Total Pageviews

Sunday, June 23, 2019

വിശപ്പ്




രാവിലെ നടക്കാൻ പോയപ്പോൾ ദിലീപിനെ കണ്ടില്ല. ഒരു ദിവസവും നടത്ത മുടക്കുന്ന ആളല്ല. ഇന്നെന്തുപറ്റിയോ എന്തോ. വിളിച്ചിട്ടൊന്നും കിട്ടുന്നുമില്ല.
ഡോക്ടറുടെ ക്ളിനിക്കാണെങ്കിൽ കുറെ കൂടി ഗ്രാമത്തിനടുത്താണ്.
എയർ ഫോഴ്സിൽ സർജൻ ആയിരുന്നു ദിലീപ്. റിട്ടയർ ആയപ്പോൾ ഈ സ്‌കൂളാണ് ശേഷിച്ച കാലത്തേയ്ക്ക് തിരഞ്ഞെടുത്തത്. ഇവിടെ ബിയോളജിയും ഹിസ്റ്ററിയും പഠിപ്പിക്കുന്നു. സ്‌കൂളിന്റെ തന്നെ പ്രൊജക്റ്റ് ആയ വില്ലേജ് ക്ലിനിക്കിൽ ഡോക്ടറായും സേവനം അനുഷ്ഠിക്കുന്നു.
രാവിലെ നടക്കാൻ കൂടും. ഒരു ചെറിയ കുന്നു ചുറ്റി വരും, എന്നോടൊപ്പം.
പിന്നെ ഞാൻ ബോർഡിങ്ങിലേയ്ക്കും ഡോക്ടർ ഹോസ്പിറ്റലിലേയ്ക്കും പോകും. പ്രാതൽ കഴിക്കാൻ നേരം വീണ്ടും ഒന്നു കാണും. അദ്ദേഹത്തിനും ക്‌ളാസ് ഉണ്ടെങ്കിൽ എന്റെ കൂടെ സ്‌കൂളിലേക്ക് വരും. ഇല്ലെങ്കിൽ ക്ലിനിക്കിലേയ്ക്ക് മടങ്ങും.
അപ്പോൾ ഇനി ഡൈനിങ്ങ് ഹാളിൽനോക്കാം.
ഞാൻ തിരിച്ച് ബോർഡിങ്ങിൽ പോയി. അവിടെ കുതിരയെടുപ്പിന്റെ മേളം. എല്ലാ കുളിമുറിയിൽ നിന്നും ഉച്ചത്തിലുള്ള പാട്ട്. ഓരോന്നും ഓരോ  ഭാഷയിൽ. പുറത്തു കാത്ത് നിൽക്കുന്ന മറ്റു കുട്ടികളുടെ ചീത്ത വിളി
എന്റെ ഭാര്യയും മകളും ഡൈനിങ്ങ് ഹാളിൽ പോയി കഴിക്കില്ല. മഹാലക്ഷ്മി എന്ന് പേരുള്ള ഒരു സ്ത്രീ അവർക്കുള്ളത് ഡൈനിങ്ങ് ഹാളിൽ  നിന്ന് എടുത്തു  കൊണ്ട് വന്നു കൊടുക്കും. അധികമുള്ളത് മഹാലക്ഷ്മി കൊണ്ടുപോകും. അവർക്ക് മൂന്നു പെൺകുട്ടികളാണ്. രണ്ടുപേർ അടുത്തുള്ള ഏതോ വില്ലേജ് സ്‌കൂളിൽ പോകുന്നു.
ആന്ധ്രയുടെ ഉൾപ്രദേശത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. വിശാലമായ കാമ്പസ്. ആരും  കൊതിക്കുന്ന സമാധാനം നിറഞ്ഞ അന്തരീക്ഷം. വലിയ ശമ്പളമില്ലെങ്കിലും ഒരു പ്രത്യേക തരം ജീവിതം ഇഷ്ടപ്പെടുന്നവരാണ് ആ സ്‌കൂളിൽ ജോലി നേടിയവരെല്ലാം. സ്‌കൂളിന്റേതായി കുറെ ഡെവലപ്മെന്റ് പ്രൊജെക്ടുകൾ ഉണ്ട്. അധ്യാപകർ തന്നെയാണ് അതൊക്കെ നടത്തുന്നതും.
ഇന്ന് നല്ല തണുപ്പുണ്ട്. അതായിരിക്കും നല്ല വിശപ്പും.
ദിലീപ് കൂടെയുണ്ടങ്കിൽ ഒരു വില്ലേജിൽ നിന്ന് ഒരു ചായ പതിവുണ്ടായിരുന്നു. ഇന്ന് അതും കുടിച്ചില്ല.
മഹാലക്ഷ്മി കൊണ്ടുവന്ന ഉപ്പുമാവുണ്ട്.
അത് തിന്നാൻ ഭാര്യ സമ്മതിക്കില്ല. അവളും വളരെ കുറച്ചേ കഴിക്കാറുള്ളൂ.
ഇതിന്റെ ബാക്കി കൊണ്ട് ചെന്നിട്ടു വേണം മഹാലക്ഷ്മിയ്ക്ക് മൂന്നു കുട്ടികളുടെ പശിയടക്കാൻ.
വില്ലേജിലെ മിക്ക വീടുകളും ഇങ്ങനെ ഒക്കെ തന്നെയാണ്. ഒരു നേരമെങ്കിലും ആഹാരം കിട്ടുന്നവർ ഭാഗ്യം ചെയ്യ്തവർ.
നല്ല വിശപ്പ് തോന്നിയെങ്കിലും ആ മൂന്നു കുട്ടികളുടെ മുഖമോർത്തപ്പോൾ ക്ഷമിച്ചു.
കുളി കഴിഞ്ഞ് ഡൈനിങ്ങ് ഹാളിൽ പോയിത്തന്നെ കഴിക്കാം. ദിലീപിനെയും കാണാമല്ലോ.
പക്ഷെ ഡൈനിങ്ങ് ഹാളിൽ കുറെ നേരം നോക്കിയിരുന്നിട്ടും കണ്ടില്ല.
ബോർഡിങ്ങിലെ ബഹളം ഡൈനിങ്ങ് ഹാളിലും തുടരുന്നു.
എല്ലാവര്ക്കും എന്നും ചപ്പാത്തി തന്നെ വേണം. പക്ഷെ ചൊവ്വാഴ്ചത്തെ പ്രാതൽ എന്നും ഉപ്പുമാവാണ്
താഴത്തെ ക്ലാസ്സിലുള്ളവർ അതിനു മുന്നിലിരുന്നു ചിണുങ്ങുന്നു. മുതിർന്നവർ തങ്ങളുടെ പാത്രത്തിൽ മേട്രൺ നിർബന്ധപൂർവ്വം വിളമ്പിയത് ആരും കാണാതെ വേറെ കുട്ടികള്ക്ക് കൊടുക്കുന്നു.
അവർക്കും വേണ്ടാഞ്ഞിട്ട് കഴിച്ച് ശേഷം ഒഴിഞ്ഞിരിക്കുന്ന ആളില്ലാ പത്രങ്ങളിൽ തട്ടുന്നു.
ഇനിയും വേറെ ചിലർ ധൈര്യമായി വേസ്റ്റ് ബോക്സിൽ കൊണ്ട് കളയുന്നു.
അതിന്റെ പേരിൽ മേട്രൺ അവരുമായി വഴക്കിടുന്നു.
എന്നെ കണ്ടപ്പോൾ ബഹളം ഒന്നടങ്ങി. ഞാൻ അവാർഡ് അടുത്ത് ചെന്നു.
 "നിങ്ങൾ ഇങ്ങനെ ആഹാരത്തോട് പെരുമാറരുത്. ഇതുപോലും ഇല്ലാത്തത് എത്രയോ പേരുണ്ട്."
"ശരിയാണ് സാർ," കൂട്ടത്തിലെ ചട്ടമ്പിയായ അഭിനന്ദ് പറഞ്ഞു, "അതുകൊണ്ട് എല്ലാ ചൊവാഴ്ച്ചത്തെയും ബ്രേക്ക് ഫാസ്റ്റ് നമുക്ക് അവർക്ക് കൊടുത്തേക്കാം "
കൂട്ടച്ചിരി. ഞാൻ വിട്ടു.
നല്ല കാശുള്ള വീട്ടിലെ കുട്ടികൾ.നല്ല കുട്ടികൾ തന്നെ. പക്ഷെ ജീവിത യാഥാർഥ്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല
ഒരിക്കൽ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ ആഹാരം തിരക്കി പലയിടത്തും പോയി വെറും കയ്യോടെ മടങ്ങി വന്ന കഥ.
അത് ഞാൻ ജനിക്കുന്നതിനും മുൻപാണ്.
ഒരിക്കൽ എന്റെ അച്ഛൻ എവിടെ നിന്നെങ്കിലും കാശോ ആഹാരമോ കടം വാങ്ങാമെന്ന് പറഞ്ഞു പോയി. ഒന്നും കിട്ടാതെ രാത്രിയിൽ മടങ്ങി. വീട്ടിനു പുറത്ത് വന്നപ്പോൾ അമ്മ കുട്ടികളെ ഉറങ്ങാൻ സമ്മതിക്കാതെ കഥയും പാട്ടുമൊക്കെയായി ഉറങ്ങാതെ ഇരിക്കുന്നു.
അകത്തു കയറി ആഹാരമൊന്നും കിട്ടിയില്ല എന്ന് പറഞ്ഞ് അവരുടെ ചങ്ക് തകർക്കാനാവാത്തതു കൊണ്ട് അച്ഛൻ മുറ്റത്തെ പാല്വിന് ചുവട്ടിൽ വെറും മണ്ണിൽ കിടന്നുറങ്ങി.
അതൊക്കെ പണ്ടല്ലേ എന്ന് പറഞ്ഞു കഥ കേട്ട കുട്ടികൾ സമാധാനിച്ചു.
ഡൈനിങ്ങ് ഹാളിൽ ദിലീപ് എത്തിയില്ല. ഡോക്ടറൊക്കെ ആണെങ്കിലും വലിയ തടിയനാണ്. ഭക്ഷണ പ്രിയനും.
ആഹാരം കഴിഞ്ഞു ഞാൻ സ്‌കൂളിലേക്ക് വിട്ടു.
മഹാലക്ഷ്മി സ്കൂളിൽ തൂക്കാനും വരാറുണ്ട്. ക്ളിനിക്കിന്റെ അടുത്താണ് അവർ താമസം. അവരും പറഞ്ഞു ക്ളിനിക്ക് അടഞ്ഞു കിടക്കുകയാണെന്ന്.
എനിക്ക് ചെറിയ ഭയം തോന്നി.
അറുപതു വയസ്സോളമുണ്ട് ഡോക്ടർക്ക്. ആരോഗ്യം സൂക്ഷിക്കില്ല.
നടക്കാൻ വരുന്നതുപോലും ഞാനുമായി ഒന്നിച്ച് നടന്നുള്ള പ്രഭാത ചർച്ചകൾ ഇഷ്ടമായതുകൊണ്ടു മാത്രം.
അന്ന് എനിക്ക് പഠിപ്പിക്കുന്നതിൽ തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുട്ടികളെയും കൊണ്ട് ലൈബ്രറിയിൽ പോയി വെറുതെ ഇരുന്നു.
ഇടയ്ക്ക് സമയം  കിട്ടിയപ്പോൾ ഓഫീസിൽ പോയി ദിലീപിന് എന്ത് പറ്റിയെന്ന് അന്വേഷിച്ചു
തെലുങ്കിൽ അവ്യക്തമായി ഒരാൾ പറഞ്ഞു, തെട്ടുവിൽ ആരോ മരിച്ചു, ഡോക്ടർ അവിടെ പോയതാണ്
ആശ്വാസമായി.
പക്ഷെ ദിലീപ് എന്തിനാണ് അവിടെ  പോയതെന്ന് മനസ്സിലായില്ല.
 ഡോക്ടറുടെ ക്ളിനിക്കും കഴിഞ്ഞ് ഒരു തക്കാളിപ്പാടവും കഴിഞ്ഞുള്ള ഗ്രാമമാണ് തെട്ടു.
നാലഞ്ച് കിലോമീറ്റർ നടക്കണം, ബസ്സൊന്നും ഇല്ല.
അവിടുത്തെ പ്രത്യേകത ദോശയാണ്. ദിലീപിന്റെ കൂടെ ബൈക്കിൽ കയറി പലപ്പോഴും അവിടുത്തെ ദോശ തിന്നാനായി മാത്രം ഞാനും  പോയിട്ടുണ്ട്
