Total Pageviews

Sunday, September 7, 2014

ഒരു ഓണപ്പാട്ട്

പൂവിറുക്കാൻ വാ, ഊയലാടാൻ വാ 
പൂക്കളത്തിൽ പൂനിറയ്ക്കാൻ 
തുമ്പി തുള്ളാൻ വാ    
                                (പൂവിറുക്കാൻ വാ)
മോടിയേറും കോടിയുടുക്കാൻ 
തൂശനിലകളിൽ സദ്യവിളമ്പാൻ
ചിങ്ങമാസം വന്നു ചേരുവാൻ
കാത്തിരുന്നു നാം ഓർത്തിരുന്നു നാം  
                                 (പൂവിറുക്കാൻ വാ)
സ്നേഹമാണു നീ സ്വപ്നമാണു നീ 
തുമ്പിയായ്പറന്നു വന്ന പൂനിലാവ് നീ 
ഓണനാളു നീ വരുമ്പൊഴുള്ളു കുളിർക്കും  
കാണുവാൻ കൊതിച്ച നാടുമൊന്നു തളിർക്കും 
                                 (പൂവിറുക്കാൻ വാ)
ഒത്തു ചേരണം ഒന്നുചേരണം 
പോയനാളുകൾ ഓർത്തുപാടണം 
നല്ല നാളെകൾ കനവു കാണണം 
താളമോടെ നാം ചുവടു വെയ്ക്കണം 
                                  (പൂവിറുക്കാൻ വാ)

ജന്മനാ രോഗി


പ്രതീക്ഷയ്ക്ക് വകയുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു 
ഒരു വകയും പ്രതീക്ഷിക്കേണ്ടെന്നു ഞാനും 
സൗജന്യമായി മന്ത്രവാദം മാത്രെമേ ഉള്ളൂ 
മരുന്നില്ലെന്നു  ഡോക്ടര്‍, കനിവില്ലെന്നു നേഴ്സ് 
മരണത്തിനൊക്കെ ഒത്തിരി  വിലയാവുമോ എന്ന് ഞാനും  
വെളുത്ത രക്താണുക്കള്‍ കുറവാണത്രേ 
അവ ലോകത്തിലില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം 
ചോര  ചുവപ്പല്ലേ അപ്പോള്‍ ചുവന്നവ അല്ലെ കാണൂ 
ഒരു പക്ഷെ പാലില്‍ എങ്ങാനും 
എങ്കില്‍ അമ്മയോട് ചോദിക്കണം 
എല്ലാം പടി പടി ആയിട്ടാണെന്ന് തോന്നുന്നു 
അതല്ലേ ഡോക്ടരും പടി ചോദിക്കുനത് 
എങ്ങോട്ട് തിരിഞ്ഞാലും പടികള്‍ 
വശത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും 
കറങ്ങിത്തിരിഞ്ഞു തുടങ്ങിയിടത്തു തന്നെ എത്തുമായിരിക്കും 
ചെരുപ്പ്‌ അവിടെയാണ് ഊരിയിട്ടത്  
പുക്കിള്‍കൊടി അവിടെയാണ് മുറിച്ചിട്ടത് 
നഗ്നത അവിടെയാണ് ഉരിഞ്ഞിട്ടത് 
ആരൊക്കെയാണ് കൂട്ടിനു വന്നത് 
അവരിപ്പോള്‍ എന്നെ തിരയുന്നുണ്ടാവും 
രോഗികളെന്നു കരുതി ശാസ്തക്രിയയ്ക്ക് 
വിധേയരായിട്ടുന്ദാവും, മരിച്ച്ചിട്ട്ടുണ്ടാവും 
എല്ലാം കഴിഞ്ഞെന്നോര്‍ത്തു ജീവിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും 
ജീവിക്കാനായി ചാകേണ്ടി വന്നവര്‍ 
ഇതാ എന്റെ ചെരുപ്പ് ഇവിടെ കിടക്കുന്നു 

