Total Pageviews

Sunday, June 2, 2019

കടലിനിക്കരെ




            






            ആര് മാസമായി ഒരു രോഗിയെ എങ്കിലും പരിശോധിച്ചിട്ട്. മരിയ മരിച്ചതിൽ പിന്നെ ഒന്നിലും താത്പര്യമില്ല.
            മുറ്റത്ത് പുല്ലു മുട്ടൊപ്പം വളർന്നു. വീട് ഒരു പ്രേതകുടീരം പോലെ ആയിരിക്കുന്നു
ഞാൻ വീണ്ടും സീനയെ കുറിച്ച് ഓർത്തു. ഇന്നുച്ചയ്ക്ക്വരുന്നുണ്ടെന്ന് കേട്ടപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി.
           സീനയ്ക് എന്തായിരുന്നു രോഗം എന്നത് ഇന്നും എന്നെ കുഴക്കുന്നു. കഴുത്തിലെ മുഴകൾ മാറാൻ ചെയ്ത കീമോയും മറ്റും വേറെ പല ഡോക്ടര്മാരോടും ചോദിച്ചിട്ടാണ് തീരുമാനിച്ചത് . അവർക്കെല്ലാം ഒന്ന് തന്നെ ആയിരുന്നു അഭിപ്രായം. അർബുദമാണ്.
          എല്ലാ ടെസ്റ്റ് റിസൾട്ടും അതിനെ ശരി വച്ചെങ്കിലും എനിക്ക് മാത്രം അത് എന്ത് കൊണ്ടോ ശരിയല്ലെന്ന് തോന്നി.
            ആ ദിവസങ്ങളിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു.ആദ്യംആശുപത്രിയിൽ വന്നപ്പോൾ അറിയാതെ അവൾ പറഞ്ഞ ഒരു വാചകമാണ് എന്നെ വീണ്ടും വീണ്ടും ചില ചോദ്യങ്ങൾ എന്നോട് തന്നെ ചോദിയ്ക്കാൻ നിർബന്ധിക്കുന്നത്. രാത്രികളിലെന്നോ പകുതി മയങ്ങിയ അവളെ തഴുകിയുണർത്തിയ ജോമോനാണ് ആ മുഴ കണ്ടു പിടിച്ചത് . ഇത്ര ചെറുപ്പത്തിൽ ഭർത്താവിന്റെ സമീപം പകുതി മയങ്ങുന്ന ഒരു സ്ത്രീ. അവളെ അയാൾക്ക് തഴുകി ഉണർത്തേണ്ടി വരുക. അതിൽ എന്നെ കുറിച്ചും ജോമോനെ കുറിച്ചും സീനയെ കുറിച്ചും മരിയയെ കുറിച്ചും ലോകത്തിലെ സ്ത്രീ പുരുഷബന്ധങ്ങളെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നു.
          തഴുകിയാൽ മാത്രം ഉണരുന്ന ഒരു കടൽ എല്ലാരുടെയും ഉള്ളിലുണ്ടെന്ന് ഒരു മെഡിക്കൽ സയൻസ് പുസ്തകത്തിലും വായിച്ചതായി ഓർക്കുന്നില്ല
           ആ വാചകം പിന്നെ ഒരിക്കലും മനസ്സിൽ നിന്നും പോയില്ല. നിബന്ധമായും ആർത്തിരമ്പുന്ന സാഗരത്തിന്റെ അടുത്ത് ഒരിക്കലും ഒറ്റയ്ക്ക് പോകരുതെന്ന് ഒരു കൊച്ചു കുട്ടിയോടെന്ന പോലെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു . ആരെ ചികിൽസിക്കുമ്പോഴും, പ്രത്യേകിച്ച് സീനയെ ആണെങ്കിൽ, നഴ്സിനെയോ നഴ്സ് ഇല്ലെങ്കിൽ റിസപ്‌ഷനിലെ പെണ്കുട്ടിയെയോ അടുത്ത് വിളിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. അത് സേനയുടെയും എന്റെയും സമുദ്രങ്ങളുടെ വ്യത്യസ്ത തീരങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.