അയ്യായിരം ആൾക്കാർ, അയ്യായിരത്തി അന്ജഞ്ഞൂറു കന്നുകാലികൾ. കെട്ടിക്കിടക്കുന്ന ചാണകത്തിൽ നിന്നുയരുന്ന മീഥെയിൻ വാതകത്തിന്റെ മാത്രം ഗന്ധമുള്ള ഗ്രാമം. വളരെ പഴക്കമുള്ള ഗ്രാമമാണ്. അവിടെ ചെന്ന് നിന്നാൽ നമ്മൾ ഏതോ ചരിത്ര പുസ്തകത്തിന്റെ താളിലാണ് നിൽക്കുന്നതെന്ന് തോന്നും. ചെങ്കല്ല് പാകിയ വഴികൾ നൂറ്റാണ്ടുകളായി ആളുകൾ നടന്നു നടന്നു മാർബിൾ പോലെ മിനുസമായിട്ടുണ്ട്.
ഉച്ചയ്ക്കും ദിലീപ് എത്തിയിട്ടില്ല.
മരണത്തിന് പോയി ഭക്ഷണവും ഉപേക്ഷിക്കാൻ ഡോക്റ്ററുടെ ആരാണ് തെട്ടുവിൽ?
മൂന്നാലു യുദ്ധങ്ങൾ കണ്ട  മനുഷ്യൻ. ആ കണ്ടതത്രയും അതുപോലെ ചരിത്ര ക്‌ളാസ്സുകളിൽ വിളമ്പുമ്പോൾ കുട്ടികൾ നെടുവീർപ്പോടെ കേട്ടിരിക്കും. ആഹാരം കാണാതെ ദിവസങ്ങളോളം ട്രെഞ്ചിൽ കഴിഞ്ഞതും വഴിയിലെ ചെളിക്കുണ്ടിൽ വെള്ളം കുടിച്ചതും ക്കെ കേൾക്കുമ്പോൾ  യുദ്ധത്തിന് സിനിമയിൽ കാണുന്ന ഗ്ളാമർ ഒന്നുമില്ലെന്ന് കുട്ടികൾ ഓർക്കും.
വലിയ ഫാൻക്ളബ്ബ് ഉള്ള അധ്യാപകനാണ്. ബയോളജി ക്ളാസ്സും പ്രസിദ്ധമാണ്. ഒരു ഡോക്ടർ പഠിപ്പിക്കുന്ന ബയോളജി എങ്ങനെ കുട്ടികൾ പഠിക്കാതിരിക്കും!
ഉച്ചയ്യ്ക്ക് വീണ്ടും എനിക്ക് ഡൈനിങ്ങ് ഹാൾ ഡ്യൂട്ടി.
പച്ചരിയും പരിപ്പും രസവുമാണ് ഇന്നത്തെ ആഹാരം.
രാവിലെ ഉപ്പുമാവ് കൊണ്ട് കളഞ്ഞ വൃകോദരന്മാർക്ക് അതെങ്കിലും കിട്ടിയാൽ മതിയെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.
ഡൈനിങ്ങ് ഹാളിലെ ബോർഡിൽ പോയി ഇനി നോൺ വെജ് എന്നാണെന്നൊക്കെ നോക്കി ചിലർ ആശ്വസിക്കുന്നു.
പത്രമെടുക്കാൻ വരുന്ന ജോലിക്കാർ പാത്രത്തിലും കുട്ടികളുടെ മുഖത്തും മാറിമാറി നോക്കുന്നു.
അവർക്ക് ഇങ്ങനെ ഭക്ഷണം പാഴാക്കുന്നത്  വിശ്വസിക്കാൻ വയ്യ.
ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ കുറെ കൂടുതൽ ചോറ് കഴിച്ചു.
ഒരു കുട്ടി എന്റെ അടുത്ത് വന്നു എളിയിൽ കയ്യും കുത്തി നിന്നു. വെല്ലുവിളിക്കുന്ന പോലെ.  പിന്നെ ചിരിച്ചു
"സർ, നൗ വീ നോ, സാർ ഒറ്റയൊരാൾ കാരണമാണ് അവർ ഈ ഹൊറിബിൾ റൈസ് ഇവിടെ ഉണ്ടാക്കുന്നത്. നോട്ട് ഫെയർ സർ നോട്ട് ഫെയർ,"
ഞാൻ ചിരിച്ചു
"എന്നാപ്പിന്നെ നീയങ്ങു സ്‌കൂള് മാറെടാ ഉവ്വേ"
"പാർഡൺ മി, സർ"
"നത്തിങ്ങ്"
ഉച്ച കഴിഞ്ഞപ്പോൾ നല്ല ഉറക്കം. ചോറ് കൂടുതൽ കഴിച്ചിട്ടായിരിക്കും. വൺ ടച്ച് എടുത്ത് ഷുഗർ നോക്കി. ഹോ മുന്നൂറ്റന്പത്. ചുമ്മാതല്ല ഉറക്കം. ദിലീപ് അറിഞ്ഞാൽ ചീത്ത വിളിച്ചേനെ.
ഇയാൾ ഇതെവിടെ പോയി കിടക്കുന്നു!
വൈകുന്നേരം കുട്ടികളെ നടക്കാൻ കൊണ്ട് പോകണം. സുലഭ ടീച്ചറിനോടൊപ്പം ഞാനും കൂടി.
പത്താം ക്ലാസ്സിന്റെ ക്‌ളാസ് ടീച്ചറാണ് സുലഭ.
"ഓ, സാറുമുണ്ടോ. എന്നാൽപ്പിന്നെ ഞാൻ വരണോ. ഡാൻസ് ക്‌ളാസ്സ് ഉണ്ടായിരുന്നു."
"പഠിപ്പിക്കുന്നോ പഠിക്കുന്നോ?"
"രണ്ടുമുണ്ട്."
"ഓ അതാണോ ഈ ഫിഗറിന്റെ രഹസ്യം?"
"അതൊന്നുമാല്ല. സ്‌ട്രിക്‌ട് ഡയറ്റിങ്ങാ. വണ്ണം വെച്ചാൽ പിന്നെ എന്ത് യോഗാ ടീച്ചർ! അവര് പറഞ്ഞു വിടും."
"ടീച്ചറും വാ. ഞാൻ മടങ്ങാൻ താമസിക്കും. ഏഴു മണിക്ക് മുൻപ് ഈ വാനരപ്പടയെ തിരികെ എത്തിക്കണ്ടേ?"
"അപ്പോൾ നടക്കാനിറങ്ങിയതല്ലേ? എവിടെ ഡോക്ടർ? കെട്ടിയോനും കെട്ടിയോളും പോലെ ഒന്നിച്ചാണല്ലോ നടപ്പ്?"
"ഇന്ന് കണ്ടില്ല. ഗ്രാമത്തിൽ ആരോ മരിച്ചു. അവിടെ പോയിരിക്കുവാ."
"അതേ മാഡം, ഡോക്ടർ സാർ ക്ലാസ്സിലും വന്നില്ല, "ഒരു കുട്ടി പറഞ്ഞു.
സുലഭയെയും കൂട്ടി കുട്ടികളുടെ കൂടെ നടക്കാൻ പോയി. പാടത്തിനു നടുവിലൂടെയുള്ള  വെട്ടുറോഡ്. ഇരുവശവും കരിമ്പ് കൃഷി. ഇവിടെ കരിമ്പ് കൃഷി ചെയ്യാൻ പാടുള്ളതല്ല. മഴനിഴൽ പ്രദേശമാണ്. ധാരാളം കുഴൽകിണറുകൾ ഉണ്ട്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കില്ല. മഴപെയ്യുന്ന വര്ഷം  കരിമ്പ് കൃഷി പോലെ ധാരാളം വെള്ളം വേണ്ട കൃഷികൾക്കായി ഭൂഗർഭജലം പോലും പമ്പ് ചെയ്തെടുത്ത് ഉപയോഗിച്ചു തീർക്കും. പിന്നെ നാലഞ്ച് വര്ഷം കഴിഞ്ഞേ മഴ കാണൂ. അതുവരെ കൃഷിയും ഇല്ല, ആഹാരവും ഇല്ല. ആളുകളുടെ വലിപ്പം പോലും പരമ്പരാഗതമായി ചെറുതാണ്. മിക്കവർക്കും ഒന്നോ രണ്ടോ കുട്ടികൾ മാത്രം. അതുകഴിഞ്ഞാൽ പിന്നെ കുട്ടികളെ സൃഷ്ടിക്കാനുള്ള ആരോഗ്യമില്ല.
 ക്ളിനിക്കിന്റെ അടുത്ത് തന്നെ ദിലീപ് ഒരു വീട് വെച്ചിട്ടുണ്ട്. ഒറ്റയാനാണ്. കുടുംബമൊന്നുമില്ല.
ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞു, "ഞാൻ തന്നെ ഈ ലോകത്ത് വന്നതിൽ പശ്ചാത്തപിച്ചിരിക്കുവാ. പിന്നാ ഇനി കുറെ എണ്ണത്തിന്റെ കൂടി ഉണ്ടാക്കുന്നത്. "
വീട്ടിനു മുന്നിലെ കസേരയിൽ തന്നെ ഡോക്ടർ ഇരിപ്പുണ്ടറിയിരുന്നു.
നടക്കാൻ കാലും കയ്യും വയ്യെന്ന് പരാതി പറഞ്ഞ കുട്ടികളൊക്കെ ഡോക്ടറെ കണ്ടതും പാഞ്ഞു ചെന്നു.
ചില സുന്ദരികൾ കൊഞ്ചാൻ തുടങ്ങി.
"വൈ ഡിഡിന്റ്‌ യു കം ടുഡേ? ഇറ്റ് ഈസ് നോ ഫൺ വിത്തൗട്ട് യു."
അപ്പോഴേയ്ക്കും ഞങ്ങളും എത്തി.
"എന്ത് പറ്റി? പണിയാണോ ? ഒന്നും കഴിച്ച ലക്ഷണം ഇല്ലല്ലോ."
കുട്ടികളാരോ കയ്യിലിരുന്ന ആപ്പിൾ ഡോക്ടർക്ക് നീട്ടി. ഡോക്ടർ അത് നിരസിച്ചു.
"ഡൂ സിറ്റ് ഡൌൺ റൈറ്റ് എറൗണ്ട് മീ."
കുട്ടികളെല്ലാം മുറ്റത്ത് ഡോക്ടർക്ക് ചുറ്റും ഇരുന്നു.
"ഞാൻ ഇന്ന് എങ്ങും പോയില്ല. ഒന്നും കഴിച്ചുമില്ല . കഴിക്കാൻ തോന്നിയില്ല. ദേ അങ്ങ് ദൂരെ തെട്ടുവിൽ ഒരു മരണം."
"ആര് മരിച്ചു?" സുലഭയാണ് ചോദിച്ചത്.
"ഒരു കഞ്ഞ്."കുട്ടികൾ മരിക്കുന്നതൊന്നും തെട്ടുവിൽ ഒരു വാർത്തയല്ല. അവിടെ വന്നുകയറാത്ത രോഗങ്ങളില്ല.
പെൺകുട്ടികൾ എല്ലാരും വല്ലാതെയായി. ചിലർ ഉയർന്നു വന്ന നിലവിളി വായ കൈ കൊണ്ട് മൂടി തടുത്തു
"എന്ത് പറ്റി, ദിലീപ്? അസുഖം?"
"അസുഖം ഒന്നുമല്ല. ആഹാരം കിട്ടാതെ മരിച്ചതാ."
"ഹൌ ഓൾഡ്?"ഒരു പെൺകുട്ടി ചോദിച്ചു
"ഫോർ മന്ത്സ്."
കുട്ടികൾ നിശ്ശബ്ദരായി. ഞാനും.
"അതെങ്ങനെ?"സുലഭയാണ് ചോദിച്ചത്. "ആഹാരം  കഴിച്ചു തുടങ്ങി കാണില്ലല്ലോ?"
"അതേ, അതിന്റെ അമ്മ ദിവസങ്ങളായി പട്ടിണിയായിരുന്നു. പാല് കിട്ടാതെയാണ് കുട്ടി മരിച്ചത്."
ഒരുപാടു യുദ്ധങ്ങൾ കണ്ട ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു.
കുട്ടികൾ ആകെ വല്ലാതെയായി. കുറെ നേരം കൂടി ഞങ്ങൾ അവിടെ ഇരുന്നു.
ഡോക്ടറെ തനിച്ചാക്കി ഞാനും കുട്ടികളുടെ കൂടെ മടങ്ങി.
ഡോക്ടർക്ക് ആഹാരം വല്ലതും കൊടുത്തയയ്ക്കാമെന്നു പറഞ്ഞു.
നിര്ബന്ധിച്ചപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്.
മടങ്ങി വരുമ്പോൾ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
ഇടയ്ക്ക് ഒരു കുട്ടി പറഞ്ഞു "ഓ, വീ ഡിഡിന്റ്‌ ആസ്‌ക്ക് ദി ബേബീസ് നെയിം."
അത് കേട്ടപ്പോഴാണെന്നു തോന്നുന്നു സുലഭ എന്നെ ചേർത്ത് നിർത്തി തോളിൽ മുഖമമർത്തി പൊട്ടിപ്പൊട്ടി കരഞ്ഞത്.





