Total Pageviews

Monday, March 30, 2015

നിദ്ര

 ഉറങ്ങാൻ പോകുകയാണ് ഞാൻ
എന്റെ രഹസ്യങ്ങൾക്ക് ഇനി കാവൽ വേണ്ട
ഇന്നലെ വരെ എന്റെ ഉള്ളിൽ
നിധിപോലെ സൂക്ഷിച്ച രഹസ്യങ്ങൾ
എന്റെ ഉറക്കം കെടുത്തി
ഞാൻ ഒരിക്കലും നേരെ ഉറങ്ങീട്ടില്ല

ഉണർന്നിരിക്കണമെന്നാണ് എല്ലാരുമെന്നെ പഠിപ്പിച്ചത്
ഉത്തിഷ്ഠത ജാഗ്രത എന്നൊക്കെ
ചൂരലു കൊണ്ട് തുടയിലും
നാരായം കൊണ്ട് നാവിലുമെഴുതിത്തന്നു
അങ്ങിനെയെന്റെ രാത്രികൾ
നിദ്രാവിഹീനങ്ങളായി
എന്നിലെ എന്നെ ആരും കാണാതെ
കാത്തു സൂക്ഷിക്കുവാനായി ഞാൻ ഉണർന്നിരുന്നു

പള്ളിക്കുള്ളിലെ വേശ്യാഗൃഹം പോലെ
അമ്പലത്തിനുള്ളിലെ അറവുശാല പോലെ
മധുരനാരങ്ങയിലെ  തക്ഷകനെപ്പോലെ
അഴുകി നാറുന്ന അകം
അന്യനറിയാതെ ഞാൻ കാത്തു
വേശ്യാഗൃഹവും അറവുശാലയും

തക്ഷകനെയും ഒക്കെ എനിക്കിഷ്ടമായിരുന്നു
വേശ്യാഗൃഹത്തിൽ ഞാനെത്ര അന്തിയുറങ്ങി
അറവുശാലയിൽ എത്ര അയല്കാരെ ഇല്ലാതാക്കി
അസൂയയും കലിയുമൊക്കെ
തക്ഷകൻ എനിക്കായി എത്ര ചുരത്തി

അതെല്ലാം ഇരുളുകൊണ്ട് നിങ്ങളുടെ കണ്ണു മൂടിയിട്ടായിരുന്നു
പക്ഷെ ഇന്ന് ഞാനീ കാവല്ക്കാരന്റെ കുപ്പായം ഊരിവെയ്ക്കുന്നു
ഇതെന്റെ വീട്, ഞാനീ വീട്ടിനു സ്വന്തം
തക്ഷകന്മാരെ മറികടന്ന് ഞാനുള്ളില്ക്കടക്കുന്നു

അയൽവക്കത്തെ വീടുകൾ പോലെ തന്നെ
(അതിനുള്ളിലുള്ളവരെയൊക്കെ ഞാൻ കൊന്നൊടുക്കിയിരുന്നു)
ഒന്നിനുമൊരു വ്യത്യാസമില്ല
ഈ വീടുപോലെ തന്നെ ആ വീടും
അവരെപ്പോലെ തന്നെ ഞാനും
ഞാൻ തന്നെയാണ് എന്റെ വീടും
വീട് തന്നെയാണു ഞാനും

ഇനിയെനിക്കുറങ്ങാം
ഉണർന്നു കാവലിരിക്കേണ്ട കാര്യമില്ല
ഈ ശാന്തമായ നിദ്രയാണ്
എന്റെ ഉണർച്ചയും ഉയർച്ചയും
യുദ്ധത്തിനു ശേഷമുള്ള സമാധാനവും

ഇന്ദ്രിയങ്ങളെ അടക്കി
മനസ്സിനെ വഴക്കി
ശരീരത്തെ അശ്വമേധങ്ങൾക്കയയ്ക്കുന്ന നിമിഷം
നിത്യമുക്തി, നിത്യനിദ്ര,
നിത്യത 

No comments:

Post a Comment