അതിരുകൾ സൂക്ഷിക്കാൻ അതിലും കൂടുതൽ എന്നെ സഹായിച്ചത് മരിയ ആയിരുന്നു. ഒരിക്കലും മധുരപ്പതിനേഴ് കടക്കാത്ത മാലാഖ.
            കാലം അവളെ മറന്നത് പോലെയായിരുന്നു. എന്റെ ഉള്ളിൽ മരിച്ചു എന്ന് ഞാൻ കരുതിയിരുന്ന ശിശുവിനെയും കൊച്ചു കുട്ടിയെയും ചെറുപ്പക്കാരനെയും മധ്യവയസ്കനെയും എപ്പോൾ വേണമെങ്കിലും ഒരു മാന്ത്രികനെപ്പോലെ വീണ്ടും വീണ്ടും ജീവിപ്പിക്കാൻ അവൾക്ക് എന്ത് എളുപ്പമായിരുന്നു. ആ മാന്ത്രികത അവളുടെ വാക്കിലുണ്ടെന്നും രോഗികളുടെ ഫോൺ കോളുകൾക്ക് മറുപടി പറയുമ്പോൾ അവളുടെ ശബ്ദം വീണ്ടും കേൾക്കാൻ അവർ കൊതിക്കുന്നതായും തോന്നിയിട്ടുണ്ട്.
             ഒടുവിൽ അവൾക്ക് വഴിമാറി നടന്ന കാലം പെട്ടെന്ന് എന്തോ ഓര്തിട്ടെന്നപോലെ അവളെ സ്വന്തമാക്കാൻ വന്നു . ജീവിതത്തിൽ ഒരു വലിയ ശൂന്യതയാണ് അവൾ തന്നു പോയത്. എല്ലായിടത്തും അവളുടെ ചിത്രങ്ങൾ ചില്ലിട്ടു വെച്ചിട്ടും, വീട്ടിൽ അവിടവിടെയായി അവളുടെ വസ്ത്രങ്ങളും മറ്റും വലിച്ചു വാരി ഇട്ടിട്ടും, മുറ്റത്തെ പുല്ലു പോലും വെട്ടാതെ വീടും പരിസരവും ആരും ഒന്നിലും തൊടാത്തതു പോലെ  നിലനിർത്തിയിട്ടും ആ ശൂന്യത എന്നെ ഉറക്കാൻ പോലും വിടാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
ഹോളിസ്റ്റിക് ചികിത്സയുടെ ചതിക്കുഴികൾ അതിനു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്.             
               സ്നേഹശൂന്യതയാണ് എല്ലാ രോഗത്തിനും കാരണം . മനസ്സ് കല്ലായി മാറുമ്പോൾ ദേഹവും അതിനു ശ്രമിക്കുന്നു . അർബുദത്തിന്റെ രീതിയിൽ അർബുദത്തിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടി സ്നേഹശൂന്യത ഉടലെടുത്തു തുടങ്ങുന്നു. "കല്ലാണ് നെഞ്ചിലെന്ന് " നമ്മൾ അറിയാതെയാണെങ്കിലും പറയുന്നത് എത്ര ശരി.
               സ്നേഹം മനുഷ്യന്റെ മാത്രം സ്വഭാവമാണ്. ഓമനിച്ച് വളർത്തുന്ന മൃഗങ്ങള്ക്ക് പോലും ആശ്രയത്വം മാത്രം. എത്ര ശക്തമെന്ന് തോന്നുന്ന ബന്ധങ്ങളും യഥാർത്ഥത്തിൽ ബന്ധനങ്ങൾ തന്നെ. ഭയം ഒരു സർപ്പത്തെ പോലെ ഇരുവരെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. ആ ഭയം മാറുമ്പോൾ അവർക്ക് വ്യക്തി സ്വാതന്ത്ര്യം മാത്രമാകും കൊതി. കിട്ടിയിട്ടില്ലാത്തതാണല്ലോ ആരും ആഗ്രഹിക്കുന്നത്.
