Total Pageviews

Tuesday, July 23, 2024

സാഹചര്യത്തെളിവുകൾ

**********

അമ്മയാണ് ചായ ഇട്ടതെങ്കിൽ അറിയാം 

അത് വയൽവരമ്പത്ത് വരെ ഒഴുകിയെത്തുമായിരുന്നു

ഭാര്യയായതുകൊണ്ട് പൂമുഖത്തെ ചാരുകസേര വരെയേ എത്തിയിട്ടുള്ളൂ


അമ്മയാണ് ചോറ് വെച്ചതെങ്കിൽ അറിയാം

പകുതി അരിയും പകുതി വറുതിക്കാലത്തെ ദുരിതങ്ങളും ഒന്നിച്ചിട്ട് വേവിച്ചിട്ടുണ്ടാവും 

ഭാര്യ ആയതുകൊണ്ട് നാളത്തേക്ക് പഴഞ്ചോറിനും ഉണ്ട് 


ചെടിക്ക് വെള്ളം ഒഴിച്ചത് അമ്മയാണെങ്കിൽ അറിയാം

കൊടിത്തൂവയ്ക്കും കീഴാനെല്ലിക്കുമൊക്കെ കുറച്ചു വെള്ളം കിട്ടിക്കാണും

ഭാര്യ ആയതുകൊണ്ട് വെള്ളം ഒട്ടും പാഴാക്കിയിട്ടില്ല 


അലക്കുകാരിക്ക് തുണിയെടുത്തുകൊടുത്തത് അമ്മയായിരുന്നെങ്കിൽ അറിയാം 

അവരും കുട്ടികളും വരാന്തയിലിരുന്ന് ദോശ തിന്നുന്നുണ്ടാവും 

ഭാര്യയാണ് അലക്കാൻ തുണി കൊടുത്തത് 

എളുപ്പമുള്ളവ വാഷിംഗ് മെഷീനിനായി മാറ്റിവെച്ചിരിക്കുന്നു


 മുറ്റം തൂക്കുന്നത് അമ്മയാണെങ്കിൽ അറിയാം

കരിയിലക്കിളികളുടെ ചിലപ്പിന് ശബ്ദം കൂടും 

ഭാര്യയാണ് മുറ്റം തൂത്തത്,  ഒരു കീരി ഓടിപ്പോകുന്നത് കണ്ടു 


അമ്മയാണ് പശുവിനെ കറന്നതെങ്കിൽ  അറിയാം

പകുതിയും കുട്ടി കുടിച്ചിട്ടുണ്ടാവും,

ഇന്ന് കറന്നത് കറവക്കാരനാണ് 

പശുക്കുട്ടിയുടെ മുഖത്തൊരു വാട്ടം


സന്ധ്യാവിളക്ക് വെച്ചത് അമ്മയായിരുന്നെങ്കിൽ  അറിയാം 

ഗതകാല ഓർമ്മകളിൽ ദീപം ചലനമറ്റു നിൽക്കും

വിളക്ക് വെച്ചത് മറ്റാരോ ആണെന്ന് തോന്നുന്നു 

ഒട്ടും കാറ്റില്ലെങ്കിലും ദീപം നന്നായി ഉലയുന്നുണ്ട്


Thursday, July 11, 2024

Kinaakkal

 കിനാക്കൾ  


എന്നരികിൽ നീയിരിക്കൂ 

എൻറെ സ്വപ്‌നങ്ങൾ നിന്നോട് ചൊല്ലാം 

വേറെയല്ലെൻറെ കിനാക്കൾ 

എല്ലാം നീ ചൊന്ന കാര്യങ്ങൾ മാത്രം 

                                 എന്നരികിൽ നീയിരിക്കൂ 

                                എൻറെ സ്വപ്‌നങ്ങൾ നിന്നോട് ചൊല്ലാം 

                                വേറെയല്ലെൻറെ കിനാക്കൾ 

                                എല്ലാം നീ ചൊന്ന കാര്യങ്ങൾ മാത്രം 

എത്രയോ രാവുകൾ ഞാൻ നിൻ 

വാക്കിൻ മാധുര്യമുണ്ടു മയങ്ങീ 

എത്രയോ രാവുകൾ നമ്മൾ 

സ്വർഗ്ഗലോകത്തിലൊന്നായലഞ്ഞു 

                               എന്നരികിൽ നീയിരിക്കൂ 

                                എൻറെ സ്വപ്‌നങ്ങൾ നിന്നോട് ചൊല്ലാം 

                                വേറെയല്ലെൻറെ കിനാക്കൾ 

                                എല്ലാം നീ ചൊന്ന കാര്യങ്ങൾ മാത്രം 

 നിൻ കൈകൾ എന്നെ പുണർന്നാൽ 

കുളിരിൽ ഞാൻ കോരിത്തരിക്കും 

ചുടു ചുംബനം നീ തരുമ്പോൾ 

വിരിയുന്നു പൂവായെൻ ദേഹം    

                                    എന്നരികിൽ നീയിരിക്കൂ 

                                    എൻറെ സ്വപ്‌നങ്ങൾ നിന്നോട് ചൊല്ലാം 

                                    വേറെയല്ലെൻറെ കിനാക്കൾ 

                                    എല്ലാം നീ ചൊന്ന കാര്യങ്ങൾ മാത്രം 

നീ വരാതായൊരു നാളിൽ 

എന്റെ ചേതന എങ്ങോ മറഞ്ഞു 

എന്നു നീയെന്നടുത്തെത്തും 

അന്നെന്നിൽ ജീവൻ തുടിക്കും 

                                    എന്നരികിൽ നീയിരിക്കൂ 

                                    എൻറെ സ്വപ്‌നങ്ങൾ നിന്നോട് ചൊല്ലാം 

                                    വേറെയല്ലെൻറെ കിനാക്കൾ 

                                    എല്ലാം നീ ചൊന്ന കാര്യങ്ങൾ മാത്രം 

                                                                                                       ശ്രീജ ശ്രീ                     











Friday, April 12, 2024

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും

 ഒട്ടും ശബ്ദമുണ്ടാക്കാതെയാണ് ലീല കടന്നുവന്നതെങ്കിലും, ചട്ടുകത്തിലുള്ള പിടി ഒന്നയച്ച് മദനൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവളെയാണ്.

ഉഷ്ണവും ചൂടും കൊണ്ട് അവളാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഇരുട്ടിലൂടെയോ കാട്ടിലൂടെയോ ഏറെ നടന്നു വന്നതുപോലെ ഒരു പരിഭ്രമവും അവളിൽ അയാൾ കണ്ടു.

ഷർട്ടാണ് ഇട്ടിരിക്കുന്നത്. കണങ്കാലിന് മേൽ വെച്ച് ലുങ്കിയുമുടുത്തിട്ടുണ്ട്. ഇളം കറുപ്പ് നിറമുള്ള കാലിലെ  വെള്ളിപ്പാദസരങ്ങൾ പശിമയുള്ള മണ്ണിലൂടെ പതഞ്ഞൊഴുകുന്ന തെളിനീർച്ചോല പോലെ അഴകിൽ തെളിഞ്ഞു കാണാം.

പകൽനേരത്തെ തൊഴിലുറപ്പിനു പോകുമ്പോഴും ഇവളെ ഇതുപോലെ വിയർപ്പിൽ കുളിച്ച് കണ്ടിട്ടുണ്ട്. അപ്പോൾ മുഖമൊക്കെ വെയില് കൊണ്ട് കരിവാളിച്ചിട്ടുണ്ടാവും. ഇപ്പോൾ അങ്ങനെയല്ല.

ലീല മദനനെയും ശ്രദ്ധിച്ചു. വിറകടുപ്പിൽ നിന്നുയരുന്ന തീയും പുകയും കാരണം അയാളുടെ കണ്ണുകൾ ഒരു കാട്ടാളന്റേതുപോലെ ചുവന്നിരിക്കുന്നു. എപ്പോഴും കാണാറുള്ള ശാന്തഭാവം ഇപ്പോൾ ആ മുഖത്ത് കാണാനില്ല.

"അണ്ണനെ ഇവിടെ ഏൽപ്പിച്ചിട്ട് എല്ലാരും മുങ്ങിയോ?" അവൾ ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു.

"ആ, അവന്മാരൊക്കെ കെടന്ന് ഒറക്കമായി. എനിക്കങ്ങനങ്ങ് പോകാനൊക്കുമോ? പായസമായോണ്ട് ഞാൻ വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് ഒന്ന് കെടന്നൊറങ്ങി. നീയും വേണേ ആ ബെഞ്ചേലോട്ട് കെടന്നോ. പേടിക്കേണ്ട. ഞാനില്ലേ ഇവിടെ?"

"ഓ. അതാ എന്റെ പേടി," എന്ന് പറഞ്ഞുകൊണ്ട് അവൾ  ഒരു സ്‌കൂൾകുട്ടിയെപ്പോലെ ഒതുങ്ങിക്കൂടി ആ ബെഞ്ചിലിരുന്നു. പിന്നെ കടക്കണ്ണിട്ട്  അയാളെ ഒന്ന് നോക്കി. തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട് അവൾ അയാളുടെ ശ്രദ്ധ പിടിച്ചുപറ്റാനെന്നോണം പൊട്ടിച്ചിരിച്ചു.

