(ഡൽഹിയിലെ തെരുവിൽ മാത്രമല്ല, ലോകത്തെങ്ങും ഓരോ നിമിഷവും കൊഴിഞ്ഞു വീഴുന്ന പെണ്‍ജീവിതങ്ങൾക്ക്)
നനവാർന്ന താളിലെ പടരുന്നോരീ മഷിപ്പാടായ് മറഞ്ഞിടും മുന്നേ
കാതിൽ പതിക്കുന്ന കനലായി മാറി നീ കണ്ണിൽ നിറഞ്ഞൊരിരുട്ടായ്
ഹൃദയം നിശ്ശബ്ദമായ് പ്രാണനോടവസാന മൊഴിയും പറഞ്ഞങ്ങുറങ്ങി
ഇരുളായ് മറഞ്ഞൊരു കാഴ്ചയ്ക്കുമപ്പുറം തെളിയുന്നു നിശ്ചലം കാലം
വഴിവക്കിൽ നിന്നെ പിരിഞ്ഞു പോകാതെയീ ചുടുചോരയൊഴുകാൻ മറന്നു
ഇനിയില്ല മധുരമീ മൊഴിയും കിനാക്കളും ഒരു തേങ്ങൽ ബാക്കി നില്ക്കുന്നു
ഒരു പാഴ്ക്കിനാവുപോലുരുകുന്ന മഞ്ഞുപോൽ ഒരു കാലമെങ്ങോ മറഞ്ഞാൽ
അതുപോലെയുള്ളിൽ ഞെരിഞ്ഞമർന്നേക്കുമീ കദനം മണല്ക്കട്ട പോലെ
ഒരു കല്ലുപോലുമെൻ മണ്‍കൂന കാട്ടുവാൻ അരുതെന്നിതെന്തേ വിലക്കി
കഥയായ് കൊഴിഞ്ഞോരു കാവ്യമാണിന്നു നീ അടയാളമെന്തിന്നു വേറെ
തെരുവിലെപ്പീരങ്കി ജലപാതമിന്നെന്റെ മിഴിനീരിനുപ്പുമായ്ക്കുന്നു
കടലിന്റെയുപ്പല്ലിതുള്ളിലെസ്സാഗരത്തിരയാണു കണ്ണീർക്കണങ്ങൾ
No comments:
Post a Comment