വാർത്താവലോകനം


ശവത്തിനു കാവലിരുന്ന്
തലക്കെട്ടുകള്‍ തമ്മില്‍ത്തല്ലി
പാതവക്കില്‍ തളം കെട്ടിയ രക്തം
പത്രത്തില്‍ കറുത്ത ലിപികളായി
വേണ്ടതോക്കെ ചെയ്തവര്‍ തന്നെ
വേണ്ടതൊക്കെ ചെയ്യാമെന്ന്
വേണ്ടപ്പെട്ടവര്‍ക്ക് വാക്ക് കൊടുത്തു
വേണ്ടാത്തതിനൊന്നും പോകരുത്
എന്നൊരു താക്കീതും
തെരുവിലെ യുദ്ധത്തില്‍ പങ്കില്ലെന്ന്
അവര്‍ അവളില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു
(വായ അവര്‍ മൂടിക്കെട്ടിയിരുന്നു )
പതിഞ്ഞ ശബ്ദത്തില്‍
ഹൃദയം പ്രാണവായുവിനോട്
പിരിയരുതെന്നു കെഞ്ചി,
കണ്ണ് കാഴ്ചയോടും.
ജലപീരങ്കിയിലെ കുടിവെള്ളത്തിനു ഉപ്പുരസം
കണ്ണീരിന്റെയാകണം,

എന്റെ.