Friday, June 14, 2019


ഞാൻ എന്നെ തന്നെയാണ് സാഹിത്യത്തിൽ അളവുകോലായി ഉപയോഗിക്കുന്നത്
എന്നെ പോലെയെങ്കിലും എഴുതാത്ത എഴുത്തുകാരെ ഞാൻ ഗൗരവമായി എടുക്കാറില്ല
എന്നെ പോലെ എഴുതുന്ന എഴുത്തുകാരോട് വലിയ ഇഷ്ടം ആണ്
എന്നെക്കാൾ നന്നായി എഴുതുന്ന എഴുത്തുകാരോട് ആദരവും അസൂയയും

അങ്ങിനെ ചില എഴുത്തുകാരെ സാമൂഹ്യമാധ്യമങ്ങളിൽ പരിചയപ്പെടുകയും അവരുടെ ചില സൃഷ്ടികൾ മൊഴിമാറ്റം നടത്തി ലിറ്റററി വൈബ്‌സ് എന്ന ഇംഗ്ലീഷ് ഇ-വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും വായനക്കാരും നിറഞ്ഞ ഈ വാരികയിൽ അതിനൊക്കെ നല്ല റിവ്യൂസ് വന്നിട്ടുണ്ട്

അതൊക്കെ എന്തൊരു സന്തോഷമാണ്
വലിയ ആളുകളെ പരിചയപ്പെടുന്നതിലും സന്തോഷമാണ് നമുക്ക് പരിചയം ഉള്ളവർ വലിയ എഴുത്തുകാരൊക്ക ആകുമ്പോൾ

വെള്ളിയാഴ്ചകളിലാണ് ഈ വരിക വരുന്നത് . അങ്ങനെ എല്ലാ വെള്ളിയാഴ്ചകളും സുഖവെള്ളിയാഴ്ചകൾ ആയി മാറി. എഴുത്തുകാരുടെ ഫോട്ടോ ലഘുജീവചരിത്രം അവരുടെ സൃഷ്ടികളെ കുറിച്ച് തുടർന്നുള്ള ആഴ്ചകളിൽ വരുന്ന വിമർശന ലേഖനങ്ങൾ എന്നിങ്ങനെ നാൾ ഒരു ഓപ്പണിങ് ആണ് ഈ വാരിക പ്രദാനം ചെയ്യുന്നത്

വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ്  ഇത് അപ്‌ലോഡ് ചെയ്യുന്നത്
ബുധനാഴ്ചയ്ക്ക് മുൻപ്ഇംഗ്ലീഷിൽ എഴുതിയതോ തർജ്ജമ ചെയ്തതോ ആയോരചനകൾ എത്തിക്കണം
എട്ടു എഴുത്തുകാരുടെ ഓരോ കൃതികൾ ഇതിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്
ഞാനും എഴുതാറുണ്ട്

ഇതാണ് അയക്കേണ്ട വിലാസങ്ങൾ

 Mrutyunjay Sarangi <mrutyunjays@gmail.com>,
Sivasenthil Kumaran R <shiva@mithra.live>,


 http://positivevibes.today/article/newsview/181

ഇതാണ് വാരിക

Monday, June 10, 2019

വരൂ ആംഗലേയ കവിത എഴുതാം



ഒരു കമ്പ്യൂട്ടർ ഉള്ള ആർക്കും ആംഗലേയ കവി ആകാം
ആദ്യമായി ഒരു ഇംഗ്ലീഷ് പത്രത്തിലെ ഏതെങ്കിലും ഒരു പാരഗ്രാഫ് വേർഡ് പ്രോഗ്രാമിൽ ടൈപ്പ് ചെയ്യുക
അത് ഒരു വരിയിൽ നാലോ അഞ്ചോ വാക്കുകളായി മുറിച്ചൊടിക്കുക (cut and paste)
ഇനി നിങ്ങളുടെ മൗസിന്റെ cursor പ്രധാനപ്പെട്ട വാക്കുകൾക്ക് മീതെ വെയ്ക്കുക
Right click.
നോക്കൂ ഒരു drop down box വരും
അതിൽ synonyms എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ ക്ളിക്ക് ചെയ്‌താൽ കുറെ പര്യായങ്ങൾ കാണിക്കും
നിങ്ങൾക്ക് തീരെ പരിചയം ഇല്ലാത്ത ഒരെണ്ണം തന്നെ ചൂസ് ചെയ്തു അതിൽ right  ക്ളിക്ക് ചെയ്താൽ ആ വാക്ക് പത്രവാർത്തയിൽ വാക്കിനെ replace ചെയ്യും. ഇങ്ങനെ പ്രധാനപ്പെട്ട വാക്കുകൾക്കെല്ലാം ചെയ്യുക
അർഥം ഒന്നും ഇപ്പോൾ നോക്കേണ്ട
വെറുതെ ഒന്ന് ഓടിച്ച് വായിക്കുക
അങ്ങോട്ടും ഇങ്ങോട്ടും എതിരായി വരുന്ന വരികൾ മാത്രം അഡ്ജസ്റ്റ് ചെയ്യുക
വേണമെങ്കിൽ കട്ട് ചെയ്യാം
ഇനി ഒന്ന് ഉറക്കെ വായിക്കുക
ഇംഗ്ലീഷിലെ മിക്ക വൃത്തങ്ങളും സംസാരത്തിന്റെ തന്നെ താളത്തിലാണ്
അത് കൊണ്ട് മാത്ര ഗണം ഒന്നും നോക്കേണ്ട
ഒരു തലക്കെട്ട് വേണമല്ലോ
തലക്കെട്ടിൽ നോ നെവർ seldom hardly എന്നുള്ള വാക്കുകൾ നിർബന്ധം
ഒന്ന് ശ്രമിച്ചു നോക്കൂ

Best wishes


Sunday, June 9, 2019

Maya

1.എന്താണ് മായ?
മൂന്നു കാലത്തിലും മാറ്റമില്ലാതെ തുടരുന്നതൊഴികെ എല്ലാം മായയാണ് .
എന്തുകൊണ്ട് ?
2.ഒരു വസ്തുവിന് മാറ്റമുണ്ടാകുമ്പോൾ അത് ആ വസ്തു അല്ലാതെ ആകുന്നു . എന്നാൽ മായാ മൂലം ഇത് ഒരേ വസ്തു ആയി തോന്നുന്നു . ഇത് ഞാൻ പണ്ട് നട്ട മാവാണ് എന്ന് പറയുമ്പോൾ അതിൽ വാസ്തവം ഇല്ല . കാരണം അത് നിൽക്കുന്ന സ്ഥലം ഒഴികെ പൂർണ്ണമായും മാറിപോയിരിക്കുന്നു . ഇത് ഞാൻ പ്രസവിച്ച കുഞ്ഞ് ആണെന്ന് പറയുമ്പോൾ അന്നത്തെ ഒരു കോശം പോലും ഇന്ന് ആ കുറ്റിയിൽ ഇല്ല . പിന്നെ ആ കുഞ്ഞിന്റെ ജീവനാകുന്ന ആത്മാവ് മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത് . ആത്മാവ് അതുകൊണ്ട് മായ അല്ല .
3.ആത്മാവ് അഥവാ സ്വരൂപം മായ അല്ലാത്തത് എന്തുകൊണ്ട്?
ഒരു വസ്തു മാറുന്നു എന്നറിയാൻ അറിയുന്ന ആളിന് മാറ്റം ഇല്ലാതെ ഇരിക്കണം . ഞാൻ നട്ട മാവ് തന്നെയാണ് ഈ ആകാശം മുട്ടെ വളർന്നിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നതിന്റെ കാരണം മാവിൻ തയ്യുടെയും വലിയ മാവിന്റെയും ദൃക്‌സാക്ഷി ഞാൻ തന്നെ ആയതു കൊണ്ടാണ്. ഞാൻ  നട്ട തൈമാവ് വേറെ ഒരാൾ കുറെ  കാലം കഴിഞ്ഞ് വലിയ മാറ്റമായി മറ്റൊരാൾ കണ്ടാൽ ഞാൻ പറഞ്ഞറിഞ്ഞാലല്ലാതെ രണ്ടും ഒന്നാണെന്ന് അയാൾക്ക് തോന്നുകയില്ല .
4. ആരാണ് ദൃക്‌സാക്ഷി?
പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് നമ്മൾ എല്ലാം അറിയുന്നത് . പക്ഷെ അവ അറിവിന്റെ വഴികൾ മാത്രമേ ആകുന്നുള്ളൂ . അറിയുന്നത് ഉള്ളിലുള്ള ബോധതലമാണ് . ഈ ബോധതലം മാത്രമാണ് മാറ്റമില്ലാത്തതായി തുടരുന്നത് . അതുകൊണ്ടു അത് ബ്രഹ്മൻ തന്നെയാണ് .
5. എന്താണ് മായയുടെ സ്വരൂപം ?
അദ്വൈത സിദ്ധാന്തത്തിൽ ഒന്നല്ലാതെ മറ്റൊന്നില്ലാത്തതു കൊണ്ട് മായയുടെയും സ്വരൂപം ബ്രഹ്മൻ തന്നെ ആകാൻ വഴിയുള്ളൂ . എന്നാൽ വിശിഷ്ട അദ്വൈതത്തിൽ ജീവാത്മാവും മായാ ശുദ്ധബ്രഹ്മൻ അല്ല . പരമാത്മാവിനെ പൂജിച്ച് മുക്തി നേടാൻ ജീവാത്മാവിനേ കഴിയൂ. മായയ്ക്ക് കഴിയില്ല . മായയുടെ പിടിയിൽ നിന്നും മുക്തി നേടാൻ ആദ്യം ചെയ്യേണ്ടത് ഞാൻ ജീവാത്മാവ് മാത്രമാണ് എന്ന തിരിച്ചറിവാണ് . മായ എന്ന് കരുതാവുന്ന മാറ്റങ്ങൾക്ക് വിധേയമായ ലോകം ദേഹം മനസ്സ് എന്നിവ സ്വരൂപം അല്ല എന്ന തിരിച്ചറിവാണ്

 

ഉപനിഷത്തുകൾ ഒരു പരിചയപ്പെടൽ

ഉപനിഷത്തുകൾ
ഒരു പരിചയപ്പെടൽ
പാരാവാരം പോലെയുള്ള വേദങ്ങൾക്കുള്ളിലെ മുത്തുകളാണ് ഉപനിഷത്തുകൾ
വേദങ്ങൾ പലപ്പോഴും അന്ധവിശ്വാസം നിറഞ്ഞതാണെങ്കിൽ ഉപനിഷത്തുകൾ അത്ര മോശമല്ല. വേദങ്ങളുടെ ചുവടു പിടിച്ച് നടത്തുന്നആചാര അനുഷ്ടാനങ്ങളെ അവആക്ഷേപിക്കുന്നുമുണ്ട്. അന്വേഷണം പുറത്ത് നിന്ന് അകത്തേയ്ക്ക് വേണം എന്ന് അവ ഒരേ സ്വരത്തിൽ പറയുന്നു

 ‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്.
‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും
‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും.
‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു.
  1. ബൃഹദാരണ്യകോപനിഷത്ത് (ഏഴ് ബി സി)
  2. ചാന്ദോഗ്യോപനിഷദ്  (ഏഴ് ബി സി)
  3. തൈത്തിരീയോപനിഷദ് (ആറു ബി സി)
  4. ഐതരേയോപനിഷത്ത് (ആറു ബി സി)
ബുദ്ധന് മുമ്പ്
**************
ബുദ്ധന് ശേഷം
  1. ഈശാവാസ്യോപനിഷത്ത് (ബി സി ഒടുവിൽ)
  2. കേനോപനിഷത്ത് (ബി സി ഒടുവിൽ)
  3. കഠോപനിഷത്ത് (ബി സി ഒടുവിൽ)
  4. മുണ്ഡകോപനിഷത്ത് (ബി സി ഒടുവിൽ)
  5. മാണ്ഡൂക്യോപനിഷദ് (എ ഡി തുടക്കത്തിൽ) 
  6. പ്രശ്നോപനിഷത്ത്  (എ ഡി തുടക്കത്തിൽ)  
പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്
അറിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്.,
1) ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)
അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
2) “പ്രജ്ഞാനാം ബ്രഹ്മ“
അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
3) “അയമാത്മ ബ്രഹ്മ”
അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
4) “അഹം ബ്രഹ്മാസ്മി”
അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

