Total Pageviews

Monday, May 27, 2019

വിഷമവൃത്തം


ചെന്നായുടെ മുഖമാണ് അയാൾക്ക്‌ . അതാരും അറിയുന്നില്ല. അതാണ്‌ അയാളുടെ വിജയം.
അയാൾക്ക് ഞങ്ങളുടെ സെക്ഷനിൽ വരേണ്ട ആവശ്യം ഇല്ല. എങ്കിലും മിക്കപോഴും ഇവിടൊക്കെ ത്തന്നെ കാണാം. കുറുക്കനെ പോലെ തോളുകൾ താഴ്ത്തി ചെന്നായയെ പോലെ ചുറ്റും നോക്കി കറങ്ങി നടക്കും.
മദ്യത്തിന്റെ രൂക്ഷ ഗന്ധമാവണം അയാളുടെ ശ്വാസത്തിന് . അയാൾ വിവാഹിതനല്ല. ഏതോ പെണ്ണിന്റെ ഭാഗ്യം. എന്റെ വീട്ടിലാരും മദ്യപിച്ചിരുന്നതായി ഓർമ്മയില്ല . അച്ഛൻ അധ്യാപകനായിരുന്നു. നേരെ ചൊവ്വേയാണ് ഞങൾ രണ്ടു പെണ്ണിനേയും ഒരാണിനേയും അച്ഛൻ വളർത്തിയത്
ആനന്ദന്റെ അച്ഛനും അമ്മയും എങ്ങിനെയുള്ളവരായിരിക്കും എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് . മനസ്സിൽ ഞാൻ അവരുടെ ചിത്രം വരച്ചു നോക്കിയിട്ടുണ്ട് . കുടുംബത്തിൽ നിന്നാണ് മനുഷ്യൻ നന്മ തിന്മകളൊക്കെ പഠിക്കുന്നത്.
ആഫീസിലെ സീനിയേഴ്സിനൊക്കെ അയാളെ ഒരുവിധമെങ്കിലും അറിയാം. പുതിയതായി വന്ന ചിലർക്ക് അയാളെ വലിയ ഇഷ്ടമാണ്. അതെങ്ങിനെയാ? കണ്ണ് ചെന്നാൽ കണ്ണും കൂട്ടത്തിലല്ല ചേരൂ?
പുതിയതായി വന്നത് കൂടുതലും പെണ്‍കുട്ടികളാണ് . ഒരു ഓഫീസിൽ ജോലിക്കു വരുന്നതാണെന്ന് ഒരു ചിന്തയും ഇല്ല. ഇപ്പോഴും കോളേജിൽ പോകുവാനാ വിചാരം. കമ്പ്യൂട്ടർ അറിയാവുന്നതുകൊണ്ട്‌ ജോലി പെട്ടെന്ന് തീർക്കും. എനിക്കും അവരെ കൊണ്ട് അങ്ങനെ ചില കാര്യങ്ങളിൽ പ്രയോജനമുണ്ട്. എങ്കിലും അവരുടെ രീതികളുമായി യോജിക്കാൻ കഴിയുന്നില്ല. ആനന്ദനാണ് അവരുടെ സപ്പോർട്ട്. സ്കെർട്ട് പോലുള്ള എന്തോ ഒരു വസ്ത്രവും ഇട്ട് വന്നതിന് ജീനയെ സെക്ഷൻ ഓഫീസർ ശകാരിച്ചു. ഹോ ആനന്ദൻ അന്നയാളെ തല്ലിയില്ല എന്നേ ഉള്ളൂ. ഹീറോയിസം കാണിച്ചതാണ്. അങ്ങിനെയാണ് അയാൾ അവരെയെല്ലാം വീഴ്ത്തിയത്. അതിൻറെ അടുത്ത മാസം ഓഫീസിൽ നിന്ന് ടൂർ ഉണ്ടായിരുന്നു ഞാൻ പോയില്ല. അവരുടെ ലോകം, അവരുടെ ആഘോഷം.
പുതിയതായ് വന്ന ഒരു കുട്ടിയോട് ആനന്ദന് പ്രത്യേകിച്ച് ഒരടുപ്പമുണ്ട് . ഒരിക്കൽ കാന്റീനിൽ അവരൊരുമിച്ചിരുന്നു കഴിക്കുന്നത്‌ കണ്ടു. നോക്കാനേ പോയില്ല. ആ കുട്ടിയെ വിളിച്ചൊന്നുപദേശിക്കണമെന്നുണ്
കാശെന്ന് കേട്ടാൽ അയാള് ചാടി വീഴും. ഓട്ടക്കയ്യനായിരിക്കണം. ചിട്ടിയും പാട്ടവുമൊന്നുമില്ല. എന്ത് പിരിവ് ഏറ്റെടുത്ത് നടത്തിക്കൊള്ളും.അയാളു കാരണം ഒരു വോളിബോൾ കോർട്ടും നെറ്റും ബോളും ഒക്കെ ഓഫീസിൽ ഉണ്ടായെന്നതു ശരി തന്നെ. എന്റെ മൂത്ത മകൾക്കായിരുന്നു ഇവിടെ ഏർപ്പെടുത്തിയ ആദ്യത്തെ എൻഡോവ്മെന്റ്റ് ഫണ്ട് കിട്ടിയതും. അയാളാണ് അത് ഓർഗനൈസ് ചെയ്തത് .
