ജലസമാധി
ഓണത്തിന് എല്ലാ വർഷവും വരുന്നത് പോലെ ചേച്ചിയും കിച്ചു അളിയനും വന്നു. ഇതെന്റെ മൂത്ത ചേച്ചിയാണ്, രാധ. ഇവളെക്കുറിച്ച് ഞാൻ നേരത്തെയും ഒരുകഥ എഴുതിയിട്ടുണ്ട്. അവളെഴുതിയ ഒരു കവിത സ്‌കൂളിൽ പ്രശ്നമായതിനെക്കുറിച്ച്. ഇപ്പോൾ എഴുത്തതൊന്നും ഇല്ല. അളിയൻ ദമാമിലാണ്.
ഇപ്രാവശ്യത്തെ അളിയന്റെ വരവിൽ എന്തോ ഒരു പ്രത്യേകത തോന്നി. എന്നോട് ഒരു പതിവില്ലാത്ത ഇഷ്ടം. നേരത്തെയൊക്കെ കണ്ടാലുടനെ ഉപദേശിച്ചു കൊല്ലുന്ന ആളാണ്. ഇതിപ്പോൾ എന്താണൊരുസ്നേഹം പെട്ടെന്ന്?
സദ്യയൊക്കെ കഴിഞ്ഞു അളിയൻ ഒരു സിഗരറ്റും വലിച്ച് എന്നെയും വിളിച്ച് പുഴക്കരയിലേയ്ക്ക് പോയി. പോയ വഴിക്ക് അശയിൽ കിടന്ന തോർത്തും ഞാൻ എടുത്തു.
കുറെ നൊസ്റ്റാൾജിയ ഡയലോഗൊക്കെ വന്നു
"നിന്റെയൊക്കെ ഭാഗ്യമാടാ. ഇങ്ങനെ വീടും പുഴയും ഈ കാറ്റും."
ഞാനേറ്റു പിടിക്കാൻ പോയില്ല. ഇന്നാളിൽ വരെ പുച്ഛമായിരുന്നല്ലോ.
"ഇതൊക്കെ ഉള്ളൂ വ്യത്യാസം. അവിടമിപ്പോൾ ഒരു കൊച്ചു കേരളമാ. എന്തോരം എഴുത്തുകാരൊണ്ടെന്നോ?"
"എഴുത്തുകാരോ?"
"ങാ, ആടുജീവിതം എഴുതിയ ബെഞ്ചമിനില്ലേ. അയാൾക്ക് ഞങ്ങളൊരു സ്വീകരണം കൊടുത്തു>
"ബെന്യാമിനോ?
"ങാ അയാള് തന്നെ. നല്ല കൂട്ടമായിരുന്നു. സ്വാഗതം പറഞ്ഞത് ഞാനാ?"
"ആഹാ, അളിയൻ ഒരു സാഹിത്യകാരനായ കാര്യം ഞാനറിനിഞ്ഞില്ലല്ലോ!"
"അങ്ങനൊന്നുമില്ലെടാ. അതിൽ പിന്നെ ഞാനും വല്ലോമൊക്കെ കുത്തിക്കുറിക്കും."
എനിക്കാണെകിൽ ഈ കുത്തിക്കുറിക്കുക എന്ന വാക്ക് തന്നെ കേട്ടൂടാ. അതൊരു കപട വിനയമാണ്. ലോകോത്തര കൃതിയാണ് എഴുതുന്നതെല്ലാം എന്ന് കരുതുന്നവരാണ് മിക്കവാറും അങ്ങനെ പറയുന്നത്.
ഞങ്ങൾ തീയരാണെങ്കിലും അളിയൻ നായരാണ്. ചേച്ചിയുടെ അവസാനത്തെ പ്രേമം താലിയിൽ കുരുങ്ങി. ഇയാൾക്കാണെങ്കിൽ മേൽജാതി ആണെന്നുള്ള ഭാവവും ഉണ്ട്.
അളിയൻ അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു. ഒരു മുന്നൂറു രൂപയുടെ സിഗരറ്റെങ്കിലും ഇയാൾ വലിച്ചു തീർക്കും. അത്ര വരുമാനമൊന്നും ഇല്ല താനും.
"ഞാനീയിടയ്ക്ക് അഘോരിദർശനം വായിച്ചു. ഹോ, അതൊക്കെയാ ഒരു ജീവിതം. ഇരുനൂറും മുന്നൂറും വയസുള്ളവരൊക്കെ ഉണ്ട് അവരുടെ കൂട്ടത്തിൽ. മൈൻഡ് കോൺട്രോളാണ് അവരുടെ മെയിൻ." ഞാൻ അളിയന്റെ കൈത്തണ്ടയിൽ നോക്കി. ഉണ്ട് മഞ്ഞച്ചരടൊക്കെ ഉണ്ട്.
മുസ്ലിം രാജ്യങ്ങളിലൊക്കെ പോയി മാടമ്പി ചമയാൻ നോക്കും. വല്ലവനും എടുത്തിട്ടു പെരുമാറും. അതോടെ വരും കാവിനിറമുള്ളൊരു ദേശസ്നേഹം. ഇതിപ്പോൾ സാഹിത്യവും ചേർന്നിട്ടുണ്ട്.