ആദ്യകാലത്തുണ്ടായ ബൃഹദാരണ്യകോപനിഷത്തിൽ തന്നെ മായാ എന്ന ആശയം വരുന്നുണ്ട് . അസതോ മാ  സത്ഗമായ എന്നതിലാണ് ഇത് വരുന്നതെങ്കിലും അസത് എന്നതിനെ മായയുമായി ഇവിടെ ബന്ധപ്പെടുത്തി കാണുന്നില്ല. എന്ന് മാത്രമല്ല തുടക്കത്തിൽ ബ്രഹ്മൻ മാത്രമായിരുന്നെന്നുംഅത് സ്വയംബോധം വന്നു പുരുഷൻ ആയപ്പോൾ ഉണ്മസ്വായം ആസ്വദിക്കാനായി ആണും പെണ്ണുമായി പിരിഞ്ഞെന്നും മറ്റും പറയുന്നത് കൊണ്ട്  “അഹം ബ്രഹ്മാസ്മി”  ഞാൻ ബ്രഹ്മമാകുന്നു എന്നതിന് മാത്രമാണ് ഇവിടെ പ്രാധാന്യം കൽപ്പിച്ച് കാണുന്നത് . 
ഏകദേശം ഇതേ കാലത്തുണ്ടായ ചാന്ദോഗ്യോപനിഷത്തിലാണ്  ‘തത്വമസി ‘ (അത് നീയാകുന്നു) എന്ന ആശയം ഉള്ളത്. സ്വന്തം വീട്ടിൽ നിന്നും കണ്ണുകെട്ടി കാട്ടിൽ കൊണ്ടുവിടപ്പെട്ട അവസ്ഥയാണ് ഒരു മനുഷ്യന് എന്ന് പ്രതീകാത്മകമായി പറഞ്ഞ ശേഷം നിലനിൽപ്പിന്റെ നാല് തലങ്ങൾ വിവരിക്കുന്നു. ഉണർന്നിരിക്കിമ്പോഴും സ്വപ്നം കണ്ടുറങ്ങുമ്പോഴും സ്വപ്നവും കാണാത്ത ഗാഢനിദ്രയിലും ഉള്ളത് യഥാർത്ഥരൂപമല്ല . അതിനുമപ്പുറത്താണ് യഥാർത്ഥ ബ്രഹ്മരൂപം എന്ന്ഇവിടെ പറഞ്ഞിരിക്കുന്നു.
ഉണർന്നിരിക്കുമ്പോൾ ലോകമാണ് സത്യമെന്നും സ്വപ്നം  കാണുമ്പോൾ അത് സത്യമെന്നും ഗാഢ നിദ്രയിൽ അഹമാണ് സത്യമെന്നും തോന്നാം. ഈ മൂന്ന് അജ്ഞാത മാറിയാലേ സ്വരൂപം ദൃശ്യമാവൂ എന്ന് പറഞ്ഞിരിക്കുന്നതിൽ നിന്നും ഈ ലോകം സ്വപ്നം പോലെ തന്നെ മായയാണ് അത് യാഥാർത്ഥം എന്ന് തോന്നുന്നത് അജ്ഞതയാണ് എന്നും എടുക്കാം. അപ്പോൾ മായാ അജ്ഞത യായി വരുന്നു.

പിന്നീട് വരുന്ന  ഐതരേയോപനിഷത്ത് മായയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിലും അറിവിനെ കുറിച്ച് പറയുമ്പോൾ അത് ആചാരങ്ങളിലൂടെയോ ബലിയിലൂടെയോ അനുഷ്ടാനങ്ങളിലൂടെയോ നേടാനാകില്ല എന്ന് പറയുന്നുണ്ട്. അവയൊക്കെ അറിവില്ലായ്മയാണെന്നും പറയുന്നു. അറിവ് തന്നെയാണ് സ്വരൂപം എന്നും പറയുന്നു. ഞാൻ ആരെന്നറിയുക എന്നതാണ് പ്രപഞ്ചത്തെ തന്നെ അറിയാനുള്ള വഴി. പുനർജന്മത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനോടൊപ്പം ഞാനതിലൂടെ അമർത്യനാവാം എന്നും പറയുന്നു
ഇതേകാലത്തുണ്ടായ തൈത്തിരീയോപനിഷദ്മായയെ നന്നായി വിശകലനം ചെയ്ത് പ്രതിപാദിച്ചിരിക്കുന്നു. അറിവുകളെ കോശ സങ്കൽപങ്ങളാക്കിയാണ്അവതരിപ്പിച്ചിരിക്കുന്നത്.  ഈ ഉപനിഷത്തിൽ ആനന്ദവല്ലി (ബ്രഹ്മാണ്ഡവല്ലി) എന്ന ഭാഗത്ത് അറിവിന്റെ പുറംപോളയെ അന്നാമയകോശം എന്നും അതിനുള്ളിലുള്ളതിനെ പ്രണാമയകോശമെന്നും അതിന്റെയും ഉള്ളിൽ ഉള്ളതിനെ മനോമയകോശം എന്നും പറയുന്നു.  ജ്ഞാനസമ്പന്നമായ വിജ്ഞാനമയകോശം  ഇതിനുമുള്ളിലാലാണ്. അതിനും ഉള്ളിലാണ് യഥാർത്ഥ അറിവായ ആനന്ദകോശം ഉള്ളത് . അതാണ് പരമമായ അറിവും. അതിനെ മറയ്ക്കുന്ന മാറ്റ് അറിവുകളെ മായാ എന്ന ഗണത്തിൽ പെടുത്തിയിരുന്നു. ഇവിടെയും മായ ഒരു പ്രതിഭാസമല്ല വെറും അജ്ഞത മാത്രമാണ് .

ഇനിയുള്ള ആറ് ഉപനിഷത്തുകളും ബുദ്ധന്റെ കാലശേഷം ഉള്ളവയാണ്.

ഈശാവാസ്യം ഇദം സർവ്വം (ഇശ്വരനല്ലാതെ മറ്റൊന്നും ഇല്ല) എന്ന് തുടങ്ങുന്ന ഈ ഉപനിഷത്ത് . ഇത് തീർത്തും അദ്വൈതം അല്ല എന്ന് ചില പണ്ഡിതന്മാർ ചിന്തിക്കാൻ കാരണങ്ങളുണ്ട് . ആചാര അനുഷ്ടാനങ്ങളെ മറ്റു ഉപനിഷത്തുകൾ ചെയ്യുന്നത് പോലെ തള്ളിപ്പറയുന്നുണ്ടെങ്കിലും വിദ്യയും അവിദ്യയും ഒരുപോലെ നേടേണ്ടതാണ് എന്ന വിചിത്രമായ ഒരു വാദവും ഈ ഉപനിഷത്തിൽ കാണാം. അവിദ്യ കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് അജ്ഞതയല്ല മറിച്ച് മായാജടിലമായ ഈ ലോകത്തിൽ ജീവൻ നിലനിർത്തതാനുള്ള പ്രയോഗികജ്ഞാനം മാത്രമാണ് . അത് നിങ്ങളെ മരണത്തിൽ നിന്നും കാക്കുമെങ്കിലും മരണം എന്നെന്നേയ്ക്കുമായി ഒഴിവാക്കി അമർത്യനാകാൻ വേണ്ടത് ആത്മവിദ്യയാണ് എന്നും വ്യക്തമാക്കുന്നുണ്ട് . മായയെ അംഗീകരിക്കുകയും അതിനെ ജീവിതത്തിൽ വെല്ലാൻ അറിവ് നേടുകയും ചെയ്യണം എന്ന പ്രായോഗിക ഉപദേശമാണ് ഇവിടെ ലഭിക്കുന്നത് . ഇതിൽ നിന്നുമാണ് ഇത് ദ്വൈതത്തെ അംഗീകരിക്കുന്നു എന്ന വാദം ഉരുത്തിരിഞ്ഞത്

 
ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കേനോപനിഷത്ത്.   സത്യാന്വേഷണത്തിന്‌ ശക്തമായ പ്രേരണ നൽകുന്ന ഒരു രചനയാണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള ആത്യന്തിക സത്യം എന്താണെന്ന ചോദ്യം നാടകീയമായി ഉന്നയിച്ച് മറുപടി പറയുകയാണ് ഈ ഉപനിഷത്ത്ബ്രഹ്മത്തെ തന്നിൽ നിന്ന് വ്യത്യസ്തമായ എന്തോ ഒന്നായി അറിയുന്നുവെന്നു കരുതുന്നവൻ അതിനെ അറിയുന്നില്ല എന്നാണ് ഈ ഉപനിഷത്ത് ഉദ്ഘോഷിക്കുന്നത് . ബ്രഹ്മത്തിന്റെ മഹ്വത്ത്വം വിവരിക്കുകയും ബ്രഹ്മസാക്ഷാത്കാരത്തിന് ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിക്കുകയും ചെയ്യുനത് ഈ ഉപനിഷത്തിൽ മായയെ കുറിച്ചോ അജ്ഞത യെക്കുറിച്ചോ വിശേഷിച്ച് പായയുന്നില്ല . എങ്കിലും പ്രതീകാത്മകമായ ഒരു കഥയിലൂടെ അഹംഭാവം എങ്ങിനെ മായ പോലെ അറിവിന് തടസ്സം ആകും എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇടിമിന്നലിലും മനുഷ്യന്റെ കണ്ണിലും എല്ലാം പ്രകാശിക്കുന്നത് ബ്രഹ്മമാണ്. ചിന്തിക്കാനും ആഗ്രഹിക്കാനും തീരുമാനിക്കാനും മനസ്സിന് ശക്തിനൽകുന്നത് ബ്രഹ്മമാണ്. അതിനാൽ മനസ്സിനെ ബ്രഹ്മസാധനക്കായി ഉപയോഗിക്കണം. ബ്രഹ്മത്തെ ധ്യാനിക്കുന്നവർ എല്ലാവർക്കും പ്രിയങ്കരരായിത്തീരുന്നു. ഇന്ദ്രിയനിഗ്രഹവും ആശകളുടെ നിയന്ത്രണവുമാണ് ബ്രഹ്മസാധനയുടെ വഴി. ബ്രഹ്മപ്രാപ്തർ എല്ലാ തിന്മകളേയും കീഴടക്കി പരമപദം പ്രാപിക്കുന്നു.

 സംഭാഷണരൂപത്തിലാണ് കഠോപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലാണ് സംഭാഷണം. യമനിൽ നിന്നും മൂന്നു വരങ്ങൾക്ക് വാഗ്ദാനം കിട്ടിയ നചികേതസ്സ്, മരിച്ചുകഴിഞ്ഞ മനുഷ്യർ "ഉണ്ട്" എന്ന് ചിലരും "ഇല്ലാതായി" മറ്റു ചിലരും പറയുന്നു, ഇതിന്റെ പരമാർത്ഥം പറഞ്ഞു തരാനാണ് മൂന്നാം വരമായി  ആവശ്യപ്പെട്ടത്. നചികേതസിന്റെ ചോദ്യത്തിനു മറുപടിയായി, വേദങ്ങളുടെ ഇരിപ്പിടവും വിഷയവും എല്ലാ പുണ്യജീവിതത്തിന്റേയും ലക്ഷ്യവുമായിരിക്കുന്നത് സംഗ്രഹിച്ചു പറഞ്ഞാൽ 'ഓം' ആണെന്ന് യമൻ പറഞ്ഞു. അതു തന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരം അറിയുന്നവന് എല്ലാം ഇച്ഛകളും പ്രാപ്യമാണ്. ഏറ്റവും നല്ലതും പരമവുമായ അവലംബം ഇതാണ്; ഇതറിയുന്നവൻ ബ്രഹ്മലോകത്തിൽ മഹത്ത്വം പ്രാപിക്കുന്നു. സർവജ്ഞാനമായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും വന്നതല്ല. അത് ആരുമല്ല. പുരാതനവും നിത്യവുമാണത്. അത് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല.  ആസനസ്ഥമായിരിക്കുമ്പോൾ അത് അതിദൂരം സഞ്ചരിക്കുന്നു. ശയിക്കുമ്പോൾ എല്ലായിടത്തും എത്തുന്നു. ആത്മതത്ത്വത്തെ വാചാലമായ പ്രബോധനത്തിൽ നിന്നോ, ബുദ്ധിയെ ആശ്രയിച്ചോ കണ്ടെത്താനാവില്ല. അത് തെരഞ്ഞെടുക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്നു. ആത്മാവിനെ രഥയാത്രിയും, ശരീരത്തെ രഥവും, ബുദ്ധിയെ തേരാളിയും, മനസ്സിനെ കടിഞ്ഞാണും, ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴിയും ആയി കാണുന്ന ഈ "രഥോപമ" കഥോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗങ്ങളിൽ ഒന്നാണ്. മനസാകുന്ന കടിഞ്ഞാണിനെ വേണ്ടതുപോലെ ഉപയോഗിക്കുന്നവർ, ഇന്ദ്രിയങ്ങൾ അനുസരണയുള്ള കുതിരകളായിരിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുന്നു. അല്ലാത്തവർ പ്രാതിഭാസലോകത്തിൽ ജന്മാന്തരങ്ങൾ ചുറ്റിത്തിരിയുന്നു.
സാധാരണമനുഷ്യർക്ക് ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് രണ്ടാം അദ്ധ്യായം തുടങ്ങുന്നത്. സ്രഷ്ടാവ് ഇന്ദിയങ്ങളെ ബാഹ്യലോകത്തേയ്ക്ക് തുറക്കുന്നവയായി രൂപപ്പെടുത്തി. അതിനാൽ നാം വെളിയിലേയ്ക്ക് മുഖം തിരിക്കുകയും ഉള്ളിലുള്ള ആത്മാവിനെ കാണാതിരിക്കുകയും ചെയ്യുന്നു. അമർത്ത്യതയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഉള്ളിലേയ്ക്ക് ദൃഷ്ടിതിരിച്ച് അവിടെ കുടികൊള്ളുന്ന അത്മതത്ത്വത്തെ കാണുന്നവർ ഒന്നോ ഒറ്റയോ മാത്രമായിരിക്കും. അല്ലാത്തവർ ബാലിശഭാവത്തിൽ സുഖങ്ങൾ തേടിപ്പോയി‍, മൃത്യുവിന്റെ വലയിൽ ചെന്നുപെടുന്നു. 
സൃഷ്ടികർത്താവായ ബ്രഹ്മാവും, അമ്മയുടെ ഗർഭത്തിൽ ശിശുവെന്നപോലെ അരണിക്കമ്പുകൾക്കിടയിൽ സൂക്ഷിക്കപ്പെടുന്ന അഗ്നിയും  എല്ലാം ആത്മതത്ത്വത്തിന്റെ പ്രകടനങ്ങൾ തന്നെ. സൂര്യന്റെ ആരംഭവും ചന്ദ്രന്റെ അന്ത്യവും എല്ലാം അതുതന്നെ. ഈ പ്രപഞ്ചത്തിൽ വ്യത്യസ്തമായി ഒന്നുമില്ല. പലതായി കാണുന്നവർ മരണത്തിൽ നിന്ന് മരണത്തിലേയ്ക്ക് പോകുന്നു. ഭൂത-ഭാവികളുടെ അധീശനായി നമ്മുടെ ഹൃദയമദ്ധ്യത്തിൽ കുടികൊള്ളുന്ന ആത്മതത്ത്വം വിരലോളം മാത്രം(അങ്കുഷ്ടമാത്ര:) ഉള്ളതാണ്. അതിനെ ദർശിച്ചവരെ ഭയം തീണ്ടുന്നില്ല. ലോകത്തിലെത്തിയ ഒരേ അഗ്നി തന്നെ വ്യത്യസ്ത വസ്തുക്കളുടെ രൂപം കൈക്കൊണ്ടിട്ടും മാറ്റമില്ലാതിരിക്കുന്നതുപോലെയും, ഒരേ വായു, വിവിധങ്ങളായ ആകാരങ്ങൾ സ്വീകരിക്കുമ്പോഴും മാറ്റമില്ലാതിരിക്കുന്നതുപോലെയും, എല്ലാം കാണുന്ന സൂര്യനെ ആ കാഴ്ചകളിലെ കളങ്കങ്ങൾ ബാധിക്കാതിരിക്കുന്നതുപോലെയും എല്ലാവരുടേയും ഉള്ളിലുള്ള ഒരേ പ്രശാന്താത്മാവ് വ്യത്യസ്തരൂപങ്ങളെ ചമയ്ക്കുന്നു. കണ്ണാടിയിലെന്നപോലെ സ്വന്തം രൂപങ്ങളിൽ ആത്മതത്ത്വത്തെ കാണാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് നിത്യമായ ശാന്തത.
 
