(ലോകത്തെങ്ങും ഓരോ നിമിഷവും കൊഴിഞ്ഞു വീഴുന്ന പെണ്ജീവിതങ്ങൾക്ക്. എട്ടുവർഷം മുൻപ് ഇംഗ്ലീഷിൽ ഞാനെഴുതിയ News Room എന്ന കവിതയ്ക്ക് ഞാൻ തന്നെ തയാറാക്കിയ പരിഭാഷയാണ് ഇത്. ന്യൂയോർക് സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി പ്രസിദ്ധീകരിച്ച Veils, Halos and Shackles എന്ന സമാഹാരത്തിൽ ഈ കവിത ഇന്ത്യയിലെ 14 കവിതകൾക്കൊപ്പം ചേർത്തിട്ടുണ്ട്. 25 രാജ്യങ്ങളിൽ നിന്നായി 185 കവികളുടേതായി 250 സ്ത്രീപക്ഷകവിതകൾ ഈ സമാഹാരത്തിലുണ്ട്. ചില വിദേശ സർവകലാശാലകളിൽ ഇത് പാഠപുസ്തകമായിട്ടുണ്ട്.)
(മണിച്ചിത്രത്താഴിലെ വരുവാനിന്നാരുമില്ലീ വഴിക്കെന്നാലും )
നനവാർന്ന താളിലെ പടരുന്നോരീ മഷിപ്പാടായ് മറഞ്ഞിടും മുന്നേ
കാതിൽ പതിക്കുന്ന കനലായി മാറി നീ കണ്ണിൽ നിറഞ്ഞൊരിരുട്ടായ്
ഹൃദയം നിശ്ശബ്ദമായ് പ്രാണനോടവസാന മൊഴിയും പറഞ്ഞങ്ങുറങ്ങി
ഇരുളായ് മറഞ്ഞൊരു കാഴ്ചയ്ക്കുമപ്പുറം തെളിയുന്നു നിശ്ചലം കാലം
വഴിവക്കിൽ നിന്നെ പിരിഞ്ഞു പോകാതെയീ ചുടുചോരയൊഴുകാൻ മറന്നു
ഇനിയില്ല മധുരമീ മൊഴിയും കിനാക്കളും ഒരു തേങ്ങൽ ബാക്കി നില്ക്കുന്നു
ഒരു പാഴ്ക്കിനാവുപോലുരുകുന്ന മഞ്ഞുപോൽ ഒരു കാലമെങ്ങോ മറഞ്ഞാൽ
അതുപോലെയുള്ളിൽ ഞെരിഞ്ഞമർന്നേക്കുമീ കദനം മണല്ക്കട്ട പോലെ
ഒരു കല്ലുപോലുമെൻ മണ്കൂന കാട്ടുവാൻ അരുതെന്നിതെന്തേ വിലക്കി
കഥയായ് കൊഴിഞ്ഞോരു കാവ്യമാണിന്നു നീ അടയാളമെന്തിന്നു വേറെ
തെരുവിലെപ്പീരങ്കി ജലപാതമിന്നെന്റെ മിഴിനീരിനുപ്പുമായ്ക്കുന്നു
കടലിന്റെയുപ്പല്ലിതുള്ളിലെസ്സാഗരത്തിരയാണു കണ്ണീർക്കണങ്ങൾ
No comments:
Post a Comment