പടിവാതിൽ ചാരാതെ
പതുപതുത്ത ഇരുട്ടുകൊണ്ട്
മൂടിപ്പുതയ്ക്കാതെ
ഭയത്തിന്റെ കയ്യിൽ നിന്നും
അടഞ്ഞ കണ്ണിനെ തട്ടിയെടുത്ത്
ആഗ്രഹങ്ങളുടെ മാറാപ്പിലൊളിപ്പിച്ച്
മരണാനന്തരത്തിന്റെ ബലിച്ചോറുണ്ണാൻ
പകൽവെളിച്ചം തുരന്നൊരുക്കിയ
ഉച്ചമയക്കത്തിന്റെ ഗുഹയിലേയ്ക്ക്
നാലുപേർ ചുമന്നെന്നെ
കൊണ്ടുപോകുന്നതും കാത്ത്
ഓർമകളുടെ കാട്ടുവള്ളികൾ
വകഞ്ഞുമാറ്റി
കീറിമുറിക്കപ്പെടുന്ന ശവത്തിന്റെ
കേൾകാത്ത ഞരങ്ങൽ
ഒരു ദീർഘനിശ്വാസത്തിലൊതുക്കി
ക്ഷമനശിക്കുന്നൊരീ
ഉഷ്ണകാലമദ്ധ്യാഹ്നം
No comments:
Post a Comment