മരിയയാണ് സ്നേഹം എന്തെന്ന് എന്നെ പഠിപ്പിച്ചത്. അത് കണ്ടു പഠിക്കേണ്ടതാണ് എന്നൊക്കെ പണ്ടേ വായിച്ചിരുന്നു. ഫിലോസഫി പുസ്തകങ്ങളിൽ. ഞാൻ വലിയ സ്നേഹസ്വരൂപൻ ആണെന്ന് ചിന്തിച്ചിരുന്നത് കാരണം അതൊന്നും വിശ്വസിച്ചിരുന്നില്ല .
              മരിയയിൽ നിന്നാണ് ശരിക്കും സ്നേഹം എന്തെന്ന് കണ്ടു പഠിച്ചത്. ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങൾക്കും മീതെ ഒരു രക്ഷാകവചം കൂടിയായിരുന്നു മാറിയ പഠിപ്പിച്ച സ്നേഹം
ഹോളിസ്റ്റിക്ക് ചികിത്സാരീതി സ്വീകരിക്കാൻ പ്രേരിപ്പിച്ചതും അത് തന്നെയാണ്
               ഡോക്ടർ കോശിയെ കൂടുതലായി രോഗികൾ കാണാൻ വരുന്നത് അസുഖം ഭേദമായി കഴിഞ്ഞാണ് എന്ന് എല്ലാരും പറയുന്നതിൽ ഒരു സത്യവുമുണ്ട് .
                 സീനയുടെ ജീവിതത്തിൽ കിട്ടാതെ പോയതും ഈ സ്നേഹമായിരുന്നു. അത് അവളെ രോഗിയാക്കിയപ്പോൾ അവളുടെ ഭർത്താവിന്റെ ബന്ധുക്കൾ പോലും അവളെ ശപിച്ചു. അവൾക്ക് അവളെ പോലും വെറുക്കാൻ അത് കാരണമാക്കി.
                 എല്ലാ മനുഷ്യന്റെയും ഉള്ളിൽ മഞ്ഞുപോലെ ഉറഞ്ഞുപോയ സ്നേഹമാണ് രോഗങ്ങളുടെ ഒറ്റമൂലി. ആ മഞ്ഞു ഉരുക്കുവാൻ വേണ്ടി പ്രയാസപ്പെടുന്നതിന്റെ കഥകൾ കേൾക്കാനും പുതിയ വഴികൾ പരിചയപ്പെടുത്താനും എനിക്ക് ഒരു സ്നേഹസാഗരം തന്നെ വീട്ടിലുണ്ടായിരുന്നു. കുഞ്ഞോളങ്ങൾ മാത്രമുള്ള ഒരു ശാന്തസമുദ്രം. ശാന്ത എന്ന ഒരു സ്ത്രീ നാമമാണ് ഞാൻ വീട്ടിനു പോലും ഇട്ടത്.
                   മരിയയുടെ മരണത്തിനു ശേഷം അതെല്ലാം മാറിപ്പോയി. സ്നേഹസാഗരം വറ്റി വരണ്ടപ്പോൾ ജീവിതം ഒരു വലിയ ചെളിക്കുണ്ടു മാത്രമായി
                   പഴയതു പോലെ രോഗികളുമായി അടുത്തിടപഴകാൻ താത്പര്യമോ ധൈര്യമോ ഇല്ലാതായി . ഒരു കാരണവും പറയാതെ റിസപ്‌ഷനിലെ പെൺകുട്ടി ജോലി നിർത്തിപ്പോയി.
                 അന്വേഷിക്കാൻ വിട്ട നഴ്സിനോട് 'സാറ് വല്ലാതെ മാറിപ്പോയി എന്ന് പറഞ്ഞത് ആ നഴ്സ് വന്നു എന്നോട് പറയുമ്പോൾ അതിൽ അവർ സ്വന്തമായി ഒരു കുറ്റപ്പെടുത്തലിന്റെ മൂർച്ച കൂടി ചേർത്തുവെച്ചു.