ഓഫീസിലെ കോഫീ മെഷീൻ വാങ്ങാനായി പിരിച്ച കാശിൽ നിന്ന് അയാള് എന്തോ വെട്ടിച്ചെന്ന് മൂർത്തി സാർ ഒരിക്കൽ പറഞ്ഞു. ആനന്ദൻ അയാളുടെ കരണത്തിട്ടൊന്നു പൊട്ടിച്ചു. പിന്നെ ആരും കാശിന്റെ കാര്യത്തിന് അയാളെ ഒന്നും പറഞ്ഞിട്ടില്ല. ധൈര്യമില്ലാത്തത് കൊണ്ടല്ല, അയാള് വെട്ടിക്കുകേം ഒന്നുമില്ല. വെട്ടിച്ച് ആർക്ക് കൊണ്ട് കൊടുക്കാൻ. പെണ്ണും പെടക്കോഴിയും ഒന്നും ഇല്ലല്ലോ. മൂർത്തി സാർ കമ്പ്ലെയിന്റു ചെയ്തെങ്കിലും പറയാൻ ആരും പോയില്ല. അയാള് ഒരഹങ്കാരിയാണ് . അയാൾ റിട്ടയർ ചെയ്തപ്പോൾ ഫെയർവെൽ നടത്താൻ ആർക്കും താത്പര്യം ഇല്ലായിരുന്നു. ആനന്ദന്റെ നിർബന്ധം കൊണ്ടാണ് അത് നടന്നത് . നൂറ്റി യൻപതു രൂപ വെച്ച് പിരിച്ചു. ശാന്ത പറഞ്ഞു അത് നടത്തിയത് ആനന്ദന്റെ കുറ്റബോധം കൊണ്ടാണെന്ന് . കോ ഫീമെഷീൻ വാങ്ങിയപ്പോൾ അയാള് വെട്ടിച്ചിട്ടുണ്ടാവുമോ? അതോ മൂർത്തി സാറിനെ തല്ലിയ കാര്യമാണോ ശാന്തഉദ്ദേശിച്ചത് ? ആർക്കറിയാം?
മൂത്ത മകൾ കീർത്തനയ്ക്ക് എം ബി ബി എസ്സിന് അഡ്മിഷൻ കിട്ടിയപ്പോൾ ലഡ്ഡു കൊടുക്കാൻ അവൾ ഓഫീസിൽ വന്നിരുന്നു. ആനന്ദനും അവളുമായി ഏറെ സംസാരിച്ചു. അങ്കിൾ അങ്കിൾ എന്ന് വിളിച്ച് എന്തൊരു ചിരിയും ബഹളവും ആയിരുന്നു! ഇളയമകൾ കാർത്തികയെ അല്ല ഇവൾ . ഇളക്കം കുറച്ച് കൂടുതലാണ് .
ഒരിക്കൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സുഭദ്ര അയാളോട് കളിയായി ചോദിച്ചു എന്താ കല്യാണം കഴിക്കാത്തത് എന്ന് . ഞാൻ ചെവി വട്ടം പിടിച്ചു. ശരിക്ക് എന്തെങ്കിലും കാരണം കാണും. രോഗമോ കഴിവ് കേടോ. അല്ലെങ്കിൽ തന്നെ ഇയാളെ ആര് സ്വീകരിക്കും? അതേ നിമിഷത്തിൽ എന്നെ ഞെട്ടിച്ചു കൊണ്ട് അയാളുടെ മറുപടി കേട്ട്.
"എന്നെയൊക്കെ ആര് സ്വീകരിക്കും?"
ഈശ്വരാ ഇയാളെങ്ങനെ എന്റെ മനസ് വായിച്ചു? ഹിപ്നോട്ടിസം വല്ലോം പഠിച്ചിട്ടുണ്ടോ?
ഒരു മാസം കഴിഞ്ഞപ്പോൾ അയാള് പിന്നെയും എന്റെ ജീവിതത്തിൽ കയറി വന്നു. കാർത്തിക ഫിസിക്സിന് ട്യൂഷൻ എടുക്കാൻ ഒരാൾ വേണമെന്ന് പറയുന്നുണ്ടായിരുന്നു. ഒരു ദിവസം അവൾ ആനന്ദനോട് ചോദിച്ചു നോക്കാൻ പറഞ്ഞു. അത്ഭുതം തോന്നി. ഇവള ആനന്ദനെ കണ്ടിട്ട് കൂടി ഇല്ല.
"നിനക്കെങ്ങനെ ആനന്ദനെ അറിയാം?"
"ചേച്ചി പറഞ്ഞു. അവർ ഫെയിസ് ബുക്ക് ഫ്രണ്ട്സാ."
അന്ന് വൈകിട്ട് തന്നെ കീർത്തനയെ ഫോണിൽ വിളിച്ചു . പരീക്ഷയ്ക്ക് നന്നായി പഠിക്കണമെന്നും നെറ്റിലിരുന്നു അധികം സമയം കളയരുതതെന്നും ഉപദേശിച്ചു. ഒന്ന് ചുരണ്ടി നോക്കാനായി ആനന്ദന്റെ സ്നേഹാന്വേഷണങ്ങൽ അറിയിച്ചു. ട്യൂഷന് അയാളെ ഏർപ്പെടുത്താൻ അവളും പറഞ്ഞു.