Saturday, September 6, 2014

ദൃശ്യം





An Inspector Calls
ഓണക്കാലത്ത് മലയാളിക്കുമുൻപിൽ ഒരു ദൃശ്യം കടന്നു വരികയാണ് .
ഈ ദൃശ്യം നമ്മുടെ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി ആണെങ്കിലും ഈ കണ്ണാടി ആരാണ് കണ്ടു പിടിച്ചതെന്ന തർക്കം  മാറിയിട്ടില്ല. 
ഒരു കൊലപാതകം നടത്തിയിട്ട് എങ്ങനെ രക്ഷപ്പെടാം എന്ന് പഠിപ്പിക്കുന ഈ ചിത്രത്തിന്റെ വിദ്യാഭ്യാസ സാധ്യതകൾ കണക്കിലെടുത്താവണം ഇതിലെ വയലൻസും ദ്വയാർത്ഥ പ്രയോഗങ്ങളും ഒക്കെ മാറ്റി വെച്ച് സർക്കാർ ഇതിനു 'എ' സർട്ടിഫിക്കറ്റ് കൊടുക്കാൻ മടിച്ചത്. അതോ അത് കൊടുത്താൽ കൂടുതൽ ആൾകാർ കാണുമെന്നു ഭയന്നിട്ടാണോ. 
പഞ്ചനക്ഷത്ര തീയേറ്ററുകളിൽ മാത്രമല്ല ദേണ്ടെ ഇപ്പോൾ ചാനലിലും ഓണത്തിന്റെ ഉരുളയ്ക്കുപ്പേരി പോലെ ഈ ചിത്രം വിളമ്പിയിരിക്കുന്നു. 
ഒരു ദിവസം മുഴുവൻ ത്രില്ലടിച്ചിരുന്ന്‌ ഇത് കണ്ടോളൂ 
പക്ഷെ അത് കഴിഞ്ഞു ഒരു മറുമരുന്നു എന്ന നിലയിൽ കാണാൻ ഒരു ഇംഗ്ളീഷ് ചിത്രം ശുപാർശ ചെയ്യുന്നു 
ഇത് ജെ ബി പ്രീസ്റ്റ്ലിയുടെ ഒരു നാടകത്തെ അവലംബിച്ചുള്ള താണ്  
An Inspector Calls
ചിത്രം കാണുകയോ പുസ്തകം വായിക്കുകയോ ആകാം.
അതിനു സമയം കിട്ടാത്ത വർക്കായി അതിന്റെ കഥ ഇവിടെ കൊടുക്കുന്നു 
1912 ൽ ഒന്നാം ലോകമഹായുദ്ധ ത്തിനു മുൻപാണ്‌ ഈ കഥ നടക്കുന്നത്. വ്യവസായ പ്രമുഖനും രാഷ്ട്രീയ ക്കാരനുമായ ആർതർ ബിർലിങ്ങിന്റെ വീട്ടിൽ അത്താഴ വിരുന്നിനോടൊപ്പം ഒരു വിവാഹ നിശ്ചയം നടക്കുകയാണ്. ബിർലിങ്ങിന്റെ മകൾ  ഷീല കല്യാണം കഴിക്കുന്നത്‌ അയാളുടെ ബിസിനസ് എതിരാളിയായ ക്രോഫ്റ്റിന്റെ മകൻ ജറാൾഡിനെയാണ് . ഭാര്യ സിബിൽ മകൻ എറിക് എന്നിവരും അവിടെ ഉണ്ട്.മകന്റെ മദ്യാസക്തി അവരാരും കണ്ടില്ലെന്നു വെയ്ക്കുന്നു. സ്വാശ്രയത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ബിർലിങ്ങ് ഒരു പ്രഭാഷണവും കാഴ്ചവെയ്ക്കുന്നു. സ്വന്തം കാര്യം സിന്ദാബാദ് എന്ന് സാരം.
ഗൂൾ എന്ന് പേരായ ഒരു ഇൻസ്പെക്ടർ അവിടെ എത്തുന്നു. ഇവ  എന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് താൻ വന്നതെന്ന് അദ്ദേഹം അവരെ അറിയിക്കുന്നു. അവളുടെ ചിത്രം കണ്ടു ബെർലിങ്ങ് അവളെ തിരിച്ചറിയുന്നു. ഒരല്പം കൂലി കൂടുതൽ ചോദിച്ചതിന് തന്റെ ഫാക്റ്ററിയിൽ നിന്ന് പതിനെട്ടു മാസം മുൻപ് അവളെ താൻ പുറത്താക്കി എന്ന്  അയാള് സമ്മതിക്കുന്നെന്ടെങ്കിലും അയാൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുന്നില്ല. മുറിയിൽ കടന്നുവരുന്ന ഷീല ഈ ചർച്ചയിൽ ഇടപെടുന്നു. അവള്ക്കും ഈവയെ അറിയാം. ഒരു തുണിക്കടയിൽ വെച്ച് തന്നെ കളിയാക്കി പു ഞ്ചിരിച്ചെന്നു കണ്ട് ആ കടക്കാരെ വിരട്ടി അവളെ അവിടെ നിന്നും താൻ പുറത്താ ക്കിച്ചു എന്നവൾ സമ്മതിക്കുന്നു. സുന്ദരിയായ ഈവയോട് തോന്നിയ അസൂയ യായിരുന്നു അതിന്റെ കാരണം എന്നും അവൾ സമ്മതിക്കുന്നു.
 അടുത്തത് ജറാൾഡിന്റെ ഊഴമായിരുന്നു. ഈവയെ ഒരു ബാറിൽ നിന്നും കൂട്ടിക്കൊണ്ടുപോയി രഹസ്യമായി താൻ ഒരിടത്ത് താമസിപ്പിചിരുന്നെന്നും അതെ കാലത്താണ് ഷീലയെ അധികം കാണാൻ വരാതിരുന്നതെന്നും അയാൾ സമ്മതിക്കുന്നു. അയാളുടെ വൈകിവന്ന സത്യ സന്ധതയെ വാഴ്ത്തുന്ന ഷീല അയാളുമായുള്ള നിശ്ചയം തള്ളിക്കളയുന്നു. 
മിസ്സിസ് ബാർലിങ്ങ് ഒരു സാമൂഹ്യ പരിരക്ഷ കമ്മിറ്റി യുടെ തലവ ആണ്. അവരുടെ അടുത്തു സഹായം അഭ്യർത്ഥി ച്ചു വന്ന ഈവയെ അവർ തള്ളിപ്പറഞ്ഞിരുന്നു. അവർ പറയുന്ന കഥ ഇങ്ങിനെയാണ്‌. ഗർഭിണിയായ ഇവ   മിസ്സിസ് ബാർലിങ്ങ് എന്നാ കള്ളപ്പേരിലാണ് അവരിൽ  നിന്നും സഹായം തേടി എത്തിയത്. തന്റെ പേര് തന്നെ ഉപയോഗിച്ചതായിരുന്നു അവർക്ക് അവളോട് വെറുപ്പ്‌ തോന്നാനും സഹായം നിരസിക്കുവാൻ ആ ഓഫീസിലുള്ളവരെ പ്രേരിപ്പിക്കുവാനും ഉള്ള കാരണം. മറ്റു കള്ളങ്ങളും അവൾ പറഞ്ഞു. അവളെ ഗർഭിണിയാക്കിയ ചെറുപ്പക്കാരൻ അവൾക്കു കാശ് കൊടുത്തെങ്കിലും അത് മോഷ്ടി ച്ച കാശാ യതു  കൊണ്ട് അവൾ വാങ്ങിയില്ലേന്നുമായിരുന്നു അവൾ പറഞ്ഞത്. ആ മദ്യപാനിയായ അസാന്മാർഗിയായ ചെറുപ്പക്കാരന് തക്ക ശിക്ഷ കിട്ടണമെന്നു അവർ പറഞ്ഞു തീരും മുൻപ് മുറിയില കയറി വരുന്ന എറിക് താനാണ് ആ പ്രതി എന്ന് ഏറ്റു പറയുന്നു 
ഉപ്പുതിന്നാൽ വെള്ളം കുടിക്കുമെന്നും പാവപ്പെട്ടവരെ ഇങ്ങനെ ദ്രോഹിച്ചാൽ ചോരയും അഗ്നിയും കൊണ്ട് അവരും ദ്രോഹിക്കപ്പെടുമെന്നു പറഞ്ഞ് ഗൂൾ മടങ്ങുന്നു. ഇടതുപക്ഷ ചിന്തയും മതവിശ്വാസവും ഇഴചേർ ത്താണ് അയാള് സംസാരിക്കുന്നത് 
പുറത്തേയ്ക്ക് പോയ ജറാൾഡാകട്ടെ ഗൂൾ എന്നൊരു ഇൻസ്പെക്ടർ പോലീസിൽ ഇല്ല എന്ന വാർത്തയുമായാണ് മടങ്ങി വരുന്നത്. പോലീസ് കള്ളനായത് കൊണ്ട് തങ്ങൾ ചെയ്ത് കുറ്റം തങ്ങൾ തന്നെ സമ്മതിച്ചെങ്കിലും അതൊന്നും സാരമില്ല എന്നതാണ് ഷീലയും എറിക്കും ഒഴികെ എല്ലാവരുടെയും നിലപ്പാട്. തെറ്റ് തെറ്റ് തന്നെയാണെന്ന ഇളം തലമുറയുടെ വാദത്തെ അവർ തള്ളുന്നു.
മോർച്ചറിയിൽ അങ്ങനെയൊരു ശവമില്ല എന്ന് ഫോണിൽ വിവരം ലഭിക്കുന്നതോടെ അവർ ആകെ സന്തോഷത്തിലാണ്, ഷീലയും എറിക്കും ഒഴികെ. പെട്ടെന്ന് ഈവ എന്ന ഒരു പെണ്‍കുട്ടി ആത്മ ഹത്യ ചെയ്തെന്നും ഒരു ഇൻസ്പെക്ടർ അതന്വേഷിക്കാനായി ആ വീട്ടിലേയ്ക്ക് വരുന്നെന്നും കേട്ടു അവർ ഞെട്ടിത്തരിച്ചു നിൽക്കുമ്പോൾ നാടകം അവസാനിക്കുന്നു.
ഷീലയുടെയും എറിക്കിന്റെയും ഗൂളിന്റെയും സംഭാഷണം വളരെ ശ്രദ്ധേയമാണ്  