                റിസപ്‌ഷനിൽ പിന്നീട് വന്നത് ഒരു പയ്യനായിരുന്നു. നഴ്സിംഗ് പാസ്സായതാണ്. എനിക്ക് രണ്ടു നേഴ്‌സുമാരുടെ ആവശ്യമില്ലാത്തതു കൊണ്ടാണ് അവനെ റിസപ്‌ഷനിസ്റ്റ് ആക്കിയത് അവൻ വളരെ സ്നേഹത്തോടെ  ഇടപെട്ടു. അവനിൽ ഒരു സ്ത്രൈണത ഒളിഞ്ഞു കിടക്കുന്നത് തിരിച്ചറിഞ്ഞപ്പോഴേയ്കും ഏറെ താമസിച്ചു പോയിരുന്നു.
               പലപ്പോഴും എനിക്ക് അതിൽ കുറ്റബോധം തോന്നുകയും ചെയ്തു. അവനിൽ സ്ത്രൈണത ഒളിഞ്ഞു കിടന്നതാണോ എന്റെ പെരുമാറ്റം അവനെ അങ്ങനെ ആക്കിയതാണോ എന്നായിരുന്നു സംശയം. ആദ്യമൊക്കെ അവനെ കുറ്റപ്പെടുത്തിയിരുന്നു എനിക്ക് അത് എന്റെ തെറ്റാണെന്നും തോന്നി. ജനനം കൊണ്ടോ സാഹചര്യം കൊണ്ടോ അവയിലുണ്ടായ വ്യതിയാനങ്ങൾ അവൻ സമർത്ഥമായി അടക്കി വെച്ചിരുന്നല്ലോ. എന്റെ സാമീപ്യവും പെരുമാറ്റവുമല്ലേ അതെല്ലാം മാറാ നീക്കി പുറത്തു കൊണ്ടുവന്നത്?
               ജീവിതത്തിൽ ഒരു വശത്തോട്ടു മാത്രമുള്ള വഴികളില്ല. ഞാൻ അവനിലുണ്ടാക്കിയ ചലനങ്ങൾ അവൻ എന്നിലുമുണ്ടാക്കി . അത് മനസ്സിലാക്കിയ അവന് ഏറെ സന്തോഷമായിരുന്നു. പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയത് അരുമറിയാതെയിരിക്കാൻ ഞാൻ ദുഃഖിതനും പ്രായാധിക്യമുള്ളവനുമായി വേഷം കെട്ടി നടന്നു. സ്ത്രീകൾ അധികമായി എന്റെ അടുത്ത് ചികിത്സയ്ക്ക് വരാതെയായി. നഴ്സും വരവ് നിർത്തി. അങ്ങനെയാണ് അവനു റിസപ്‌ഷനിസ്റ്റും നേഴ്‌സുമായി രണ്ടു ജോലി ചെയ്യേണ്ടി വന്നത്.
               സ്ത്രീകൾ അധികം എന്റെയടുത്ത് വരാതിരിക്കാൻ അവർ ശ്രമിക്കുന്നതായി കണ്ടെങ്കിലും ആദ്യം അവനെ അവനെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ഒടുവിൽ പറഞ്ഞപ്പോൾ പിണക്കവും പരിഭവുമൊക്കെയായി. ദിവസങ്ങളോളം അവൻ മിണ്ടാതെയും മുറിക്കുള്ളിൽ പോലും വരാതെയുമിരുന്നു. ആ ദിവസങ്ങൾ വേദന നിറഞ്ഞതായിരുന്നു . മരിയയുടെ മരണം വീണ്ടും ഉണ്ടായതു പോലെ തോന്നി .
              ഇന്ന് സീന വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ കൂടുതൽ അസ്വസ്ഥനായിരുന്നു. ഞാനും.
എന്റെ അസ്വസ്ഥതയ്ക് കാരണം സീനയുടെ രോഗം പതുക്കെ വീണ്ടും പിടി മുറുക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നു .