മദനൻ തിരിഞ്ഞു നോക്കി. കൈക്കുമ്പിളിലെടുത്ത കുടിനീർ തുളുമ്പുന്ന പോലെ തീരെ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും  കേൾക്കാനിമ്പമുള്ള ചിരി. അയാളുടെ  ഉള്ളിൽ അത് ചെറുതായെങ്കിലും പൂക്കൾ വിതറി
"ഞാൻ ഇവിടെയുണ്ടെന്നെങ്ങിനെ അറിഞ്ഞു?" അയാൾ  ചോദിച്ചു

"മാധവി പറഞ്ഞു, അണ്ണൻ പായസത്തിന്റെ പണിയിലായിരിക്കുമെന്ന്. പിന്നെ ഇതിലേ പോയപ്പോ നല്ല മണവും വന്നു." അവൾ മൂക്ക് വിടർത്തി വീണ്ടും ആ മണം ആസ്വദിച്ചു.

"എന്നിട്ട് അവളെന്തിയേ, മാധവി?"
"അവൾക്ക് നല്ല  ഒറക്കക്ഷീണം. അപ്പുറത്തെ ഷെഡിൽ കെടന്ന് ഒറക്കമായിക്കാണും. എനിക്കൊറക്കം വരുന്നില്ല. ഞാനിവിടിരിക്കാം, അണ്ണന്റെ ജോലി നടക്കട്ട്."

"ഒറങ്ങുന്നില്ലേൽ വെറുതെ അവിടെ കുത്തിയിരിക്കാതെ ഇത് വന്നൊന്ന് ഇളക്ക്."  തിരിഞ്ഞ് അവളെ നോക്കാതെ അയാൾ പറഞ്ഞു.

അത് കേൾക്കാത്ത താമസം അവൾ ബെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റ് ഷർട്ടിന്റെ കയ്യൊക്കെ തെറുത്ത് കയറ്റി അയാളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി ഉരുളിയിലെ പായസത്തിൽ താഴ്ത്തി. 

ഉടഞ്ഞുപോയ ചേങ്ങിലയുടെ അപശബ്ദത്തോടെ ചട്ടുകം പായസം നിറഞ്ഞ ഉരുളിയുടെ അടിയിൽ ചെന്ന് മുട്ടി. അത് പാടില്ലെന്ന് ആരോ തന്നോട് പറയുന്നത് പോലെ അവൾക്ക് തോന്നി. പക്ഷെ ഈ ചട്ടുകത്തിന് എന്തൊരു ഭാരം. ഒരു ഇരുമ്പ് പാരയുടെ ഇരട്ടി വരും 

മദനൻ തോളിലെ തോർത്തെടുത്ത് മുഖം തുടച്ചു. പിന്നെ അതിന്റെ തന്നെ അറ്റം രണ്ടു കയ്യിലുമായി പിടിച്ച് കറക്കി സ്വയം ഒന്ന് വീശി. ആ കാറ്റ് അയാളുടെ ഉഛ്വാസ വായുവിനോടൊപ്പം അവളുടെ മുതുകിൽ തൊട്ടു കടന്നുപോയി.  

 ഈറൻ കാറ്റു വീശിയതുപോലെ അവൾ കുളിർചൂടി.

"ബാലേ! സദ്ഗുണലോലേ, മംഗലശീലശാലിനി, കേൾ നീ.
പ്രാലേയരുചിമുഖി, ദമയന്തി, മാലകൊണ്ടൊരുവനെ വരിച്ചീടു നീ."

സ്‌കൂളിന്റെ മറുവശത്തുനിന്ന് മൈക്കിലൂടെ ചെണ്ടയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ നളചരിതത്തിലെ  വരികൾ വീണ്ടും മുഴങ്ങിത്തുടങ്ങി.

ലീല പുറത്തേയ്ക്ക് നോക്കി. കൂരിരുട്ടിൽ നിറയെ പൂത്ത്നിൽക്കുന്ന ഒരു ചെമ്പകമരത്തിനും അപ്പുറത്തതാണ് കഥകളിപ്പദത്തിന്റെ വേദി. പല്ലനയിൽ ആദ്യമായാണ് ജില്ലാതല സ്‌കൂൾ യുവജനോത്സവം നടക്കുന്നത്.

"ഓ, തൊടങ്ങിയോ കഥകളി! പാവം, ആ കുട്ടികള് രാവിലെ മുതല് ചുട്ടീം കുത്തി ഇരിക്കുവാ." അയാൾ ഇരുളിലേയ്ക്ക് നോക്കി പറഞ്ഞു.
"ഓ എവിടുന്ന് ! ഇതതിന്റെ പാട്ടു മാത്രമാ. ഹൈദരാലി വേദിയില്. എന്തോന്നാ ആ പാട്ടിന്റെ പേര്?" അവൾ തല ചൊറിഞ്ഞു.

"കഥകളിപ്പദം." മദനൻ എന്തോ ഓർത്തിട്ടെന്നപോലെ ചിരിച്ചു.
"ങാ അതുതന്നെ. ഞാനതിന്റെ പേര് എപ്പഴും മറന്നുപോകും.  അണ്ണാ, വേറെ ദേഹണ്ഡക്കാരുടെ ഐറ്റമൊക്കെ കഴിഞ്ഞോ? അണ്ണന്  ഈ പായസം മാത്രമേ ഒള്ളോ?"

"പിന്നല്ലാതെ! ലീല അന്തർജ്ജനത്തിന് പാത്രം മോറൽ തന്നല്യേ, ഇപ്പളും! ഉവ്വോ?" അയാൾ മിമിക്രി കാണിക്കും പോലെ ചോദിക്കുന്നു.

കളിയാക്കിയതാണെങ്കിലും ലീലയ്ക്കും ചിരി വന്നു.

"പിന്നെ, ഞാനിപ്പോ വിറകും കൊറേ കീറി." അത് പറഞ്ഞു കഴിഞ്ഞതും അടി വാങ്ങാൻ വടി കൊടുത്തതാണെന്ന് അവൾക്ക് തോന്നി.  പാചകം പോലെ, ചിരിപ്പിക്കുന്നതിലും അയാൾ മിടുക്കനെങ്കിലും കലി കയറിയും അയാളെ അവൾ കണ്ടിട്ടുണ്ട്.

"ഓ പ്രോമോഷം ഒക്കെ ആയോ. എന്നാ ഇങ്ങനെ ഇളക്കിയാ പോരാ, കേട്ടോ. ചട്ടുകം ഉരുളിയേടെ അടിയിൽ മുട്ടാതെ ഇളക്കണം. നാളെ പായസത്തി ഓട് ചെവച്ചാ അന്തർജ്ജനം വെറകു കീറിയതിന്റെ കൊറവാന്നല്ല,  ദേഹണ്ഡക്കാരന്റെ  കൊഴപ്പമാണെന്നേ വരൂ."

"എന്നാ, തന്നെ ഇങ്ങോട്ടു വന്ന് എളക്കിക്കൊ. ഹോ, നടുവൊടിഞ്ഞ്. " അതും പറഞ്ഞ് അവൾ പിൻവാങ്ങി.
മദനൻ അവളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി തിളച്ചു കൊണ്ടിരുന്ന പാൽപായസത്തിലിട്ട് മെല്ലെ ഇളക്കാൻ തുടങ്ങി. അയാളുടെ കയ്യിലും തോളിലും പേശികൾ ഉയർന്നു താഴുന്നത് അവൾ കൊതിയോടെ നോക്കി നിന്നു.

"സ്വപ്നം കാണാതെ അങ്ങോട്ട് മാറി നിക്ക്. ഇതിലെങ്ങാണം ഒറങ്ങി വീണാ നാളെ ഉച്ചയ്ക്ക് കുട്ടികൾക്ക് വിളമ്പാനുള്ളതാ."

അവൻ അവളെ തള്ളി മാറ്റി. അവൾ വീഴാൻ തുടങ്ങി. വിയർപ്പിൽ നനഞ്ഞ അവന്റെ മുതുകിൽ അവൾ ഒരടിയും കൊടുത്തു.

സ്റ്റേജിൽ അടുത്ത കഥകളിപ്പദഗായകന്റെ പ്രകടനം വീണ്ടും കേട്ടു. ഒരു നിമിഷം ലീല അത് ശ്രദ്ധിച്ചു. നല്ല രസമുള്ള താളം. അത് ശ്രദ്ധിച്ചുകൊണ്ട് അവൾ വീണ്ടും ബെഞ്ചിൽ കയറിയിരുന്നു.

"നിരവധി മാരാധിനീരധിയിലേ നീന്തി
നിയതം നീ തളരൊല്ലാ പിളരൊല്ലാമനമിനി.
രാജപുംഗവ, തവ വാചാ, കൗശലത്താലേ"

അത്രയുമായപ്പോഴേക്കും ലീല തന്റെ പാദം ഇളക്കി മെല്ലെ താളം പിടിച്ചു. ഇതുപോലെ എന്തോ കുടുംബശ്രീയുടെ വാർഷികത്തിന് തിരുവാതിരയായി കളിച്ചത് അവൾ ഓർത്തു.