ശേഷക്രിയ

അതിനെക്കുറിച്ചു തന്നെയാണ് പറയുവാനുള്ളത് 
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു 
കേൾക്കാത്തവർ കാതുകൂർപ്പിച്ചു 
ഒന്നും പിടികിട്ടാത്തവർ ഇരുട്ടിൽ തപ്പി 
ശേഷിച്ചവർ മനസിലായെന്നു നടിച്ചു 

ശരിക്കും എനിക്കും അത് വിശ്വസിക്കാനായില്ല 
പത്രങ്ങളിൽ വളഞ്ഞു പുളഞ്ഞ ഇരുളായും 
ടി വിയിൽ  വ്യാകരണം ഇല്ലാത്ത ചിത്രങ്ങളായും 
എഫ് എമ്മിൽ സല്ലാപമായും 
അതൊന്നും വന്നിരുന്നില്ല 

കാമിനിയുടെ പരിഭവത്തിലും 
സുഹൃത്തിന്റെ വിരഹത്തിലും 
വറ്റിയ തടാകത്തിലും 
ഇല പൊഴിഞ്ഞ മരത്തിലും 
വരണ്ട ഭൂമിയിലും 
ഞാൻ തൊട്ടറിഞ്ഞതാണ് 

നിങ്ങൾ ഭാഗ്യവാന്മാരാണ് 
നിങ്ങൾക്കത് വിശ്വസിക്കാതെയിരിക്കാം 
പക്ഷെ ഞാനെന്റെ ഉറ്റ ബന്ധുവായതു കൊണ്ട് 
എനിക്കീ ശേഷക്രിയയിൽ 
പങ്കെടുത്തേ തീരൂ  

ഉച്ചയുറക്കം

പടിവാതിൽ ചാരാതെ 
പതുപതുത്ത ഇരുട്ടുകൊണ്ട് 
മൂടിപ്പുതയ്ക്കാതെ 
ഭയത്തിന്റെ കയ്യിൽ നിന്നും 
അടഞ്ഞ കണ്ണിനെ തട്ടിയെടുത്ത് 
ആഗ്രഹങ്ങളുടെ മാറാപ്പിലൊളിപ്പിച്ച് 
മരണാനന്തരത്തിന്റെ ബലിച്ചോറുണ്ണാൻ 
പകൽവെളിച്ചം തുരന്നൊരുക്കിയ 
ഉച്ചമയക്കത്തിന്റെ ഗുഹയിലേയ്ക്ക് 
നാലുപേർ ചുമന്നെന്നെ 
കൊണ്ടുപോകുന്നതും കാത്ത് 
ഓർമകളുടെ കാട്ടുവള്ളികൾ 
വകഞ്ഞുമാറ്റി 
കീറിമുറിക്കപ്പെടുന്ന ശവത്തിന്റെ 
കേൾകാത്ത ഞരങ്ങൽ 
ഒരു ദീർഘനിശ്വാസത്തിലൊതുക്കി 
ക്ഷമനശിക്കുന്നൊരീ 
ഉഷ്ണകാലമദ്ധ്യാഹ്നം 

