൻ കഴിഞ്ഞില്ലെങ്കിലും
എന്റെ സ്വപ്നം പാറിപ്പറക്കുന്നു
ചിത്ത് വിട്ടകന്ന ഈ ജഡത്തിൽ നിന്ന്
ഞാനും ഇനിയൊന്നിലേയ്ക്കു കൂടുമാറട്ടെ
അച്ഛനില്ലാത്തതുകൊണ്ട്
നീയൊരു ദിവ്യഗർഭം
ഉടലില്ലാത്തതുകൊണ്ട്
നീയൊരു നിത്യസ്വപ്നം
വെട്ടം കാണാത്തതുകൊണ്ട്
നീയൊരു അനാദൃശ
എന്റെ കന്യകാത്വം കൊണ്ട്
നീയൊരു അനാഘൃത
ചിന്തയ്ക്ക് വഴങ്ങാത്ത ദുഃഖം പോലെ
യുദ്ധരംഗത്തെ രഹസ്യം പോലെ
കാമുകി പകർന്നു തന്ന ഉഷ്ണപ്പുണ്ണുപോലെ
ഞാൻ നിന്നെ നിധിപോലെ ചുമന്നു
ഇനിയെനിക്കിതു വയ്യ
പതിറ്റാണ്ടുകൾ പിന്നിട്ട ഈ വാലായ്മ
ഇന്നീ വഴിവക്കിൽ ഇറക്കി വെയ്ക്കുന്നു
വഴിവക്കിൽ ഒരു ജീവന് സ്വാതന്ത്ര്യം കിട്ടുന്നു
എന്റെ മരണത്തിലാണു അവളുടെ ജനനം
ഒരു വസ്ത്രം പോലെ പോലെ
ഞാവൾക്കു ചുറ്റും അഴിഞ്ഞു വീഴുന്നു
അടിവയറ്റിൽ നിന്ന് അവൾ അരങ്ങിലെത്തുന്നത്
എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട്‌
...
കിളിക്കൂടും മുട്ടത്തോടുകളും മുഷിഞ്ഞ വസ്ത്രവും
ചിതറിക്കിടക്കുന്ന ഈ തെരുവിലൂടെ നടക്കുമ്പോൾ
ഇടയ്ക്കിടെ പൊട്ടിയ മുഖാവരണങ്ങൾ കൊണ്ടെന്റെ
പാദങ്ങൾ മുറിയുന്നുണ്ട്
സാരമില്ല, അതൊക്കെ എനിക്കുമുൻപേ
പോയവരുടെ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളങ്ങൾ
എന്റെ വസ്ത്രവും ഈ തെരുവിൽ കിടക്കുന്നു
ഈ വസ്ത്രം ഒരിക്കലെന്റെ സ്വത്വമെന്നു
ഞാൻ ധരിച്ചു, തെറ്റിദ്ധരിച്ചു
അതൊരു വഴിയമ്പലം പോലുമായിരുന്നില്ല
ചതിക്കുഴിയായിരുന്നു
പ്രച്ഛന്നവേഷമായിരുന്നു
സ്വന്തം വീട്ടിൽ ഞാൻ വാടകയ്ക്കായിരുന്നു
കണ്ണീരും നെടുവീർപ്പും
നാട്ടുകാർ കൃത്യമായി വസൂലാക്കി
ഇന്ന് ഞാനാ ഗർഭഗൃഹം തകർത്തു
പുരയ്ക്കു ചാഞ്ഞ മരവും വെട്ടിമാറ്റി
...
പേറ്റുനോവ്‌ മരണത്തിനു തുല്യമാവുന്നത് വെറുതെയല്ല
രണ്ടും ജന്മത്തിലെയ്ക്കുള്ള രാജപാതകൾ
അമ്മയും കുഞ്ഞും ഒരു നിമിഷത്തിൽ ജനിക്കുന്നു
പക്ഷെ എനിക്കങ്ങിനെയല്ല
എന്റെ ഗർഭം ഉള്ളിലായിരുന്നില്ല
ഞാനുള്ളിലും ഗർഭം എന്നെ ചുറ്റിയും
കർമ്മബന്ധങ്ങൾ പോലെയുള്ള അതിന്റെ പുക്കിൾക്കൊടി
എന്റെ കഴുത്തിലായിരുന്നു ചുറ്റിയത്
ഭയത്തിന്റെ ശ്രദ്ധ തെറ്റിയ ഒരു മാത്രയിൽ
ഞാനാണാ വള്ളിപ്പടർപ്പ് വെട്ടിമാറ്റിയത്
അതിനുള്ളിലെ ഘോരസർപ്പങ്ങളെ
തോണ്ടി ദൂരെയെറിഞ്ഞത്
സ്വാതന്ത്ര്യത്തിന്റെ വില മറ്റൊന്നിനും ഇല്ലാത്തതു കൊണ്ട്
...
ജന്മമെടുക്കാൻ അമ്മയെ കശാപ്പു ചെയ്തവൾ ഞാൻ
അഭിപ്രായങ്ങൾ പരിഗണിക്കണമെങ്കിൽ
രേഖാമൂലം എഴുതിത്തരേണ്ടതാണ്