 മുണ്ഡകോപനിഷദ്. ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. എല്ലാ അറവിലേയ്ക്കുമുള്ള വഴി തുറക്കുന്ന അറിവേതാണ് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ഗുരുവിന്റെ ശ്രമമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.ശാസ്ത്രങ്ങളിൽ വിവരിക്കുന്ന ചില മന്ത്രങ്ങൾ ജ്ഞാനം പ്രാപിക്കാൻ അപര്യാപ്തമാണ് ഈവിധ കർമ്മങ്ങളൊക്കെ എന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ട് ഈ ഉപനിഷത്തിൽ. അവയ്ക്ക് വലിയ മഹത്ത്വം കല്പിക്കുന്ന മൂഢന്മാർ ജരാമൃതികളുടെ ഈ ലോകത്തിൽ വീണ്ടും വീണ്ടും എത്തിപ്പെടുന്നു. സ്വന്തം അജ്ഞതക്കുള്ളിൽ അടച്ചുപൂട്ടി വലിയ ബുദ്ധിമാന്മാരെന്ന ഭാവത്തിൽ കഴിയുന്ന ഈ മൂഢന്മാർ അന്ധനെ പിന്തുടരുന്ന അന്ധനെപ്പോലെ ചുറ്റിത്തിരിയുന്നു. രൂപമില്ലാത്തതിനെ ചെയ്തികൾ കൊണ്ട് പ്രാപിക്കാനാവില്ല. അതിനെ അറിയാൻ കയ്യിൽ അഗ്നിയും ഏന്തി, വേദജ്ഞാനിയും ബ്രഹ്മലീനനുമായ ഗുരുവിനെ സമീപിക്കുകയാണ് വഴി. നിശ്ചലമനസ്സും പ്രശാന്താത്മാവുമായി തന്നെ ശരണം പ്രാപിക്കുന്നവന് ജ്ഞാനിയായ ഗുരു, സത്യവും യഥാർത്ഥവുമായ ആത്മതത്ത്വത്തിലേയ്ക്ക് നയിക്കുന്ന ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നു. എല്ലാത്തിന്റേയും ശ്രോതസ്സെന്ന നിലയിൽ അക്ഷരബ്രഹ്മത്തിന്റെ മഹത്ത്വം വിവരിക്കുകയാണ് ഈ മുണ്ടകത്തിന്റെ ആദ്യഭാഗത്ത്. "ഓംകാരം വില്ലും ആത്മാവ് ശരവും ബ്രഹ്മം അതിന്റെ ലക്ഷ്യവുമാണ്. മനസ്സിടറാതെ ലക്ഷ്യം വച്ചാൽ ശരം (ലക്ഷ്യവുമായി) എന്നപോലെ, അതുമായി ഒന്നായിത്തീരാം" എന്നാണ് പ്രസിദ്ധമായ ഈ മന്ത്രത്തിന്റെ അർത്ഥം. അപ്പോൾ മനസ്സിൽ ഭേദബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്ന കാമബന്ധങ്ങളെല്ലാം പൊട്ടിത്തകരുകയും സംശയങ്ങൾ മുറിഞ്ഞുവീണ് പാപങ്ങൾ ഒടുങ്ങുകയും ചെയ്യുന്നു. അനുഭൂതിയുടെ ആ ലോകത്തിൽ പ്രകാശം പരത്തുന്നത് സൂര്യചന്ദ്രന്മാരോ അഗ്നിയോ ഒന്നുമല്ല, അവയുടെ ഒക്കെ പ്രകാശത്തിന്റെ സ്രോതസ്സ് ഈ ആത്മതത്ത്വം തന്നെയാണ്. മുൻപിലും പിന്നിലും വലത്തും ഇടത്തും കീഴെയും മേലെയും എല്ലാം സന്നിഹിതമായ ചൈതന്യമാണത്."ഭംഗിയേറിയ രണ്ടു പക്ഷികൾ ഒരേവൃക്ഷത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു; അവയിലൊന്ന് ഫലം തിന്നുകയും മറ്റേപ്പക്ഷി നോക്കിയിരിക്കുകയുമാണ്" എന്നർത്ഥമുള്ള ഈ മന്ത്രത്തെ തുടർന്ന് അതിലെ പ്രതീകത്തിന്റെ നേരായ വിശദീകരണമാണ്. ഫലത്തിൽ മുഴുകി ദുഃഖിതനും നിസ്സഹായനുമായിരിക്കുന്ന പക്ഷി ജീവാത്മാവാണ്. സുഹൃത്തും അധീശനുമായി തൊട്ടടുത്തിരിക്കുന്നവനെ തിരിച്ചറിഞ്ഞ് സ്വന്തം മഹത്ത്വം ബോധ്യമാകുന്നതോടെ അവന്റെ ദുഃഖം അകലും. സത്യം, തപസ്സ്, ജ്ഞാനം എന്നിവയുടെ വഴിയാണ് ഈ അവസ്ഥ പ്രാപിക്കാൻ പിന്തുടരേണ്ടത്. സത്യം മാത്രം ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല.ആത്മതത്ത്വത്തെ പ്രവചനം കൊണ്ടോ ബുദ്ധികൊണ്ടോ വേദജ്ഞാനം കൊണ്ടോ പ്രാപിക്കാനാവില്ല. സ്വയം തെരഞ്ഞെടുക്കുന്നവർക്ക് അത് സ്വന്തം രൂപം വെളിപ്പെടുത്തുന്നു. ബലഹീനന്മാർക്ക് അതിനെ പ്രാപിക്കാനാവില്ല(നായമാത്മാ ബലഹീനേന ലഭ്യോ). നദികൾ സമുദ്രത്തിലെത്തി സ്വന്തം നാമഭാവങ്ങൾ ഉപേക്ഷിക്കുന്നതുപോലെ, ആത്മതത്ത്വത്തെ അറിയുന്നവർക്ക് സ്വന്തം നാമരൂപങ്ങളിൽ നിന്ന് മുക്തികിട്ടുന്നു.

 മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്.മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്.ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌. സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.
ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌. അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌.
ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.
ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.
ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌. നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു. 
 
 
 പിപ്പലാദൻ എന്ന ഋഷിയോട് വിദ്യാർത്ഥികൾ ചോദിക്കുന്ന ആത്മവിദ്യയെ സംബന്ധിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. പ്രശ്നങ്ങളുടെ ഉപനിഷത്തായതുകൊണ്ടാണ് ഇതിന് പ്രശ്നോപനിഷത്തെന്ന് പേരുണ്ടായത്. പ്രശ്നോപനിഷത്തിന്റെ ഘടന താരതമ്യേന ലളിതമാണ് ആറു വിദ്യാർത്ഥികൾ ഗുരുവിനെ സമീപിച്ച് ചോദിക്കുന്ന ആറുചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ആയതു കൊണ്ട്, ഈ ഉപനിഷത്ത് "പ്രശ്നങ്ങൾ" എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. മുന്നോട്ടുപോകും തോറും ചോദ്യങ്ങൾ ആത്മവിദ്യയുടെ കൂടുതൽ ദുർഗ്രഹമായ തലങ്ങളെ സ്പർശിക്കുന്നു. പ്രശ്നോപനിഷത്തിന്റെ തുടക്കം നാടകീയമാണ്. നാടകീയതയിൽ ഇതിനെ വെല്ലാൻ കഠോപനിഷത്ത് മാത്രമേയുള്ളു. ഭരദ്വാജനായ സുകേശൻ, ശൈബ്യനായ സത്യകാമൻ, സൂര്യവംശജനായ ഗാർഗ്യൻ, അശ്വലന്റെ മകനായ കൗസല്യൻ, വിദർഭയിലെ ഭാർഗവൻ, കൃത്യന്റെ മകൻ കബന്ധി എന്നിവർ ദൈവജ്ഞാനം അന്വേഷിക്കാൻ തുടങ്ങി. അത് പകർന്നുതരാൻ കഴിയുന്നവൻ ഇദ്ദേഹമാണെന്നു പറഞ്ഞ് അവർ ഗുരു പിപ്പലാദനെ സമീപിച്ചു. തുടങ്ങും മുൻപ് ശുദ്ധിയിലും വിശ്വാസത്തിലും തപസ്സിലും ഒരു വർഷം തന്നോടൊപ്പം കഴിയാൻ ഗുരു അവരോടാവശ്യപ്പെട്ടു. അതിനു ശേഷം ചോദിക്കാനുള്ളതെല്ലാം ചോദിക്കാമെന്നും ഒന്നും മറച്ചുവയ്ക്കാതെ താൻ മറുപടി പറയാമെന്നും അദ്ദേഹം അവർക്ക് ഉറപ്പുകൊടുത്തു.


