Total Pageviews

Thursday, May 31, 2018

കവിയായ് പിറന്ന ദിവ്യനല്ല സത്യം
ഭുവനത്തിലെ ജന്മമെന്നെയെന്നോ
കവിതയ്ക്കു രഹസ്യ ജാരനാക്കി
കവനത്തിനു കോപ്പു കൂട്ടി ഞാനും

ഒരു സുസ്വപ്നമിതെന്ന പോലോരിക്കൽ
അരുതാത്തൊരു ബാന്ധവത്തിലായി
ചിരകാലമതിന്റെ മാന്താണുപ്പിൽ
പിരിയാതങ്ങു  കഴിഞ്ഞു നമ്മളൊന്നായ്

ഒഴിയുന്നില്ല മനസ്സിലോർമ്മ തെല്ലും
അഴലാണുള്ളിലൊരുൾക്കടൽ കണക്കേ
പഴികേട്ടതു കൊണ്ട് ദു:ഖമില്ലെനിക്കൊ
കഴിവില്ലത്തിനുത്തരത്തിനായി

നറുനീല വിരിച്ച മെത്തയെന്നും
നിറയുന്നിതു കാവ്യചിന്തതോറും
അറിയേണമിതെന്റെ ജന്മകർമ്മം
പറയാനില്ലൊരു കാരണം നിനച്ചാൽ

എഴുതാതെയൊരൽപ്പനേരമേലും
കഴിയില്ലിതു രോഗമെന്ന പോലെ
നിഴലായി വരുന്നു കൂടിയെന്നും
അഴകേറിയ കാവ്യരംഭയൊപ്പം

കവിതയ്ക്ക് പകുത്തു വെച്ചിതെന്റെ ലോകം
അവളാണു ക്ഷണിച്ചതിന്നു കൂട്ടിനായി
എവിടേയ്ക്കുമവൾ ക്ഷണിച്ചുവെന്നാൽ
അവിടേയ്ക്ക് ചലിക്കുമക്ഷണമെന്റെ പാദം

രതിമൂര്ച്ഛയിലിന്നലത്തെ രാവിൽ
പതിവില്ലാതെ മൊഴിഞ്ഞിതെന്റെ രാധ
കൊതിയുണ്ട് സഖിക്ക് കൂട്ടുകൂടാൻ പുതുതായ്
നല്ലൊരു കാവ്യവും ചമയ്ക്കാൻ

അതുകേട്ടവളൊന്നു പുഞ്ചിരിച്ചു
അതുകണ്ടെന്നുടെയുള്ളവും കുളിർത്തു
അതുതന്നെയിതെന്റെ ചിന്തയെന്നാ
മതിമോഹിനിയെന്നൊടും മൊഴിഞ്ഞു

ഈശ്വരൻ തന്നെ കവിവരൻ കാവ്യവും
ഈശ്വരൻ തന്നെ നിന്നിലുമെന്നിലും
ഈസ്വരം തന്നെ പുതുജീവിതസ്വരം
ആസ്വദിക്കേണ്ട കാവ്യമീ ജീവിതം