Monday, February 16, 2015

മദ്ധ്യാഹ്ന ഭക്ഷണം


ജീവിതത്തിന്റെ മദ്ധ്യാഹ്നമെത്തി ഞാൻ 
ഈ വിധം ലോകമെന്നു ചിന്തിച്ചിടും 
കാവി മൂടാതിരിക്കുമീയോർമ്മകൾ 
പൂവിനുള്ളിലെ തേനായ്ത്തിളങ്ങിടും 

ശൈശവം  പോയി വന്നു കൌമാരവും
ഇശ്ശരീരത്തിനവകാശമാന്യനായ് 
നാശമായെന്റെ ജീവിതം, താലിയോ 
പാശമെന്നപോലെന്നെ ബന്ധിക്കുന്നു 

സൂര്യകാന്തിയായ് പൂത്തുല്ലസിച്ചു ഞാൻ 
സൂര്യനില്ലെൻ വിഹായസ്സിലെങ്കിലും 
കാര്യമില്ലെന്റെ  ചന്ദവും ഗന്ധവും 
ഭാര്യയെന്നോരീ സ്ഥാനം നിരർഥകം 

ഉഷ്ണരാവിൽ ഞാനൊറ്റയ്ക്ക് ശയ്യയിൽ 
തൃഷ്ണ തീർത്തൊരീ  മായികാമേടയിൽ 
വിഷ്ണുലോകത്തിലെത്താൻ കൊതിക്കുന്നു 
കൃഷ്ണനെപ്പോലെ പൂജിച്ചൊരാണുമായ് 

അന്യനാട്ടിൽ പടയ്ക്കുപോയ് പാർക്കുന്ന 
സൈന്യമൊന്നിലാണെന്റെ കണവനും
വന്യമാണെന്റെ മോഹങ്ങളെങ്കിലും 
ദൈന്യമാണെന്റെയേകാന്ത ജീവിതം 

ചന്തമേറിയ സ്ത്രീകൾ നിറഞ്ഞോരു 
ഇന്ത്യതന്നയൽ രാജ്യത്തിലിപ്പൊഴും 
അന്തിനേരത്തു കൂട്ടിനായ് പെണ്ണിനെ 
സ്വന്തമാക്കുമാറുണ്ട് പോരാളികൾ 

കാമപൂർത്തിക്കു പെണ്ണിനെത്തേടുവാൻ 
പ്രേമമില്ലാതെ വേഴ്ചയിലേർപ്പെടാൻ
സീമയില്ലാത്തൊരാർത്തിയാണെപ്പൊഴും 
താമസം വിനാ കാര്യം കഴിക്കുവാൻ

നീയറിഞ്ഞോരു സൗഭാഗ്യമൊന്നുമേ 
പോയനാളിൽ ഞാനൊട്ടുമറിഞ്ഞില്ല 
തീയിൽ വീണുപിടയ്ക്കുമെൻ മോഹങ്ങൾ 
ചായമെല്ലാമൊഴിഞ്ഞൊരീ ചിത്രങ്ങൾ
ഭംഗിയായ്‌ നീ ശമിപ്പിച്ചു നിൻ പശി 
ഇംഗിതങ്ങളും മിക്കതും സാധിച്ചു 
ഇങ്ങുദൂരെ വസിക്കുന്നൊരെൻ മനം 
ഭംഗിവാക്കൊന്നു കേൾക്കുവാൻ മോഹിച്ചു
ഭക്ഷണം ജോലി വിശ്രമം നിദ്രയും 
ഇക്ഷണം വരെ നന്നായ് നടക്കുന്നു 
ശിക്ഷപോലെ നിൻ കത്തിലെ കാര്യങ്ങൾ 
അക്ഷിനീരാൽ നനയ്ക്കുന്നു ശയ്യയെ 