കബന്ധി: ഈ സൃഷ്ടികളൊക്കെ എവിടെനിന്ന് വന്നു?
  • സൃഷ്ടിയുടെ തുടക്കത്തിൽ പ്രജാപതിയുടെ തപസ്സിൽ നിന്ന് ജനിച്ച ധൃവപ്രകൃതികളായ പ്രാണനിൽ നിന്നും രയിൽ നിന്നും പ്രജകളൊക്കെ ഉത്ഭവിച്ചു എന്നും മറ്റുമാണ് പിപ്പലാദൻ ഇതിനു കൊടുത്ത മറുപടി.
ഭാർഗവൻ: ഏതൊക്കെ ദേവന്മാരാണ് ശരീരത്തെ താങ്ങി നിർത്തുന്നതും അതിൽ പ്രകടമാകുന്നതും? അവയിൽ ഏറ്റവും ശക്തമായത് ഏതാണ്?
  • ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം എന്നിവയാണ് ശരീരത്തെ താങ്ങി നിർത്തുന്ന ശക്തികളെന്നും എന്നാൽ ഏറ്റവും പ്രധാനമായ ശക്തി പ്രാണനാണെന്നുമായിരുന്നു മറുപടി. തേനീച്ചകളുടെ രാജാവ് കൂടു വിട്ടുപോകുമ്പോൾ തേനീച്ചകളെല്ലാം പറന്നുപോകുന്നതുപോലെ, പ്രാണൻ ശരീരം വിടുമ്പോൾ മറ്റു ശക്തികളെല്ലാം വിട്ടുപോകുന്നു.
കൗസല്യൻ: പ്രാണന്റെ ഉറവിടം ഏതാണ്? എങ്ങനെ അത് ശരീരത്തിൽ പ്രവേശിക്കുകയും, മരണസമയത്ത് വിട്ടുപോവുകയും ചെയ്യുന്നു? അകത്തും പുറത്തും ഉള്ളതിനെ അത് താങ്ങി നിർത്തുന്നതെങ്ങനെ?
  • പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നെന്നും സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ വിവിധശക്തികളെ ഉപകരണങ്ങളാക്കി ഭരിക്കുന്നെന്നും മറ്റുമായിരുന്നു ഇതിനുള്ള മറുപടി.
ഗാർഗ്യൻ: (ഒരാൾ)ഉറങ്ങുമ്പോൾ ഉറങ്ങുന്നതും ഉണർച്ചയിൽ ഉണർന്നിരിക്കുന്നതും ആരാണ്? സ്വപ്നങ്ങൾ കാണുന്നതാരാണ്? സന്തുഷ്ടിയിൽ ആരാണ് സന്തോഷിക്കുന്നത്? ആരിലാണ് ഈ കഴിവുകളൊക്കെ കുടികൊള്ളുന്നത്?
  • സൂര്യാസ്തമയത്തിൽ സൂര്യരശ്മികളെല്ലാം സൂര്യബിംബത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതുപോലെ, മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു കഴിയുന്നു. പക്ഷികൾ ചെക്കേറാൻ വാസവൃക്ഷത്തിലേയ്ക്ക് പോകുന്നതുപോലെ എല്ലാ ശക്തികളും ആത്മാവിനെ ആശ്രയിച്ചു കഴിയുന്നു എന്നൊക്കയാണ് ഇതിനു കൊടുത്ത മറുപടി.
സത്യകാമൻ: "ഓം" എന്ന അക്ഷരത്തിൽ ഉറച്ചവൻ, മരിക്കുമ്പോൾ ഏതു ലോകത്തിൽ എത്തിച്ചേരുന്നു?
  • ബ്രഹ്മത്തിന്റെ പ്രതീകമായ ഓംകാരത്തിലെ മാത്രകളെ വ്യത്യസ്തമായി കാണാതെ ഒന്നായി കണ്ട് ധ്യാനിക്കുന്നവൻ ബ്രഹ്മപദം പ്രാപിക്കുമെന്നാണ് മറുപടി.
സുകേശൻ: "പതിനാറു ശക്തികളുള്ള ആത്മാവിനെ അറിയാമോ" എന്ന് കോസലരാജകുമാരൻ ഹിരണ്യനാഭൻ എന്നോടു ചോദിച്ചു. നുണപറയുന്നവർ വേരോടെ ഉണങ്ങിപ്പോകുമെന്നതിനാൽ‍, എനിക്കറിയില്ലെന്നും, അറിയുമായിരുന്നെങ്കിൽ അവന് പറഞ്ഞു കൊടുക്കുമായിരുന്നെന്നും ഞാൻ മറുപടി പറഞ്ഞു. അതു കേട്ട് അവൻ, ഒന്നും മിണ്ടാതെ രഥത്തിൽ‍ കയറിപ്പോയി. അതുകൊണ്ട്, ആത്മാവിനെക്കുറിച്ച് എനിക്കു പറഞ്ഞുതരുക
  • ആത്മാവിന്റെ ശക്തികളുടെയെല്ലാം ഉത്ഭവമായ ചൈതന്യം ശരീരത്തിൽ തന്നെയാണെന്നും നദികൾ സമുദ്രത്തിൽ ചെന്നു ലയിച്ച് അതിന്റെ ഭാഗമായി മാറുന്നതുപോലെ എല്ലാശക്തികളും ആത്മചൈതന്യത്തിലേക്കൊഴുകി അതിൽ ലയിക്കുന്നുവെന്നുമായിരുന്നു ഇതിന് ഗുരു കൊടുത്ത മറുപടി.

Saturday, June 8, 2019

വെള്ളച്ചെമ്പരത്തി

{സ്വർണ്ണച്ചാമരം വീശിയെത്തിയ ഒരു പൂവ്.
രാവിലെ ഒരു ചെറിയ ചുവപ്പുണ്ടാകും
പിന്നെ അത് മാറും }













സൂര്യദേവന് മുൻപുണർന്നു നീ,
ആരു നിന്നെ ഉണർത്തിയോ
ആകെ തൂവെള്ള നിന്റെ ദേഹ,
മെന്നാകിലും തെല്ലു ശോണിമ

നിദ്രയിൽ ഞാനമർന്ന നേരത്ത്,
ഭദ്രമായ് നിന്ന മൊട്ടു നീ
ഇന്ന് രാവിലെ നീ വിരിഞ്ഞതും,
ധന്യമായെന്റെ പൂക്കണി
സൂര്യ രശ്മികൾ നിൻ  കവിളിലെ,
ശോണിമ മുത്തി മാറ്റിയോ
നിന്റെ ധാവള്യ ശോഭകാണവേ,
എന്റെ കണ്ണു ഞാൻ ചിമ്മിയോ

ശ്യാമമായ് ഹരിതാഭമായ് ദേഹ-
ശോഭ പേറുമീ ചില്ലയിൽ
നന്മതൻ കൈവിളക്കു പോലിന്ന്
കണ്മണീ പൂവായ് വന്നു നീ
 

Friday, June 7, 2019

    പട്ടിപ്രേമി 
(ഓട്ടൻ തുള്ളൽ ) 

ഞാനൊരു കാര്യം ചൊല്ലാമവളുടെ 
 പട്ടിയതൊന്നാണവളുടെയുലകം 

പട്ടികരഞ്ഞാലവളും മോങ്ങും 
പട്ടി ചിരിരിച്ചാലവളുടെ സ്വർഗ്ഗം 

പട്ടിയിൽ നിന്നോ പണ്ടേ കിട്ടീ 
നാവിൽ പേവിഷ ബാധയിവൾക്കും 

സ്‌റ്റുപ്പിഡ് നോൺസെൻസ് എന്ന് കുരയ്ക്കും 
കെട്ട്യോൻ പോലും വേസ്റ്റ് ആണത്രേ 

ജോലികളൊന്നുംചെയ്യുകയില്ല 
പാരകൾ തീർക്കും കൂട്ടർക്കെല്ലാം 

കള്ളം ചൊല്ലും വഞ്ചന കാട്ടും 
ഊളൻ പോലും നാണിച്ചോടും 

എച്ചിൽ തിന്നാൻ കാലും നക്കും 
എല്ലു കൊടുത്താൽ എന്തും ചെയ്യും 

നന്ദിയതൊന്നേ പട്ടിയിൽ നിന്നും 
കണ്ടുപഠിക്കാനാവാതുള്ളൂ

Wednesday, June 5, 2019


 Malu G Nair എഴുതിയ തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം

https://www.facebook.com/groups/178202792661812/permalink/599500770532010/

നാലുമാസമായി കയ്യിൽ കിട്ടുന്ന ചെറുകഥകളെല്ലാം വായിക്കുന്നുണ്ടായിരുന്നു
ഒടുവിൽ കഥകളെ പലതായി തരം തിരിച്ചു

1.ലോകോത്തര കൃതികൾ (മലയാളത്തിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം)
2. ലബ്ധപ്രതിഷ്ഠരുടെ കൃതികൾ (print media അനുഗ്രഹിച്ചവ; ഗുണനിലവാരം ചൈനീസ് ഉൽപ്പന്നം പോലെ' കിട്ടിയാൽ കിട്ടി; കാലത്തെ അതിജീവിക്കില്ല )
3. നെറ്റിൽ വരുന്ന നല്ല കൃതികൾ (അപൂര്വങ്ങളിൽ അപൂർവ്വം; ആവർത്തന വിരസത, വിഷയദാരിദ്ര്യം, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം, വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ, വായനയുടെ കുറവ്, പുതുമയില്ലായ്മ, lack of exposure എന്നിവ കൊണ്ട് സമ്പുഷ്ടമായതു കാരണം print media അടുപ്പിക്കുന്നില്ല; വൈരൂപ്യത്തിന് കണ്ണാടി  ഉടയ്ക്കുന്നവർ )
4.Likes, comments  സമയം കൊല്ലൽ എന്നിവയയ്ക്കായുള്ള രചന (സ്വത്വവും അന്യരുടെയും) (നെറ്റ് നിറയെ)
5. സാഹിത്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നിങ്ങൾക്ക് വേണമെങ്കിൽ വായിക്കൂ എന്ന പോലെ fb യിൽ എഴുതി വിടുന്നവ (തിരിച്ചറിയാൻ എളുപ്പം, കൊള്ളാമെന്നു പറഞ്ഞാൽ നന്ദി പറയില്ല, കൊള്ളില്ല എന്ന് പറഞ്ഞാൽ തെറി വിളിക്കും)

ഇതൊക്കെ ചേർത്ത് ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോഴാണ് Malu G Nair എഴുതിയ തീരങ്ങൾ തേടി എന്ന കൃതി വായിക്കുന്നത്. എന്റെ പരാതി vanished into thin air.
കുറ്റങ്ങളൊക്കെ പിന്നെയാണ് കണ്ടെത്തിയത് എങ്കിലും അവ ആദ്യം എഴുതി ആ അദ്ധ്യായം അടയ്ക്കാം
ആവർത്തന വിരസത, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം (വെറുതെ ഒരു ഭാര്യ, അസംഖ്യം സീരിയലുകൾ)
വിഷയ ദാരിദ്ര്യം, പുതുമയില്ലായ്മ (പഴയ തീം)
വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ (വ്യാകരണ ചിഹ്നങ്ങളുടെ തെറ്റായ ഉപയോഗം, എത്ര വിരാമങ്ങൾ ആകാം?)

ഈ കുറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്
എഴുത്തുകാരിയുടെ വായനയുടെ കുറവില്ലായ്മ. അത് ഈ കൃതിയിൽ വ്യക്തമാണ്
ഇങ്ങനെ വേണം കഥ എഴുതാൻ
ഘടന (structure)
 ''ദൈവമേ മണി ആറരയായിരിക്കുന്നു."
ഈ വാചകം കൊണ്ട് തന്നെ കഥയുടെ  മർമ്മം വെളിവാക്കിയിരിക്കുന്നു . മിടിക്കുന്ന ഘടികാരം മരണത്തിന്റെ പ്രതീകമാണ് . മാനസിക പിരിമുറുക്കങ്ങളുടെ പര്യായമാണ്. Dead line കഴുത്തിൽ കുരുങ്ങിയുള്ള പിടച്ചിലാണ്. ഇത് നമ്മളെല്ലാരും അനുഭവിക്കുന്ന ഒന്നായതുകൊണ്ടു കഥാപാത്രത്തെ അവതരിപ്പിക്കും മുന്നേ തന്നെ അവളുമായി താദാമ്യം പ്രാപിക്കാൻ കഴിയുന്നു . പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണ് വരുന്നതിനു മുൻപ് അവൾ ഉണ്ടാക്കിയ ചായ കുടിക്കുന്ന പോലെ!

"എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ...."
ഈ ചെറുഖണ്ഡികയിൽ കഥയിലെ സംഘർഷം (conflict) വെളിവാക്കിയിരിക്കുന്നു. പാത്രസൃഷ്ടിയും നടന്നു കഴിഞ്ഞു. ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതാണ്  conflict . അത് സഹിക്കാൻ ശ്രമിക്കുന്നത് പാത്രസൃഷ്ടിയും

ഏഴാമത്തെ ചെറു ഖണ്ഡികയിൽ തന്നെ വില്ലൻ (ഹൃദയാഘാതം) കടന്നു വരുന്നു. Perfect Timing . നൂറോളം വരികൾ മാത്രം നീളമുള്ള ഈ കഥയിൽ പത്തു ശതമാനം ആയതേ ഉള്ളൂ . പക്ഷെ ആട്ടിൻതോലുമിട്ടാണ് ആ ചെന്നായ വരുന്നത് . നായിക അതിനെ നെഞ്ചിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. Tension starts here. ഇതൊരു പാഠമാണ് വാണിംഗ് ഇല്ലാതെയാണ് റിയൽ ലൈഫിൽ പേടിപ്പിക്കേണ്ടത് . എന്നാൽ കഥയിൽ വാണിംഗ് കൊടുത്ത് കൊടുത്ത വേണ്ടത്ര പിരിമുറുക്കം  ഉണ്ടാക്കിയിട്ടേ പാമ്പിനെ വെളിയിൽ എടുക്കാവൂ . എത്ര വാണിംഗ് കൊടുത്തു പിരിമുറുക്കം ഉണ്ടാക്കിയാലും ഓ അങ്ങിനെയൊന്നും സംഭവിക്കില്ല അതോ സംഭവിക്കുമോ എന്ന split mind മാത്രമാണ് വായനക്കാരന്റെ വിധി
വില്ലന് ഒരു സൈഡ് കിക്ക്‌ വേണം, ഒരു കൊല്ലം തുളസി . അത് ഭർത്താവായി ഇവിടെ വരുന്നു
പിന്നെ ടെൻഷന്റെ ഗ്രാഫ് ഒരു കയറ്റം കയറുകയാണ്
പരിഹാരങ്ങൾ പ്രശ്നങ്ങളാവുന്നു
പിന്നെ അവസാനത്തെ പരിഹാരം മരണവും
First person point of view പോലെ തോന്നുമെങ്കിലും തേർഡ് പേഴ്സണിലാണ് കഥ പറഞ്ഞിരിക്കുന്നത് . എങ്കിലും കഥാകൃത്ത് ആ ഒരു വീക്ഷണകോണിൽ തന്നെ നിലയുറപ്പിച്ചിരുന്നു . ഇടയ്ക്ക് കയറി ഒരക്ഷരം പോലും ഉരിയാടുന്നില്ല . അടിസ്ഥാനമായി തേർഡ് പേഴ്സൺ ആയതുകൊണ്ട് സുജാത മരിച്ചെങ്കിൽ ഇതൊക്കെ ആര് പറഞ്ഞു എന്ന ചോദ്യം ഉണ്ടാകുന്നുമില്ല. കഥാകൃത്ത് സുജാതയുടെ കഥ പറയുകയാണല്ലോ . ഭാവനയ്ക്ക് അവിടെ സ്ഥാനമുണ്ട് .
ചിന്തകളിലൂടെയും സംഭാഷണങ്ങളോടെയും കഥ പറഞ്ഞ് അത്യാവശ്യത്തിനു മാത്രം narration ഉപയോഗിക്കുമ്പോൾ സംഘര്ഷങ്ങള് തുരു തുരാ വരുന്നു
യഥാർത്ഥ വില്ലനെ നമ്മൾ മറന്നു എന്ന് തോന്നുന്നിടത്തെല്ലാം നല്ല സമയബോധത്തോടെ ആ ജോക്കർ (ബാറ്റ്മാനിലെ ജോക്കർ ) കയറി വരുന്നു, നെഞ്ചുവേദന. കുണ്ടിക്ക് ഒരു നുള്ളു തന്ന് നമ്മെ സീറ്റിന്റെ തുമ്പിൽ ഇരുത്തുന്നു, ആകാംഷയോടെ.
ആദ്യത്തെ വരിയിൽ തന്നെ സുജാതയുടെ താദാമ്യം പ്രാപിച്ച് നമുക്കും നെഞ്ചുവേദന എപ്പോഴേ തുടങ്ങി

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും..........""
ഈ ആണി അടിക്കുന്നത് നമ്മുടെ ശവത്തിലാണ്

അപ്പോൾ കഥാതന്തുവല്ല കാര്യം
എഴുതാനുള്ള കഴിവ് തന്നെയാണ് അതാണ് സർഗ്ഗപ്രതിഭ 
 

Sunday, June 2, 2019

കടലിനിക്കരെ




            