കല്യാണം കഴിഞ്ഞതിൽ പിന്നെ പാട്ടും ഡാൻസുമൊക്കെ മടക്കിവെച്ചതായിരുന്നു. കെട്ടിയോൻ രോഗം വന്നു മരിച്ചപ്പോഴാ പിന്നെ പുറത്തിറങ്ങാൻ പോലും സാധിച്ചത്.

 സ്‌കൂളിൽ വെച്ച് പാട്ടിലും ഡാൻസിലുമൊക്കെ അവൾ മത്സരിച്ചിരുന്നു.  മദനനെ നോക്കി അവിടെ ഇരുന്നപ്പോൾ   പണ്ട്‌ സ്‌കൂൾ വാർഷികത്തിന് രമണൻ ടാബ്ളോ ആയി അവതരിപ്പിച്ചത് ഓർത്തുപോയി. അന്ന് അൽപനേരം സ്റ്റേജിൽ അയാളെ തൊട്ടു നിന്നതിന് അച്ഛൻ കുറെ തല്ലി.

അവൾ  മദനനിൽ നിന്നും കണ്ണെടുത്ത് മുറ്റത്തേയ്ക്ക് നോക്കി.  പാചകപ്പുര കെട്ടാൻ വന്നവർ പറമ്പ് വൃത്തിയാക്കിയ കൂട്ടത്തിൽ മാവിൽ പടർന്നു കിടന്ന മുല്ലവള്ളി വലിച്ചു താഴെയിട്ട് ചുരുട്ടിക്കെട്ടി വെച്ചിരിക്കുന്നു. എന്നിട്ടും അതിൽ പൂക്കൾ വിടരുന്നുണ്ട്.

"പേശലാംഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ ആശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ"

മദനനും അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൗതുകമായി.

"ദേ അവിടേം എന്താണ്ടൊ ഇളക്കിവെച്ചുറപ്പിക്കുന്നു. അവിയലായിരിക്കും," മദനൻ അത് പറഞ്ഞത് കേട്ട് അവൾ പിന്നെയും ചിരിച്ചു. അയാളുടെ കണ്ണിലെ ചുവപ്പ് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. കാട്ടാളലക്ഷണം ഇല്ല.   മദനന്റെ മുഖത്തും വന്നു ഒരു പുഞ്ചിരി.

"ഇനി ഇതിൽ എന്തൊക്കെ ചേർക്കണം?" അയാളെക്കൊണ്ട് എന്തെങ്കിലും പറയിക്കാനായി അവൾ ചോദിച്ചു

"അതൊക്കെ ദേ വറുത്ത് വെച്ചിട്ടുണ്ട്," അയാൾ ഒരു ചരുവം ചൂണ്ടിക്കാട്ടി.

അവൾ അതിന്റെ മൂടി തുറന്ന് രണ്ട് അണ്ടിപ്പരിപ്പെടുത്തത് കൊറിച്ചു.

"ഇത് ചേർക്കാറായോ?" അവൾ ചോദിച്ചു.

"എവിടുന്ന്! ഒന്നുമായില്ല. കൊറേ കുറുകണം. നേരം വെളുക്കും. അതല്ലേ ഞാൻ ഒന്നൊറങ്ങീട്ടു വന്നത്. എനിക്കറിയാം എല്ലാം കൂടെ എവിടേലും പോയിക്കിടന്ന് ഒറങ്ങുമെന്ന്. ഒറക്കം വന്നാൽ പിന്നെ അടുപ്പിന്റെടുത്ത് പെരുമാറുന്നത് അപകടമാ." ഉറക്കത്തിൽ പാമ്പിനെ ചുരുട്ടി തലയിണയാക്കി വെയ്ക്കുന്ന വിഡ്ഢികളെക്കുറിച്ച് ഏഴാം ക്‌ളാസ്സിലോ മറ്റോ പഠിച്ചത് അയാൾ ഓർത്തു.

"അല്ലെങ്കിലേ എനിക്കീ വലിയ അടുപ്പിലെ തീ കാണുമ്പോ പേടിയാകും. ഞങ്ങടെ വീട്ടിനടുത്ത് ഒരു വലിയ തീ പിടുത്തം ഉണ്ടായാരുന്നു. രണ്ടു പേര് ചാവുകേം ചെയ്തു," ലീല പറഞ്ഞു.

"എന്ന്?" മദനൻ ഗൗരവത്തിൽ ചോദിക്കുന്നു.

"ഓ, വളരെ പണ്ട്. അമ്മ പറഞ്ഞു കേട്ടതാ." പണ്ട് കേട്ട ആ കഥ പിന്നൊരിക്കലും  മറന്നിട്ടില്ലല്ലോ എന്ന് ചിന്തിച്ച്‌ കൊണ്ട് അവൾ പറഞ്ഞു.

"നിങ്ങടെ വീട്ടിനടുത്തോ?" മദനൻ എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അവളുടെ ഉള്ളിലുള്ളതെന്തോ ആണ് അയാൾ ചികഞ്ഞെടുക്കുന്നതെന്ന് അവൾക്ക് തോന്നി. അവളറിയാതെ ഇടതു കൈ നെഞ്ചിൽ വെച്ചു.

"അടുത്തല്ല. കൊറേ കൂടി പോണം." അവൾ പറഞ്ഞു 

"ഓ അതോ! അതിപ്പോ പത്തറുപത് കൊല്ലമായില്ലേ? ആരാ അന്ന് മരിച്ചേന്നറിയാമോ?" മദനന്റെ മുഖത്ത് മറന്നത് വീണ്ടും ഓർമ്മയിൽ  തെളിഞ്ഞതിന്റെ സന്തോഷം.

പിന്നെ അയാൾ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു തോന്നി അയാൾ താൻ കേൾക്കുന്ന കഥകളിപ്പാട്ട് ശ്രദ്ധിക്കുകയാവുമെന്ന്. ആ പാട്ടിന്റെ ശരിക്കുള്ള പേര് പിന്നെയും അവൾ മറന്നുപോയി. 

അവർക്കിടയിലെ നിശ്ശബ്ദതയിൽ ഇമ്പമാർന്ന സ്വരത്തിൽ വീണ്ടും ഒരു കഥകളിപ്പദം ഉയർന്നു കേട്ടു.

"സന്ധിപ്പിച്ചേൻ തവ ഖലു മനംഭൈമിതൻ മാനസത്തോടിന്ദ്രൻതാനേ

വരികിലിളകാ; കാ കഥാന്യേഷു രാജൻ?

ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം

ഞാനെന്നും ചൊല്ലി ഖഗപതിപറന്നംബരേ പോയ്മറഞ്ഞാൻ"

എത്ര ശ്രദ്ധിച്ചിട്ടും പല വാക്കുകളും മനസ്സിലാകുന്നില്ല. എങ്കിലും ഏതാണ്ടൊരർത്ഥം മനസ്സിലാകുന്നുമുണ്ട്.

"ആരാ അന്ന് ചത്തതെന്ന് അറിയാമോ?"

മദനന്റെ ചോദ്യം വീണ്ടും കേട്ടപ്പോഴാണ് അയാൾ അവളുടെ ഉത്തരത്തിന് കാത്തതാണെന്ന് ലീലയ്ക് മനസ്സിലായത്.

"ഞങ്ങക്കൊന്നും അറിയാത്തോരാ. അവിടെങ്ങും ഉള്ളവരല്ല," അവൾ താത്പര്യമില്ലാത്തതു പോലെ പറഞ്ഞു.

ചരുവത്തിൽ നിന്ന് അണ്ടിപ്പരിപ്പെടുത്തു കൊറിക്കണമെന്നുണ്ട്. അയാൾ എന്ത് കരുതും എന്നോർത്ത് അവൾ അത് വേണ്ടെന്നു വെച്ചു. 

മദനൻ തുടർന്നു.

"അതേ, ഞങ്ങടെ വകേലൊരു ബന്ധുവായിരുന്നു. നളിനിയമ്മായി. മറ്റേത് ദേഹണ്ഡത്തിനു വന്നതാ, ദിവാകരൻ. ഇതുപോലെ പാചകപ്പുരയിലെ തീ രാത്രിയിൽ പടർന്നതാ. കല്യാണവീടായിരുന്നു. നളിനിയമ്മായിയുടെ ചേച്ചീടെ മൂത്ത മോടെ കല്യാണം. അന്ന് മൊടങ്ങിയതാ. പിന്നെ ആ പെണ്ണിനെ കെട്ടാൻ ആരും വന്നില്ല."  മദനൻ  പറഞ്ഞു നിർത്തി.

ലീല അത് കേട്ടെങ്കിലും അവളുടെ മനസ്സ് ആ കഥകളിപ്പദങ്ങൾക്കൊപ്പം ചടുലമായി ചലിച്ചുകൊണ്ടിരുന്നു. മദനനും നളനെപ്പോലെ പാചകത്തിലാണ് സാമർഥ്യം എന്നുമവളോർത്തു.

"കാമനോ സോമനോ നീ? നിന്നാഗമനം കിന്നമിത്തം?"