കെട്ടുപൊട്ടിച്ചു മേയുവാൻ പോകുമീ 
കാട്ടുജന്തുവാമഭിനിവേശത്തിനെ
ഒട്ടുമേ കഴിഞ്ഞില്ലെനിക്കെന്നിലെ
കൂട്ടിൽ വീണ്ടും കയറ്റാൻ മെരുക്കുവാൻ 

മാറിയെന്നിലെ സ്ത്രീയൊരു വ്യാഘ്രമായ് 
ആറിടാത്തോരീ പശിയെന്റെ ശക്തിയായ് 
 നീറി നില്ക്കുന്നു കണ്ണിലെ കനവുകൾ 
ഏറിയെന്നിലെ കാമവും ക്രോധവും 

വേട്ടയാടപ്പെടുന്നോരു  പെണ്ണല്ല 
വേട്ടയാടുന്ന സിംഹിണിയാണിവൾ
കൂട്ടിനാരോ വരുന്നതും കാത്തു ഞാൻ 
പട്ടുമെത്തമേൽ കാത്തിരുന്നെത്ര നാൾ 

ഒടുവിൽ ഞാനിന്നു കണ്ടെത്തിയൊരുവനിൽ 
ചടുലചിന്തകൾ കർമ്മം വചസ്സുകൾ 
വടിവിയന്നൊരാ കാമസ്വരൂപനെ 
അടിമയാക്കി ഞാനൊന്നു കണ്ടപ്പൊഴേ

അരയിൽ മൊട്ടിട്ടു നില്ക്കുമീ പുഷ്പവും 
അരിയ താമരപ്പൂമൊട്ടുമാശിച്ചു 
ഇരവിൽ വന്നവനേറ്റം രഹസ്യമായ് 
വിരഹദു:ഖത്തിനന്തകനാകുവാൻ 

ചുണ്ടു ചുണ്ടിനോടൊട്ടുന്ന വേളയിൽ 
മിണ്ടുവാനെന്തു ലജ്ജയിൽ മൂടി ഞാൻ 
കണ്ടുഞാനെന്റെയുള്ളിലെസ്സാഗരം 
നീണ്ടു നില്കുമീ സുരതോൽസവങ്ങളിൽ 

നഗ്നയായ്തീർന്നൊരെന്നിളം മേനിയിൽ 
അഗ്നിതൻ നൂറു നാവായ് പടർന്നവൻ 
വിഘ്നമില്ലിനി സ്വർഗ്ഗം തുറക്കുവാൻ 
ഭഗ്നമല്ലെന്റെ ജീവിതം സുന്ദരം 

സിരകൾ തോറുമങ്ങത്യുഗ്ര സ്ഫോടനം 
താരകങ്ങളെൻ കണ്ണിൽ തിളങ്ങുന്നു
തിരകൾ മാത്രമായ്ത്തീർന്നൊരീ സാഗരം 
തീരമെങ്ങെന്നു ചിന്തിക്കുകില്ല ഞാൻ

ഭോഗലാലസ്യപൂർവയാമങ്ങളിൽ 
ഭാഗ്യനക്ഷത്രദീപ്തമെൻ ശയ്യയിൽ 
രാഗലോലയെൻ നെഞ്ചിടിപ്പൊക്കെയും 
രാഗമായെന്റെ കാതിൽ പകർന്നവൻ

എങ്ങകന്നു പോയെൻവിശപ്പൊക്കെയും 
മങ്ങി മാഞ്ഞെന്റെ ദു:ഖങ്ങളത്രയും 
അങ്ങുനൽകാത്ത മദ്ധ്യാഹ്ന ഭക്ഷണം 
എങ്ങുനിന്നെന്നെത്തേടി വന്നിന്നലെ 

ജീവിതത്തിന്റെ മദ്ധ്യാഹ്നമെത്തി ഞാൻ 
ഈവിധം തന്നെ സായാഹ്നമെത്തിടും 
ഭാവിയെന്തെന്നു ചിന്തിച്ചിരിക്കവേ 
ഭൂവിൽ നിന്നുഞാനെങ്ങോ മറഞ്ഞിടും 

എങ്കിലുമെന്റെയുള്ളിന്റെയുള്ളിൽ ഞാൻ 
ശങ്കയില്ലാതെയെന്നുമോർമ്മിച്ചിടും 
തിങ്കൾപോലവനെന്നിലുദിച്ചതും 
തങ്കസ്വപ്നങ്ങളെന്നിൽ വിരിഞ്ഞതും