Total Pageviews

Friday, May 24, 2019

 നവരാത്രി മേളം
ഉറക്കെമേയില്ലെന്നാലും ഉണർത്തുവാനാളില്ലെങ്കിൽ
പറന്നങ്ങുമറഞ്ഞേക്കാം ദിനം വർഷംയുഗം പോലും
ചെറുതായിട്ടിളകുമീയിലയ്ക്കൊപ്പമിടയ്ക്കിടെ
ചെറുത്തുനിൽക്കുവാനാകാതൊരുമോഹം തുടിക്കുന്നു

കൊടും ചൂടിൽ തളർന്നു നീയുറങ്ങുമ്പോഴടുത്തു ഞാൻ
ഇളം കാറ്റായ് ജനാലയ്ക്കലൊരിക്കൽ വന്നണഞ്ഞോട്ടേ
മയക്കം വിട്ടുണർന്നുനീ മിഴി ചിമ്മിത്തുറക്കുമ്പോൾ
ജലത്തിൻറെ തണുപ്പായിട്ടീ മുഖത്തെപ്പുണർന്നോട്ടേ

ഇരുട്ടിൽ നീ തെളിക്കുന്നീ വിളക്കിൻറെ പ്രകാശം ഞാൻ
പരക്കും നിൻ മിഴിക്കോണിൽതെളിഞ്ഞ താരങ്ങളായി
തുറക്കും നീയൊരു കാവ്യം നിറഞ്ഞ പുസ്തകമെങ്കിൽ
പടരും ഞാനതിൽ നീളെ ത്തുടിക്കുമക്ഷരങ്ങളായ്

വിചാരങ്ങൾ കാവലേൽക്കും മനസ്സിൻറെയതിർത്തിയിൽ
വികാരത്തിൻ മറ പറ്റിക്കടക്കും ചാരനെപ്പോലെ
തടസ്സങ്ങൾ തട്ടി മാറ്റി പ്പ്രതിരോധത്തെയും നീക്കി
സുരലോകം തൊഴുന്ന നിന്നുള്ളിലിന്നെൻ അശ്വമേധം

ഉടമയെങ്കിലുമെന്നും അടിമയായ് രസിക്കും ഞാൻ
മടിയതില്ലിവനൊട്ടും കഴൽ നിന്റെ തഴുകാനും
പടിയടച്ചകലത്തു നിർത്തും ഉള്ളിലൂറും ദു:ഖമെല്ലാം
കാടുപൂത്തതു കണ്ട ശലഭം പോലെയുയരും നിന്റെയുള്ളം

മധുരമീ നവരാത്രി കാലം കഞ്ജബാണൻ പൂജവെച്ചോ-
രസ്ത്രമെല്ലാം ഞാനെടുത്തിട്ടിന്നു തന്നങ്ങെയ്ത് നോക്കും
അഞ്ചുമല്ലയ്യഞ്ചുമല്ലമ്പതും പിന്നൊന്നുമാണീയക്ഷരങ്ങള-
വയ്ക്കുമുന്നിൽ തോറ്റു പോകാൻ നീ ശ്രമിക്കും


No comments:

Post a Comment