കനൽപ്പാതകൾ
********************
ഹാളിൽ നിറയെ ആളുണ്ട്. ഇത്രയും ആൾക്കൂട്ടമൊന്നും അമ്മ പാടുമ്പോൾ ഇതിന് മുൻപ് കണ്ടിട്ടില്ല.
റെക്കോർഡ് ചെയ്ത് അച്ഛന് അയയ്ക്കണമെന്ന് അമ്മ നിർബന്ധിച്ച് പറഞ്ഞിട്ടുണ്ട്. ഫോണിനുള്ളിലെ ഒരു കോണ്ടാക്ട് നമ്പർ മാത്രമാണ് അച്ഛൻ. നേരിൽ കണ്ട ഓർമ്മയില്ല.
ഹാളിൽ ആളുകൾ തിങ്ങിനിറഞ്ഞതിന്റെ ആരവം. തുറന്ന വേദിയിൽ പാടുവാൻ പ്രയാസമാണ്. ശബ്ദം ഉയരുമ്പോൾ ശ്രുതിയും അറിയാതെ ഉയർന്നുപോകും. അമ്മയ്ക്ക് അത് ബുദ്ധിമുട്ടാണ്. അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.
സ്പീക്കറിലൂടെ ഒരു അറിയിപ്പ് വന്നു. ആരുടെയോ കാറ് മാറ്റിയിടണമെന്ന്. അവൾ ശ്രദ്ധിച്ചു. അവളുടെ കാറല്ല.
കാറ് വാങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. ആറുമാസത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ജോലിയിൽ കൺഫേം ആയത്. കാറ് വാങ്ങാൻ അതും കാത്തിരിക്കുകയായിരുന്നു. പ്രോഗ്രാമിന് കാറിൽ ചെന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞിട്ട് അമ്മ കേട്ടില്ല. ബസിലാണ് വന്നത്. തിരിച്ചു ബസിൽ പോകാൻ സമ്മതിക്കരുത്.
"ബസ് തന്നെ എനിക്ക് ആർഭാടമാണ്, നടന്നാണ് ശീലം." അമ്മ പറയും
"പണ്ട് മുട്ടിലിഴഞ്ഞെന്ന് പറഞ്ഞ് ഇപ്പോൾ രണ്ടുകാലിൽ നിവർന്ന് നടന്നുകൂടേ?" അവൾ ചോദിക്കും.
പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞു. മന്ത്രി എത്തിയിട്ടില്ല. ഏതോ കവിതാ സമാഹാരത്തിന്റെ പ്രകാശനം. കവി നിർബന്ധിച്ച് വിളിച്ചിട്ടാണ് അമ്മ വന്നത്. യെല്ലോ സാരിയിലും ഒലീവ് ഗ്രീൻ ബ്ലൗസിലും അമ്മ എന്ത് സുന്ദരിയാണ്.
പ്രോഗ്രാം തുടരുന്നതിനിടയിൽ അമ്മ പല തവണ അവളെ നോക്കി പുഞ്ചിരിച്ചു. വല്ലാത്ത ഒരു പരിഭ്രമം ആ ചിരിക്ക് പിന്നിലുണ്ട്. എന്തെല്ലാമാണ് ആ പുഞ്ചിരി കൊണ്ട് അമ്മ മറച്ചു വെച്ചിട്ടുള്ളത്.
താൻ മ്യൂസിക് കോളജിൽ പഠിക്കുമ്പോൾ ഒരു അവധി ദിവസം കോളേജിൽ കൊണ്ടുപോകണമെന്ന് അമ്മ ഒരു ആഗ്രഹം പറഞ്ഞു. എല്ലാ മുറികളും ഹാളുകളും അടഞ്ഞു കിടക്കുന്ന അവിടെ എന്ത് കാണാനെന്ന് ചോദിച്ചപ്പോൾ എന്നാൽ വേണ്ട എന്ന് മറുപടി.
അമ്മ അങ്ങനെയാണ്. ഒരാഗ്രഹവും പറയില്ല. വല്ലതും പറഞ്ഞാൽത്തന്നെ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടാകും എന്ന് തോന്നിയാൽ അപ്പോൾത്തന്നെ മനസ്സ് മാറ്റിക്കളയും.
വളരെ നിർബന്ധിച്ചിട്ടാണ് അമ്മ പിന്നെ അന്ന് കോളേജിൽ വരാൻ തയ്യാറായത്. കോളേജിന്റെ വരാന്തയിലൂടെ അമ്മ എല്ലാം ഒറ്റയ്ക്ക് നടന്നു കണ്ടു. പഴയ മ്യൂസിക് ഹാളിന്റെ അടുത്തേയ്ക്ക് പോയ അമ്മ മടങ്ങിവരാതിരുന്നപ്പോൾ അന്വേഷിച്ച് ചെന്നു.
അമ്മ സമ്മതിച്ച് തന്നില്ല. പക്ഷേ അവൾക്ക് മനസ്സിലായി. അതിൻറെ പടിയിലിരുന്ന് കരയുകയായിരുന്നു അമ്മ.