ഈശ്വരാ... ലോകം എന്തു മാത്രം മാറിയിരിക്കുന്നു. എന്റെ സഹപ്രവർത്തകനെ എന്നേക്കാൾ നാന്നായി എന്റെ മക്കൾക്കറിയാം. കണ്ടുമുട്ടലുകളും സൌഹൃദങ്ങളും മറവിൽ മാത്രം നടക്കുന്ന ഈ ലോകത്തിൽ ഇനി മൂല്യങ്ങൾക്ക് എന്ത് പ്രസക്തി? ഇരുട്ടിലെ ശത്രുവിന് വിജയ സാധ്യത കൂടും. പഠിത്തം കഴിഞ്ഞാൽ ഉടനെ കീർത്തനയുടെ കല്യാണം നടത്തണം.
നന്നായി ആലോചിച്ചുറപ്പിച്ച ശേഷമാണ് ട്യൂഷനായി ആനന്ദനെ ക്ഷണിച്ചത്. അയാൾക്ക് ജീവിതത്തിൽ നഷ്ടപ്പെടുന്നതെന്തെന്നു അയാള് അറിയണം. അറിഞ്ഞു വേദനിക്കണം. സന്തോഷകരമായ ഒരു കുടുംബ ജീവിതം എന്താണെന്ന് അയാൾ കാണട്ടെ. ജീവിത മൂല്യങ്ങളെ കുറിച്ച് അറിയട്ടെ.
കീർത്തനയുമായി അയാൾക്കെന്തു ബന്ധമുണ്ടെ ങ്കിലും അതൊക്കെ പുറത്തു വരും. അവൾ അകലെ ഹോസ്റ്റലിൽ ആയതു കൊണ്ട് അവളുടെ മേൽ ഒരു കണ്ണ്‍ വെയ്ക്കുക അസാധ്യം. പക്ഷെ ആനന്ദൻ ഇവിടെ ഉണ്ടല്ലോ. മറഞ്ഞിരുന്നാ ക്രമിക്കാനേ അയാളെ പോലുള്ള ഭീരുക്കൾക്കറിയൂ. എന്റെ കണ്മുന്നിൽ അയാളുടെ വേഷം കെട്ടൊക്കെ പൊളിയും.
അനിയേട്ടന്റെ കാര്യം തെല്ലു സംശയമുണ്ടായിരുന്നു. എപ്പോഴാണ് സ്വഭാവം മാറുന്ന തെന്നറിയില്ല. സ്നേഹമൊക്കെ യുണ്ടെങ്കിലും അപ്രതീക്ഷിതമായി വഴക്ക് തുടങ്ങും. തുടങ്ങിയാൽ പിന്നെ ഒരു മാസത്തോളം ഇന്ത്യയും പാകിസ്ഥാനുമാണ്. അതൊന്നും കുട്ടികൾക്കല്ലാതെ വേറെ ആർക്കുമറിയില്ല. അല്ലെങ്കിൽ തന്നെ ഇതു വീട്ടിലാണ് വഴക്കിലല്ലാത്തത് . എന്നാലും ആണ്ടാൻ അതൊന്നും അറിയാൻ പാടില്ല. ഒന്നാലോചിച്ചപ്പോൾ അതിലിത്ര ഉലക്കണ്ഠപ്പെടേണ്ടെന്നു തോന്നി. അനിയെട്ടന് ഇഷ്ടമുള്ളതുപോലെ പെരുമാറുകയേ വേണ്ടൂ. കളിയും ദേഷ്യവു മൊക്കെ ഒന്നടക്കി വെച്ചാൽ മതി. അപ്പോഴതും പരിഹരിച്ചു.
കീർത്തനയെ കണ്ടു കാർത്തികയും അതുപോലെ ആണെന്നു അയാൾ കരുതിയിട്ടുണ്ടാവും അതായിരിക്കും സമയമില്ലാഞ്ഞിട്ടും അയാള് ട്യൂഷന് സമ്മതിച്ചത് . എന്തായാലും കാർത്തി കയുടെ സ്വഭാവം അയാൾക്ക് ഒരു സർപ്രൈസ് ആയിരിക്കും. അയാളുടെ മനസ്സിൽ കീർത്തന എന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും തെറ്റി ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കാർത്തിക അത് മാറ്റിക്കൊള്ളും. വായിൽ നാക്കുണ്ടോന്നു വാ പൊളിച്ചു നോക്കണം.
പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത് . അനിയേട്ടന് ആനന്ദനെ ശരിക്കങ്ങ് ഇഷ്ടപ്പെട്ടു. ഫിസിക്സ് ട്യൂഷൻ മാത്രം. എന്നിട്ടും കാർത്തികയുടെ മാർക്ക് നന്നായി മെച്ചപ്പെട്ടു. ഫിസിക്സ് അവൾക്ക് പഥ്യമായി. ആനന്ദനെ അനിയേട്ടനും. ചിലപ്പോഴൊക്കെ അനിയേട്ടൻ അവളെ എണീപ്പിച്ചു വിടും. അപ്പുറത്തെങ്ങാണം നം പോയിരുന്നു പഠിക്കാൻ പറയും. ആനന്ദൻ മദ്യപിക്കുകയേ ഇല്ല. അതിൽ അനിയേട്ടനു കുറച്ചു നിരാശ തോന്നിയെങ്കിലും രാഷ്ട്രീയവും ആത്മീയതയും ചർച്ച ഒരാളെ കിട്ടിയതിൽ സന്തോഷമായി. പണ്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും സേവ ഉണ്ടായിരുന്നു. ഇപ്പോഴത്‌ മാസത്തിൽ ഒരിക്കലായി. അതും ആനന്ദൻ വരാത്ത ദിവസങ്ങളിൽ . രണ്ടുപേരും കൂടി കവിത ചൊല്ലി എന്റെ കെടുത്തുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷെ ആനന്ദന് അസുഖം ഇല്ല. നന്നായി.