പ്രഭാത സവാരി

 സൂര്യനു  മുൻപേ ഉണർന്ന് 
മഞ്ഞുകൊണ്ടു പൊട്ടിയ 
ചരൽക്കല്ലിന്റെ ഈർഷ്യ                             
പാദം കൊണ്ട്‌ തൊട്ടറിഞ്ഞ്                          
ഴിഞ്ഞ വീഥിയിലൂടെ                                 
ഒഴിയാത്ത ചിന്തകൾ ചുമന്ന്                         
വെട്ടം സൂക്ഷിച്ചു സൂക്ഷിച്ചു ചിലവാക്കി           
മടിച്ച് മടിച്ച്  ഒരു നടത്തം                             
എന്നോടൊപ്പം ഒറ്റയ്ക്ക് നടക്കുന്നവർ 
കൂടെയെത്തി എന്നെയും കടന്നു പോകുന്നവർ   
എന്റെ നേരെ നടന്നു ഞാനായിത്തീരുന്നവർ 
കോടമഞ്ഞിൽ ആർത്തിയോടെ അലിയുന്നവർ 

എനിക്കറിയേണ്ടത് ഞാനിനിയും എന്നെക്കടന്ന് പോയില്ലേയെന്നാണ്‌   നിങ്ങൾക്കറിയേണ്ടത് അതിന്റെ കാരണവും 

വീണു കിട്ടിയത്

അത്യാവശ്യമായി ഒരു കവിത വേണം പത്രാധിപർ പറഞ്ഞു 
അതും ജാനകിയുടെ കൂടെ ചേർന്ന് എഴുതണം 
വേണമെങ്കിൽ ജാനകിയെ പ്രേമിക്കാം, വിവാഹം കഴിക്കാം 
കുഞ്ഞുങ്ങളെ ജനിപ്പിക്കാം 
പക്ഷെ കൂടെച്ചേർന്ന് കവിത എഴുതുക എന്നൊക്കെ പറഞ്ഞാൽ 
കാമവും കലിയും പെട്ടെന്ന് വരും 
അത് പോലാണോ കവിത 
പക്ഷേ പത്രാധിപരാണ് ആജ്ഞാപിച്ചത് 
ശമ്പളം അങ്ങേർ തന്നാലേ ഉള്ളൂ 
കെട്ടുകാഴ്ചയേക്കുറിച്ച് ഒരു കവിത
കേകവൃത്തത്തിൽ, നല്ല ദീർഘചതുരത്തിൽ 
കൊട്ടും കുരവയുമായി തുടങ്ങാം, അതെന്തായാലും ഉണ്ടാവുമല്ലോ 
"പക്ഷെ വേഗം വേണം. ഉത്സവം കഴിയുന്നത്‌ വരെയൊന്നും 
കാത്തുനില്കാൻ നേരമില്ല. എല്ലാം നടന്നെന്നു തന്നെ എഴുതിക്കോ 
അതേ ഇപ്പൊ നടക്കൂ."
ഒരു വാക്ക്, രണ്ടു വാക്ക്, മൂന്നാമത്തെ വാക്ക് ജാനകി ഊഹിച്ചു 
അതോടെ പേപ്പർ ചുരുട്ടി ഞാൻ ദൂരെ എറിഞ്ഞു 
പിന്നെ പേന കൊണ്ടും, നാക്ക് കൊണ്ടും, ചുണ്ട് കൊണ്ടും 
നഖം കൊണ്ടും പല്ല് കൊണ്ടും  പിന്നെ കൊള്ളുന്നതും 
കൊള്ളാത്തമായ എല്ലാം കൊണ്ടും 
അവളുടെ ദേഹത്താകെ വരഞ്ഞു, 
ഞാൻ മയക്കത്തിൽ നിന്നുണർന്നപ്പോൽ 
ജാനകി, അല്ല കവിത, ചോദിച്ചു, "കഴിഞ്ഞോ?"
പിന്നെ അവളുടെ നെഞ്ചിൽ എന്റെ കയ്യൊപ്പ് ചാർത്തി 
ഒരു സ്കൂൾ കുട്ടിയേപ്പോലെ 
ഞാനാക്കവിത കാണാതെ പഠിച്ചു 
അർഥം വിവരിച്ച് സ്വാരസ്യം വ്യക്തമാക്കുന്നതൊക്കെ 
അടുത്ത ജന്മത്തിലാകാം 