മന്ത്രി എത്തി പുസ്തകപ്രകാശനം നിർവ്വഹിച്ചു. ആരൊക്കെയോ ആശംസകൾ നേർന്നു. പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഒരു അങ്കിൾ ദീർഘമായി സംസാരിച്ചു. ആർക്കും കഥയെഴുതാം. പാടാനുള്ള സ്വരശുദ്ധിയുണ്ടെങ്കിൽ പാടാം. ഏതാനും വർഷങ്ങൾ പരിശീലിച്ചാൽ നൃത്തമോ ചിത്രമെഴുത്തോ ഒക്കെയാകാം. പക്ഷെ കല ഉൽകൃഷ്ടമാകണമെങ്കിൽ അനുഭവങ്ങൾ അത്യാവശ്യമാണ്. മനുഷ്യാവസ്ഥകളോട് നിസ്സഹായതയോടെ പ്രതികരിക്കാൻ പോലുമാകാതെ തരിച്ചു നിൽക്കുന്ന തരള ഹൃദയമാണ് കാഞ്ചനസമാനമായ ആവിഷ്ക്കാരങ്ങളുടെ ഈറ്റില്ലം.
ഈ കവിയുടെ കവിതകൾ വായനക്കാരുടെ ഹൃദയത്തിൽ അനുരണനമുണ്ടാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. പഠിച്ചെടുക്കാൻ സാധിക്കുന്ന ഒന്നല്ല വേദന. അതൊക്കെ കേട്ടപ്പോൾ വേദിയിലിരിക്കുന്ന അമ്മയുടെ കയ്യിലെ പുസ്തകത്തിൽ അവൾ സൂക്ഷിച്ച് നോക്കി. വീട്ടിൽ എത്തിയാൽ അതിലെ ഒന്ന് രണ്ടു കവിതകളെങ്കിലും വായിച്ചിട്ടേ മടങ്ങാവൂ എന്ന് തീരുമാനിച്ചു. ദിനേശും കുട്ടികളും ടെന്നീസൊക്കെക്കഴിഞ്ഞ് എപ്പോഴേ വീട്ടിൽ എത്തിയിട്ടുണ്ടാകും
സദസ്സിലും വേദിയിലും ഇരിക്കുന്നവർ അസ്വസ്ഥരാണ്. ഹാളിൽ നല്ല ഉഷ്ണവുമുണ്ട്.
കവിത ചൊല്ലാൻ അമ്മയെ വിളിച്ചു. സ്റ്റാൻഡിൽ നിന്നും മൈക്ക് കയ്യിലെടുത്ത് അമ്മ നന്ദി പറഞ്ഞു. പിന്നെ മൈക്ക് മാറ്റിപ്പിടിച്ച് ചെറുതായി ഒന്ന് ചുമച്ചു. അവളുടെ നേരെ നോക്കി. ഇപ്പോൾ മുഖത്ത് പുഞ്ചിരി ഇല്ല.
"മഞ്ഞുകാലം പുതച്ചു നിന്നൊരു മഞ്ഞമന്ദാരമാണ് ഞാൻ"
അമ്മ പാടുകയാണ്. ഹാളിനുള്ളിൽ കനത്ത നിശബ്ദത. ലൗഡ്‌സ്പീക്കറിലൂടെ ഒഴുകി വരുന്ന അമ്മയുടെ മധുരശബ്ദം ഹാളിൽ നിറയുന്നു. പണ്ടെങ്ങോ മഴയിലും കാറ്റിലും പൊളിഞ്ഞുവീഴാൻ കാത്തു നിൽക്കുന്ന ഒരു കുടിലിൻറെ ഉള്ളിൽ തുണിത്തൊട്ടിലിൽ കിടന്ന് കേട്ട താരാട്ടിന്റെ അതേ ശബ്ദം.
പലരും ക്യാമറയിലും മൊബൈലിലും അമ്മയുടെ പാട്ടും രൂപവും പകർത്തുന്നു
കവിത അവസാനത്തെ വരിയിലെത്തി. ഇത്ര ഭാവം എങ്ങിനെ കവിത പാടുമ്പോൾ അതിൽ ചേർക്കാൻ അമ്മയ്ക്ക് കഴിയുന്നു കഴിയുന്നു. ശബ്ദം മേൽസ്ഥായിയിലേയ്ക്ക് പോകുകയാണ്, അനന്തമായ ആകാശത്തിൽ ചിറകടിച്ചുയരുന്ന കുയിലിൻറെ പഞ്ചമം പോലെ. ശ്വാസം അടക്കിപ്പിടിച്ചിരുന്നു. അമ്മയുടെ മുഖവും ആയാസം കൊണ്ട് വിയർത്ത് തി ളങ്ങുന്നു.