 പാട്ടുകാരൻ ഒട്ടും മോശമല്ല. നല്ല ഇമ്പമുണ്ട് കേൾക്കാൻ. കാർത്തികപ്പള്ളി താലൂക്ക് കുടുംബശ്രീ യൂണിറ്റിന്റെ വാർഷികത്തിന്  ഒരു  വലിയ സ്റ്റേജിൽ തിരുവാതിര കളിച്ചത്  വീണ്ടും അവളുടെ ഉള്ളിൽ തെളിഞ്ഞു. മന്ത്രിയൊക്കെ വന്നിരുന്നു. ഇന്ന് ഇവിടെ തിരുവാതിര ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും ഒന്ന് പോയി കാണണം.

"നീ ഒറക്കമായോ, വല്ലോം പറഞ്ഞോണ്ടിരിക്ക്. വേണേൽ ആ അണ്ടിപ്പരിപ്പ് രണ്ടെടുത്ത് കൊറിച്ചോ."

അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് അതിലുള്ള കൊതി പോയി. എന്ത് പറയണെമെന്നറിയാതെ അവൾ കുഴങ്ങി. കിട്ടാത്തതിനൊക്കെയാണ് സത്യത്തിൽ എപ്പോഴും രുചി കൂടുതൽ.

"ചേച്ചീടെ മോൾക്ക് പായസം വലിയ ഇഷ്ടമാ. ഞാൻ ഉണ്ടാക്കിക്കൊടുത്താ കഴിക്കില്ല. അമ്പലത്തിലെത്തന്നെ വേണം. വീട്ടിൽ ഉരുളിയൊന്നുമില്ല. അതാരിക്കും, എന്തൊക്കെ ചേർത്താലും അത്രേം രുചി  കിട്ടത്തില്ല. മിൽക്ക് മെയ്‌ഡൊക്കെ വാരിയൊഴിച്ചു നോക്കി."

എന്തോ തമാശ കേട്ട പോലെ മദനൻ ചിരിച്ചു. കഥകളിപ്പാട്ടിനെക്കുറിച്ച് അയാൾ വല്ലോം തമാശ പറഞ്ഞേക്കുമെന്ന് അവൾ കരുതി. എന്താണ് അപ്പോൾ പാടുന്നതെന്ന് അവളും ശ്രദ്ധിച്ചു.

"തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,"

അതിലെ ഒന്ന് രണ്ടു വാക്കുകൾ അവൾക്ക് മനസ്സിലായി. തളിരൊളി, മനോരഥം. സ്‌കൂളിൽ പണ്ട്  മറ്റേതോ വാക്കുകളുടെ പര്യായമായി പഠിച്ചിട്ടുണ്ട്. ഏവം എന്നാൽ ഇതുപോലെ എന്നും അറിയാം. ഇതുപോലെയൊരു രാവോ ഇതുപോലെയൊരു പാചകപ്പുരയോ പിടിതരാത്തൊരു ഓർമയായി ഇരുളിലെ നിഴൽ പോലെ എങ്ങോ മറഞ്ഞിരിക്കുന്നു എന്നവൾ ചിന്തിച്ചു.

ആ വരികളെക്കുറിച്ച് തമാശയായിരിക്കില്ല, കാര്യമായ വല്ലതും അയാൾ പറഞ്ഞേക്കുമെന്ന് അവൾ  പ്രതീക്ഷിച്ചു.  അത്ര ഗൗരവം അയാളുടെ മുഖത്തുണ്ടായിരുന്നു.

അയാളെ നോക്കാൻ ധൈര്യമില്ലാതെ അവൾ ദൂരേയ്ക്ക് നോക്കി.

പുറത്ത് വെട്ടം വീണു തുടങ്ങിയിരുന്നു. ഇനിയെങ്കിലും ഒന്ന് കിടന്നുറങ്ങണം.

"ലീലേ!"

അയാൾ വിളിച്ചത് കേട്ടപ്പോൾ അവളുടെ മയക്കം എവിടെയോ പോയ്മറഞ്ഞു. അയാളെപ്പോലെ വേറെ ആരും അവളുടെ പേര് ഇത്ര മധുരമായി വിളിച്ച് അവൾ കേട്ടിട്ടില്ല.

"നല്ല ഒന്നാംതരം പാൽപ്പായസം അലുമിനിയം പാത്രത്തിലും ഒണ്ടാക്കാം. കുറച്ച് പഞ്ചസാര കരിച്ച് അതിൽ ചേർത്താൽ മതി. അമ്പലപ്പുഴ പാൽപായസം പോലിരിക്കും."

"ഒള്ളതാണോ?" അവൾക്കത് പുതിയ അറിവായിരുന്നു.

"പിന്നേ? ഇനി പാൽപായസം ഒണ്ടാക്കുമ്പോ അങ്ങനെ ഒന്ന് ചെയ്തു നോക്ക്. എന്നിട്ട്  പറ."

അയാൾക്ക് പായസം ഇളക്കാൻ പ്രയാസം തോന്നിത്തുടങ്ങി. അത് കണ്ടപ്പോൾ പായസം നന്നായി കുറുകി എന്ന് അവൾക്കും മനസ്സിലായി.

"നീ ആ വറത്തു വെച്ചതിങ്ങെടുത്തേ." മദനൻ കൈ നീട്ടി.

അവൾ വീണ്ടും പിടഞ്ഞെണീറ്റ് ചരുവം എടുത്ത് മൂടി തുറന്ന് അയാൾക്ക് നേരെ നീട്ടി. അയാൾ അത് വാങ്ങി. അവൾ അയാളുടെ കയ്യിൽ പിടിച്ച് മെല്ലെ തടഞ്ഞു.

"ഒന്ന് നിന്നേ!"

എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ ആ പാത്രം തിരിച്ച് അവൾക്കു നേരെ നീട്ടി. അവൾ അതിൽ നിന്നും വിരലുകൾ കൊണ്ട് കുറച്ച്  കോരിയെടുത്തു. മോതിരവിരലിനു കുറുകേ തെളിഞ്ഞ് നിന്ന അധികം മങ്ങാതെ ഒരു വെളുത്ത പാട് അയാൾ ശ്രദ്ധിച്ചു. വിവാഹമോതിരം കിടന്നതിന്റെ ആ പാട് കണ്ടപ്പോൾ അയാൾക്കുള്ളിൽ ഒരു നെടുവീർപ്പുയർന്നു.

കുറുകിയ പായസത്തിൽ വീണ അണ്ടിപ്പരിപ്പും മറ്റും ആദ്യം ഒട്ടും മുങ്ങാതെ കിടന്നു. പിന്നെ, കാലത്തിന്റെ കയ്യിൽ പെട്ട്  കണ്ണിൽ നിന്നും മറഞ്ഞു പോകുന്ന ജന്മങ്ങൾ പോലെ, ചട്ടുകത്തിന് വഴങ്ങി അവ പെട്ടെന്ന് എവിടെയോ മറഞ്ഞു.

അയാൾ കുനിഞ്ഞ്  അടുപ്പിലെ വിറക് പകുതിയും പുറത്തേയ്ക്ക് നീക്കിവെച്ച് കുറെ വെള്ളം അതിൽ കുടഞ്ഞ് തീ കുറച്ചു.

അത് കണ്ട്, പണ്ട്  അമ്മ പറഞ്ഞു കേൾപ്പിച്ച കഥയിലെ ആളിക്കത്തുന്ന വീട്ടിനു മുകളിൽ ആൾക്കാർ വെള്ളം കോരി ഒഴിക്കുന്ന രംഗം അവളുടെ ഉള്ളിൽ  തെളിഞ്ഞു.  

അതോടൊപ്പം ഒരു ചിന്തയും അവളെ പൊതിഞ്ഞു. അത്ര വിശദമായൊന്നും ഒരിക്കലും അവൾ ആ കഥ കേട്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും  ആ രംഗം വ്യക്തമായി മനസ്സിൽ തെളിയുന്നു.

അഴിച്ചു മാറ്റിയ ഉടുപ്പുകളുടെ ഗന്ധം ദേഹത്തു തങ്ങി നിൽക്കുന്ന പോലെ ആ കഥകൾ ഓർമകളായി അവളെ പൊതിഞ്ഞു നിന്നു.

ഒരു പേപ്പർ കപ്പിൽ ചൂടുള്ള പായസവുമായി അയാൾ അവളുടെ അടുത്ത് വന്ന് ചേർന്നിരുന്നു. അയാളുടെ ദേഹത്തിന്റെ ചൂര് പാൽപായസത്തിലും ഹൃദ്യമായി അവൾക്ക് തോന്നി. തീയും പുകയും നിറഞ്ഞ ആ ഓലഷെഡിൽ പുലർമഞ്ഞ്  പെട്ടെന്ന് വന്നു നിറഞ്ഞതു പോലെ.

അയാൾ പേപ്പർ കപ്പിനുള്ളിലേയ്ക്ക് നോക്കി. കപ്പിന്റേതു പോലെ വേർതിരിച്ചറിയാനാകാത്ത വിധം മങ്ങിയ ഒരു  വെള്ളനിറം പായസത്തിനും വന്നിരിക്കുന്നു.  മൂപ്പ് കൃത്യമായിക്കാണണം. നല്ല മണവുമുണ്ട്. ഇനി രുചിയും കൂടി നോക്കണം.

