ഉദയാസ്തമയങ്ങൾ
കടലിന്റെ ഇരമ്പലിനു മുകളിലൂടെ ആ പാട്ട് ഞങ്ങളെത്തേടി ആ മണൽപ്പരപ്പിൽ വന്നു. തീർച്ചയായും തീരമാലകളും ആ പാട്ട് ആസ്വദിച്ചിട്ടുണ്ടാകണം. അവയ്ക്കെല്ലാം ഒരു പുതിയ താളം വന്നതുപോലെ.
"ഘർ സേ നികൽതേ ഹീ രസ്തേ മേം ഉസ്‌കാ ഘർ..."
അന്ധനായ ഗായകൻ ഒരു ഫണ്ടുപിരിവിനായി പാടുകയാണ്. പാട്ട് കൊള്ളാം. ബി ജി എം കുറച്ചു ഉച്ചത്തിലായത് കൊണ്ട് അറിയാതെ താളം പിടിച്ചുപോകുന്നു. പാട്ട് ആസ്വദിച്ചെങ്കിലും ഒരു പഴയ തമാശ ഞാൻ ആവർത്തിച്ചു.
"ശോ അവന് കണ്ണുകാണാത്തതു കൊണ്ട് അവന്റെ വിചാരം നമുക്ക് ചെവി കേൾക്കില്ലെന്നാ."
ഓർക്കാപ്പുറത്തായിരുന്നു അടി വീണത്
തോളിൽ.
"How can you crack jokes like this? Culture-less. കഷ്ടം"
അവൾ, ഒരേ ഒരു മകൾ, അങ്ങിനെയാണ്. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒരു അഹങ്കാരമോ രോഗമോ ഒക്കെയായി കൊണ്ട് നടക്കുന്നു. പല ചികിത്സകളും ചെയ്തു. വലിയ മാറ്റമൊന്നുമില്ല.
അവൾ പിണങ്ങി തിരിഞ്ഞിരിക്കുകയാണ്. ഇനി ഈ പിണക്കം മാറണമെങ്കിൽ ഒരു വഴിയേ തത്കാലം ഉള്ളൂ. അയാളുടെ ഫണ്ടിൽ വല്ലോം കാര്യമായി ഇട്ടു കൊടുക്കണം.
ശരി
ഞാൻ അവളെയും എണീപ്പിച്ചു കൊണ്ട് നടന്നു.
"ഐസ്ക്രീം?"
"അല്ല, അതിലും മധുരമുള്ള വേറൊന്ന്."
പെട്ടെന്ന് അങ്ങിനെ പറയാൻ ഒരു കാരണം ഉണ്ട്. ആ ശംഖുംമുഖം റാഫി അടുത്ത പാട്ടിലേയ്ക്ക് കടന്നിരുന്നു.
"അഭീ ന ജാവോ ഛോഡ് കർ യെ ദിൽ അഭീ ഭരാ നഹീ.."
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം. വീട്ടിൽ അച്ഛനൊഴികെ ആർക്കും അത്ര ഹിന്ദി അറിയില്ല. ഈ പാട്ടും അതിന്റെ അർത്ഥവും പക്ഷെ എല്ലാര്ക്കും അറിയാം.
ഇപ്പോൾ
Now
ഈ നിമിഷത്തെക്കുറിച്ചാണ് ഈ പാട്ടെന്ന് അച്ഛൻ പറയുമായിരുന്നു. ഷേക്സ്പിയർ നാളെ നാളെ നാളെ എന്ന ഇല്ലാത്ത നാളെകളെ കുറിച്ച് മാക്ബത്തിൽ പറഞ്ഞത് പോലെ ഈ പാട്ടിൽ സത്യമായ ഈ നിമിഷത്തെക്കുറിച്ച് പറയുന്നു.
ഹൃദയം നിറഞ്ഞില്ല, ഇപ്പോഴേ പോകരുത്.
അങ്ങനെയൊക്കെ പറഞ്ഞും പാടിയുമിരുന്ന അച്ഛനും പെട്ടെന്ന് പോയി.
അച്ഛൻ നന്നായി പാടുമായിരുന്നു. ആത്മസുഹൃത്തായിരുന്ന രവിയങ്കിൾ വീട്ടിൽ വരുമ്പോഴെല്ലാം അന്ന് രാത്രി മുഴുവനും പാട്ടും മേളവുമാണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. രവിയങ്കിളിന് പാട്ട് തീരെ വശമില്ലെങ്കിലും അച്ഛന് പാട്ടിലുള്ള താത്പര്യത്തിന്റെ മുഖ്യകാരണം ആ സുഹൃത്തായിരുന്നു.