"കാത്ത് വെച്ച കിനാക്കളോടൊപ്പം ചേർത്ത കുന്നിമണികളും"
അമ്മ പാടി നിർത്തുന്നു, മുഖം സാരിത്തലപ്പ് കൊണ്ട് തുടയ്ക്കുന്നു. നിലയ്ക്കാത്ത കയ്യടി. ഒരു നറും പുഞ്ചിരിയോടെ അമ്മ തല കുമ്പിട്ട് സദസ്സിന് നന്ദി പറയുന്നു. ഇടയ്ക്ക് തന്നെയും പാളി നോക്കുന്നു.
കണ്ടോ ഇതൊക്കെ എന്ന അഹന്തയാണോ. ആയിരിക്കില്ല. രണ്ടുമൂന്ന് മിനിറ്റ് അവളെപ്പോലും മറന്നതിന്റെ പശ്ചാത്താപമാവും.
പ്രോഗ്രാം കഴിഞ്ഞ് സദസ്സ് ഏതാണ്ട് ഒഴിഞ്ഞമട്ടായി. അവളെ അമ്മ അടുത്തേയ്ക്ക് വിളിച്ചു. എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുത്തു. അവൾ നന്നായി പാടുമെന്ന് എല്ലാരോടും പറഞ്ഞു
"ജോലിയൊക്കെ കിട്ടിയാലും പാട്ട് കളയരുത്. ഈ കഴിവൊക്കെ അതുപോലെ കിട്ടിക്കാണുമല്ലോ" കവിയാണ് പറഞ്ഞത്.
"അവൾക്ക് ശാസ്ത്രീയ സംഗീതമാണ് പ്രിയം. മെലഡിയും കവിതയുമൊന്നും അത്ര പ്രിയമല്ല."
കവിയെ ഓർമ്മ വന്നു. പുസ്തകം പരിചയപ്പെടുത്തിയ അങ്കിളിനോടൊപ്പം രണ്ടുമാസം മുൻപ് താൻ വീട്ടിലുള്ള സമയത്ത് അമ്മയെ കാണാൻ വന്നിരുന്നു. കവിത ചൊല്ലാൻ ആദ്യം തന്നെയാണ് ക്ഷണിച്ചത്. എങ്ങനെ ചൊല്ലിയിട്ടും അവർക്ക് അമ്മ ചൊല്ലിയ അത്രയും ഇഷ്ടപ്പെട്ടില്ല.
അന്നതിന് അമ്മയോട് കുറുമ്പ് കാട്ടി. അത്താഴം കഴിക്കാതെ കിടന്നുറങ്ങി. അമ്മയും ഒട്ടും വിട്ടു തന്നില്ല.
"പിന്നേ ആഹാരം കഴിക്കാതിരുന്നാൽ ചത്തുപോവുകേമൊന്നുമില്ല. അല്ലെങ്കിൽ ഞാനൊക്കെ എന്നേ ചത്തേനെ."
"ഓ, തൊടങ്ങി പണ്ടത്തെ ദാരിദ്ര്യം പറയാൻ."
അമ്മയെ തള്ളി ബെഡ്റൂമിന് പുറത്താക്കി കതകടച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ വിഷമം തോന്നി. അമ്മയുടെ കൂടെ പോയി കെട്ടിപ്പിടിച്ച് കിടന്നു. പാവമാണ്, ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.
അത് കഴിഞ്ഞ് ഇന്നാണ് ഇവരെ രണ്ടുപേരെയും കാണുന്നത്. പുസ്തകം പരിചയപ്പെടുത്തിയ അങ്കിളും അടുത്തേയ്ക്ക് വന്നു.
"അന്ന് മോള് പാടിയതും നന്നായിരുന്നു. പക്ഷേ കവിതയാകുമ്പോൾ ഭാവം ചേരണം. ഭാവം രസജന്യമാണ്. നമ്മുടെ കവി അതിന്റെ ഉസ്താദാണ്. അമ്മ അതുക്കും മേലെ."
"മോള് അമ്മയുടെ അടുത്തുകൂടി എല്ലാം പഠിച്ചെടുക്കണം." കവിയാണ് പറഞ്ഞത്.
""ശ്രമിക്കാം അങ്കിളേ"
കാറിൽ അമ്മയോടൊപ്പമിരിക്കുമ്പോൾ അവരോട് അങ്ങനെ ഒരു പാഴ് വാക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.
ഭാവമൊന്നും ഇനി തൻറെ ശബ്ദത്തിൽ ചേരാൻ പോണില്ല. അതിനുള്ള അവസരം ഒരിക്കലും 'അമ്മ തന്നിട്ടേയില്ല
അവൾ സ്റ്റിയറിങ്ങിൽ നിന്നും ഇടത് കയ്യെടുത്ത് അമ്മയുടെ കയ്യ് ഉയർത്തി സ്വന്തം കവിളിൽ ചേർത്ത് വെച്ചു,
"മഞ്ഞുകാലം പുതച്ചു നിൽക്കുന്ന മഞ്ഞ മന്ദാരമാണ് ഞാൻ"
അമ്മ ഇപ്പോഴും അത് മൂളുന്നുണ്ടോ.
No comments:
Post a Comment