Total Pageviews

Friday, August 13, 2021

വാക്കേ വാക്കേ പോകരുതേ 
*******************
 ഓർമ്മ എന്നെ മറന്നിട്ടും 
 കാഴ്ച ഇരുളിന്റെ അടിമയായിട്ടും 
 വിരലുകൾ മരവിച്ചൊടിഞ്ഞു പോയിട്ടും 
 വാക്കുകളേ നിങ്ങൾ പോയില്ലല്ലോ 
എന്റെ ചിന്തയ്ക്ക് കൂട്ടിരിക്കുന്നല്ലോ 
 
 
ഉറക്കിന് ആർത്തവം വന്ന ദിവസങ്ങളിൽ 
നിങ്ങൾ എനിക്ക് കൂട്ടുകിടന്നു 
ഇഷ്ടത്തിന് ശേഷം
പ്രണയത്തിന് മുൻപ് 
നിങ്ങൾ ഹംസമായി
പിന്നെ ഞാൻ മിണ്ടാതായി 
നിങ്ങലെവിടെയോ പോയി


  നാവിൽ ചടുലനൃത്തം 

 പേനയിലൂടെ സ്‌ഖലനം 

 താളുകളിൽ അർത്ഥഗർഭം 

 സൗഹൃദങ്ങളിൽ ഷാംപെയിൻ

 തിളയ്ക്കും, തണുക്കും 
അഗ്നിയായി പടരും 
തൈലമായി സാന്ത്വനം 
ഒറ്റയ്ക്ക് വിടാതെ കൂടും 
ഏകാന്തതയുമായി മല്ലിടും 

വളർന്നും പടർന്നു പുണർന്നു നിറഞ്ഞും 
പെറ്റുപെരുകിയും പുനർജ്ജനിച്ചും 
തെരുവിലെ ചെണ്ടമേളം കേട്ട് 
മടിയിലിരുന്ന് നൃത്തം ചെയ്തും 
ഉള്ളിലെ ഉടുക്ക് കേട്ട് 
തെരുവിൽ നൃത്തമാടിയും 
നിങ്ങൾ അടങ്ങിയിരിക്കുന്നേയില്ല

 
വരിവരിയായി ഉറുമ്പുകളെപോലെ 
എന്റെ ഞരമ്പുകളിൽ നിങ്ങൾ 
അരിച്ചരിച്ചു നീങ്ങുമ്പോൾ 
നുള്ളിലും പിച്ചിയും ഇക്കിളിയിട്ടും 
മനസ്സിൽ ചിന്തകളുടെ പുളകം

 പറയേണ്ടതൊക്കെ കാതിൽ മന്ത്രിക്കും 

എന്ത് പറയരുതെന്ന് മുഖത്ത് നോക്കി ഗർജ്ജിക്കും 

ആരോടും പറയാനാകാത്തത് മഷിയിൽ കുളിച്ച് 

താളുകളിൽ കിടന്ന് കൈക്കുഞ്ഞായി കരഞ്ഞു

 
പരസ്യപ്പലകയിൽ വലിഞ്ഞുകയറി 
എന്നെ മഴവില്ലിന് പിന്നാലെ പായിക്കും 

ജ്വാലകളായി പിരിയും അഗ്നിയായി ഒരുമിക്കും 

അർത്ഥശൂന്യമായ ലോകത്തിന്റെ 

ഇരുധ്രുവങ്ങളും നിങ്ങൾ കൂട്ടിക്കെട്ടി


ഉത്സവം കഴിയുമ്പോൾ 

അരങ്ങൊഴിയുമ്പോൾ 

യവനിക വീഴുമ്പോൾ 

കൂടെ വരാൻ കൂട്ടരുമില്ലാതാവുമ്പോൾ 

അഗ്നിപരീക്ഷയൊക്കെ കടന്നു 

ഭസ്മവും പൂശി

നമുക്കിനിയും പോകണ്ടേ 

തീർത്ഥയാത്ര തുടങ്ങുന്നതേയുള്ളൂ



Festival over, curtains fell
Theater deserted, seats empty

Stay with me
The show is not yet over

Thursday, August 12, 2021

 Nothing is impossible except teaching how to write stories എന്നാണോ എം ടി വാസുദേവൻ പറയുന്നത്? എന്നാൽ അതിലെ യുക്തിരാഹിത്യം കണ്ണിൽ കുത്തിക്കയറുന്നു.