"അവിടൊന്നും ആരും സമ്മതിക്കില്ല, പക്ഷെ ഞങ്ങൾ എട്ടുപേര് ചേർന്ന് രഹസ്യമായി ഒരു ആര്ട്ട് ഓഫ് ലിവിങ് ക്ലാസ് തുടങ്ങി. പ്രഭാകരൻസാറാ എടുക്കുന്നെ. ഹോ എന്തൊരു നോളഡ്‌ജാ. ഒരു രക്ഷയുമില്ല. അമേരിക്കയിൽ ഏതോ യൂണിവേഴ്സിറ്റിയിൽ പുള്ളി ക്ലാസ്സെടുക്കാൻ പോയിട്ടുണ്ട്."
"ആഹാ, എത്ര കാലമായി? ഇപ്പോൾ എങ്ങനുണ്ട്?"
"ഓ ഞാനൊന്നും റെഗുലറല്ലെന്നേ. നമുക്ക് ഈ പണിയുടെ ഇടയിലെവിടെയാ സമയം! അങ്ങേരു പക്ഷെ ഭയങ്കര ഡെഡിക്കേറ്റഡാ. കവിതയും എഴുതും. സ്യമന്തകത്തിൽ ഇന്നാളി ഒരെണ്ണം വന്നാരുന്നു. എന്നാ കവിതയാ. മലയാളത്തിൽ വേറെ ആരും കാണത്തില്ല ഇങ്ങനെ എഴുതുന്നത്."
"ബെന്യാമിൻ വന്നപ്പോ ഡിന്നറിനു കൂടെയാ ഇരുന്നത്. നല്ല പാവം പുള്ളിയാ. ഇത്രേം അവാർഡൊക്കെ കിട്ടിയല്ലോ. അതിന്റെ അഹങ്കാരമൊന്നും പുള്ളിക്കില്ല. വേറെ വല്ലോരുമായിരുന്നേൽ എന്തൊരു ജാഡയായിരുന്നേനെ."
"ശരിയാ. ഒരു അവാർഡ് കിട്ടിയിരുന്നേൽ കുറച്ചു ജാഡ കാണിക്കാമായിരുന്നു എന്ന് എനിക്കും തോന്നാറുണ്ട്"
ഓ ഇയാളെ കളിയാക്കിയിട്ടു കാര്യമൊന്നുമില്ല. പൊട്ടനാ. തമാശയൊന്നും മനസ്സിലാവില്ല. പാവം രാധചേച്ചി. പിന്നെ ഒരു കാര്യമുണ്ട്. അവൾക്ക് ഇത് തന്നെ വരണം. എത്രയെണ്ണത്തിനെ തേച്ചതാ.
"എടാ, എനിക്കൊരു ഐഡിയ. ഈ ഗൾഫിലൊക്കെ പോയിട്ട്, എന്നല്ല, അതിന്റെ മാത്രമല്ല, എനിക്കും കുറെ അനുഭവങ്ങളൊക്കെയുണ്ട്. പച്ചയായ അനുഭവങ്ങൾ. അതൊക്കെ ഒരു നോവലാക്കിയാലോ? നിന്നോട് തന്നെ ഒരഭിപ്രായം ആദ്യം ചോദിക്കാമെന്ന് വെച്ചു. ഞാൻ ബെനിയാമിനോട് സൂചിപ്പിച്ചായിരുന്നു. പുള്ളി പറഞ്ഞു എഴുതാൻ."
"ഞാനും അതാ അളിയാ പറയുന്നെ. അളിയൻ എഴുതണം. അച്ഛനും ഇതറിഞ്ഞാൽ സന്തോഷമാകും."
"വീട്ടിൽ എന്റെ അച്ഛനോട് ഞാൻ പറഞ്ഞു. എം ടി യുടെ ഒരകന്ന ബന്ധമാ ഞങ്ങടെ മുത്തശ്ശി. നീ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ."
"ഓ വായിച്ചു. വി കെ എൻ പറഞ്ഞതുപോലെ ഭീമൻ നായരുടെ കഥയല്ലേ. കൂതറ പുസ്തകം."
കിട്ടിയ അവസരം പാഴാക്കേണ്ടെന്നു കരുതി.
"കൂതറ പുസ്തകമോ? നിന്റെ വിവരക്കേടെന്നല്ലാതെ എന്ത് പറയാൻ. ജ്ഞാനപീഠമൊക്കെ ചുമ്മാ കിട്ടുമോ?"
"അതെനിക്കറിയില്ല. ബഷീറിന്റെ പാത്തുമ്മായുടെ ആടിന്റെ ഏഴയലത്ത് വരില്ല."
എം ടി നായരല്ലേ? അളിയന് സഹിക്കുമോ!
"ഓ, പാത്തുമ്മായുടെ ആട്. വായിക്കാൻ രസമുണ്ടെന്നല്ലാതെ വേറെ എന്തൊന്നിരിക്കുന്നു. മുസ്ലിമായതുകൊണ്ടാണ് പേരെടുത്തത് എന്ന് ഗുപ്തൻ നായര് പറഞ്ഞല്ലോ"
"പോ അളിയാ. അങ്ങേരങ്ങാനൊന്നും പറഞ്ഞില്ല."