എന്റെ മരണം

മൂന്നാംദിവസത്തിനൊന്നും 
കാത്തുനിന്നില്ല 
മരിച്ചയുടൻ ധൃതിയായിരുന്നു 
ജനിക്കാൻ 
പഞ്ചഭൂതങ്ങളായി 
പങ്കുവെയ്ക്കപ്പെട്ട ശരീരം 
പങ്കിനെക്കുറിച്ചും  
പങ്കുവെയ്ക്കലിനെക്കുറിച്ചും 
പങ്കത്തെക്കുറിച്ചും 
പങ്കജത്തെക്കു റിച്ചും 
പങ്കജാക്ഷനെക്കുറിച്ചും 
പങ്കായത്തെക്കുറിച്ചും 
അമരത്തെക്കുറിച്ചും 
അമരരെയും അമർത്യരെയും 
കുറിച്ചൊക്കെ ഓർമ്മിപ്പിച്ചു
ആരുടെയെങ്കിലും 
(അതിനി കാലന്റെയാണെങ്കിലും)
കാലുപിടിച്ച് 
പണയം വെച്ചതൊക്കെ 
തിരിച്ചെടുക്കണം 
കനകവും കാമിനിയും തുടങ്ങി 
കലഹ കാരണങ്ങളൊന്നും അല്ല 
മുക്കുപണ്ടങ്ങളുമല്ല മുഖ്യ പണ്ടങ്ങൾ 
ജീവിതം, സ്വാതന്ത്ര്യം 
സന്തോഷം, സമാധാനം 
എന്നിട്ടേ ഞാനിനി 
പുറത്തേയ്ക്കുള്ളൂ 


എന്റെ ലോകം

തുണിയുരിഞ്ഞ നർത്തകി
എന്റെ തൊലിയുമുരിഞ്ഞു 
ഉന്നം തെറ്റിച്ച് അമ്പെയ്ത ശിഷ്യൻ 
എന്റെ തല കൊയ്തു 
ആരെയും ആരുമറിയാത്ത മദ്യശാലയിൽ 
എന്നെ എല്ലാരും തിരിച്ചറിഞ്ഞു 
എനിക്കിനി അഭിനയിക്കാൻ 
കാണികളുടെ ഭാഗം മാത്രം ബാക്കി 
കാട്ടുവള്ളി പിടിവള്ളി 
കയ്യിലിരുന്ന് ഞെരുങ്ങി മുറിഞ്ഞു 
ഈ കണ്ണാടിയെല്ലാം 
ഞാൻ തന്നെ ഉടച്ചതാണ് 
മുഖം മിനുക്കാനുള്ള ബദ്ധപ്പാടിൽ 
എന്റെ ലോകവുമങ്ങിനെ 
ഒരായിരം കഷണങ്ങളായി 

അഗ്നിശുദ്ധി

വിധി പറഞ്ഞു ന്യായാധിപൻ, നിങ്ങൾക്ക-
ങ്ങധികനാളില്ല തൂക്കിലേറീടുവാൻ 
അവരിലഞ്ചാമനേറ്റവും ക്രൂരനാ-
ണവനു ശിക്ഷയേ കിട്ടിയില്ലൊട്ടുമേ 

അരുമ ബാലികതൻ ജീവരക്തമേറ്റി  
രിരുളു പോലെ കറുത്തൊരു വസ്തുഞാൻ 
തെളിവിനായ് വന്ന വസ്തുക്കളോടോപ്പ-
മരുളി മൌനമായ് ഞാനുമാസംഭവം   

ശ്യാമധൂളിയായ് മണ്ണിൽ പിറന്നു ഞാൻ 
ഹോമകുണ്ഡത്തിൽ നീറിയമർന്നു ഞാൻ 
ചൂടു തീരെ സഹിക്കുവാനാകാതെ 
കൂടി ധൂളികൾ ഞങ്ങളൊന്നായിപോൽ   


പിന്നെ രാസപ്രയോഗങ്ങളഗ്നിയു-
മൊന്നു ചേർന്നു ഖരവസ്തുവായ് മാറി
ഒടുവിലായുധത്തല്ലാൽ തലോടലാൽ 
നെടിയ നീണ്ടൊരു കമ്പിയായ് മാറി ഞാൻ 