 

എഴുത്താണി എന്നൊരു കഥാരചന ക്‌ളാസ്സ് ഞാൻ നടത്തുന്നു. അഞ്ചു മാസമായുള്ള 40 മണിക്കൂർ  ക്‌ളാസ്സിന്10,000 രൂപയാണ് ഫീസ്. ഇതുവരെയും 15 പേർ ക്‌ളാസ്സ് അറ്റൻഡ് ചെയ്തു. താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണ് ഫീസ് ഇത്രയും വെച്ചത്. എഡിറ്റിംഗ് തർജ്ജമ എന്നിവ അവർക്കായി സൗജന്യമായി ചെയ്യുന്നുണ്ട്. താത്പര്യം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ ഫീസ് വാങ്ങാതെയും  പഠിപ്പിക്കുന്നുണ്ട്. കോഴ്‌സിന്റെ  detailed syllabus ആർക്കും അയച്ചുതരാം. കഥ വായിക്കാൻ പഠിപ്പിച്ചിട്ടാണ് എഴുതാൻ പഠിപ്പിക്കുന്നത്. അതുകൊണ്ടു തങ്ങളുടെ കഥയുടെ മൂല്യം അവരവർക്ക് അറിയാം. ആഴ്ചയിൽ ഒരിക്കലാണ് ക്‌ളാസ്സെങ്കിലും ഹോം വർക്ക് ധാരാളം ഉണ്ട്. എന്റെയും വരുമാനം എഴുത്തുമാത്രമാണ്.

കണ്ടു നിൽക്കുന്നവരല്ലല്ലോ, പഠിച്ചവരല്ലേ പഠിക്കാൻ കഴിഞ്ഞോ എന്ന് പറയേണ്ടത്? കഴിഞ്ഞ ബാച്ചുകളിലെ എല്ലാവരുടെയും testimonials ഞാൻ എഴുതിവാങ്ങിയിട്ടുണ്ട്. അവ #ezhuththaanikal എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആരുടെ ഫോൺ നമ്പറും തരാൻ തയ്യാറാണ്. അവരോട് സംസാരിച്ചതിന് ശേഷം മാത്രമാണ് പുതിയ ബാച്ചിൽ എല്ലാവരും ചേർന്നത്. പൂർത്തിയാക്കിയ ബാച്ചിൽ ഉണ്ടായിരുന്നവർ  ആനുകാലികങ്ങളിൽ എഴുതുന്നുണ്ട്. ചിലർക്ക് തന്ന ഫീസ് എഴുതിതന്നെ നേടാൻ കഴിഞ്ഞിട്ടുമുണ്ട്. ചിലരുടെ കഥകളുടെ ഇംഗ്ലീഷ് തർജ്ജമ രണ്ട് ആന്തോളജികളിലായി വന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ 'എന്റെ കഥ' പ്രസിദ്ധീകരിച്ച പ്രസിദ്ധമായ Author's Press ആണ് രണ്ടാമത്തെ ബുക്കിന്റെ പ്രസാധകർ. 

കഥ എഴുതുന്നതിനെ കുറിച്ച് പഠിപ്പിക്കുന്ന സെല്ഫ് ഹെൽപ്പ് ബുക്കുകൾ ധാരാളം വാങ്ങാൻ കിട്ടും. വീഡിയോകൾക്കും കുറവില്ല. അതൊക്കെ ചെയ്യുന്നവരിൽ എത്രപേർ അധ്യാപകരായി trained ആണ് എന്നത് ഒരു വിഷയം തന്നെയാണ്. കഥയെഴുതാൻ അറിഞ്ഞാൽ മാത്രം പോരാ, അത് എങ്ങിനെ പഠിപ്പിക്കാമെന്നും അറിയേണ്ടതുണ്ട്.

എം ടി ഒരു നിരൂപകനല്ല എഴുത്തുകാരനാണ്. ലോകോത്തര എഴുത്തുകാരനുമല്ല. ലോകസാഹിത്യത്തിൽ  ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തിട്ടില്ല. പറയുന്ന എം ടിയ്ക്കും അത് കേൾക്കുന്ന ആളുകൾക്കും സാഹിത്യം ദൈവദാനമോ പാരമ്പര്യമോ മറ്റോ ആണെന്നും എല്ലാവരുമൊന്നും അതിന് ശ്രമിക്കേണ്ടെന്നും ചിലർ സ്പെഷ്യൽ ആണെന്നുമൊക്കെ കരുതാനാണ് ഇഷ്ടം. ജോൺ സ്റ്റീൻബെക്കിന് അങ്ങിനെ ചിന്തിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം സത്യം പറഞ്ഞു.