"എനിക്കറിയത്തില്ല. വാട്സാപ്പിൽ കണ്ടതാ. അതൊക്കെ പോട്ട്. നീയിതു പറ. എന്റെ കയ്യക്ഷരം കൊള്ളില്ല. നിനക്കറിയാമല്ലോ. ഏതു ആപ്പിലാടാ നീ എഴുതുന്നെ?"
"ഞാൻ ആപ്പിലും കോപ്പിലുമൊന്നുമല്ല എഴുതുന്നെ. ലാപ്ടോപ്പിലാ."
"ഓ എനിക്ക് സ്പീഡൊന്നും ഇല്ല. വേറെ ഉണ്ടല്ലോടാ ഈ പറഞ്ഞുകൊടുത്താൽ എഴുതുന്ന പരിപാടി."
"ങ്ങാ അതുണ്ട്."
"അതെങ്ങനാടാ?"
"അതിപ്പോ എല്ലാ ഫോണിലുമുണ്ട്."
ഞാൻ അളിയന്റെ ഫോൺ വാങ്ങി അതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. അളിയൻ ഒത്തിരി എക്സൈറ്റഡ് ആയി. പക്ഷേ വീട്ടുപേര് എഴുതാൻ നോക്കിയപ്പോൾ അത്ര എളുപ്പമല്ല എന്ന് മനസ്സിലായി. നീലാഞ്ജനം എന്നാണ് വീട്ടുപേര്.
"ഓ ഇതൊക്കെ പാടാ. ഞാനൊരു കാര്യം ചെയ്യാം. നോവൽ മുഴുവൻ വോയിസ് ക്ലിപ്പായി അയച്ചുതരാം. നീ അത് പ്ലേയ് ചെയ്തു ഈ എഴുതുന്ന പോലെ ആക്കിയാൽ മതി. വെറുതെ വേണ്ട. ചില്ലറ തരാം."
"അത് നടക്കില്ല. അങ്ങിനെ ഇത് വർക്ക് ചെയ്യില്ല."
"അതെന്താ?"
"ആ, എനിക്കെങ്ങനെ അറിയാം?"
"എന്നാ നീ അത് കേട്ട് ടൈപ്പ് ചെയ്തു താ. കാശൊക്കെ തരാം"
"എനിക്ക് പഠിക്കാനുണ്ട്. ഫോണും കംപ്യൂട്ടറുമായിട്ടിരുന്നാൽ അളിയന്റെ അമ്മായിയച്ഛൻ എന്നെ കൊല്ലും. ഞാൻ പുറത്ത് കൊടുത്തത് ചെയ്യിക്കാം."
"ശരി അതുമതി. പേജിനു എത്രവെച്ചു കൊടുക്കണം?"
മുപ്പതുരൂപയ്ക്കും നാൽപ്പതുരൂപയ്ക്കുമൊക്കെ ചെയ്തു കിട്ടും. ഞാൻ ഒരു അടവെടുത്തു. ചുമ്മാ പുകച്ചു കളയുന്ന കാശല്ലേ.
"പേജിനു അന്പതു രൂപയാ മലയാളം. മുന്നൂറു പേജ് ആകുമ്പോൾ പതിനയ്യായിരം രൂപ."
"OK, സമ്മതിച്ചു. നീ തന്നെ ഒക്കെ സൂപ്പർവൈസ് ചെയ്തോണം. ഞാൻ ഇനി ക്രിസ്മസിന് വരും. അപ്പോൾ ഇറക്കണം"
"എന്തിനാ അളിയാ ഇങ്ങനെ കാശൊക്കെ ചിലവാക്കുന്നെ. വല്ല പ്രയോജനവും ഉള്ള കാര്യമാണോ?"
"അതൊക്കെ ഞാൻ അന്വേഷിച്ചെടാ. എങ്ങിനെ പോയാലും ഒരു എട്ടുപത്തു രൂപയൊക്കെ ഒരു മുന്നൂറു പേജ് നോവലിന് കിട്ടുമെന്ന് ബെന്യാമിൻ പറഞ്ഞു. ഒരു രണ്ടു രൂപ പ്രിന്റിങ്ങിനു പോയാലും ആറേഴു രൂപ കയ്യിൽ തടയില്ലേ?'
"അതൊള്ളതാ."
ഞാൻ ഉടുപ്പും ലുങ്കിയും ഊരിയെറിഞ്ഞു തോർത്തുടുത്തു.
"അളിയൻ പൊയ്ക്കോ. ഞാൻ അക്കരെ ഒന്ന് പോയിട്ടേ വരുന്നുള്ളു."
അതും പറഞ്ഞു ഞാൻ വെള്ളത്തിൽ ചാടി.
ഇനിയിപ്പോ പൊങ്ങിയില്ലെങ്കിലും അത്രേയല്ലേ ഉള്ളൂ.
No comments:
Post a Comment