"ഹോ ഇതുപോലെ പാടാൻ ഒരു കഴിവ് കിട്ടിയാൽ പിന്നെ എന്ത് വേണം. കാഴ്ചയോ കേൾവിയോ ജീവൻ വേണേലും കൊടുക്കാം, ഒരു രണ്ടുവരി നേരെ പാടാൻ കഴിഞ്ഞായിരുന്നെങ്കിൽ,," എന്നൊക്കെ ആ അങ്കിൾ പറഞ്ഞു കരയുമായിരുന്നു എന്ന് എനിക്കും ചെറിയ ഓർമ്മ. ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരപകടത്തിൽ അങ്കിൾ മരിച്ചുപോയി. കുടുംബമൊന്നും ഇല്ലായിരുന്നു. ഒറ്റത്തടിയായിരുന്നു.
ഗായകൻ അടുത്ത പാട്ടിലേയ്ക്ക് കടക്കുന്നു, ബി ജി എം കേട്ടപ്പോൾ പരിചയമുള്ള പാട്ട്. അതേ, അഭിഷേക ബാനർജി എന്ന ബംഗാളി സുഹൃത്തിന് ഐ എഫ് എഫ് കെയിൽ പുതുമുഖ സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത മനോഹർ ആൻഡ് ഐ എന്ന ചിത്രത്തിൽ ചേർത്തിട്ടുള്ള ആ പഴയപാട്ട്
"തും പുകാർ ലോ തുമരാ ഇന്തസ്സാർ ഹേ...'
അതേ, എപ്പോഴും നമ്മൾ ആരുടെയൊക്കെയോ വിളികൾക്കായി കാതോർത്തിരിക്കുന്നു.
ഞങ്ങൾ ആ വാനിന്റെ അടുത്തെത്തി. പാടുന്ന ചെറുപ്പക്കാരന് ഇരുപത്തഞ്ചിൽ താഴെ പ്രായം വരും. പാട്ടും കേട്ട് മോളുടെ തോളിൽ താളം പിടിച്ചുകൊണ്ടു നിന്നു. കണ്ണ് നിറഞ്ഞുപോയി. മനോഹരമായ ഗാനം.
തട്ടത്തിൽ നൂറു രൂപയിട്ടപ്പോൾ ആ പാട്ടുകാരൻ എന്റെ നേരെ മുഖം തിരിച്ച് പുഞ്ചിരിച്ചു. തട്ടത്തിൽ വീണത് നാണയമല്ല നോട്ടാണെന്ന് ശബ്ദം കൊണ്ടറിഞ്ഞതിന്റെ സന്തോഷം.
അത് ഒടുവിലെ പാട്ടായിരുന്നു. പിന്നീട് കടൽക്കരയിലേയ്ക്ക് പോകാൻ തോന്നിയില്ല. അടുത്ത ബസ്സിൽത്തന്നെ സിറ്റിയിലേക്ക് മടങ്ങി. ബസ്സിലിരുന്നും മകൾ ആ പാട്ടുകൾ മൂളുന്നുണ്ടായിരുന്നു.
ഇരുളിൽ ഒരു പുഞ്ചിരി കൊണ്ട് നിലാവു പരത്തുന്ന ആ ഗായകൻ എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
മകൾ വേറൊരു പാട്ട് മൂളാൻ തുടങ്ങി.
ചൗദിൻ കാ ചാന്ദ് ഹോ യാ അഫ്‌താബ് ഹോ ജോ ഭീ ഹോ തും ഖുടാകീ ഖസം ലാജവാബ് ഹോ
നീ പൂർണചന്ദ്രനോ സൂര്യൻ തന്നെയോ ?
നീ എന്തായാലും ദൈവത്തിനാനെണെ സത്യം, നിനക്ക് പകരമില്ല
നിനച്ചു ഞാനെന്നെ നിതാന്തശാന്തമാം കടൽപ്പരപ്പിലെ കടത്തു കപ്പലായ് ധരിച്ചതൊക്കെയും അബദ്ധ ചിന്തകൾ പെരുംകടലിലെ കൊതുമ്പുതോണി ഞാൻ
Total Pageviews
Wednesday, July 21, 2021
I like to write and write and write.I love to teach it too. It is a skill and it can be taught. Nothing special about it.
Subscribe to:
Post Comments (Atom)
No comments:
Post a Comment