Sunday, August 8, 2021

കഥാരചനയെ പാട്ടുമായി സാമ്യപ്പെടുത്തിയാൽ ഇങ്ങനെ പറയാം: ധാരാളം ആളുകൾ കേട്ട് പഠിച്ചത് നന്നായി ഗാനമേളകളിലൊക്കെ പാടാറുണ്ട്. അവരൊക്കെ പാടുന്നത് പ്രൊഫഷണൽ ഗ്രൂപ്പുകളിലാണ് താനും.പക്ഷേ സംഗീതസംവിധായകർ അവരെയൊന്നും അപൂർവ്വമായല്ലാതെ പാടാൻ വിളിക്കാറില്ല. അതുകൊണ്ട് അവരെ പ്രൊഫഷണൽ ഗായകരായി ആരും കൂട്ടാറില്ല. സിനിമയിലും മറ്റും പാടാൻ വിളിക്കുന്നത് ശാസ്ത്രീയമായി പാടാൻ പഠിച്ചവരെയാണ്. അല്ലാത്തവരെക്കൊണ്ട് പഠിച്ചാൽ മറ്റുള്ളവർ പാടുപെടും.  

ഗുഹാഭിത്തിയിൽ പടവും വരച്ചിട്ടിരുന്നുകൊണ്ട് ചുറ്റുമുള്ളവരോട് വേട്ടയുടെ കഥ പറയുന്നതൊക്കെ 35,000 വർഷങ്ങൾക്ക് മുൻപായിരുന്നു. അത് കഴിഞ്ഞു കഥ ഒരു സമുദ്രത്തോളം ആഴവും ആകാശത്തോളം പരപ്പും നേടി. കൊതുമ്പുതോണി കൊണ്ടോ പേപ്പർ വിമാനം കൊണ്ടോ അവിടെ ഇനി രക്ഷയില്ല. കഥകളെ കുറിച്ച് ധാരാളമായി സൗന്ദര്യശാസ്ത്ര പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒരു functional literacy എങ്കിലും കഥാകാരന്മാർക്ക് ഉണ്ടാകേണ്ടതാണ്. അതിന് പകരം ആയിരക്കണക്കിന് കഥകൾ വായിച്ചാൽ മാത്രം പോരാ. സെമിക്കോളൻ എന്ന ചിഹ്നത്തിന്റെ ഉപയോഗം പോലും അറിയാൻ മിനക്കെടാത്തവരാണ് നമ്മുടെ മിക്ക കഥാകൃത്തുക്കളും. അതുകൊണ്ടു കഥാചർച്ചകൾ കഥയിലെ രാഷ്ട്രീയമെന്തെന്ന ചർച്ചയ്ക്കപ്പുറം പോലും പോകുന്നില്ല.കഥയുടെ സമ്മറി വായിച്ചാലും അത്തരം ചർച്ചകൾ സാധ്യമാവും. പിന്നെന്തിനാണ് കഥാകൃത്തുക്കൾ സൂക്ഷ്മമായി എഴുതുന്നത്! അങ്ങനെ വായനക്കാരും കഥാകൃത്തുക്കളും തമ്മിൽ ഒരു ആത്മഹത്യാപരമായ symbiotic ബന്ധം നിലവിൽ വന്നിരിക്കുന്നു. എഴുത്തുകാർ മറ്റുള്ളവരെ പോലെ അന്യരുടെ കഥകളെ വിലയിരുത്തുന്നത് പേരും പെരുമയും നോക്കിയാണ്. അതുകൊണ്ട് അവർക്ക് പുതിയ എഴുത്തുകാരെയോ തങ്ങളുടെ തന്നെ കഥകളെയോ ശരിയായി വിലയിരുത്താൻ കഴിയാതെയും വരുന്നു. സ്വയം എഴുതിയതെന്തും വെട്ടം കാണിക്കാൻ മടിക്കുന്നില്ല. പിന്നെ, ആസ്വാദനം തീർത്തും വ്യക്തിപരമെന്നും ലോകത്തുണ്ടാകുന്ന കഥകളെല്ലാം ഓരോരോ രീതിയിൽ കേമമെന്നും കലയുടെ ഗുണനിലവാരം അളക്കാൻ അളവുകോലുകൾ ഇല്ലെന്നുമുള്ള കാലഹരണപ്പെട്ട ന്യായങ്ങളും പറഞ്ഞു പരത്തി നടക്കുന്നു. സർഗ്ഗക്രിയ മാത്രം നടത്തുന്നവരെയും നിരൂപകരെയും ഒന്നായി കണ്ട് എല്ലാവരും തത്വമസി എന്ന് തൊഴുതു പറയുന്നു.