Total Pageviews

Monday, March 30, 2015

നിദ്ര

 ഉറങ്ങാൻ പോകുകയാണ് ഞാൻ
എന്റെ രഹസ്യങ്ങൾക്ക് ഇനി കാവൽ വേണ്ട
ഇന്നലെ വരെ എന്റെ ഉള്ളിൽ
നിധിപോലെ സൂക്ഷിച്ച രഹസ്യങ്ങൾ
എന്റെ ഉറക്കം കെടുത്തി
ഞാൻ ഒരിക്കലും നേരെ ഉറങ്ങീട്ടില്ല

ഉണർന്നിരിക്കണമെന്നാണ് എല്ലാരുമെന്നെ പഠിപ്പിച്ചത്
ഉത്തിഷ്ഠത ജാഗ്രത എന്നൊക്കെ
ചൂരലു കൊണ്ട് തുടയിലും
നാരായം കൊണ്ട് നാവിലുമെഴുതിത്തന്നു
അങ്ങിനെയെന്റെ രാത്രികൾ
നിദ്രാവിഹീനങ്ങളായി
എന്നിലെ എന്നെ ആരും കാണാതെ
കാത്തു സൂക്ഷിക്കുവാനായി ഞാൻ ഉണർന്നിരുന്നു

പള്ളിക്കുള്ളിലെ വേശ്യാഗൃഹം പോലെ
അമ്പലത്തിനുള്ളിലെ അറവുശാല പോലെ
മധുരനാരങ്ങയിലെ  തക്ഷകനെപ്പോലെ
അഴുകി നാറുന്ന അകം
അന്യനറിയാതെ ഞാൻ കാത്തു
വേശ്യാഗൃഹവും അറവുശാലയും

തക്ഷകനെയും ഒക്കെ എനിക്കിഷ്ടമായിരുന്നു
വേശ്യാഗൃഹത്തിൽ ഞാനെത്ര അന്തിയുറങ്ങി
അറവുശാലയിൽ എത്ര അയല്കാരെ ഇല്ലാതാക്കി
അസൂയയും കലിയുമൊക്കെ
തക്ഷകൻ എനിക്കായി എത്ര ചുരത്തി

അതെല്ലാം ഇരുളുകൊണ്ട് നിങ്ങളുടെ കണ്ണു മൂടിയിട്ടായിരുന്നു
പക്ഷെ ഇന്ന് ഞാനീ കാവല്ക്കാരന്റെ കുപ്പായം ഊരിവെയ്ക്കുന്നു
ഇതെന്റെ വീട്, ഞാനീ വീട്ടിനു സ്വന്തം
തക്ഷകന്മാരെ മറികടന്ന് ഞാനുള്ളില്ക്കടക്കുന്നു

അയൽവക്കത്തെ വീടുകൾ പോലെ തന്നെ
(അതിനുള്ളിലുള്ളവരെയൊക്കെ ഞാൻ കൊന്നൊടുക്കിയിരുന്നു)
ഒന്നിനുമൊരു വ്യത്യാസമില്ല
ഈ വീടുപോലെ തന്നെ ആ വീടും
അവരെപ്പോലെ തന്നെ ഞാനും
ഞാൻ തന്നെയാണ് എന്റെ വീടും
വീട് തന്നെയാണു ഞാനും

ഇനിയെനിക്കുറങ്ങാം
ഉണർന്നു കാവലിരിക്കേണ്ട കാര്യമില്ല
ഈ ശാന്തമായ നിദ്രയാണ്
എന്റെ ഉണർച്ചയും ഉയർച്ചയും
യുദ്ധത്തിനു ശേഷമുള്ള സമാധാനവും

ഇന്ദ്രിയങ്ങളെ അടക്കി
മനസ്സിനെ വഴക്കി
ശരീരത്തെ അശ്വമേധങ്ങൾക്കയയ്ക്കുന്ന നിമിഷം
നിത്യമുക്തി, നിത്യനിദ്ര,
നിത്യത 