             അർബുദത്തിന്റെ രൂപത്തിലല്ല അകാരണമായ ശരീരവേദനയായി  അത് തിരിച്ചു വന്നിരിക്കുന്നു. എന്താണ് സീനയുടെ ശരീരത്തിനും മനസ്സിനും വേണ്ടത് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു.
എന്നെ ഒരു ഉരുക്കു കവചം പോലെ സംരക്ഷിക്കാൻ മരിയ ഇല്ല
              ആ പയ്യന്റെ പെരുമാറ്റം എന്നെ കൂടുതൽ അശക്തനാക്കിയിരിക്കുന്നു . എങ്കിലും സീനയുടെ സാമീപ്യത്തിനായി സീനയെക്കാളും ഞാൻ കൊതിക്കുന്നു.
              ജോമോൻ കൂടെയില്ല എന്നത് എന്നെ ഭയപ്പെടുത്തിയോ അതോ എന്നിൽ പ്രതീക്ഷ ഉണർത്തിയോ
             എല്ലാ സാഹസികതയിലും പ്രതീക്ഷയും ഭയവും മാറാട്ടം നടത്തുമെന്നത് ഓര്മ വന്നു
             സീനയെ അകത്തേയ്ക്ക് വിളിക്കുന്നതിന് മുൻപ് മരിയയുടെ ചിത്രത്തിൽ നോക്കി ഒരു നിമിഷം ഇരുന്നു
              കാൽവരിയിലെ കൃസ്തുവിന്റെ പ്രാര്ഥനയായിരുന്നു മനസ്സിൽ. "ഈ പാനപാത്രം എന്നിൽ നിന്നും തിരിച്ചെടുക്കേണമേ. എങ്കിലുംഎന്റെ മനസ്സല്ല അങ്ങയുടെ മനസ്സെങ്കിൽ അങ്ങയുടെ ആഗ്രഹം നടക്കട്ടെ"
എന്താണ് എന്റെ മനസ്സിലെ ആഗ്രഹം എന്ന് ഉള്ളിലേയ്ക്ക് ഊളിയിട്ടുകൊണ്ടിരുന്നപ്പോഴാണ് സീന കയറി വന്നത് .
              അവൾക്ക് പ്രായം കൂടിയതുപോലെ തോന്നി . കാലം മാത്രമല്ല പ്രായവും ആപേക്ഷികമാണ്, മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ. എന്റെ ഉള്ളിലെ പ്രായം കുറഞ്ഞു. സീനയ്ക്ക് അത് കൂടുകയാണ്.
എന്നിട്ടും അവളുടെ ഉടലിൽ നിന്ന് കണ്ണുകളെ പറിച്ചെടുക്കാൻ പ്രയാസപ്പെട്ടു. അത് കണ്ട് അവൾ അസ്വസ്ഥ ആയതുപോലെ തോന്നി. ദൂരെ ശൂന്യതയിലേക്ക് കണ്ണുകളെ പായിക്കാൻ നോക്കി. മുഖത്ത് നോക്കാതെ തന്നെ ഞാൻ അവളോട് ടേബിളിൽ കയറി കിടക്കാൻ പറഞ്ഞു.
              കിടന്നപ്പോൾ അവൾ ഒരു സർപ്പസുന്ദരിയെ പോലെ തോന്നിച്ചു. വിരലുകൾ ദേഹത്തു തൊട്ടപ്പോൾ പുളയുന്നത് വേദന കൊണ്ടെന്ന് വാക്കുകളിലൂടെ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. 
             ശരീര ഭാഷയാണ് സത്യമെന്നതും വാക്കുകൾ ആ സത്യത്തെ മറയ്ക്കാനുള്ളതാണെന്നതും ഒരു ഡോക്ടർ ആദ്യം പഠിക്കുന്ന പാഠമാണ് .
              എന്റെ വിരലുകളും കണ്ണുകളും പതിനായിരം സർപ്പങ്ങളായി ആ സർപ്പസുന്ദരിയുമായി  ഇണ ചേർന്നു.