കപ്പിനോട് എന്തോ അടക്കം പറയുന്ന ശബ്ദത്തിൽ പായസം പകുതി കുടിച്ചിട്ട് ബാക്കി അയാൾ അവൾക്ക് കൊടുത്തു. അവളതു ചുണ്ടോടടുപ്പിച്ചു. മറന്നു പോകാനിടയുള്ളതെന്തോ മറക്കാതെ ചെയ്ത് തീർത്ത പോലെയൊരു തൃപ്തി ഇരുവർക്കുമുണ്ടായി.

കപ്പിലെ പായസത്തിന്റെ ബാക്കി അവൾ കുടിക്കുന്നത് നോക്കിയിരുന്നപ്പോൾ അത്രയും നല്ല പാൽപായസം  എന്നോ കുടിച്ചതായി തോന്നിയെങ്കിലും എവിടെയെന്നോ എന്നെന്നോ ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

പാൽപായസത്തിന്റെ രുചിയിൽ കണ്ണുകൾ പാതിയടച്ച് എല്ലാം മറന്നിരുന്ന ലീല അവൾ കേൾക്കുന്ന പാട്ടുകളുടെ പേര് കഥകളിപ്പദങ്ങൾ എന്നാണെന്ന് ഓർത്തെടുത്തു.  അർത്ഥം അത്രയൊന്നും അറിയില്ലെങ്കിലും അതിന്റെ വരികൾ അവൾക്ക് ഇപ്പോൾ ഏറെ ഹൃദ്യമായി  അനുഭവപെട്ടു.     

"നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,"

'ഉറക്കം വരുന്നേൽ നീയും പോയിക്കെടന്നുറങ്ങിക്കോ' എന്ന് മദനൻ പറഞ്ഞപ്പോഴാണ്  അടഞ്ഞ കണ്ണുകൾ ലീല മെല്ലെ മെല്ലെ  തുറന്നത്.

അപ്പോഴേക്കും അവസാനത്തെ മത്സരാർത്ഥിയും അരങ്ങൊഴിഞ്ഞിരുന്നു. അടുത്ത കലാപ്രകടനമോ  നൃത്തനൃത്യങ്ങളോ  കാണാനും കേൾക്കാനും  സദസ്സിൽ പുതിയൊരു കൂട്ടം ആളുകളുമെത്താൻ തുടങ്ങി.

____________________________________________________________

"വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ 

സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം'' 

(തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ) 

______________________________________________________________

ശ്രീകുമാർ കെ. തൂലികാനാമം ശ്രീകുമാർ എഴുത്താണി 

വഴുതക്കാട്, തിരുവനന്തപുരം 

ഇംഗ്ലീഷ് സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദനന്തര ബിരുദങ്ങൾ. ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി വിവിധ സ്കൂളുകളിലായി  മൂന്ന് പതിറ്റാണ്ട് അദ്ധാപകനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആനുകാലികങ്ങളിൽ നിരൂപണം, കഥ, കവിത എന്നിവ എഴുതുന്നു. ഇരുഭാഷകളിലുമായി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 

Dr. കെ ജി എസ് നായരുടെ Adventures on an Empty Stomach എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ശശി തരൂരിന്റെയും മറ്റും പ്രശംസ നേടി. ഹിന്ദു ദിനപ്പത്രത്തിൽ ബുക്ക് വിവ്യൂ കോളം കൈകര്യം ചെയ്തിരുന്നു. ഹിന്ദു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലും എഴുതാറുണ്ട്. ന്യൂ യോർക്ക് യൂണിവേഴ്‌സിറ്റിയിലെ Dr. Charles Fishman എഡിറ്റ് ചെയ്ത Veils, Halos and Shackles എന്ന അന്താരാഷ്ട്ര കവിതാസമാഹാരത്തിൽ News Review എന്ന കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. Literary Vibes എന്ന ഓൺലൈൻ വാരികയുടെ 100 എഡിഷനുകളിലെ ഏറ്റവും നല്ല കഥയായി The Inverted Cross തെരഞ്ഞെടുത്തിരുന്നു. Fifth Element എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ പാർട്ണർ ആണ്. എഴുത്താണി എന്ന പേരിൽ കഥാസാഹിത്യ പഠനത്തിനായി ഒരു ബ്ലോഗും അതേ പേരിൽ ആഴ്ചതോറും കഥാശിൽപ്പശാലകളും നടത്തുന്നു. 

Friday, April 5, 2024

 ധനുമാസ രാവ്‌ (മിനിക്കഥ)

എല്ലാ വർഷവും ഡിസംബറിലെ അവസാന വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പള്ളിപ്പെരുന്നാൾ. നാട്ടുകാരുടെ മൊത്തം ഉൽസവം.

ശനിയാഴ്ച സന്ധ്യയ്ക്ക് രണ്ടിടങ്ങളിൽ നിന്നാരംഭിക്കുന്ന നഗരപ്രദക്ഷിണം രണ്ടു മണിക്കൂറെടുത്ത് പള്ളിയിലെത്തും.

പ്രദക്ഷിണം ആരംഭിക്കുന്നത് കൊടികൾ ഏന്തിയ ബാലന്മാർ റോഡിന്റെ ഇരുവശവുമായി അണിനിരന്നു കൊണ്ടാണ്. പത്തടി നീളമുള്ള കമ്പിന്റെ മുകളിൽ പല നിറങ്ങളിലുള്ള കൊടികൾ. റോഡിന്റെ ഒരു വശത്തുള്ള അതേ നിറങ്ങൾ മറുവശത്തും, അതാണ് നിയമം.

ഇവർക്കു പിറകിലാണ് ചെണ്ടമേളക്കാർ. തുടർന്ന് വിശുദ്ധരുടെ രൂപങ്ങളിൽ ഓരോന്ന് ഇടകലർന്ന്. ബാൻഡ് സെറ്റ് രണ്ടെണ്ണം; ഒപ്പം  വിശ്വാസികൾ, മുത്തുക്കുടകൾ ഏന്തിയ വിശ്വാസികളുടെ കൂട്ടം റോഡിനിരുവശത്തുമായി കൊടിയുടെ നിറം പോലെ ക്രമത്തിൽ. ബാക്കി വിശ്വാസികൾ അടങ്ങുന്ന ജനസഞ്ചയം പദക്ഷിണത്തെ അനുഗമിക്കും.

ബാൻഡ് സംഘമുണ്ടെങ്കിലും ആഘോഷം പൊലിപ്പിക്കുന്നതു ചെണ്ടമേളക്കാർ തന്നെ.  

പ്രദക്ഷിണം പോകുന്ന വഴിവക്കിൽ ദീപാലങ്കാരങ്ങൾ പതിവാണ്. വഴിവിളക്കുകൾക്ക്‌ പുറമേ, പ്രദക്ഷിണത്തിനു വേണ്ടി പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ ഇരുവശത്തും...

രണ്ടു മണിക്കൂർ സമയമെടുത്തു പള്ളിയിലെത്തുന്ന നഗര പ്രദക്ഷിണത്തിന്റെ രണ്ടു വിഭാഗം ചെണ്ടമേളത്തിൽ ഒരു വിഭാഗത്തിൽ  അംഗമാണ് അയാൾ.

ദീർഘ നേരത്തെ ചെണ്ട വാദനം മൂലം വിയർത്തു കുളിച്ചാണ് അന്നയാൾ വീട്ടിലേയ്ക്ക് തിരിച്ചത്.  ധനുമാസ രാവിൻറെ കുളിരും നേർത്ത കാറ്റും അയാളെ ആശ്വസിപ്പിക്കാൻ കൂടെ നടന്നു.

നടപ്പാതയ്ക്കിരുവശത്തുമുള്ള വൈദ്യുതീകരിച്ച വീടുകളിൽ വൈദ്യുത ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും പുൽക്കൂടും; അല്ലാത്ത വീടുകളിൽ മുള കീറി വർണ്ണക്കടലാസ് ഒട്ടിച്ച കൃത്രിമ നക്ഷത്രങ്ങൾ; ഉള്ളിൽ ബൾബിനു പകരം മണ്ണെണ്ണ വിളക്കോ മെഴുകു തിരിയോ കത്തിച്ചു പ്രകാശിപ്പിക്കുന്നവ.

മനുഷ്യരിൽ എക്കാലവും കാണുന്ന ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗങ്ങളെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ. വൈദ്യുതി നിലയ്ക്കുമ്പോഴും ചില കൃത്രിമ നക്ഷത്രങ്ങൾ അങ്ങിങ്ങു മാത്രമായി മിന്നിക്കൊണ്ടിരിക്കും. കാറ്റടിച്ച് വിളക്കോ തിരിയോ ചരിഞ്ഞു കൃത്രിമ നക്ഷത്രം ഭാഗികമായി കത്തുന്നതും അസാധാരണ സംഭവമല്ല.

കുളിക്കുന്നതിനുമുമ്പായി കുട്ടികൾക്ക് വാങ്ങിയ മധുരപാലഹാരങ്ങളും ബലൂണും  കളിക്കോപ്പുകളും അയാൾ അവർക്ക് സമ്മാനിച്ചു.

ജീവിതം പൊതുവേ സുന്ദരമാണ്‌; സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലുമൊക്കെ കൂടെയുണ്ടെങ്കിൽ...