കീർത്തന ഓണം അവധിക്കു വന്നപ്പോൾ ലോകത്തിൽ ഒരാള് കൂടി ആയി. കാർത്തിക അടുക്കളയിൽ വന്നിരുന്നു പഠിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു സ്പാനിഷ്‌ സിനിമയുടെ കഥ ആനന്ദ നോട് അനിയേട്ട ൻ വിവരിക്കുന്നത് കേട്ട് ഞെട്ടിപ്പോയി . അതും കീർത്തയുടെ മുന്നിൽ വെച്ച് . അന്ന് രാത്രി തന്നെ അനിയേട്ടനോട് അതേക്കുറിച്ച് പറഞ്ഞു. വളരെ തന്ത്രപൂർവ്വം വഴക്കുണ്ടാക്കാൻ ഒരവസരവും കൊടുക്കാതെ മയത്തിലാണ് പറഞ്ഞത് . അനിയേട്ടൻ അത് കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു . കീർത്തനയുടെ അനാട്ടമി ടെക്സ്റ്റ് ബുക്ക് എടുത്തു തുറന്നു കാണിച്ചു. അതെടുത്ത് വലിച്ചു കീറാനാണു തോന്നിയതു. കതക് വലിച്ചടച്ച് ഹാളിൽ പോയി കിടന്നാലോ എന്ന് തോന്നി. അത് വേണ്ട . വഴക്കുതുടങ്ങിയാൽ എല്ലാം പൊളിയും. ആനന്ദൻ അറിയും . അയാൾ ജയിക്കാൻ പാടില്ല. ഞങ്ങളുടേത് ഒരു പെർഫക്റ്റ് ഫാമിലി ആണ്. പനിക്കും ജലദോഷത്തിനും ചികിത്സിക്കാനും ഈ പിള്ളേരെ ഇതൊക്കെ എന്തിനു പഠിപ്പിക്കണം. അത് സ്പെഷ്യലൈസ് ചെയ്യുന്നവർക്ക് പോരെ? എന്ജിനീയറിങ്ങിനു വിട്ടാൽ മതിയായിരുന്നു.
കീർത്തന വെക്കേഷൻ കഴിഞ്ഞു മടങ്ങിയപ്പോൾ എന്തൊരാശ്വാസ മായിരുന്നു . ആനന്ദനുമായി ചാറ്റിങ്ങ് ഒന്നും വേണ്ടെന്നു അനിയേട്ടൻ കേൾക്കാതെ അവൾക്ക് നിർദേശം നല്കിയാണ് വിട്ടത്. അതിനൊക്കെ അതിലും കൊള്ളാവുന്ന ചെറുപ്പക്കാർ കൂടെ പഠിക്കുന്നു ണ്ടെന്നു അവൾ പറഞ്ഞപ്പോൾ ചൂളിപ്പോയി. എന്താണ് അവൾ ഉദ്ദേശിച്ചത് ? അവൾ ഒരു കൊകാണാമായിരുന്നു ച്ചു കുട്ടിയൊന്നുമല്ലേന്നോ ? തമാശയായിട്ടാണെങ്കിലും അതിനു പിന്നിൽ മുരടനക്കുന്ന ഒരു കാട്ടു ജന്തുവിനെ കാണാമായിരുന്നു
ആയിടയ്ക്കാണ് കാർത്തികയുടെ സ്വഭാവത്തിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. കീർത്തന ഒഴിച്ചിട്ട കസേരയിൽ ഇരിക്കാനൊരു ശ്രമം. അനിയേട്ടനില്ലാത്ത ഒരു ദിവസം അവളെ നന്നായി ശകാരിച്ചു. അവൾ കുറെ കരഞ്ഞും പിണങ്ങിയുമൊക്കെ ഇരുന്നു. ഇനി ദിവസം കഴിഞ്ഞേ ട്യൂഷനുള്ളൂ. ആനന്ദൻ വരുമ്പോഴേയ്ക്ക് അവളെ ശരിയാക്കി എടുകം. നെയ്പ്പായസമാണ് അവളുടെ വീക്ക്‌നെസ് . അതുതന്നെ മതി.
ഒരു ടൂ വീലർ വേണമെന്ന് കാർത്തിക പറയാൻ തുടങ്ങിയിട്ട് നാളേറെ യായി. അച്ഛന്റെ ബൈക്കും കാറുമൊക്കെ മക്കൾ രണ്ടുപേരും വീടിനു മുൻപിലത്തെ റോഡിലിട്ട് ഓടിക്കും. ലൈസൻസ് ഒക്കെ ഉണ്ട്. നിർബന്ധം സഹിക്കവയ്യാതെ ഒടുവില കാർത്തികയ്ക്ക് വണ്ടി സമ്മതിച്ചു. അനിയേട്ടൻ സ്ഥലത്തില്ലായിരുന്നു ഒന്ന് രണ്ടു ദിവസം. അതുകൊണ്ട് ആനന്ദനാണ് പേപ്പ റൊക്കെ കൊടുത്തത്. ഏതു വണ്ടി വേണമെന്ന തീരുമാനമൊക്കെ അവൾക്കു വിട്ടു കൊടുത്തു. സ്വയം തീരുമാനമെടുക്കാൻ പഠിക്കട്ടെ. അവളും അനിയേട്ടനും കൂടിയാണ് വണ്ടി എടുക്കാൻ പോയത്. പോകാൻ നേരവും അമ്മയ്ക്ക് ഒരു കിടിലൻ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല. വണ്ടിയുമായി മടങ്ങി വന്നു വീട്ടിൽ കയറിയ ഉടനെ ഓടിവന്നു കവിളിൽ ഒരു അവൾ പറഞ്ഞു,
"എന്റെയൊരു വാശിയായിരുന്നു ഒരു യമഹ ആർ എക്സ് 100 സ്വന്തമാക്കണമെന്ന് . ഓ ഇനി കോളേജ് ഒന്ന് തുറന്നാൽ മതി."