ബുദ്ധിയുള്ളോരു മർത്യൻ സഹായിച്ചു 
സിദ്ധമായെനിക്കങ്ങൊരു കർമ്മവും 
പതിവ് തെറ്റാതെയോടുമീ ബസ്സിന്റെ 
ഗതി നിയന്ത്രിക്കുമായുധമായി ഞാൻ 

പാതിരാവിലീ കാപാലികർ വന്നു 
പാതിമാത്രം വിരിഞ്ഞൊരാ  മൊട്ടിനെ 
കൈവിരലാൽ കശക്കിയെറിയവേ 
ഭൂവിൽ ഞാൻ മാത്രമതിനന്നു സാക്ഷിയായ് 

മരണവേദനയേറ്റു പിടയുന്ന 
തരളമേനിയിൽ ക്രൂരമാം കൈകളാൽ 
എന്നെയാഴത്തിലാഴ്ത്തിയിറക്കിയോർ 
കൊന്നു പാവമാതിങ്കൾകിടാവിനെ 

ക്രൂരമാം രംഗമീ വിധം ഭീകരം 
ഉരുകുവാനും കഴിഞ്ഞില്ലയെങ്കിലും 
കാരിരുമ്പിന്റെയുള്ളിൽ തിളങ്ങുന്ന 
സൂര്യതേജസാം സത്യമറിഞ്ഞു ഞാൻ 

വിധി, വിചാരണയെല്ലാം കഴിഞ്ഞു പോയ് 
അധികമാളുകളൊന്നുമോർക്കാതെയായ് 
ആർക്കു വേണമീ പിഞ്ചിയ വസ്ത്രവു
മൊരുസ്റ്റെതസ്കോപ്പ് കമ്പിയും ഗാവലും*

വഴിയിൽ വീണു കിടന്നൊരു ഞങ്ങളെ 
കുഴികുഴിച്ചങ്ങു മൂടുവാനാകാതെ 
ലോറിയിലേറ്റിയെങ്ങോ കടത്തുന്നു 
അറിയുകില്ലെന്റെ ശേഷിച്ച നാളുകൾ 

കാരിരുമ്പെന്നെയഗ്നിക്കു നൽകിയാൽ 
ഉരുകിടും പിന്നെ മാറ്റിടാം രൂപവും 
അഗ്നിയിൽ വീണു ശുദ്ധമായീടവേ 
ഭഗ്നമെന്റെയുമുള്ളിലീ പ്രാർത്ഥന 

ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കിൽ 
കനിവിയന്നെന്റെ ആഗ്രഹം കേൾക്കണം 
ഉരുകി ഞാനതെൻ  തെറ്റിന്നു ശിക്ഷയായ് 
കരുതി മാപ്പെനിക്കേകണേ ദൈവമേ 

ഉരുകിയഗ്നിയിൽ ശുദ്ധമായെങ്കിലീ 
കാരിരുമ്പിനെ ഖഡ്ഗമാക്കീടണം 
ഉടലുനല്കിയും പെണ്ണിനെ കാക്കുന്ന 
ഭടനൊരുവന്റെയായുധമാക്കണം 