വിഹിതഗർഭം

ഒടുവിൽ ഞങ്ങൾ വഴിപിരിയുകയാണ്
ഞാനുമെന്റെ ഉള്ളും
കാലമേറെയായി താലോലിച്ച എന്റെ ഗർഭം
ഇന്നെന്നെ ഒഴിഞ്ഞു പോകുന്നു
അഴുക്കു പിടിച്ച വസ്ത്രം പോലെ ഞാനഴിഞ്ഞു വീഴുന്നു
ഒരു മുട്ടത്തോട് പോലെയോ കുരുവിക്കൂട് പോലെയോ
ഞാൻ ഉപയോഗശൂന്യമാവുന്നു
പറന്നു പോകുന്ന കിളിക്കുഞ്ഞിനെ നോക്കി
ഞാൻ നെടുവീർപ്പിടില്ല
എനിക്ക് പറക്കാൻ കഴിഞ്ഞില്ലെങ്കിലും
എന്റെ സ്വപ്നം പാറിപ്പറക്കുന്നു
ചിത്ത് വിട്ടകന്ന ഈ ജഡത്തിൽ നിന്ന്
ഞാനും ഇനിയൊന്നിലേയ്ക്കു കൂടുമാറട്ടെ
അച്ഛനില്ലാത്തതുകൊണ്ട്
നീയൊരു ദിവ്യഗർഭം
ഉടലില്ലാത്തതുകൊണ്ട്
നീയൊരു നിത്യസ്വപ്നം
വെട്ടം കാണാത്തതുകൊണ്ട്
നീയൊരു അനാദൃശ
എന്റെ കന്യകാത്വം കൊണ്ട്
നീയൊരു അനാഘൃത
ചിന്തയ്ക്ക് വഴങ്ങാത്ത ദുഃഖം പോലെ
യുദ്ധരംഗത്തെ രഹസ്യം പോലെ
കാമുകി പകർന്നു തന്ന ഉഷ്ണപ്പുണ്ണുപോലെ
ഞാൻ നിന്നെ നിധിപോലെ ചുമന്നു
ഇനിയെനിക്കിതു വയ്യ
പതിറ്റാണ്ടുകൾ പിന്നിട്ട ഈ വാലായ്മ
ഇന്നീ വഴിവക്കിൽ ഇറക്കി വെയ്ക്കുന്നു
വഴിവക്കിൽ ഒരു ജീവന് സ്വാതന്ത്ര്യം കിട്ടുന്നു
എന്റെ മരണത്തിലാണു അവളുടെ ജനനം
ഒരു വസ്ത്രം പോലെ പോലെ
ഞാവൾക്കു ചുറ്റും അഴിഞ്ഞു വീഴുന്നു
അടിവയറ്റിൽ നിന്ന് അവൾ അരങ്ങിലെത്തുന്നത്
എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട്‌
...
കിളിക്കൂടും മുട്ടത്തോടുകളും മുഷിഞ്ഞ വസ്ത്രവും
ചിതറിക്കിടക്കുന്ന ഈ തെരുവിലൂടെ നടക്കുമ്പോൾ
ഇടയ്ക്കിടെ പൊട്ടിയ മുഖാവരണങ്ങൾ കൊണ്ടെന്റെ
പാദങ്ങൾ മുറിയുന്നുണ്ട്
സാരമില്ല, അതൊക്കെ എനിക്കുമുൻപേ
പോയവരുടെ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളങ്ങൾ
എന്റെ വസ്ത്രവും ഈ തെരുവിൽ കിടക്കുന്നു
ഈ വസ്ത്രം ഒരിക്കലെന്റെ സ്വത്വമെന്നു
ഞാൻ ധരിച്ചു, തെറ്റിദ്ധരിച്ചു
അതൊരു വഴിയമ്പലം പോലുമായിരുന്നില്ല
ചതിക്കുഴിയായിരുന്നു
പ്രച്ഛന്നവേഷമായിരുന്നു
സ്വന്തം വീട്ടിൽ ഞാൻ വാടകയ്ക്കായിരുന്നു
കണ്ണീരും നെടുവീർപ്പും
നാട്ടുകാർ കൃത്യമായി വസൂലാക്കി
ഇന്ന് ഞാനാ ഗർഭഗൃഹം തകർത്തു
പുരയ്ക്കു ചാഞ്ഞ മരവും വെട്ടിമാറ്റി
...
പേറ്റുനോവ്‌ മരണത്തിനു തുല്യമാവുന്നത് വെറുതെയല്ല
രണ്ടും ജന്മത്തിലെയ്ക്കുള്ള രാജപാതകൾ
അമ്മയും കുഞ്ഞും ഒരു നിമിഷത്തിൽ ജനിക്കുന്നു
പക്ഷെ എനിക്കങ്ങിനെയല്ല
എന്റെ ഗർഭം ഉള്ളിലായിരുന്നില്ല
ഞാനുള്ളിലും ഗർഭം എന്നെ ചുറ്റിയും
കർമ്മബന്ധങ്ങൾ പോലെയുള്ള അതിന്റെ പുക്കിൾക്കൊടി
എന്റെ കഴുത്തിലായിരുന്നു ചുറ്റിയത്
ഭയത്തിന്റെ ശ്രദ്ധ തെറ്റിയ ഒരു മാത്രയിൽ
ഞാനാണാ വള്ളിപ്പടർപ്പ് വെട്ടിമാറ്റിയത്
അതിനുള്ളിലെ ഘോരസർപ്പങ്ങളെ
തോണ്ടി ദൂരെയെറിഞ്ഞത്
സ്വാതന്ത്ര്യത്തിന്റെ വില മറ്റൊന്നിനും ഇല്ലാത്തതു കൊണ്ട്
...
ജന്മമെടുക്കാൻ അമ്മയെ കശാപ്പു ചെയ്തവൾ ഞാൻ
അഭിപ്രായങ്ങൾ പരിഗണിക്കണമെങ്കിൽ
രേഖാമൂലം എഴുതിത്തരേണ്ടതാണ്