കീർത്തനയിൽ നിന്നും ഇത് പ്രതീക്ഷിക്കാം, പക്ഷെ കാർത്തികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല . ഫോണിൽ വിവരം പറഞ്ഞപ്പോൾ കീർത്തന അറിയിച്ചപ്പോൾ അവൾ അരമണിക്കൂർ നിർത്താതെ ചിരിച്ചു. ഒരാഴ്ച ഞാൻ പിന്നെ അവളെ വിളിച്ചില്ല .
പിന്നെയാണ് പേക്കിനാവുകളുടെ തുടക്കം. മരങ്ങൾ മറിഞ്ഞു വീഴുന്നതും കടൽ കരയെ വിഴുങ്ങുന്നതും കുന്നുകൾ പെരുമഴയിൽ മണ്‍കൂനകൾ പോലെ തകരുന്നതും സ്വപ്നം കണ്ടു. എങ്ങിനെ ഞാനെന്റെ താളം തെറ്റിയ ജീവിതം നേരെയാക്കും? എന്റെ ചുറ്റും ആനന്ദൻ വേഷങ്ങൾ കെട്ടിയാടുകയാണ് . ആദ്യം കീർത്തനയായി അനിയേട്ടനായി ഇപ്പോൾ കാർത്തികയുടെ വേഷത്തിൽ. അയാള് ജീവിച്ചിരിക്കുന്നി ടത്തോളം എനിക്ക് സമാധാനമില്ല. ഈ വീട്ടിൽ നിന്നയാളെ ഒഴിവാകാനിനി ആകില്ല. പക്ഷെ മനസ്സിൽ നിന്നൊഴിവാക്കാം അയാളോട് ഞാൻ പടപോരുതുന്ന ഓരോ നിമിഷവും അയാളെന്റെ വെറുപ്പ്‌ തിന്നു കരുത്താർജ്ജിക്കുകയാണ്. അയാളോട് വാശിക്കൊന്നും പോകേണ്ടായിരുന്നു . അയാൾക്ക്‌ ഏതറ്റം വരെയും താഴാം. അതുപോലാണോ ഞാൻ? എന്തായാലും ട്യൂഷൻ തീരാറായി.
ഓഫീസിലെല്ലാവർക്കും ഒരു ഐ റ്റി കമ്പനി ഒരാഴ്ചത്തെ ഓഫീസ് ഓട്ടോമേഷൻ ക്യാമ്പിന്റെ അവസാനാം കലാപരിപാടികൾ ഉണ്ടായിരുന്നു. ആനന്ദൻ ഒരു പാട്ട് പാടി. വലിയ കയ്യടി ആയിരുന്നു. അയാൾ പാടുമെന്ന്
ആർക്കുമറി യാത്തതുകൊണ്ടായിരിക്കണം ഇത്രയും അഭിനന്ദനം. പാട്ട് എനിക്കിഷ്ടപ്പെട്ടില്ല. അത് കഴിഞ്ഞ് റവറന്റ് ഫാദർ ജോണച്ചന്റെ ഒരു സ്പീീച് ഉണ്ടായിരുന്നു. കുറച്ചു ബോറടിപ്പിച്ചെങ്കിലും അച്ചൻ ഒരു അസാധാരണമായ ഉപദേശം നല്കി. ഒരാഴ്ചയ്ക്ക് ശേഷം പുതുവർഷം ആണല്ലോ. ഇത്തവണ പുതുവർഷത്തിൽ നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ചെയ്യണമെന്നാ ഉപദേശം. ആലസ്യത്തിൽ നിന്നുണരാൻ അത് സഹായിക്കുമത്രേ . അത് നല്ലതോ ചീത്തയോ വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം എന്നും പറഞ്ഞു.ആ പറഞ്ഞതിന് അച്ചന് പെണ്‍കുട്ടികളുടെ വക പ്രത്യേക കയ്യടി കിട്ടി.
പുതിയതായി ഞാനെന്തു ചെയ്യുമെന്ന് ചിന്തിക്കുന്നതിലും മുൻപ് ഞാൻ ചിന്തിച്ചത് ആനന്ദൻ എന്ത് ചെയ്യുമെന്നായിരുന്നു. അയാൾ ചെയ്യാത്ത ഒരു ചീത്ത കാര്യം മദ്യപാനം മാത്രമായിരുന്നു.
എന്റെ തലയിലൂടെ കൊള്ളിമീനുകൾ പാഞ്ഞു. ആനന്ദൻ മദ്യപിക്കാത്തത് അനിയേട്ടന് ഒരതിശയമായിരുന്നു . അനിയേട്ടൻ ആഴ്ചയിൽ ഒരിക്കലെങ്കിലും അല്പ്പം കഴിക്കും. ഒരിക്കൽ അനിയേട്ടൻ ആനന്ദനോട് അതേക്കുറിച്ചു ചോദിച്ചത്രേ. അപ്പോൾ അയാൾ പറഞ്ഞു മദ്യത്തെ ഭയമാണെന്ന് .