              വേദന, വികാരത്തിന് വഴിമാറിയ നിമിഷത്തിൽ അവളുടെ ശ്വാസം വിലങ്ങി . ഫണമുയർത്തി ആ നാഗകന്യക കിടക്കയിൽ നിന്ന് ആഞ്ഞു കൊത്തുവാൻ വെമ്പി. വിഷമേൽക്കാത്ത സ്നേഹദംശം.
              ഉള്ളിൽ നിന്ന് ഉയർന്നു വന്ന സീൽക്കാരങ്ങൾ അവൾ ചുമയാക്കി മാറ്റി .
             അവളുടെ മാറ് ഇരയെടുക്കുന്ന ഒരു സർപ്പത്തിന്റേതു പോലെ ഉയർന്നു താഴാൻ തുടങ്ങി
ഇതെല്ലം എന്റെ ഭാവനയാണെന്ന് ഞാൻ സംശയിക്കാതെ ഇരുന്നില്ല .
            കണ്ണുകൾ പതിയടച്ച് ഒരു നിമിഷം നിന്നപ്പോൾ ഉള്ളിലെ കടൽ അടങ്ങി കുഞ്ഞോളങ്ങൾ നിറഞ്ഞ ഒരു തടാകം പോലെ ശാന്തമായി
            പിന്നെ അതിരുകൾ മറന്ന് തടാകം വീണ്ടും ശാന്തമായ ഒരു സ്നേഹസാഗരമായതും നിമിഷങ്ങൾ കൊണ്ടായിരുന്നു.
            സീനയും തളർന്നതുപോലെ കിടക്കയിലേക്ക് വീണ്ടും കിടന്നു
             അവൾ അപ്പോഴും ചുമയ്ക്കുന്നുണ്ടായിരുന്നു
            എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ഉള്ളിലെ സ്നേഹസാഗരം മെല്ലെ പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു
            ഞാൻ വീണ്ടും അവളുടെ അടുത്തെത്തി
            തളർന്നുറങ്ങുന്ന അവളുടെ പാതിയടഞ്ഞ കണ്ണുകൾ നിറഞ്ഞിരുന്നു
            ശാന്തമായ മനസ്സോടെ അവളുടെ കഴുത്തിൽ തഴുകി മെല്ലെ ഉണർത്തിയപ്പോൾ വേദന തീരെ ഇല്ലാതായി എന്ന് അവൾ പറഞ്ഞു, ഒരു സ്വപ്നത്തിലെന്നപോലെ.
             അവൾ പോകുന്നത് ജനാലയിലൂടെ നോക്കി നിന്ന്. ചുണ്ടിലെ മായാത്ത പുഞ്ചിരിയോടെ, കൈത്തലം കൊണ്ട് കണ്ണ് തുടച്ച് അവൾ കാറിൽ കയറുമ്പോൾ ആ പയ്യൻ ഓടിച്ചെല്ലുന്നത് കണ്ടു. അവന്റെ വാക്കുകൾ എനിക്ക് മനസ്സിൽ കേൾക്കാമായിരുന്നു.
              കഷ്ടം! കാണാനാകാത്ത സ്വപ്‌നങ്ങൾ എല്ലാവര്ക്കും പേക്കിനാക്കൾ തന്നെയായിരിക്കണം 
              തിരിഞ്ഞു നോക്കിയപ്പോൾ മാലയിട്ട രൂപത്തിലൂടെ എന്നെയും നോക്കിയിരിക്കുന്ന മരിയയെ കണ്ടു. ആ കണ്ണുകളും നിറഞ്ഞിരിക്കുന്നതായും പാതിതുറന്ന ആ ചുണ്ടുകൾ ഒരു ചുംബനത്തിന് കൊതിക്കുന്നതായും എനിക്ക്  തോന്നി.



































No comments:

Post a Comment