ഭാര്യ ആഹാരമെടുത്ത് വെക്കാനായി അടുക്കളയിലേയ്ക്ക് പോയി. തോർത്തുമെടുത്ത് അയാൾ പുറത്തേയ്ക്കിറങ്ങി

 ഓല മേഞ്ഞ കുടിലിനു മുമ്പിലൂടെ ഒഴുകുന്ന കൈത്തോടിൽ ഇറങ്ങി അയാൾ മേലു കഴുകി.

കുടിലുനുള്ളിൽ കുട്ടികൾ അവർക്ക് ലഭിച്ച കളിക്കോപ്പുകളുമായി കളികളിൽ തുടങ്ങിയതിന്റെ കോലാഹലം അയാളെ തേടിയെത്തി.
മണ്ണെണ്ണ വിളക്കുമായി അവളെത്തി വരമ്പത്ത് അയാൾക്ക് കൂട്ടിരുന്നു.

അയാളുടെ  ജീവിതം പങ്കിടാൻ കൂടെ കൂടിയ ജീവിത പങ്കാളി.

പള്ളിപ്പെരുന്നാളിന് അയാൾ കൊട്ടിയ ചെണ്ടമേളത്തെക്കാൾ സുന്ദരമായി അയാളുടെ ഹൃദയം അപ്പോൾ മിടിക്കുന്നുണ്ടായിരുന്നു

Sunday, March 3, 2024

എൻറെ നൂറു ഗ്രാം


മീര കമല 



നൂറു ഗ്രാം എന്ന് ഞാൻ സ്നേഹത്തോടെ കളിയാക്കി വിളിക്കുന്ന ശ്രീജ ശ്രീ എന്ന എന്റെ പ്രിയ സ്നേഹിതയെ  ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഏതാനും ദിവസങ്ങൾ മാത്രം അംഗമായിരുന്നപ്പോഴാണ് ഞാൻ യാദൃശ്ചികമായി   പരിചയപ്പെടുന്നത്. നാനൂറോളം അംഗങ്ങളും ആയിരക്കണക്കിന് പോസ്റ്റുകളും ഉള്ള ആ ഗ്രൂപ്പിൽ മുൻപ് യാതൊരു പരിചയവും ഇല്ലാതിരുന്ന ശ്രീജയുടെ കവിത മാത്രം ഞാൻ എന്തിന് ഒരു  ദിവസം കേൾക്കാൻ തിരഞ്ഞെടുത്തു എന്നത് എനിക്ക് ഇന്നും ഒരു നിഗൂഢത ആണ്. ആ ആലാപനത്തിന്റെ വൈകാരിക ശക്തി മനസ്സിൽ ആഴത്തിൽ പതിഞ്ഞെങ്കിലും വരികൾ ആദ്യം എന്നെ അത്ര ഇമ്പ്രസ് ചെയ്തില്ല. എന്നിട്ടും അഭിനന്ദനം അറിയിച്ചുകൊണ്ട് ശ്രീജയ്ക്ക് ഞാൻ ഒരു അഭിനന്ദന സന്ദേശം അയച്ചു. നന്ദി പറഞ്ഞുകൊണ്ട് ശ്രീജയുടെ മറുപടിയും വന്നു. ഞാൻ  ആ ഓഡിയോ പല സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. അവരും അത് മികച്ചത് എന്ന് പറഞ്ഞത് ശ്രീജയോട് നേരിട്ട് ഫോണിൽ വിളിച്ചു പറഞ്ഞു. അങ്ങേയറ്റം ഇഴയടുപ്പുള്ള ഒരു ബന്ധത്തിന്റെ തുടക്കമാവും അതെന്ന് അന്ന് തോന്നിയതേയില്ല.  


ശ്രീജ തൊഴിലെന്ന നിലയിൽ  ചെയ്യുന്ന പല കാര്യങ്ങളും എനിക്ക്  ഹോബികൾ ആയതുകൊണ്ട് പിന്നീട് ഞങ്ങൾ പലപ്പോഴും അവയെക്കുറിച്ചൊക്കെ സംസാരിച്ചു. പല രാജ്യങ്ങളിലെ പല സംസ്കാരങ്ങളിലെ ചില പ്രതിഭകളെയെങ്കിലും അടുത്തറിയാൻ കഴിഞ്ഞ എനിക്ക് ശ്രീജയിലെ പ്രതിഭയെ തിരിച്ചറിയാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല. ഒരാഴ്ച കൊണ്ട് തന്നെ ഒരു നോവൽ എഴുതാനുള്ള വിഭവം ശ്രീജയുടെ സംഭാഷണത്തിൽ നിന്നും കിട്ടി. ഞാൻ നടത്തുന്ന ബിബി പബ്ലിക്കേഷൻസ് എന്ന സ്ഥാപനത്തിൽ ചെറിയ ഒരു ജോലി ശ്രീജക്ക് നൽകുവാനും കഴിഞ്ഞു.


ഓരോ ദിവസവും ശ്രീജ എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ശ്രീജയുടെ അനുവാദത്തോടെ ഒരു സുഹൃത്തുമായി പങ്കുവെച്ച ശ്രീജയുടെ അനുഭവങ്ങൾ അദ്ദേഹം മനോഹരമായ ചെറുകഥകളാക്കി മാറ്റി. ഒരാളുടെ ജീവിതത്തിൽ ഏറെക്കുറെ സംഭവിച്ച കാര്യങ്ങളാണ്  അവയെന്ന് വായനക്കാർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു.


നാല് അംഗങ്ങളുള്ള ഒരു കുടുംബം നന്നായി കൊണ്ടുപോവുകയും വെറും നാലക്ക ശമ്പളത്തിൽ 19 വർഷം ഒരു സ്കൂളിൽ കെ ജി ടീച്ചറായി അത്യധ്വാനം ചെയ്യുകയും ചെയ്തതിനിടയ്ക്ക് ശ്രീജ കൈവരിച്ച നേട്ടങ്ങൾ അൽഭുതാവഹമാണ്. സാമ്പത്തിക ഭദ്രതയിലേക്ക് അതൊന്നും വഴിതെളിച്ചില്ലെങ്കിലും ആരോടും പരിഭവം ഇല്ലാതെ തൻറെ കർമ്മത്തിലും ലക്ഷ്യത്തിലും മാത്രം ശ്രദ്ധയുറപ്പിക്കുന്ന ഈ 48 കാരിയെ ചിലരെങ്കിലും   അറിയണം മനസ്സിലാക്കണം എന്നതുകൊണ്ടാണ് ഈ ചെറു ലേഖനം എഴുതാൻ തീരുമാനിച്ചത്.




ശ്രീജയുടെ ജീവിതം ആർക്കും ഒരു വലിയ മോട്ടിവേഷൻ ആണ്. ഒരിക്കൽ ഞാൻ ശ്രീജയോട് ചോദിച്ചു ലക്ഷ്യങ്ങൾ തീരുമാനിക്കുമ്പോൾ സ്വന്തം കഴിവുകൾ പരിഗണിക്കാറുണ്ടോ എന്ന്. അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ശ്രീജയുടെ മറുചോദ്യം.  അധ്യാപനം പ്രധാന തൊഴിലായ ശ്രീജ പ്രൈമറിയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ചുറ്റുമുള്ളവരെ നൃത്തം പഠിപ്പിക്കുന്നത് ഒരു ശീലമാക്കിയിരുന്നു. ഏഴാം ക്ലാസിൽ വെച്ചാണ് അവസാനമായി ശ്രീജ അരങ്ങിൽ നൃത്തം ചെയ്തത്. അതൊരു നാടോടി നൃത്തമായിരുന്നു. പിന്നീട് 17 വയസ്സുള്ളപ്പോൾ അടുത്തുള്ള സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ  നൃത്ത അധ്യാപികയായി. അതിലൂടെ നേടിയ സൽപേര് അമ്പലങ്ങളിലെ ഉത്സവങ്ങളിൽ പരിപാടികൾ ഏറ്റെടുത്ത് നടത്തുവാൻ ശ്രീജയ്ക്ക് ഒരു പ്രോത്സാഹനമായി.  ഇതിനിടയിൽ നന്നായി ചിത്രങ്ങൾ വരയ്ക്കുവാനും സ്വയം അഭ്യസിച്ചു. രൂപങ്ങൾക്ക് അപ്പുറം ഉള്ളത് വായിക്കുവാൻ ശ്രീജയുടെ കണ്ണുകൾക്ക് പ്രത്യേക കഴിവാണ്. എവിടെ ചെന്നാലും ഒരു ചിത്രമോ മറ്റോ ഉണ്ടെങ്കിൽ അതിനടുത്തേ ശ്രീജ ഇരിക്കുകയുള്ളൂ.