"ഒരിക്കൽ നിർത്താൻ പെട്ട പാട് എനിക്കറിയാം. വീങ്ങിയ കരളുമായി നാലു ദിവസമാ ബോധമില്ലാതെ കെടന്നത് . ഇനി തുടങ്ങിയാ ചെലപ്പോ നിർത്താൻ പറ്റിയെന്നു വരില്ല."
നെഞ്ചിടിപ്പോടെ യാണെങ്കിലും പ്ലാനുകൾ പലതും എന്റെ മനസിലൂടെ കടന്നു പോയി.
ഞാനൊരു ചെറിയ ശരിയും അയാള് ഒരു വലിയ തെറ്റുമാണ് .
കരളുറപ്പുള്ളവൻ എന്ന പേര് ഞാൻ മാറ്റിത്തരാം. നിങ്ങളുടെ ദൌർബല്യം നിങ്ങൾ തന്നെ എനിക്ക് വെളിവാക്കി തന്നതിന് നന്ദി.
ക്രിസ്മസ് പ്രമാണിച്ച് അനിയേട്ടന് എന്ത് സമ്മാനം വേണമെന്ന് അച്ഛൻ ചോദിച്ചപ്പോൾ ഇപ്രാവശ്യം ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊടുക്കാൻ പറഞ്ഞു. കത്തി തീർക്കാൻ കൊല്ലന്റെ ആലയിലെത്തിയതു പോലെ എന്റെ മനസ് തുടിച്ചു .
ആനന്ദനും അനിയേട്ടനും ഒക്കെ ഉള്ള ഒരു ദിവസം ഞാൻ ഓഫീസിൽ നടന്ന പ്രസംഗത്തെ കുറിച്ചു ഒന്നു സൂചിപ്പിച്ചു. കീർത്തന ക്രിസ്മസിന് വീട്ടിൽ എത്തിയിരുന്നു. അവൾക്കും കാർത്തികയ്ക്കും ആ ഐഡിയ വളരെ ഇഷ്ടപ്പെട്ടു . പുതിയ ബൈക്കിൽ ആദ്യമായി ടൌണിൽ ചുറ്റുന്നതു അന്നാകാമെന്നു കാർത്തിക തീരുമാനിച്ചു. കീർത്തന തന്റെ നീണ്ട മുടിമുറിച്ച് ക്യാൻസർ സെന്ററിനു കൊടുക്കാൻ ആ ദിവസം തിരഞ്ഞെടുത്തു. അനിയേട്ടനു ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല. ക്രിസ്മസിന് അച്ഛൻ കൊടുത്തയച്ച സമ്മാനം കണ്ടപ്പോൾ ഉള്ളം കൈ തമാശയായി നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു,
"ശ്ശോടാ, ഈ ന്യൂ ഈയർ തൊട്ട് ജീവിതത്തിൽ ഇനി ഈ സാധനം കൈ കൊണ്ട് തൊടില്ല എന്ന് തീരുമാനിക്കാനിരുന്നതാ. നിന്റെ അച്ഛനായിട്ട് അതില്ലാതാക്കി."
"അതിനിത് അനിയേട്ടന് തരുന്നില്ലല്ലോ. "
"പിന്നെന്താ, നീ അടിച്ചു വീലാവാൻ പോവ്വണൊ?"
"അതെ. ഈ സാധനം തൊടാത്തവർ ഈ പുതു വർഷത്തിൽ അതൊന്നു പരീക്ഷിക്കുന്നു. ഇടയ്ക്കിടെ കഴിക്കുന്നവർക്ക് അത് കണ്ട് വെള്ളമിറക്കാം"
" നിന്നെ ഞാൻ സമ്മതിച്ചു"
"ഞാൻ മാത്രമല്ല വേറേം ആൾക്കാരുണ്ട് "
"ആരാ? കീർത്തനയും കാാർത്തികയുമോ?"
"അതൊക്കെ കണ്ടോളൂ!"
അനിയേട്ടൻ ആനന്ദൻ വന്നപ്പോൾ അതൊരു വലിയ തമാശയായി അവതരിപ്പിച്ചു. ആനന്ദന് മാറ്റവുമില്ല ഇയാൾക്കെല്ലാരുടെയും മനസ്സറിയാം. ഇയാടെ മനസ് ആർക്കറിയാം!
കുറെ കഴിഞ്ഞു ഒരു കവിത ചൊല്ലി . അതും തുടങ്ങി. അനിയെട്ടൻ കയ്യടിച്ച് താളം ഇട്ടു.
"വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാംനല്ലിളം കള്ള്
ചില്ലിഗ്ലാസ്സിൽ പകർന്നിട്ടതിരുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തിത്തോഴരോടോത്തു മേളിപ്പതേക്കാൾ
സ്വർലോകത്തും ലഭിക്കില്ലൊരു സുഖം പോക വേദാന്തമേ നീ"
പിന്നെയുമുണ്ടായിരുന്നു മദ്യത്തിന്റെ വീരഗാഥകൾ . അനിയേട്ടനുമുണ്ടായിരുന്നു ഏറെപ്പറയാൻ. കെമിസ്ട്രി പുസ്തകത്തിലുള്ള തൊക്കെ കാർത്തികയും പറഞ്ഞു. മെഥ ലെറ്റ ഡ്‌ സ്പിരിറ്റിന്റെ നാറ്റം ഒരു വർഷം കൊണ്ട് തനിക്കെങ്ങനെ സുഗന്ധമായി മാറിയെന്ന് കീർത്തനയും പറഞ്ഞു.