Friday, September 5, 2014

ചങ്ങാതിയും കണ്ണാടിയും


 
 കണ്ണാടി കാട്ടിടാമെന്നു ചൊല്ലി 
ചങ്ങാതിമാരെന്റെ കൂടെയെത്തി 
കണ്ണാടിയിൽ കണ്ടൊരെന്റെ രൂപം 
ചങ്ങാതിമാർക്കുമങ്ങിഷ്ടമായി 
കണ്ണാടി ചങ്ങാതിയായി മാറി 
കണ്ണെനിക്കെന്തിനീ കൂട്ടുപോരെ
കണ്ണിലെ കൃഷ്ണമണിക്കു  തുല്യം 
എണ്ണി ഞാനെന്നാത്മബന്ധുക്കളെ 
പിന്നെയൊരിക്കൽ തിരിച്ചറിഞ്ഞു 
എന്നെ ഞാനൊട്ടുമറിയുകില്ല 
അന്യമായെന്നുടെ കണ്ണുരണ്ടും 
ഛിന്നമായ്പ്പോയെന്റെ സ്വത്വമെല്ലാം 
ഇന്നുവരെ ഞാനീക്കണ്ടതെല്ലാം 
എന്നെക്കുറിച്ചുള്ള ചിന്തമാത്രം 
എന്നെ സ്തുതിക്കുന്ന ചങ്ങാതിമാർ 
എന്നിലെ കുറ്റങ്ങൾ കാണാത്തവർ 
ഒന്നു ചിന്തിച്ചാലിതെന്റെ കുറ്റം 
എന്നും മുഖസ്തുതിക്കാരെ മാത്രം 
ചങ്ങാതിമാരായ്ക്കരുതി ഞാനും 
പൊങ്ങും അഹങ്കാരമെത്ര മൂഢം
പിന്നെത്തിരഞ്ഞു ഞാൻ കണ്ടുമുട്ടി 
എന്നെത്തിരിച്ചറിഞ്ഞോർ ചിലരെ 
അന്യനെപ്പോലെതന്നാണു നമ്മൾ 
എന്നു  ചിന്തിക്കുന്ന ബുദ്ധിമാന്മാർ 
ഇല്ലിനി വേണ്ടൊരു കണ്ണാടിയും 
ചൊല്ലിടേണ്ടൊട്ടും മുഖസ്തുതിയും 
എന്റെ മുഖം തന്നെ കാണ്മു ഞാനും
നിന്റെ മുഖംമൂടി മാറ്റിടുമ്പോൾ 
നിന്നിലും ഭേദമല്ലെന്റെ സ്വത്വം 
ഒന്നാണു നമ്മൾ മനുഷ്യരെല്ലാം 
ഒന്നുമില്ലാർക്കും പ്രശംസിക്കുവാൻ 
മന്നിടത്തിൽ സത്യമിത്രമാത്രം 
തല്ലിയുടയ്ക്കുകീ കണ്ണാടികൾ 
ഇല്ലതിലൊന്നുമേ സത്യമൊട്ടും 
ചങ്ങാതികൾ നിങ്ങളെല്ലാവരും 
കണ്ണാടി പോലെ തിളങ്ങിടുന്നു 

ജന്തുസ്നേഹം


യുദ്ധം നിരന്തരമിനിയുമൊടുങ്ങാത്ത പകയോടെ 
ഉപ്പും മധുരവും വേവാത്തൊരന്നവും 
തീരാത്ത പ്രശ്നങ്ങൾ ഉരുകാത്ത മഞ്ഞുമല 
മരവിച്ച ഹൃദയമതിലുമേറെത്തണുത്തൊരീ വറ്റുമീ 
വറ്റാത്ത കണ്ണീരുമെപ്പൊഴോ വറ്റി വരണ്ടൊരു 
സ്നേഹപ്രവാഹവും 

ആരുടെ ശബ്ദമാണേറ്റവുമുച്ചത്തിൽ 
ഇരുവരും മിണ്ടാതെയെത്രയുഗങ്ങളായാ-
രുമിണ്ടുമാദ്യമെന്നാണു മത്സരം 
യുഗ്മഗാനം പോലുമേകാന്തനാടകം 
കൂട്ടിരിക്കുമ്പോഴും ഒറ്റയാവുന്നവർ 

നിന്റെ വസ്ത്രം കാണ്‍കെ 
തൊലിയുരിയുമെനിക്കെന്റെയിഷ്ടഭോജ്യം 
നിനക്കേറ്റവും വർജ്ജ്യമാണെത്രയൊ 
കാഴ്ചകൾ ദേശങ്ങൾ  കാണുവാനില്ലൊട്ടു 
താത്പര്യമെന്നതും ആകെയൊരു സൗഹൃദം 
മാത്രമാണറിയാമതാണെന്റെ ശത്രുവും നിശ്ചയം 

എങ്കിലുമീരാവിലാകെയൊരു  വസ്ത്രമീ 
ചന്ദ്രന്റെ വെട്ടവും മഞ്ഞ്  വൃഥാവിൽ 
നമുക്കായി നെയ്തൊരു നിറമറ്റ ചേലയിൽ 
ഇതളിട്ടു വിരിയുമീ ഉടലും പ്രണയപ്രധാനമാം 
നേരത്തു നിന്നുടെ കാതിൽനിറയുന്ന 
സ്വേദസുഗന്ധിയാം  വാക്കുകളിലലിയുന്ന 
നിശ്വാസ, മാഴത്തിലാഴുമെൻ 
ദേഹത്തിനുള്ളിലായുയരുന്നൊരുൾക്കുളിർ
ഇരതേടിയിണതേടിയിടങ്ങളേറെത്തേടി 
യിരുളും വെളിച്ചവും തിരിയാതെ നമ്മളും 

ജന്തുക്കളായ് നമ്മളെന്നും ജയിക്കുന്നു 

തോല്ക്കുന്നു നമ്മൾ മനുഷ്യരായ് നിശ്ചയം