സംഗീതത്തിൽ അമ്മാവനാണ് ഗുരു എന്ന് ശ്രീജ പറയുമ്പോഴും അത് സാമ്പ്രദായിക ക്‌ളാസ്സുകൾ ആയിരുന്നില്ല. വല്ലപ്പോഴും അമ്മാവൻറെ വീട്ടിൽ സന്ദർശനത്തിന് പോകുമ്പോൾ മറ്റു കുട്ടികൾക്കായി അവിടെ നടക്കുന്ന ക്ലാസുകൾ പിന്നെ ഒരു കസിൻ പഠിക്കുന്നത് കേട്ട് പഠിച്ചത് എന്നിങ്ങനെ മിക്കവാറും സ്വയം ശിക്ഷണം എന്ന് തന്നെ പറയാം. അടിസ്ഥാനം നേടിക്കഴിഞ്ഞ് കേട്ടിടത്ത് നിന്നെല്ലാം സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പാട്ടും പഠിച്ചു. പാട്ടുകളും കവിതകളും കമ്പോസ് ചെയ്യാനുള്ള തൻറെ അസാധാരണമായ കഴിവിനെക്കുറിച്ച് ശ്രീജയ്ക്ക് യാതൊരു ധാരണയുമില്ല. അത് ആർക്കും കഴിയുമല്ലോ എന്നാണ് ഭാവം . ശ്രുതി ശുദ്ധി മാത്രമല്ല ചേർന്ന് ഉച്ചാരണം ശുദ്ധിയും വൈകാരിക ശക്തിയും ശ്രീജയുടെ ആ ലാപനത്തിന്റെ പ്രത്യേകതകളാണ്.


ശരീരഭാരം വെറും 36 കിലോയുള്ള ഒരു ചെറിയ വ്യക്തിയാണ് 20 വയസ്സിനു മുൻപ് ഇത്രയും നേട്ടങ്ങൾ നേടിയത് എന്നത് ആരെയാണ് വിസ്മയിപ്പിക്കാത്തത്? നൃത്തം  ചെയ്ത് തേഞ്ഞുപോയതാണ് എൻറെ ദേഹം എന്നാണ് ശ്രീജ പറയാറുള്ളത്. പത്തൊമ്പതാമത്തെ വയസ്സിൽ വിവാഹിതയായ ശ്രീജ തന്റെ 40 കളിൽ 20ന് മേൽ പ്രായമുള്ള രണ്ട് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന സമയത്ത് തന്നെ സ്വയം മറ്റൊരു പഠനത്തിനും തയ്യാറായി. കണ്ടു മാത്രം പരിചയമുള്ള ഭരതനാട്യം പഠിക്കാൻ തീരുമാനിച്ചു. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആരോ തയ്യാറാക്കിയ 2 ഡിസ്കുകൾ ആയിരുന്നു ശ്രീജയുടെ ഏക ആശ്രയം. ശ്രീജിയുടെ വാക്കുകൾ തന്നെ കേൾക്കാം


"മാതൃഭൂമി പത്രത്തിൽ ഇങ്ങനെ ഒരു പരസ്യം കണ്ടു.  ഭാരത നാട്യത്തിന്റെ പാഠങ്ങൾ അടങ്ങിയ രണ്ട് ഡിസ്കുകൾ തപാലിൽ അയച്ചു കിട്ടുമെന്ന് . സ്നേഹിത വഴി ഞാൻ അവ തരപ്പെടുത്തി.  ഒരു വർഷം എല്ലാ ശനിയും ഞായറും രണ്ടുമണിക്കൂർ അതിനായി മാറ്റിവെച്ചു. അങ്ങനെ ഒരു ഗുരുവും ഇല്ലാതെ ഒരു വർഷം കൊണ്ട് ഞാൻ  ഭരതനാട്യം എനിക്ക് തൃപ്തി തരുന്ന രീതിയിൽ പഠിച്ചു."  


ഒരു വർഷം കൊണ്ട് പഠിച്ച് അരങ്ങേറ്റം നടത്തിയോ എന്ന എന്റെ ചോദ്യത്തിന് 'പണമില്ലാത്തതുകൊണ്ട് അരങ്ങേറ്റം നടത്തിയില്ല പക്ഷേ അടുത്ത ദിവസം 25 കുട്ടികളെ ചേർത്ത് ഞാൻ ഒരു ഭരതനാട്യക്കളരി  തുടങ്ങി എന്ന് ഉത്തരം. ജില്ലാ തലത്തിൽ വളരെ തൻറെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നേടിക്കൊടുക്കാനും ശ്രീജയ്ക്ക് കഴിഞ്ഞു.   


അവരുടെ പാട്ടുകേട്ട് ഒരിക്കൽ എന്റെ മകൻ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ ടീച്ചർ ഒരു പാട്ടുകാരി ആകാഞ്ഞതെന്ന്.  ഈ ചോദ്യം ഞാൻ കാട്ടുമൈനയോട്  ചോദിച്ചപ്പോൾ  "50 രൂപ വെറും 50 രൂപ എന്നായിരുന്നു മറുപടി"   ആവർത്തിച്ചു ചോദിച്ചപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെക്കുറിച്ച് എന്നോട് പറഞ്ഞു. പാലക്കാട് മ്യൂസിക് കോളേജിൽ ഇൻറർവ്യൂവിൽ നല്ല റാങ്കോട് കൂടി അഡ്മിഷൻ കിട്ടി. അഡ്മിഷൻ ദിവസം  വണ്ടിക്കൂലിക്ക് അൻപത് രൂപ സംഘടിപ്പിക്കാൻ  ഓടി നടന്നു. ഒടുവിൽ അവിടെ ചെന്നപ്പോഴേക്കും അഡ്മിഷൻ ക്യാൻസലായി പോയിരുന്നു. പിന്നെ കെ ജി ക്ലാസുകളിൽ 45 കുട്ടികളോട് തൊണ്ട പൊട്ടി പറഞ്ഞു പറഞ്ഞ് 19 വർഷങ്ങൾ.  "പഠിപ്പിക്കുന്ന പത്തുമാസവും നേരെ ചൊവ്വേ ഒരു പാട്ടുപോലും പാടാൻ കഴിയില്ല. വെക്കേഷൻ തുടങ്ങിയാലും ഒരു മാസം കഴിഞ്ഞാണ് ശബ്ദം തിരിച്ചു കിട്ടുക.  സ്കൂളിൻറെ ആവശ്യത്തിനായി നൃത്ത ഗാനങ്ങളും മറ്റ് ഗാനങ്ങളും കമ്പോസ് ചെയ്യുകയും പാടേണ്ടി വരികയും ചെയ്യും. കുട്ടികൾക്ക് പാഠവുമായി ബന്ധപ്പെട്ട പാട്ടുകൾ അപ്പോഴപ്പോൾ   മനസ്സിൽ എഴുതി കമ്പോസ് ചെയ്തു പാടിക്കൊടുക്കാറുണ്ടായിരുന്നു.  അത് അറിഞ്ഞ് ഒരു ടെക്സ്റ്റ് ബുക്ക് പ്രസിദ്ധീകരണശാല എൻറെ പാട്ടുകൾ  പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. അതൊരു വലിയ സന്തോഷമായി.  അർത്ഥസമ്പുഷ്ടമായ, വികാരം തുളുമ്പിനിൽക്കുന്ന താളനിബന്ധമായ ധാരാളം കവിതകൾ ശ്രീജ എഴുതിയിട്ടുണ്ട്. അവയ്ക്ക് പുരസ്കാരങ്ങളും നേടിയിട്ടുണ്ട് 


സൂക്ഷ്മതയിലാണ് ദൈവം ഇരിക്കുന്നത് എന്ന മഹാവാക്യത്തെ ഓർമിപ്പിക്കുന്നതാണ് ശ്രീജയുടെ ഓരോ പ്രവർത്തിയും.  വസ്ത്രധാരണം തൊട്ട് ആലാപനത്തിന്റെ ഉച്ചാരണശുദ്ധിയിൽ വരെ അത് വ്യക്തമാണ്.  മറ്റുള്ളവരുടെ സംഭാഷണ ശൈലിയിലെ സ്വരവിന്യാസങ്ങൾ ശ്രീജ അതീവശ്രദ്ധയോടെ  വിശകലനം ചെയ്ത് ഞാൻ കേട്ടിട്ടുണ്ട്. കനൽപാതകൾ ആയിരുന്നു എന്നും ശ്രീജയുടെ നടവഴികൾ: കഴിക്കാൻ വച്ചിരുന്ന ചോറിൽ മൂത്രമൊഴിച്ച സ്വന്തം അച്ഛനെക്കുറിച്ചും കഞ്ഞിവെക്കാൻ പാത്രം ചോദിച്ചപ്പോൾ പട്ടിപ്പാത്രം എടുത്തുകൊടുത്ത അയൽക്കാരിയെക്കുറിച്ചും  ശ്രീജ ചിരിച്ചുകൊണ്ട് പറയും എടുത്തുകൊടുത്ത അയൽക്കാരിയെക്കുറിച്ച് ശ്രീജ ചിരിച്ചുകൊണ്ട് പറയും.  കടന്നുവന്ന വഴികൾ മറക്കാതിരിക്കാൻ  ശ്രീജ 35 വർഷങ്ങൾക്ക് ശേഷവും ആ പാ ത്രം സൂക്ഷിച്ച് വെച്ചിട്ടുണ്ട്.  അമ്മയുടെ വിയോഗം കഴിഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്ന് എന്തായിരുന്നു എന്ന്  ചോദിച്ചപ്പോൾ ശ്രീജ പറയുന്നു,  "വിദേശത്തുണ്ടായിരുന്ന ഒരു പ്രിയ സ്നേഹിതൻ പെട്ടെന്ന്  ഹൃദയസ്തംഭനം വന്നു മരിച്ചു. നാലുദിവസം കഴിഞ്ഞാണ്  ഞാൻ ആ വാർത്ത അറിയുന്നത്". ജീവിതത്തിലെ ഏറ്റവും മഹനീയമായ സംഭവം ഏതെന്ന് ചോദിച്ചപ്പോൾ  എൻറെ കണ്ണുകളിൽ നോക്കി ശ്രീജ പറഞ്ഞു ചേച്ചിയെ പരിചയപ്പെട്ടതെന്ന്.  