വെള്ളമെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ആ കുപ്പി കണ്ടു. ഒരു നിമിഷം നോക്കി നിന്നു . അറിയാതെ ഒന്നു കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി .അമ്പിൽ വിഷം പുരട്ടുന്ന കാട്ടാളനെ ഓർമ്മ വന്നു. ഉള്ളിൽ ഒരു ഇടിത്തീ ഉയർന്നു പൊങ്ങി. ഒരു മനുഷ്യനെ മരണത്തിലേയ്ക്ക് തള്ളി ഇടുകയാണ് .
ഞാനെങ്ങനെ തള്ളി വിടും? തീരുമാനം അയളുടേതല്ലേ?
അങ്ങിനെയൊരു ദൌർബല്യമുണ്ടെങ്കിൽ അയാൾക്ക് കഴിക്കാതെ യിരിക്കാമല്ലോ
ആണയിട്ടു പറയുന്ന നിശ്ചയ ദാർഢ്യമൊക്കെ അന്നു കാണാം .
എന്തിനാണ് ഞാൻ തനിയേ നിന്നു പുഞ്ചിരിക്കുന്നത് ?
അയളെന്നോ ടെന്ത് തെറ്റ് ചെയ്തു?
മറിച്ചു ചിന്തിച്ചാൽ അയാളെ കണ്ടത് മുതലാണ്‌ എനിക്കിത്രയും ചിന്തകൾ തലയിൽ മൂളിപ്പറക്കാൻ തുടങ്ങിയത് ?
അയാളുടെ വാക്കും ചിന്തയും പ്രവർത്തിയും എന്തിന് നിശ്വാസം പോലും ലോകത്തെ മലിനമാക്കുന്നു. ഉഷ്ണക്കാറ്റുപോലെ അത് ചീറിയടിച്ച് വിടരാൻ കൊതിക്കുന്ന സ്വപ്നങ്ങളേപ്പോലും കരിച്ചു കളയുന്നു.
അയാളുടെ തത്വ ചിന്തയ്ക്ക് അയാൾ തന്നെ ഇരയാവട്ടെ.
പുതുവത്സര വിരുന്നിന് ആനന്ദനേയും വിളിക്കണമെന്ന് അനിയേട്ടൻ പറഞ്ഞത് നന്നായി. ഞാൻ പറഞ്ഞിരുന്നെങ്കിൽ അത് അസ്വാഭാവിക മായേനേ. അയാൾക്ക്‌ നാട്ടിലേയ്ക്കുള്ള യാത്ര ഒരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. കീർത്തനയും അയാളെ വിളിച്ചു.
ഡിന്നർ കഴിഞ്ഞപ്പോൾ കുട്ടികളെ ഒറ്റ നോട്ടം കൊണ്ട് ഒഴിവാക്കി. നാടകീയമായാണ് ആ കുപ്പി മേശപ്പുറത്ത് പ്രദർശിപ്പിച്ചത് . അനിയെട്ടാൻ ഉടനെ തന്നെ തന്റെ പുതിയ ദൌത്യം വിശദീകരിച്ചു. എന്നെന്നേയ്ക്കുമായി ഒഴിവാക്കുന്നൊന്നുമി ല്ല. പകരം ടെറസ്സിൽ കൃഷി തുടങ്ങിയാണ് പുതുവത്സരം ആഘോഷിക്കുന്നത് . അത് കേട്ട് ആനന്ദൻ പോലും പൊട്ടിച്ചിരിച്ചു. എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.
മൂന്നു ഗ്ലാസ്സുകൾ മേശപ്പുറത്തു വെച്ചപ്പോൾ ആനന്ദചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. കെണി അയാൾ മനസിലാക്കിയോ എന്തോ?അനിയേട്ടൻ ചീയേഴ്സ് പറയാൻ കാത്തു നില്കാതെ തന്റെ ഗ്ലാസ് കാലിയാക്കി. വെല്ലു വിളിക്കുന്നതുപോലെ ഒരെണ്ണം എന്റെ നേരെനീട്ടി . ഇത് തന്നെ അയാളെ കൊതിപ്പിക്കാൻ പറ്റിയ അവസരം. ഞാൻ അത് സ്വീകരിച്ചു. രണ്ടു തവണയും പ്രസവ സുശ്രൂഷയ്ക്ക് ഇത് കഴിച്ചിട്ടുണ്ട് .
കണ്ണുമടച്ച് ഒരു കവിളിറക്കി.
അന്ന് കഴിച്ചത് ഇതുപോലെയോന്നുമുള്ള തായിരുന്നില്ലെന്നു തോന്നുന്നു. ഇരുവരുടെയും നോട്ടത്തിനു മുന്നില് ചൂളാൻ പാടില്ല.
എനിക്കവരോട് പുച്ഛം തോന്നി. നോക്കൂ നിങ്ങൾ ചിന്തിക്കാത്ത ഒരു കാര്യം ഞാനിന്നു ജീവിതത്തിൽ ആദ്യമായി ചെയ്തു. അതും ഒരു അന്യ പുരുഷന്റെ മുന്നില് വെച്ച് . അറിയാതെ ഞാൻ വീണ്ടും ഗ്ലാസ്സ് കയ്യിലെടുത്തു. ആനന്ദന്റെ മുഖത്തേയ്ക്ക് കണ്ണു ചിമ്മാതെ നോക്കി അതും കുടിച്ചു.