            ആര് മാസമായി ഒരു രോഗിയെ എങ്കിലും പരിശോധിച്ചിട്ട്. മരിയ മരിച്ചതിൽ പിന്നെ ഒന്നിലും താത്പര്യമില്ല.
            മുറ്റത്ത് പുല്ലു മുട്ടൊപ്പം വളർന്നു. വീട് ഒരു പ്രേതകുടീരം പോലെ ആയിരിക്കുന്നു
ഞാൻ വീണ്ടും സീനയെ കുറിച്ച് ഓർത്തു. ഇന്നുച്ചയ്ക്ക്വരുന്നുണ്ടെന്ന് കേട്ടപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി.
           സീനയ്ക് എന്തായിരുന്നു രോഗം എന്നത് ഇന്നും എന്നെ കുഴക്കുന്നു. കഴുത്തിലെ മുഴകൾ മാറാൻ ചെയ്ത കീമോയും മറ്റും വേറെ പല ഡോക്ടര്മാരോടും ചോദിച്ചിട്ടാണ് തീരുമാനിച്ചത് . അവർക്കെല്ലാം ഒന്ന് തന്നെ ആയിരുന്നു അഭിപ്രായം. അർബുദമാണ്.
          എല്ലാ ടെസ്റ്റ് റിസൾട്ടും അതിനെ ശരി വച്ചെങ്കിലും എനിക്ക് മാത്രം അത് എന്ത് കൊണ്ടോ ശരിയല്ലെന്ന് തോന്നി.
            ആ ദിവസങ്ങളിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു.ആദ്യംആശുപത്രിയിൽ വന്നപ്പോൾ അറിയാതെ അവൾ പറഞ്ഞ ഒരു വാചകമാണ് എന്നെ വീണ്ടും വീണ്ടും ചില ചോദ്യങ്ങൾ എന്നോട് തന്നെ ചോദിയ്ക്കാൻ നിർബന്ധിക്കുന്നത്. രാത്രികളിലെന്നോ പകുതി മയങ്ങിയ അവളെ തഴുകിയുണർത്തിയ ജോമോനാണ് ആ മുഴ കണ്ടു പിടിച്ചത് . ഇത്ര ചെറുപ്പത്തിൽ ഭർത്താവിന്റെ സമീപം പകുതി മയങ്ങുന്ന ഒരു സ്ത്രീ. അവളെ അയാൾക്ക് തഴുകി ഉണർത്തേണ്ടി വരുക. അതിൽ എന്നെ കുറിച്ചും ജോമോനെ കുറിച്ചും സീനയെ കുറിച്ചും മരിയയെ കുറിച്ചും ലോകത്തിലെ സ്ത്രീ പുരുഷബന്ധങ്ങളെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നു.
          തഴുകിയാൽ മാത്രം ഉണരുന്ന ഒരു കടൽ എല്ലാരുടെയും ഉള്ളിലുണ്ടെന്ന് ഒരു മെഡിക്കൽ സയൻസ് പുസ്തകത്തിലും വായിച്ചതായി ഓർക്കുന്നില്ല
           ആ വാചകം പിന്നെ ഒരിക്കലും മനസ്സിൽ നിന്നും പോയില്ല. നിബന്ധമായും ആർത്തിരമ്പുന്ന സാഗരത്തിന്റെ അടുത്ത് ഒരിക്കലും ഒറ്റയ്ക്ക് പോകരുതെന്ന് ഒരു കൊച്ചു കുട്ടിയോടെന്ന പോലെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു . ആരെ ചികിൽസിക്കുമ്പോഴും, പ്രത്യേകിച്ച് സീനയെ ആണെങ്കിൽ, നഴ്സിനെയോ നഴ്സ് ഇല്ലെങ്കിൽ റിസപ്‌ഷനിലെ പെണ്കുട്ടിയെയോ അടുത്ത് വിളിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. അത് സേനയുടെയും എന്റെയും സമുദ്രങ്ങളുടെ വ്യത്യസ്ത തീരങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.
അതിരുകൾ സൂക്ഷിക്കാൻ അതിലും കൂടുതൽ എന്നെ സഹായിച്ചത് മരിയ ആയിരുന്നു. ഒരിക്കലും മധുരപ്പതിനേഴ് കടക്കാത്ത മാലാഖ.
            കാലം അവളെ മറന്നത് പോലെയായിരുന്നു. എന്റെ ഉള്ളിൽ മരിച്ചു എന്ന് ഞാൻ കരുതിയിരുന്ന ശിശുവിനെയും കൊച്ചു കുട്ടിയെയും ചെറുപ്പക്കാരനെയും മധ്യവയസ്കനെയും എപ്പോൾ വേണമെങ്കിലും ഒരു മാന്ത്രികനെപ്പോലെ വീണ്ടും വീണ്ടും ജീവിപ്പിക്കാൻ അവൾക്ക് എന്ത് എളുപ്പമായിരുന്നു. ആ മാന്ത്രികത അവളുടെ വാക്കിലുണ്ടെന്നും രോഗികളുടെ ഫോൺ കോളുകൾക്ക് മറുപടി പറയുമ്പോൾ അവളുടെ ശബ്ദം വീണ്ടും കേൾക്കാൻ അവർ കൊതിക്കുന്നതായും തോന്നിയിട്ടുണ്ട്.
             ഒടുവിൽ അവൾക്ക് വഴിമാറി നടന്ന കാലം പെട്ടെന്ന് എന്തോ ഓര്തിട്ടെന്നപോലെ അവളെ സ്വന്തമാക്കാൻ വന്നു . ജീവിതത്തിൽ ഒരു വലിയ ശൂന്യതയാണ് അവൾ തന്നു പോയത്. എല്ലായിടത്തും അവളുടെ ചിത്രങ്ങൾ ചില്ലിട്ടു വെച്ചിട്ടും, വീട്ടിൽ അവിടവിടെയായി അവളുടെ വസ്ത്രങ്ങളും മറ്റും വലിച്ചു വാരി ഇട്ടിട്ടും, മുറ്റത്തെ പുല്ലു പോലും വെട്ടാതെ വീടും പരിസരവും ആരും ഒന്നിലും തൊടാത്തതു പോലെ  നിലനിർത്തിയിട്ടും ആ ശൂന്യത എന്നെ ഉറക്കാൻ പോലും വിടാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
ഹോളിസ്റ്റിക് ചികിത്സയുടെ ചതിക്കുഴികൾ അതിനു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്.             
               സ്നേഹശൂന്യതയാണ് എല്ലാ രോഗത്തിനും കാരണം . മനസ്സ് കല്ലായി മാറുമ്പോൾ ദേഹവും അതിനു ശ്രമിക്കുന്നു . അർബുദത്തിന്റെ രീതിയിൽ അർബുദത്തിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടി സ്നേഹശൂന്യത ഉടലെടുത്തു തുടങ്ങുന്നു. "കല്ലാണ് നെഞ്ചിലെന്ന് " നമ്മൾ അറിയാതെയാണെങ്കിലും പറയുന്നത് എത്ര ശരി.
               സ്നേഹം മനുഷ്യന്റെ മാത്രം സ്വഭാവമാണ്. ഓമനിച്ച് വളർത്തുന്ന മൃഗങ്ങള്ക്ക് പോലും ആശ്രയത്വം മാത്രം. എത്ര ശക്തമെന്ന് തോന്നുന്ന ബന്ധങ്ങളും യഥാർത്ഥത്തിൽ ബന്ധനങ്ങൾ തന്നെ. ഭയം ഒരു സർപ്പത്തെ പോലെ ഇരുവരെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. ആ ഭയം മാറുമ്പോൾ അവർക്ക് വ്യക്തി സ്വാതന്ത്ര്യം മാത്രമാകും കൊതി. കിട്ടിയിട്ടില്ലാത്തതാണല്ലോ ആരും ആഗ്രഹിക്കുന്നത്.
മരിയയാണ് സ്നേഹം എന്തെന്ന് എന്നെ പഠിപ്പിച്ചത്. അത് കണ്ടു പഠിക്കേണ്ടതാണ് എന്നൊക്കെ പണ്ടേ വായിച്ചിരുന്നു. ഫിലോസഫി പുസ്തകങ്ങളിൽ. ഞാൻ വലിയ സ്നേഹസ്വരൂപൻ ആണെന്ന് ചിന്തിച്ചിരുന്നത് കാരണം അതൊന്നും വിശ്വസിച്ചിരുന്നില്ല .
              മരിയയിൽ നിന്നാണ് ശരിക്കും സ്നേഹം എന്തെന്ന് കണ്ടു പഠിച്ചത്. ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങൾക്കും മീതെ ഒരു രക്ഷാകവചം കൂടിയായിരുന്നു മാറിയ പഠിപ്പിച്ച സ്നേഹം
ഹോളിസ്റ്റിക്ക് ചികിത്സാരീതി സ്വീകരിക്കാൻ പ്രേരിപ്പിച്ചതും അത് തന്നെയാണ്
               ഡോക്ടർ കോശിയെ കൂടുതലായി രോഗികൾ കാണാൻ വരുന്നത് അസുഖം ഭേദമായി കഴിഞ്ഞാണ് എന്ന് എല്ലാരും പറയുന്നതിൽ ഒരു സത്യവുമുണ്ട് .
                 സീനയുടെ ജീവിതത്തിൽ കിട്ടാതെ പോയതും ഈ സ്നേഹമായിരുന്നു. അത് അവളെ രോഗിയാക്കിയപ്പോൾ അവളുടെ ഭർത്താവിന്റെ ബന്ധുക്കൾ പോലും അവളെ ശപിച്ചു. അവൾക്ക് അവളെ പോലും വെറുക്കാൻ അത് കാരണമാക്കി.
                 എല്ലാ മനുഷ്യന്റെയും ഉള്ളിൽ മഞ്ഞുപോലെ ഉറഞ്ഞുപോയ സ്നേഹമാണ് രോഗങ്ങളുടെ ഒറ്റമൂലി. ആ മഞ്ഞു ഉരുക്കുവാൻ വേണ്ടി പ്രയാസപ്പെടുന്നതിന്റെ കഥകൾ കേൾക്കാനും പുതിയ വഴികൾ പരിചയപ്പെടുത്താനും എനിക്ക് ഒരു സ്നേഹസാഗരം തന്നെ വീട്ടിലുണ്ടായിരുന്നു. കുഞ്ഞോളങ്ങൾ മാത്രമുള്ള ഒരു ശാന്തസമുദ്രം. ശാന്ത എന്ന ഒരു സ്ത്രീ നാമമാണ് ഞാൻ വീട്ടിനു പോലും ഇട്ടത്.
                   മരിയയുടെ മരണത്തിനു ശേഷം അതെല്ലാം മാറിപ്പോയി. സ്നേഹസാഗരം വറ്റി വരണ്ടപ്പോൾ ജീവിതം ഒരു വലിയ ചെളിക്കുണ്ടു മാത്രമായി
                   പഴയതു പോലെ രോഗികളുമായി അടുത്തിടപഴകാൻ താത്പര്യമോ ധൈര്യമോ ഇല്ലാതായി . ഒരു കാരണവും പറയാതെ റിസപ്‌ഷനിലെ പെൺകുട്ടി ജോലി നിർത്തിപ്പോയി.
                 അന്വേഷിക്കാൻ വിട്ട നഴ്സിനോട് 'സാറ് വല്ലാതെ മാറിപ്പോയി എന്ന് പറഞ്ഞത് ആ നഴ്സ് വന്നു എന്നോട് പറയുമ്പോൾ അതിൽ അവർ സ്വന്തമായി ഒരു കുറ്റപ്പെടുത്തലിന്റെ മൂർച്ച കൂടി ചേർത്തുവെച്ചു.
                റിസപ്‌ഷനിൽ പിന്നീട് വന്നത് ഒരു പയ്യനായിരുന്നു. നഴ്സിംഗ് പാസ്സായതാണ്. എനിക്ക് രണ്ടു നേഴ്‌സുമാരുടെ ആവശ്യമില്ലാത്തതു കൊണ്ടാണ് അവനെ റിസപ്‌ഷനിസ്റ്റ് ആക്കിയത് അവൻ വളരെ സ്നേഹത്തോടെ  ഇടപെട്ടു. അവനിൽ ഒരു സ്ത്രൈണത ഒളിഞ്ഞു കിടക്കുന്നത് തിരിച്ചറിഞ്ഞപ്പോഴേയ്കും ഏറെ താമസിച്ചു പോയിരുന്നു.
               പലപ്പോഴും എനിക്ക് അതിൽ കുറ്റബോധം തോന്നുകയും ചെയ്തു. അവനിൽ സ്ത്രൈണത ഒളിഞ്ഞു കിടന്നതാണോ എന്റെ പെരുമാറ്റം അവനെ അങ്ങനെ ആക്കിയതാണോ എന്നായിരുന്നു സംശയം. ആദ്യമൊക്കെ അവനെ കുറ്റപ്പെടുത്തിയിരുന്നു എനിക്ക് അത് എന്റെ തെറ്റാണെന്നും തോന്നി. ജനനം കൊണ്ടോ സാഹചര്യം കൊണ്ടോ അവയിലുണ്ടായ വ്യതിയാനങ്ങൾ അവൻ സമർത്ഥമായി അടക്കി വെച്ചിരുന്നല്ലോ. എന്റെ സാമീപ്യവും പെരുമാറ്റവുമല്ലേ അതെല്ലാം മാറാ നീക്കി പുറത്തു കൊണ്ടുവന്നത്?
               ജീവിതത്തിൽ ഒരു വശത്തോട്ടു മാത്രമുള്ള വഴികളില്ല. ഞാൻ അവനിലുണ്ടാക്കിയ ചലനങ്ങൾ അവൻ എന്നിലുമുണ്ടാക്കി . അത് മനസ്സിലാക്കിയ അവന് ഏറെ സന്തോഷമായിരുന്നു. പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയത് അരുമറിയാതെയിരിക്കാൻ ഞാൻ ദുഃഖിതനും പ്രായാധിക്യമുള്ളവനുമായി വേഷം കെട്ടി നടന്നു. സ്ത്രീകൾ അധികമായി എന്റെ അടുത്ത് ചികിത്സയ്ക്ക് വരാതെയായി. നഴ്സും വരവ് നിർത്തി. അങ്ങനെയാണ് അവനു റിസപ്‌ഷനിസ്റ്റും നേഴ്‌സുമായി രണ്ടു ജോലി ചെയ്യേണ്ടി വന്നത്.
               സ്ത്രീകൾ അധികം എന്റെയടുത്ത് വരാതിരിക്കാൻ അവർ ശ്രമിക്കുന്നതായി കണ്ടെങ്കിലും ആദ്യം അവനെ അവനെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ഒടുവിൽ പറഞ്ഞപ്പോൾ പിണക്കവും പരിഭവുമൊക്കെയായി. ദിവസങ്ങളോളം അവൻ മിണ്ടാതെയും മുറിക്കുള്ളിൽ പോലും വരാതെയുമിരുന്നു. ആ ദിവസങ്ങൾ വേദന നിറഞ്ഞതായിരുന്നു . മരിയയുടെ മരണം വീണ്ടും ഉണ്ടായതു പോലെ തോന്നി .
              ഇന്ന് സീന വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ കൂടുതൽ അസ്വസ്ഥനായിരുന്നു. ഞാനും.
എന്റെ അസ്വസ്ഥതയ്ക് കാരണം സീനയുടെ രോഗം പതുക്കെ വീണ്ടും പിടി മുറുക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നു .
             അർബുദത്തിന്റെ രൂപത്തിലല്ല അകാരണമായ ശരീരവേദനയായി  അത് തിരിച്ചു വന്നിരിക്കുന്നു. എന്താണ് സീനയുടെ ശരീരത്തിനും മനസ്സിനും വേണ്ടത് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു.
എന്നെ ഒരു ഉരുക്കു കവചം പോലെ സംരക്ഷിക്കാൻ മരിയ ഇല്ല
              ആ പയ്യന്റെ പെരുമാറ്റം എന്നെ കൂടുതൽ അശക്തനാക്കിയിരിക്കുന്നു . എങ്കിലും സീനയുടെ സാമീപ്യത്തിനായി സീനയെക്കാളും ഞാൻ കൊതിക്കുന്നു.
              ജോമോൻ കൂടെയില്ല എന്നത് എന്നെ ഭയപ്പെടുത്തിയോ അതോ എന്നിൽ പ്രതീക്ഷ ഉണർത്തിയോ
             എല്ലാ സാഹസികതയിലും പ്രതീക്ഷയും ഭയവും മാറാട്ടം നടത്തുമെന്നത് ഓര്മ വന്നു
             സീനയെ അകത്തേയ്ക്ക് വിളിക്കുന്നതിന് മുൻപ് മരിയയുടെ ചിത്രത്തിൽ നോക്കി ഒരു നിമിഷം ഇരുന്നു
              കാൽവരിയിലെ കൃസ്തുവിന്റെ പ്രാര്ഥനയായിരുന്നു മനസ്സിൽ. "ഈ പാനപാത്രം എന്നിൽ നിന്നും തിരിച്ചെടുക്കേണമേ. എങ്കിലുംഎന്റെ മനസ്സല്ല അങ്ങയുടെ മനസ്സെങ്കിൽ അങ്ങയുടെ ആഗ്രഹം നടക്കട്ടെ"
എന്താണ് എന്റെ മനസ്സിലെ ആഗ്രഹം എന്ന് ഉള്ളിലേയ്ക്ക് ഊളിയിട്ടുകൊണ്ടിരുന്നപ്പോഴാണ് സീന കയറി വന്നത് .
              അവൾക്ക് പ്രായം കൂടിയതുപോലെ തോന്നി . കാലം മാത്രമല്ല പ്രായവും ആപേക്ഷികമാണ്, മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ. എന്റെ ഉള്ളിലെ പ്രായം കുറഞ്ഞു. സീനയ്ക്ക് അത് കൂടുകയാണ്.
എന്നിട്ടും അവളുടെ ഉടലിൽ നിന്ന് കണ്ണുകളെ പറിച്ചെടുക്കാൻ പ്രയാസപ്പെട്ടു. അത് കണ്ട് അവൾ അസ്വസ്ഥ ആയതുപോലെ തോന്നി. ദൂരെ ശൂന്യതയിലേക്ക് കണ്ണുകളെ പായിക്കാൻ നോക്കി. മുഖത്ത് നോക്കാതെ തന്നെ ഞാൻ അവളോട് ടേബിളിൽ കയറി കിടക്കാൻ പറഞ്ഞു.
              കിടന്നപ്പോൾ അവൾ ഒരു സർപ്പസുന്ദരിയെ പോലെ തോന്നിച്ചു. വിരലുകൾ ദേഹത്തു തൊട്ടപ്പോൾ പുളയുന്നത് വേദന കൊണ്ടെന്ന് വാക്കുകളിലൂടെ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. 
             ശരീര ഭാഷയാണ് സത്യമെന്നതും വാക്കുകൾ ആ സത്യത്തെ മറയ്ക്കാനുള്ളതാണെന്നതും ഒരു ഡോക്ടർ ആദ്യം പഠിക്കുന്ന പാഠമാണ് .
              എന്റെ വിരലുകളും കണ്ണുകളും പതിനായിരം സർപ്പങ്ങളായി ആ സർപ്പസുന്ദരിയുമായി  ഇണ ചേർന്നു.
              വേദന, വികാരത്തിന് വഴിമാറിയ നിമിഷത്തിൽ അവളുടെ ശ്വാസം വിലങ്ങി . ഫണമുയർത്തി ആ നാഗകന്യക കിടക്കയിൽ നിന്ന് ആഞ്ഞു കൊത്തുവാൻ വെമ്പി. വിഷമേൽക്കാത്ത സ്നേഹദംശം.
              ഉള്ളിൽ നിന്ന് ഉയർന്നു വന്ന സീൽക്കാരങ്ങൾ അവൾ ചുമയാക്കി മാറ്റി .
             അവളുടെ മാറ് ഇരയെടുക്കുന്ന ഒരു സർപ്പത്തിന്റേതു പോലെ ഉയർന്നു താഴാൻ തുടങ്ങി
ഇതെല്ലം എന്റെ ഭാവനയാണെന്ന് ഞാൻ സംശയിക്കാതെ ഇരുന്നില്ല .
            കണ്ണുകൾ പതിയടച്ച് ഒരു നിമിഷം നിന്നപ്പോൾ ഉള്ളിലെ കടൽ അടങ്ങി കുഞ്ഞോളങ്ങൾ നിറഞ്ഞ ഒരു തടാകം പോലെ ശാന്തമായി
            പിന്നെ അതിരുകൾ മറന്ന് തടാകം വീണ്ടും ശാന്തമായ ഒരു സ്നേഹസാഗരമായതും നിമിഷങ്ങൾ കൊണ്ടായിരുന്നു.
            സീനയും തളർന്നതുപോലെ കിടക്കയിലേക്ക് വീണ്ടും കിടന്നു
             അവൾ അപ്പോഴും ചുമയ്ക്കുന്നുണ്ടായിരുന്നു
            എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ഉള്ളിലെ സ്നേഹസാഗരം മെല്ലെ പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു
            ഞാൻ വീണ്ടും അവളുടെ അടുത്തെത്തി
            തളർന്നുറങ്ങുന്ന അവളുടെ പാതിയടഞ്ഞ കണ്ണുകൾ നിറഞ്ഞിരുന്നു
            ശാന്തമായ മനസ്സോടെ അവളുടെ കഴുത്തിൽ തഴുകി മെല്ലെ ഉണർത്തിയപ്പോൾ വേദന തീരെ ഇല്ലാതായി എന്ന് അവൾ പറഞ്ഞു, ഒരു സ്വപ്നത്തിലെന്നപോലെ.
             അവൾ പോകുന്നത് ജനാലയിലൂടെ നോക്കി നിന്ന്. ചുണ്ടിലെ മായാത്ത പുഞ്ചിരിയോടെ, കൈത്തലം കൊണ്ട് കണ്ണ് തുടച്ച് അവൾ കാറിൽ കയറുമ്പോൾ ആ പയ്യൻ ഓടിച്ചെല്ലുന്നത് കണ്ടു. അവന്റെ വാക്കുകൾ എനിക്ക് മനസ്സിൽ കേൾക്കാമായിരുന്നു.
              കഷ്ടം! കാണാനാകാത്ത സ്വപ്‌നങ്ങൾ എല്ലാവര്ക്കും പേക്കിനാക്കൾ തന്നെയായിരിക്കണം 
              തിരിഞ്ഞു നോക്കിയപ്പോൾ മാലയിട്ട രൂപത്തിലൂടെ എന്നെയും നോക്കിയിരിക്കുന്ന മരിയയെ കണ്ടു. ആ കണ്ണുകളും നിറഞ്ഞിരിക്കുന്നതായും പാതിതുറന്ന ആ ചുണ്ടുകൾ ഒരു ചുംബനത്തിന് കൊതിക്കുന്നതായും എനിക്ക്  തോന്നി.