മൂന്നുമാസം ലീവ് ചോദിച്ചതിന് 19 വർഷം പഠിപ്പിച്ച സ്ഥാപനം അകാരണമായി പിരിച്ചുവിട്ടപ്പോൾ .ആരും പ്രശ്നം ഏറ്റെടുക്കാൻ ഉണ്ടായിരുന്നില്ല. "നന്നായി അല്ലെങ്കിൽ ഇനിയും പത്തുർഷം കഴിഞ്ഞാലും  അതുതന്നെയല്ലേ സംഭവിക്കൂ. ജീവിതം പുതുതായി തുടങ്ങാൻ പിന്നെ സമയവും ബാക്കി കാണില്ലല്ലോ. ഇപ്പോൾ ഒരു വർഷത്തിൽ 365 ദിവസവും എനിക്ക് പാടാം. എവിടെയും ഡാൻസ് പഠിപ്പിക്കാൻ പോകാം. വായിക്കാനും എഴുതാനും പഠിക്കാനും ധാരാളം സമയം. രണ്ടാം ബാല്യം എന്നുതന്നെ ഞാൻ കരുതുന്നു. ശരിയാണ് ശ്രീജയെ കണ്ടാൽ ഒരു 12 വയസ്സുകാരിയെ പോലെ മാത്രമേ തോന്നു . ആയിരക്കണക്കിന് പരിചയക്കാർ , നൂറുകണക്കിന് അടുത്ത സുഹൃത്തുക്കൾ, ഡെഫിനോളം ഏറ്റവും അടുത്ത സുഹൃത്തുക്കൾഡെഫിനോളം ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ശ്രീജയുടെ ലോകം സ്നേഹബന്ധങ്ങളുടെ ലോകമാണ്. 


വിഭവങ്ങൾ തീരെയില്ലാത്ത ഒരാൾ ആണല്ലോ എന്ന് പറഞ്ഞപ്പോൾ വിഭവങ്ങൾ എന്ന വാക്ക് തെറ്റിദ്ധരിച്ചു ശ്രീജ പറയുന്നു എനിക്ക് മോരും ചോറും മാത്രമേ വേണ്ടൂ എന്ന്. അതല്ല റിസോഴ്സസ് എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പറഞ്ഞപ്പോൾ ദൈവം ഉണ്ടല്ലോ റിസോഴ്‌സ് ആയി അതുപോരെ എന്ന്   മറുചോദ്യം. ദൈവത്തിൽ വിശ്വാസമുണ്ട് ദൈവങ്ങളിൽ തീരെ വിശ്വാസമില്ല എന്ന് പറയുന്ന ശ്രീജ തന്നെ മനോഹരമായ ഒരു ദേവിസ്തുതി എഴുതിയിട്ടുണ്ട്.   സ്വയം കമ്പോസ് ചെയ്ത് പാടിയ ആ ഗാനം വൈറലായി . 


ദേവി എന്നപേരിൽ ശ്രീജയുടെ ഒരു ബാങ്ക് സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ എന്റെ സുഹൃത്ത് ഒരു കഥ എഴുതിയിട്ടുണ്ട്. അതേക്കുറിച്ച് ചോദിക്കുമ്പോൾ ശ്രീജ പിന്നെയും ധാരാളം കഥകൾ പറയുന്നു. ഭയം എന്തെന്നറിയാത്ത ഒരു മനസ്സിന്റെ കഥകൾ. നിഗ്രഹാനുഗ്രഹ ശക്തികളുള്ള സരസ്വതിയാണ് ആ നാവിൽ . ഒരിക്കൽ അതിൻറെ നിഗ്രഹശക്തി അറിഞ്ഞവർ രണ്ടാമത് ഒരു ശ്രമത്തിന് തുനിഞ്ഞിട്ടില്ല. ലോൺ തന്നില്ലെങ്കിലും തന്നോട് ബഹുമാനക്കുറവ് കാണിച്ചവ മാനേജരെ വെറുതെ വിടില്ല എന്ന് പറഞ്ഞു ബാങ്ക് മാനേജരെ മര്യാദയുടെ പാഠങ്ങൾ പഠിപ്പിച്ച് അവരെക്കൊണ്ട് സോറി പറയിച്ച്  ലോണുമായി മടങ്ങിയ ശ്രീജയാണ് ഈ മുന്നിൽ ഇരിക്കുന്ന ഈ  ചെറിയ പെൺകുട്ടി എന്ന് വിശ്വസിക്കാൻ പ്രയാസം. പൊതുവേ ശാന്തസ്വരൂപയായ ശ്രീജക്ക് അസാമാന്യമായ മെയ് വഴക്കവും താളബോധവും ഉണ്ട് . പണ്ട് വീട്ടുമുറ്റത്തു നിന്നിരുന്ന പറങ്കിമാവിനെക്കുറിച്ച് പറയുമ്പോഴും നല്ല ഭംഗിയുള്ള ഒരു   പറങ്കിമാവായിരുന്നു എന്ന് പറയുന്ന ശ്രീജക്ക് സൗന്ദര്യം തന്നെയാണ് ദൈവം. അതാണ് ആരാധനാമൂർത്തിയും . 


സ്വന്തം അധ്വാനം കൊണ്ട് മക്കളെ പഠിപ്പിച്ച നല്ല നിലയിലാക്കാൻ കഴിഞ്ഞു.  . ഒന്നിനുംമുടക്കം വരാതെ തൻറെ കലാസാഹിത്യ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ശ്രീജയ്ക്ക് കഴിഞ്ഞു.  ആരെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ഈ നിമിഷം അത് മീരേച്ചിയെ തന്നെയല്ലേ എന്ന മറുചോദ്യം. 


ശുഷ്കമായ സാഹചര്യങ്ങൾ കൊണ്ട് ആഗ്രഹിച്ചിടത്തൊന്നും  എത്താൻ കഴിയാതിരുന്നിട്ടും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ തൻറെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനുവേണ്ടി എത്ര ത്യാഗവും വേദനയും നഷ്ടവും കഷ്ടപ്പാടും സഹിക്കാൻ തയ്യാറാവുകയും ചെയ്യുന്ന ശ്രീജയുടെ മുന്നോട്ടുള്ള യാത്രയിലെ ബാല്യകാലമാണ് ഇതെന്ന് ഞാൻ കരുതുന്നു. ബി ബി എന്ന എൻറെ  പ്രസിദ്ധീകരണശാല മെച്ചപ്പെട്ടാൽ യുകെയിലേക്ക് മടങ്ങുന്നതിനു മുൻപ് അത് ശ്രീജയെ തന്നെയായിരിക്കും ഞാൻ ഏൽപ്പിക്കുക. ദൈവം അനുഗ്രഹിച്ച ഒരു പ്രതിഭയോട് കനിവ് കാണിക്കാത്ത ഒരു ലോകത്തിൻറെ പേരിലുള്ള എന്റെ മാപ്പപേക്ഷയാകും അത്.

Thursday, February 29, 2024

നിൻ വധു ഞാൻ

ഏറെയും ദുരന്തങ്ങൾ തന്നതാ ണീജന്മം

എങ്കിലും ഒരു തെല്ലും പരാതിയില്ല

സകല ദുഃഖവും മാറ്റാൻ കഴിയുന്ന നിന്നെയോർത്താൻ

നന്ദി മാത്രം ചൊല്ലുവാനേ കഴികയുള്ളൂ

എവിടുന്നു വന്നു നീയെൻ ഹൃദയത്തിൻ നാഥനാകാൻ

എങ്ങിനെ നിന്നെ ഞാൻ അനുവദിച്ചു

ഹൃദയം നിറഞ്ഞു നിൽക്കും തങ്കവിഗ്രഹം നീയേ

ഇനിയേതു ദേവനെ ഞാൻ തൊഴുതിടേണം

വേറെന്ത് ചിന്തയിനി വേറെന്ത് സ്വപ്നമിനി 

വേറൊരാൾ വേണ്ടയെൻ്റെ കരം പിടിക്കാൻ

നിനക്കിഷ്ട് മാവുന്ന പോൽ വഴങ്ങിടാനെൻ്റെ ജന്മം 

എൻ്റെയീ ശരീരവും കൊതിച്ചിടുന്നു

ഇഷ്ടങ്ങളുമൊരു പോലെ മനസുകൾ ഒരു പോലെ 

ഇത്ര കാലം നമ്മൾ കണ്ട സ്വപ്നങ്ങളും

ഒരു ശ്വാസതാളം തന്നെ ഹൃദയത്തിൻ തുടിപ്പിലും 

നീയെൻ്റെ പ്രതിബിംബം നിൻ വധു ഞാൻ