അതാ ആന്ദന്ദൻ തന്റെ കൊലക്കയർ കയ്യിലെടുക്കുന്നു. ജീീവിത്തിനും മരണത്തിനും ഇടയിലെ ഒരു നിമിഷത്തെ സംശയം. പിന്നെ ചുണ്ടിൽ മുട്ടിച്ച ഗ്ലാസിൽ നിന്നും വിധിയുടെ കയ്പ്പുനീർ ഉള്ളിന്റെ ഉള്ളിലേയ്ക്ക് . എന്താണ് എന്റെ ചിന്തകൾക്ക് ഒരു മരവിപ്പ്. എല്ലാത്തിനും വേഗത കുറയുന്നു. മേഘങ്ങളിലൂടെ ഒഴുകി നീങ്ങുന്ന അമ്പിളിയെ പോലെ ദേഹത്തിനു തീരെ ഭാരം തോന്നുന്നില്ല. ഉള്ളിലെ പകയുടെ തീക്കനൽ ഒരുമഞ്ഞു തുള്ളി പോലെ മനസ്സിൽ നിന്ന് ഒഴുകി പ്പോകുന്നു.
അനിയേട്ടന്റെ സംസാരം ഉച്ചത്തിലായി. അനിയേട്ടൻ വീണ്ടും ഗ്ലാസുകൾ നിറച്ചു . ആന്ദന്ദൻ തടഞ്ഞു.
"ഞാനില്ല. പുതു വൽസരമായിട്ടു ഞാനൊരു തീരുമാനമെടുത്തു. അത് ഇത് ആകാതിരിക്കട്ടെ."
ഞാൻ വീണ്ടും ഗ്ലാസ് കയ്യിലെടുത്തു. എന്റെ ചുണ്ടിൽ എനിക്ക് വേണ്ടാത്ത ഒരു പുഞ്ചിരി പടരുന്നതറിയാം. ആനന്ദൻ കണ്ണെടുക്കാതെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അനിയേട്ടൻ ഗ്ലാസ്‌ കാലിയാക്കി.
എന്റെ ഗ്ലാസ്‌ പകുതിയായിട്ടും രണ്ടാമത്തെ ഗ്ലാസ്‌ നിറയ്ക്കാൻ താത്പര്യം കാണിക്കുന്നില്ല. എന്റെ ഗ്ലാസ് തീർത്തും ഒഴിഞ്ഞെന്നു കണ്ടപ്പോഴാണ് അയാള് സംസാരിച്ചത് .
"ഞാനിന്നുവരെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടില്ലാത്ത ഒരു കാര്യം നാളെ ചെയ്യാൻ പോകുന്നു. അതിനാണ് നാട്ടിലേയ്ക്ക് പോകുന്നതു തന്നെ."
"ആരെയെങ്കിലും തട്ടാനായിരിക്കും." ഞാൻ ചിന്തിച്ചു.
"കൊലപാതകം വല്ലതുമാണൊടോ?" അനിയേട്ടൻ ചോദിച്ചു.
"അതിലും വലിയ പാതകമാ. ഞാനൊരു പെണ്ണിനോട് പ്രൊപോസ് ചെയ്യാൻ പോകുന്നു. പണ്ടത്തെ സുഹൃത്താണ് . ഇപ്പോൾ വിധവയും. കെട്ടിയാൽ ഒരു കുട്ടി ഫ്രീ ഉണ്ട് .
ഒഴിഞ്ഞ ഗ്ലാസ്‌ കയ്യിലെടുത്ത് ഒരു ലജ്ജയോടെ തുടർന്നു
"ഇതൊക്കെ തുടങ്ങിയ സ്ഥിതിക്ക് കയ്യില കേറി പിടിക്കാൻ ആരെങ്കിലും വേണ്ടേ മാഡം?"
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടികളെ ഇങ്ങോട്ട് വിളിച്ചാലോ? പക്ഷെ അതിനു പറ്റിയ ഒരവസ്ഥയിലല്ല
ഒരു തൂവൽ പോലെ ഞാൻ കസേരയിൽ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ ഇരിക്കുകയാണ് . എണീക്കാൻ ധൈര്യമില്ല. ഞാൻ കണ്ണുകളടച്ചു. ഒരു ദിവാസ്വപ്നം പോലെ ഒരു ഗ്രാമം ഉള്ളില തെളിയുന്നു. അവിടെയൊരു പെണ്ണിന് മംഗല്യ ഭാഗ്യം.
ആനന്ദൻ ഉടനെ മടങ്ങി. അയാള് കുറെ നേരം മൂടി അവിടെ ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. നാക്ക് കുഴയുമെന്നു പേടിച്ച് ഒന്നും ചോദിച്ചില്ല .
അനിയേട്ടൻ ആനന്ദനെ യാത്രയാക്കാൻ പോയപ്പോൾ ഞാൻ ധൃതിയിൽ ഒന്നുകൂടി ഗ്ലാസ് നിറച്ച് ചുണ്ടോടു ചേർത്തു. താഴ്ത്തി വെയ്ക്കും മുൻപ് ഗ്ലാസ്സിന് ഒരുമ്മയും കൊടുത്തു.
ആനന്ദന്റെ വിവാഹം രണ്ടാഴ്ചയ്കക്കം നടന്നു. താലികെട്ടു കണ്ടിരുന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
പെണ്ണിന്റെ കയ്യിൽ ഞാനും ഒരു വള ഇട്ടു.
മംഗളാശംസകളോടൊപ്പം മറ്റാരും കേൾക്കാതെ അവളുടെ കാതിൽ മന്ത്രിച്ചു.
"ഭാഗ്യവതിയാണ് "

No comments:

Post a Comment